-50% Intro price for the next 72 hours only!. Buy now →

Kambi stories

വെള്ളിത്തിര 2 [കബനീനാഥ്]

വെള്ളിത്തിര 2 Vellithira Part 2 | Author : Kabaninath [ Previous Part ] [ www.kkstories.com]   അവൾക്കു സ്വപ്നങ്ങളുണ്ട്… അത് ഒരാളെ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്ന സ്വപ്നങ്ങൾ മാത്രമാണ്.. അതിനിടയിൽ അവൾ കാണുന്നതെല്ലാം പേക്കിനാവുകൾ മാത്രമാണ്… പക്ഷേ, ഒന്നുറങ്ങിയുണരുന്ന പേക്കിനാവിന്റെ ദൈർഘ്യം അല്ലായിരുന്നു സംഭവിച്ചതിനൊക്കെയും… ഞാൻ മധുമിത… ഒരു സാധാരണ മലയാളിപ്പെൺകുട്ടി… ദാരിദ്ര്യം മുഖമുദ്രയായിരുന്നു.. കുടുംബ സാഹചര്യങ്ങളും അങ്ങനെ തന്നെയായിരുന്നു.. അതുകൊണ്ട് , കൗമാര കാലഘട്ടം വരെയുള്ള മധുമിത നിങ്ങളേവർക്കും സുപരിചിതയായിരിക്കും… […]

0
3

വെള്ളിത്തിര 2

Vellithira Part 2 | Author : Kabaninath

[ Previous Part ] [ www.kkstories.com]


 

അവൾക്കു സ്വപ്നങ്ങളുണ്ട്…

അത് ഒരാളെ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്ന സ്വപ്നങ്ങൾ മാത്രമാണ്..

അതിനിടയിൽ അവൾ കാണുന്നതെല്ലാം പേക്കിനാവുകൾ മാത്രമാണ്…

പക്ഷേ, ഒന്നുറങ്ങിയുണരുന്ന പേക്കിനാവിന്റെ ദൈർഘ്യം അല്ലായിരുന്നു സംഭവിച്ചതിനൊക്കെയും…

ഞാൻ മധുമിത…

ഒരു സാധാരണ മലയാളിപ്പെൺകുട്ടി…

ദാരിദ്ര്യം മുഖമുദ്രയായിരുന്നു.. കുടുംബ സാഹചര്യങ്ങളും അങ്ങനെ തന്നെയായിരുന്നു.. അതുകൊണ്ട് , കൗമാര കാലഘട്ടം വരെയുള്ള മധുമിത നിങ്ങളേവർക്കും സുപരിചിതയായിരിക്കും… നിങ്ങൾ അറിയുന്നവരായിരിക്കും. ഒരു പക്ഷേ നിങ്ങളുമായിരിക്കും…

അതുകൊണ്ട് , ആ കാലഘട്ടം ഞാൻ നിങ്ങൾക്കു വിട്ടു തരുന്നു….

ഇത് എന്റെ മാത്രം കഥയോ അനുഭവമോ ആയിത്തീരുവാൻ ഒരിക്കലും സാദ്ധ്യതയില്ല… എന്നിരുന്നാലും ഞാൻ പറഞ്ഞിരുന്നുവല്ലോ ഇത് എന്തിനാണെന്ന്…

എന്നെ സഹായിച്ചവരും തിരസ്ക്കരിച്ചവരും ഇതിലുണ്ട്.. ഒരു നിമിഷമെങ്കിലും എനിക്ക് ഓർത്തിരിക്കുവാൻ സാദ്ധ്യതയുള്ളവരെയും ഞാൻ അവഗണിക്കുന്നില്ല… അതുകൊണ്ടു തന്നെ അവരൊക്കെയും ഇതിൽ ഭാഗഭാക്കായേക്കാം………..

ആരെയും വേദനിപ്പിക്കാനല്ല…

സത്യമെന്നത് സത്യം മാത്രമാണ്…

ഒരേ സമയവും ജീവനും നിർജ്ജീവവുമാകുന്ന സത്യം…

ഒരു വികാരത്തിനുമടിപ്പെടാത്ത സത്യം………..!!!

 

ശേഖരിപുരം: വർഷം – 2001

 

ഒലവക്കോടു നിന്ന് പുറപ്പെടുവാൻ തയ്യാറായ ഏതോ ട്രെയിനിന്റെ സൈറൺ കേട്ടു..

ഞായറാഴ്ചയാണ്…

അതുകൊണ്ടു തന്നെ നേരത്തെ ഉണർന്നാലും മടി പിടിച്ച് ഒന്നുകൂടി കിടക്കും.

സാധാരണ വിശ്വനാഥ ക്ഷേത്രത്തിലെ സുപ്രഭാതം കേൾക്കുമ്പോൾ കുളി കഴിയുന്നതാണ്…

മധുമിത കൈകളും കാലുകളും കിടക്കയിൽ കിടന്ന് ഒന്നുകൂടി നിവർത്തി…

“”ന്റെ വിശ്വനാഥാ………. “

മനസ്സാ ഭഗവാനെ തൊഴുതു കൊണ്ട് അവൾ വലത്തേ കൈ നിലത്തു കുത്തി…

“” കരാഗ്ര വസതേ………………”

മനസ്സാ ജപിച്ച് അവൾ മുഖമുയർത്തിയതും മുറിയിൽ തന്നെയുള്ള മറ്റൊരു കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന സഹോദരിമാരെ കണ്ടു…

മനുമിതയും മന്ത്രമിതയും…

“ എന്താപ്പാ ഒരു സ്നേഹം… …. “

അഴിഞ്ഞു കിടന്ന മുടിയിഴകൾ പിന്നിലേക്ക് വട്ടത്തിൽ കെട്ടിവെച്ച് , മധുമിത , മനുമിതയുടെ ചന്തിക്ക് വേദനിപ്പിക്കാത്ത രീതിയിൽ ഒരടി കൊടുത്തു..

മനുമിത, മന്ത്രമിതയെ ഒന്നുകൂടി കയ്യെടുത്തു ചുറ്റിയതല്ലാതെ തിരിഞ്ഞതു പോലുമില്ല…

“ ആന കുത്തിയാൽ പോലും അറിയില്ല… ടീ… എഴുന്നേൽക്ക്… “

മധുമിത മനുമിതയുടെ ചന്തിയിൽ ഇത്തവണയടിച്ചത് അല്പം ശക്തിയിലായിരുന്നു…

“” ആ…… ഹഹ്… ….”

ഇത്തവണ മനുമിത തിരിഞ്ഞു ചാടിയെഴുന്നേറ്റു…

“” എന്തൊരടിയാടീ പോത്തേ… …. “

പറഞ്ഞതും മനുമിത കോട്ടുവായിട്ടു…

“” അമ്മയുടെ വായിൽ നിന്ന് എന്നും സുപ്രഭാതം കേട്ട് ഉണരാമെന്ന് നേർച്ചയല്ലേ , നിനക്ക്… “”

മധുമിത പറഞ്ഞതും വാതിൽക്കൽ നിഴലനക്കമുണ്ടായി…

സേതുലക്ഷ്മി… !

പേരും രൂപവും ലക്ഷ്മിയുടെയാണെങ്കിലും സ്വഭാവം ഭദ്രകാളിയുടേതാണ്……

“ അവധി ആണെന്നു വെച്ച് , കുറച്ചു സമയം കിടന്നോട്ടെ എന്ന് കരുതുന്നതാ… അതിങ്ങനെ തല്ലു കൂടാനാ…””

സേതുലക്ഷ്മിയുടെ ശബ്ദം കേട്ടതും ഉറക്കത്തിലായിരുന്ന മന്ത്രമിതയും എഴുന്നേറ്റു…

“” വന്നേ രണ്ടാളും… ദോശ ചുടാനും മുളകുണ്ടാക്കാനുമുണ്ട്… “

സേതുലക്ഷ്മി നാലു പാളികളുള്ള വാതിൽ കടന്ന് അകത്തേക്കു വന്നു…

“” ഇന്നും ദോശയാ……….””

കട്ടിലിലിരുന്ന് ഇരു കൈകൾ കൊണ്ടും കണ്ണു തിരുമ്മി മന്ത്രമിത ചിണുങ്ങി…

“”എന്നേക്കൊണ്ട് കേക്കണ്ട… “

മരക്കസേരയിലും അഴയിലുമായി അഴിച്ചിട്ടിരുന്ന മുഷിഞ്ഞ തുണികളെടുത്ത് സേതുലക്ഷ്മി തിരിഞ്ഞു..

“” ഊരുതെണ്ടും കഴിഞ്ഞ് വല്ലതും കഴിക്കാനാകുമ്പോൾ ഒരാള് കയറിവരും…… അങ്ങോട്ട് നേരിട്ട് ചോദിച്ചോ…””

ഇത് സ്ഥിരം പല്ലവിയാണ്…

അടുത്ത ഡയലോഗ് എന്താണെന്ന് അറിയാവുന്നതിനാൽ മധുമിത മുറിക്കു പുറത്തേക്കിറങ്ങി…

“” ആ ദാസനുള്ളതുകൊണ്ട് ദോശയെങ്കിലും കഴിക്കാനുണ്ട്… “

ദാസനെന്നു വിളിപ്പേരുള്ള മോഹൻദാസ് സേതുലക്ഷ്മിയുടെ ഇളയ സഹോദരനാണ്…

സേതുലക്ഷ്മി, മുഷിഞ്ഞ വസ്ത്രങ്ങൾ കൈത്തണ്ടയിൽ തൂക്കി..

“” മന്ത്രയുടെ അടിയുടുപ്പെവിടെ…? “

കൈത്തണ്ടയിലെ വസ്ത്രങ്ങൾ എണ്ണിനോക്കി , സേതുലക്ഷ്മി ചോദിച്ചു..

“” അഴേലുണ്ട്… “

മന്ത്രമിത കൈകൾ കുടഞ്ഞ് മൂരി നിവർത്തി…

“” ഇതിലില്ലാന്ന്…”

പറഞ്ഞതും സേതുലക്ഷ്മി കട്ടിൽകാൽക്കൽ ചുരുട്ടിക്കൂട്ടിയതു പോലെ കിടക്കുന്ന പെറ്റിക്കോട്ട് കണ്ടു…

“” അസത്തേ……”

ഏന്തിവലിഞ്ഞ് സേതുലക്ഷ്മി മന്ത്രമിതയുടെ തുടയിലൊരടി കൊടുത്തു…

അപ്രതീക്ഷിതമായ അടിയിൽ മന്ത്രമിത ഒന്നു കുലുങ്ങി…

തല കുടഞ്ഞ് അവൾ സംഗതി അറിഞ്ഞു വന്നപ്പോഴേക്കും പെറ്റിക്കോട്ടുമെടുത്ത് , സേതുലക്ഷ്മി മനുമിതയുടെ ചെവിയിൽ പിടുത്തമിട്ടിരുന്നു…

“ ഇളേറ്റുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് നൂറാവർത്തി പറഞ്ഞാലും കേക്കില്ല…….”

മധുമിതയ്ക്കുള്ള നുള്ള് തനിക്കു കിട്ടിയ കലിപ്പിൽ മനുമിത മന്ത്രമിതയെ നോക്കി കണ്ണുരുട്ടി…

“” ഞാൻ അലക്കും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ദോശ ഉണ്ടാക്കി വെച്ചോണം… “

ഉത്തരവിട്ട് സേതുലക്ഷ്മി മുറിക്കു പുറത്തിറങ്ങി..

സേതുലക്ഷ്മിയുടെ കുളിയും അലക്കും രാവിലെ പുഴയിലാണ്…

മന്ത്രമിതയെ ഇടയ്ക്ക് പുഴയിൽ കൊണ്ടുപോകും എന്നല്ലാതെ, മധുമിതയോ മനുമിതയോ വയസ്സറിയിച്ച ശേഷം പുഴയിലേക്ക് കൊണ്ടുപോകാറില്ല..

ഞരട് കിട്ടിയ ചെവിയിൽ തലോടിക്കൊണ്ട് മനുമിത കിടക്കയിൽ നിന്നും എഴുന്നേറ്റു…

മധുമിത…

മനുമിത……….

മന്ത്രമിത………………

യഥാക്രമം ഡിഗ്രിയ്ക്കും പത്താം തരത്തിലും ആറാം തരത്തിലും പഠിക്കുന്നവർ…

സേതുലക്ഷ്മിയുടെയും ശ്രീനിവാസന്റെയും മൂന്നു പെൺകുട്ടികൾ…

കല്പാത്തിയുടെയും ശേഖരിപുരത്തിനുമിടയ്ക്കായി, അഗ്രഹാരങ്ങളിൽ പെടാത്ത കുറച്ചു വീടുകളുണ്ട്…

തമിഴ് ബ്രാഹ്മണൻമാരുടെ ആശ്രിതരും സംബന്ധക്കാരുമായി പതിറ്റാണ്ടുകൾക്കു മുൻപേ കുടിയേറിയവരിൽ പെട്ടവരുടെ പിൻ തലമുറക്കാരും അല്ലാത്തവരും…

ശ്രീനിവാസൻ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു പോയതായിരുന്നു…

ബാല്യം പാലക്കാടായിരുന്നു…

കുറച്ചു കാലം സംഗീതം പഠിച്ചു..

പിന്നെ തറവാട്ടു വക ജ്യോതിഷവും…

അച്ഛന്റെയും അമ്മയുടെയും മരണശേഷം സഹോദരങ്ങളില്ലാത്ത ശ്രീനിവാസൻ , തന്റെ ജ്യോതിഷത്തിനും സംഗീതത്തിനുമൊന്നും തമിഴ്നാട്ടിൽ ആരും വില കൽപ്പിക്കാത്തതിനാൽ തിരിച്ചു പാലക്കാടിന് വണ്ടി കയറി…

ശേഖരീപുരത്തുള്ള അനാഥമായിക്കിടക്കുന്ന വീടും രണ്ടു ചെറിയ കടമുറികളുമായിരുന്നു തിരികെ വരാനുള്ളതിന്റെ പ്രധാന കാരണം……

സംഗീതം തന്നെയായിരുന്നു അയാൾക്കെല്ലാം…

പക്ഷേ, ഗുരുവായൂരും പാലക്കാടുമായി കുറേ നാൾ അലഞ്ഞു തിരിഞ്ഞതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല..

കടമുറിയുടെ വാടക വലിയ തുകയൊന്നുമായിരുന്നില്ല…

അത്യാവശ്യം ചിലവിനും ഭൂരിഭാഗവും കച്ചേരിക്കു പോകുവാനും ആ പണം മതിയാകുമായിരുന്നില്ല…

നാട്ടിൽ നിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന കാശ് തീർന്നതും ശ്രീനിവാസൻ ഏതെങ്കിലും ജോലി നേടാൻ നിർബന്ധിതനായി…

ഒന്നാമത് സംഗീതഭ്രാന്ത്……

രണ്ടാമത് ഒരു ജോലിയും അറിയില്ല..

വീടും കടമുറികളും വിൽക്കരുത് എന്ന് മരണക്കിടക്കയിൽ വെച്ച് അമ്മ അയാളോട് പറഞ്ഞിരുന്നു…

അച്ഛന്റെയും അമ്മയുടെയും സമ്പാദ്യത്തിൽ ബാക്കിയുണ്ടായിരുന്നത് ശ്രീനിവാസന്റെ വിവാഹം നടക്കുന്ന കാലത്ത് കൊടുത്തേല്പിക്കുവാനും ഒരകന്ന വിശ്വസ്തനായ ബന്ധുവിനെ , അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു…

അഗ്രഹാരങ്ങളിലെ ചുവരുകൾക്കുള്ളിലൊതുങ്ങാതെ, മകന്റെ വാസനയെ മിനുക്കിയെടുക്കാൻ തങ്ങൾ ചെയ്തതെല്ലാം പാഴ് വേലയായ മനസ്താപത്തിലാണ് ആ അച്ഛനും അമ്മയും മരണപ്പെട്ടത്…

ഒന്നിലും നൈപുണ്യമില്ലാത്ത, തന്റെ മകൻ അത് നിർവ്വാഹമില്ലാതെ വിൽക്കുമെന്നും അത് കൂടി ഇല്ലാതായാൽ തന്റെ മകനെ ആരും തിരിഞ്ഞു നോക്കില്ലെന്നും ആ വൃദ്ധ കണക്കുകൂട്ടിയിരുന്നിരിക്കാം…

തന്റെ സംഗീതഭ്രമം മനസ്സിലൊതുക്കി അയാൾ അറിയാവുന്ന അടുത്ത വഴി നോക്കി…

ഹസ്തരേഖാ ശാസ്ത്രം……………!

തത്തയും ചീട്ടും  കണ്ണാടിയുമായി കുറച്ചു കാലം കറങ്ങി…

സുമുഖനും സുന്ദരനും ചെറുപ്പക്കാരനുമായ കൈ നോട്ടക്കാരനെ ആളുകൾ സംശയത്തോടെയാണ് വീക്ഷിച്ചത്…

അതിലും വലിയ മെച്ചമോ പുരോഗതിയോ ഉണ്ടായിരുന്നില്ല…

അല്ലെങ്കിലും അന്നന്നേത്തേക്കുള്ള അന്നം മാത്രമായിരുന്നുവല്ലോ ശ്രീനിവാസന്റെ ലക്ഷ്യം…

അദ്ധ്വാനിച്ചു ജീവിക്കുക, അല്ലെങ്കിൽ പൊരുതി നേടുക, എന്നത് ജീവിത ശൈലിയല്ലാത്ത ഒരു സമൂഹത്തിൽ നിന്നും വന്ന ശ്രീനിവാസന്റെ ജീവിതം അങ്ങനെയങ്ങു ഒഴുകിത്തുടങ്ങി…

അതിനിടയിൽ ഒരു രഥോത്സവത്തിന് കൊടിയേറി…

എങ്ങും ഉത്സവമേളം…

അങ്ങനെ ഒരു രാത്രി തന്റെ തന്നെ കടമുറിയുടെ മുൻപിൽ മുനിഞ്ഞു കത്തുന്ന റാന്തലിനരികെ തത്തയും കൂടുമായിരിക്കുന്ന ശ്രീനിവാസന്റെയടുത്തേക്ക് മൂന്നാലു പെൺകുട്ടികൾ വന്നു… ….

മൂന്ന് ദാവണികൾ…..

ഒരു ചുരിദാറുകാരി…

നാട്ടിലെ കറക്കത്തിനിടയിൽ കണ്ടു പോയ മുഖങ്ങളാണ്… ….

വഴിയിൽ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പോകുന്നതു കാണാറുണ്ട്…….

അതിലൊരാൾ സേതുലക്ഷ്മിയായിരുന്നു…

റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് സേതുലക്ഷ്മി തന്റെ ഇടതു കൈ നീട്ടി…

പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾ കൈത്തണ്ടയെ ചുംബിച്ചിരിക്കുന്നു…

മൃദുവായ അവളുടെ ഉള്ളം കയ്യിലേക്ക് നോക്കി , ശ്രീനിവാസൻ മുഖമുയർത്തി…

“” നിക്ക് , നിങ്ങളെയൊക്കെ അറിയാലോ… പിന്നെ ഞാനെന്തു പറയാനാ… ? ”

“” അറിയുന്നോരുടെ കൂട്ടം പറഞ്ഞൂടാന്നുണ്ടോ… ?””

സേതുലക്ഷ്മിയുടെ ചുമലിൽ കയ്യിട്ടു നിന്ന  ചുരിദാറുകാരിയാണത് ചോദിച്ചത്…

കൂട്ടത്തിൽ കുറച്ചു പരിഷ്ക്കാരി അവളാണെന്ന് തോന്നിക്കുമായിരുന്നു…

“ അതില്ല……… പക്ഷേ, ഞാനെന്തു പറഞ്ഞാലും നിങ്ങൾക്കത് വിശ്വാസായി തോന്നില്ല… “

“” അത് ഞങ്ങള് വിശ്വസിച്ചോളാം… ല്ലേ , സേതൂ………. “

ചുരിദാറുകാരി ചുമൽ കൊണ്ട് സേതുലക്ഷ്മിയെ ചെറുതായി ഇടിച്ചു …

ശ്രീനിവാസൻ സേതുലക്ഷ്മിയെ നോക്കി…

നേരിയ ലജ്ജ അവളുടെ മുഖത്തു പടരുന്നത് അയാൾ കണ്ടു..

അയാൾ ഇടതുവശത്തിരുന്ന തത്തയുടെ കൂടിന്റെ കൊളുത്തെടുത്തു…

ഇടം വലം നോക്കി , തത്ത പതിയെ ചീട്ടിനടുത്തേക്കു വന്നു..

നിരത്തിയിട്ടിരിക്കുന്ന ചീട്ടുകളിലൊന്നു കൊത്തിയെടുത്തു വലിച്ചിട്ട് , തത്ത തിരികെ കൂട്ടിലേക്കു കയറി…

ശ്രീനിവാസൻ തത്ത എടുത്തിട്ട ചീട്ട് , റാന്തലിന്റെ വെളിച്ചത്തിലേക്ക് പിടിച്ചു നിവർത്തി…

മഹാലക്ഷ്മീസമേതനായ നാരായണൻ..!!!

സേതുലക്ഷ്മിയുടെ മുഖം ഒന്നുകൂടി തുടുത്തത് ശ്രീനിവാസൻ കണ്ടു…

“” നല്ല രാശി………. “

ശ്രീനിവാസൻ പറഞ്ഞു……

“” കല്യാണമാ………. ? “”

ചുരിദാറുകാരി ചോദിച്ചു..

“” എല്ലാമേ………..””

ശ്രീനിവാസന്റെ സ്വരത്തിൽ പരമ്പരാഗത ജ്യോതിഷഭാഷ കടന്നുവന്നു……

“” രാമനുക്ക് സീത.. .ഉമയ്ക്ക് ഹരൻ… നാരായണന് ലക്ഷ്മി… മനം പോലെ മാംഗല്യം നാൻ നിനക്കിറേൻ… “”

സേതുലക്ഷ്മിയുടെ ഇടതു വശത്തിരുന ദാവണിക്കാരി, അവളുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുക്കുന്നത് ശ്രീനിവാസൻ കണ്ടു…

“ നിങ്ങള് മുഴുവനും പറ………. “

ചുരിദാറുകാരിയും നിലത്തേക്കിരുന്നു…

“” ദക്ഷിണ കൊടപ്പാ………. ”

ശ്രീനിവാസൻ , സുബ്രഹ്മണ്യന്റെ പുറം ചട്ടയുള്ള ഒരു പഴയ ഡയറി നിവർത്തി അവരുടെ മുൻപിലേക്ക് നീക്കി വെച്ചു…

ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ശംഖൊലി കേട്ടു…

പിന്നാലെ ഒരു ഗുണ്ടിന്റെ ശബ്ദവും… ….

“ എത്രയാ… …. ?””

ശബ്ദം നിലച്ചപ്പോൾ ചോദിച്ചത് സേതുലക്ഷ്മിയായിരുന്നു…

“” ഉള്ളത് മതി… ….”

വലം കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ചിരുന്ന “”മയിലിന്റെ പത്തുരൂപാ നോട്ട് “ കൈ വെള്ളയിലിട്ടു തന്നെ വിടർത്തി സേതുലക്ഷ്മി ഡയറിയിലേക്കു വെച്ചു…

ശ്രീനിവാസൻ ഡയറിയടച്ചു…

കമ്പക്കെട്ടിന് തീ കൊളുത്തിയിരുന്നു…

നിളയുടെ കരയിലെ വർണ്ണ വിസ്ഫോടനങ്ങൾ മുഖത്തും നെഞ്ചിലുമേന്തി, ശ്രീനിവാസന്റെ ചുറ്റിനും പെൺകൊടികൾ നിരന്നിരുന്നു…

“” ഇവളാഗ്രഹിക്കുന്ന ആളിനെ കിട്ടും എന്ന് ഉറപ്പാണോ… ? “

എഴുന്നേൽക്കുമ്പോൾ സംശയ നിവൃത്തിക്കെന്നവണ്ണം ചുരിദാറുകാരി ഒന്നു കൂടി ചോദിച്ചു…

“” സംശയമെന്താ……….. “

ശ്രീനിവാസൻ ചിരിച്ചു…

പെൺകുട്ടികൾ അയാൾക്കരികിൽ നിന്നും തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…

അല്പ ദൂരം പോയ ശേഷം അവർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു..

ഇടയ്ക്ക് താനിരിക്കുന്നിടത്തേക്ക് നോക്കുന്നതു കണ്ടപ്പോൾ ശ്രീനിവാസനും ചുറ്റിനുമൊന്നു നോക്കി…

ഏയ്…

തന്റെ പിന്നിലാരുമില്ല…

തന്നെ തന്നെയാണ്…

തന്റെ പ്രവചനങ്ങളൊന്നും ശരിയല്ലേ… ?

ജ്യോതിഷം സത്യമാണല്ലോ… !

അങ്ങനെ സംഭവിക്കാൻ വഴിയില്ല..

അവർ സന്തോഷമായിട്ടാണ് പോയതും…

ഇനി തന്നെ കളിയാക്കിയതാണോ…………?

ചുരിദാറിട്ട പെൺകുട്ടി, സേതുലക്ഷ്മിയെ ഒന്നു രണ്ടു തവണ തള്ളിവിടാൻ ശ്രമിക്കുന്നത് കൺകോണാൽ ശ്രീനിവാസൻ ശ്രദ്ധിച്ചു…

എന്തോ പന്തികേടുണ്ട്… ….!

ശ്രീനിവാസൻ വസ്ത്രങ്ങൾ നേരെയാക്കി ഒന്നുകൂടി നിവർന്നിരുന്നു…

അടുത്തിരുന്ന കവറിൽ നിന്ന് ഒരു ചെറുപഴമെടുത്ത് തത്തയുടെ കൂടു തുറന്ന് അകത്തേക്ക് വെച്ചതും ചുരിദാറുകാരിയും മറ്റൊരു ദാവണിക്കാരിയും അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

“ ഒരു കാര്യം പറയാൻ മറന്നു…”

ചുരിദാറുകാരി ശ്രീനിവാസനെ നോക്കി..

“” പറഞ്ഞോളൂ… “

നേരിയ ഒരു പരിഭ്രമം ചുരിദാറുകാരിയുടെ മുഖത്ത് ശ്രീനിവാസൻ കണ്ടു..

ആദ്യം കണ്ട കൂസലില്ലായ്മയും ചിരിയൊട്ടിച്ചേർന്ന മുഖഭാവവും അവളിൽ അപ്പോൾ ഉണ്ടായിരുന്നില്ല…

ഒരകലം വിട്ടാണ് നിൽക്കുന്നത്…

ദാവണിക്കാരി അവിടെ ശ്രദ്ധിക്കാത്ത മട്ടിൽ മറ്റെങ്ങോ നോക്കിയാണ് നിൽക്കുന്നതും…

“” പറഞ്ഞില്ല………..””

ശ്രീനിവാസൻ ഓർമ്മിപ്പിച്ചു..

“” സേ……….തു പറഞ്ഞു വിട്ടതാ…”

ചുരിദാറുകാരി ഒന്നു വിക്കി…

“” കുട്ടി കാര്യം പറയ്………. “

ചുരിദാറുകാരി ശ്രീനിവാസനെ ഒന്നു നോക്കി…

പിന്നെ മുഖം മാറ്റിക്കളഞ്ഞു…

“” സേതൂന് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു……”

ഒറ്റ വീർപ്പിന് പറഞ്ഞു തീർന്നതും ചുരിദാറുകാരി ദാവണിക്കാരിയുടെ കൈ പിടിച്ചു വലിച്ച് സ്ഥലം വിട്ടിരുന്നു…

ശ്രീനിവാസൻ ഒരു നിമിഷം അന്തിച്ചിരുന്നു…

കല്പാത്തിപ്പുഴയുടെ  കരയിൽ വീണ്ടും വർണ്ണ വിസ്മയങ്ങൾ ഒരുങ്ങിത്തുടങ്ങിയിരുന്നു…

പ്രകമ്പനമേറിയ ഒരു ഗുണ്ടായിരുന്നു ആദ്യം……….

പിന്നീടത് ആരോഹണക്രമത്തിലെന്നപോൽ ലോപിച്ചു വന്നു…

അല്ലെങ്കിൽ കാതും മനസ്സും അതുമായി താദാത്മ്യം പ്രാപിച്ചുവെന്നും പറയാം…

ഇടയ്ക്ക് ഒരു വർണ്ണക്കുട വിരിഞ്ഞു…

ആകാശവിതാനത്തിന്റെ അനന്തതയിൽ നൂലില്ലാപ്പട്ടം പോലെ അതങ്ങനെ ഒഴുകി നടന്നു…….

അടുത്ത് ,   തെങ്ങിൻ പൂക്കുല വിരിഞ്ഞു…

എട്ടു വശങ്ങളിലേക്കും മണൽച്ചേർന്ന അഗ്നിരേഖകൾ വിടർന്നു പാഞ്ഞു…

ഹൃദയം കുളിർത്ത്, മിനുസമാർന്ന കാലടിയിൽ മണലുരഞ്ഞ് ഇക്കിളിയാർന്ന അനുഭവം…

വർണ്ണമാലകൾ പിന്നാലെ വന്നു… ….

പല വിധ നിറങ്ങളിൽ വെടിമരുന്നു നിറച്ച പുഷ്പങ്ങൾ ആകാശവിസ്മയം തീർക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ഗുണ്ടു കൂടി മുഴങ്ങി…

തിരികെ അവരോഹണത്തിലേക്ക്… ….

ശ്രീനിവാസൻ ഒന്നു കുലുങ്ങി…

ചിമ്മിപ്പോയ മിഴികൾ അടച്ചു തുറന്ന് അയാൾ മുന്നിലേക്ക് നോക്കിയെങ്കിലും അയാൾ ഉദ്ദേശിച്ച ദാവണിക്കാരിയും കൂട്ടുകാരും കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല…

ശ്രീനിവാസനെ ചെറുതായി വിയർത്തിരുന്നു…

ചുമലിൽ കിടന്ന കാവിത്തോർത്തിനാൽ മുഖം തുടയ്ക്കവേ അയാൾ കൂട്ടിൽ കിടക്കുന്ന തത്തയെ നോക്കി…

“” ഞാനും കേട്ടു…………” എന്ന അർത്ഥത്തിൽ തത്ത ഒന്നു ചിലച്ചു.

പിന്നെ, ലജ്ജയോടെ അയാൾക്കു മുഖം കൊടുക്കാതെ, പിൻതിരിഞ്ഞ്, കൂട്ടിനുള്ളിലെ വളയത്തിൽ കിടന്ന് ഊഞ്ഞാലാടിത്തുടങ്ങി…

ഇരു കൈകളും പിന്നിലേക്ക് നിരക്കി കുത്തി , ശ്രീനിവാസൻ ശ്വാസം ഒന്നു വലിച്ചു വിട്ടു..

എന്താണ് ആ കുട്ടി പറഞ്ഞിട്ടു പോയത്… ?

അത് താൻ വ്യക്തമായി കേട്ടതാണല്ലോ…

ശ്രീനിവാസന്റെ ഹൃദയം പതിയെ മന്ദഹസിച്ചു തുടങ്ങി…

“” വദനം സോമം…… മമ സഖീ ബിംബം………. “

മനസ്സ് മായികതയാൽ മൂളിത്തുടങ്ങുന്നത് ശ്രീനിവാസൻ അറിയുന്നുണ്ടായിരുന്നു….

സേതു……….!

സേതുലക്ഷ്മി……….!

മുനിഞ്ഞു കത്തുന്ന റാന്തലിന്റെ വെളിച്ചത്തിലിരുന്ന അവളുടെ മുഖം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു…

കുറുനിരകൾ……….

മുടിയിഴകൾ വിയർപ്പിൽ നനഞ്ഞു , പറ്റിച്ചേർന്ന നെറ്റിത്തടം……….

തെളിമയില്ലാത്ത ആ കാഴ്ചയ്ക്ക് , മനസ്സാ ശ്രീനിവാസൻ റാന്തൽത്തിരി ഒന്നുകൂടി ഉയർത്തി…

ഇപ്പോൾ വ്യക്തമാണ് കാഴ്ച…

അവളുടെ കൃഷ്ണമണികൾ മിന്നുന്നുണ്ടായിരുന്നു…

അവളുടെ നാസികത്തുമ്പിൽ സ്വേദകണങ്ങൾ ഹിമകണങ്ങളായിരുന്നു…

മേൽച്ചുണ്ടിനുമേൽ വിയർത്തിരുന്നു…

അധരം ശോണമായിരുന്നു…

അത് തുടക്കമായിരുന്നു…

ഒരു പ്രണയത്തിന്റെ തുടക്കം…

ഒരു മനോഹര ബന്ധത്തിന്റെ തുടക്കം…

ഒരുമിച്ച് കൂടെയുണ്ടാകുമെക്കാലവും എന്ന ഇരു മനസ്സുകളുടെ വാഗ്ദാനം …

സേതുലക്ഷ്മി അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു…

പോരാത്തതിന് മുറച്ചെറുക്കനുമായി വിവാഹം വാക്കാൽ പറഞ്ഞുവെച്ചിരുന്നവളും…

പ്രായത്തിൽ ഏഴെട്ടു വയസ്സ് വ്യത്യാസവും…

അതുകൊണ്ടു തന്നെ ശ്രീനിവാസൻ അവളെ ആദ്യം പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു…

അത് വിലപ്പോയില്ല എന്ന് മാത്രമല്ല, സേതുലക്ഷ്മി മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു…

“ ന്നെ വേണ്ടാച്ചാ പറഞ്ഞാ മതി… കല്പാത്തിപ്പുഴേല് ആഴൊള്ള സ്ഥലോക്കെ നിക്ക് നിശ്ചയംണ്ട്………. “

അതായിരുന്നു ശ്രീനിവാസനോട് സേതുലക്ഷ്മിക്കുണ്ടായിരുന്ന പ്രണയം…

കടമുറിയ്ക്കു പിന്നിലെ മരഗോവണിയ്ക്കു മറവിൽ നിന്ന്, ഒരു നടുക്കത്തിൽ ശ്രീനിവാസൻ അവളെ നോക്കി…

“ സേതൂ………..!””

“” തത്തയും കൂടുമായി നടക്കണതൊന്നും നിക്കു കുറച്ചിലായി തോന്ന്ണില്യാ… കാക്കാലനും കാക്കാലത്തിയൊന്നും കുടുമ്മമില്ലാത്തോരാ……….?””

ശ്രീനിവാസൻ അവളെ മാത്രം ,അവളെ മാത്രം നോക്കി നിന്നു…

“ ല്ലേലും ഒട്ടുമില്ലായ്മക്കാരനൊന്നൂല്ലല്ലോ ശ്രീനിയേട്ടൻ… …. “

ശ്രീനിവാസനു മറുപടിയുണ്ടായിരുന്നില്ല…

കാര്യങ്ങൾ സേതു പറഞ്ഞത് ശരി തന്നെയാണ്…

“” നേരം വൈകി… നാളെ ക്ലാസ്സ് കഴിഞ്ഞ് മൈതാനത്ത് ഞാൻ നോക്കും.. വന്നില്ലാച്ചാ………. “

സേതുലക്ഷ്മിയുടെ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…

“” വന്നില്ലാച്ചാ………”

ചെല്ലുവാൻ കഴിയാതിരിക്കില്ലായിരുന്നു ശ്രീനിവാസന്…

കോട്ടമൈതാനത്തിന്റെ തിരക്കുകൾക്കിടയിൽ തത്തയും കൂടുമായി ഇരുന്ന ശ്രീനിവാസനെന്ന കാക്കാലനു ചുറ്റും സേതുലക്ഷ്മിയും കൂട്ടുകാരികളുമിരുന്നു…

ചുരിദാറുകാരിക്കു പിന്നിൽ , മറഞ്ഞെന്ന പോലെയായിരുന്നു സേതുലക്ഷ്മിയിരുന്നത്…

“” ദക്ഷിണ കൊടപ്പാ………..””

ആൾക്കാർ തങ്ങളെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്നതു കണ്ട ശ്രീനിവാസൻ അല്പം ഉച്ചത്തിൽ പറഞ്ഞു…

ചുറ്റിനും ഒന്നു നോക്കിയ ശേഷം സേതുലക്ഷ്മി, തന്റെ തുണിസഞ്ചി തുറന്നു…

നോട്ടുബുക്കിന്റെ ഇതളുകൾക്കിടയിലൊളിപ്പിച്ച, നാലാക്കി മടക്കിയ കടലാസ് ധൃതിയിൽ എടുത്ത് അവൾ , ശ്രീനിവാസൻ തുറന്നു വെച്ച ഡയറിയിലേക്കു വെച്ചു…

അത് ഹൃദയമായിരുന്നു…

സേതുലക്ഷ്മിയുടെ ഹൃദയം…

അവൾ പറയാനാഗ്രഹിക്കുന്നതിന്റെ ആയിരത്തിലൊരംശം പോലും അതിലില്ലായിരുന്നുവെങ്കിലും…

പ്രണയലേഖനം ദക്ഷിണയായി സ്വീകരിച്ച്, ശ്രീനിവാസൻ തത്തയുടെ കൂടിന്റെ കൊളുത്തിളക്കി…

അടുത്ത രഥോത്സവം കൊടിയേറുന്നതിനു മുൻപേ , പിരിയാൻ കഴിയാത്ത വിധം ശ്രീനിവാസനും സേതുലക്ഷ്മിയും അടുത്തു പോയിരുന്നു…

കൂട്ടുകാരൊഴികെ, മറ്റൊരാളും ആ ബന്ധം അറിയാതിരിക്കാൻ ഇരുവരും നന്നായി ശ്രദ്ധിച്ചിരുന്നു..

അല്ലെങ്കിലും ശ്രീനിവാസനെ ആ ഒരു കാര്യത്തിൽ ആരും സംശയിക്കാനിടയുണ്ടായിരുന്നില്ല…

ഒരിക്കൽ പോലും ശ്രീനിവാസൻ അവളുടെ കൈവിരൽത്തുമ്പിൽ പോലും സ്പർശിച്ചിരുന്നില്ല…

എന്നിരുന്നാലും സേതുലക്ഷ്മി ആ അദൃശ്യമായ സ്പർശനം അനുഭവിച്ചറിഞ്ഞിരുന്നു…

ഒരാൾക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാൻ സ്പർശനങ്ങളോ, ചുംബനങ്ങളോ വേണ്ടിയിരുന്നില്ല എന്നതും വസ്തുതയായിരുന്നു…

ഒരു നോട്ടം… ….

ഒരു പുഞ്ചിരി… ….

ചിലപ്പോൾ ഒന്ന് കവിൾ വീർപ്പിച്ചു കൊഞ്ഞനം കുത്തും…

അതുമല്ലെങ്കിൽ, രണ്ടോ മൂന്നോ മിനിറ്റു നേരത്തേയ്ക്ക് മിണ്ടാതെയിരിക്കും……

അതായിരുന്നു അവരുടെ ഇണക്കവും പിണക്കവും…

അതായിരുന്നു അവരുടെ പ്രണയം… ….

അങ്ങനെയും പ്രണയമുണ്ടായിരുന്നു…

അല്ലെങ്കിൽ പ്രണയം അങ്ങനെയായിരുന്നു…

ശ്രീനിവാസൻ ഇതിനിടയിൽ ജോലി തേടുന്നുണ്ടായിരുന്നു…

സേതുലക്ഷ്മിയുടെ വരവോടെ ശ്രീനിവാസന്റെ ഒഴുക്കിനൊത്തുള്ള ജീവിതത്തിനു മാറ്റം വന്നു തുടങ്ങിയിരുന്നു…

ശ്രീനിവാസന്റെ ഉള്ളിലുണ്ടായിരുന്ന സംഗീതവും ജ്യോതിഷവും സേതുലക്ഷ്മിയിൽ ഇല്ലാതെയായിത്തീർന്നു…

നാട്ടിലെ ബന്ധം വെച്ച് തിരുപ്പൂരിലുള്ള ഒരു തുണിമില്ലിൽ ജോലി ശരിയായി…

ശമ്പളം കുറവാണ്… ….

എക്സ്പീരിയൻസ് കൂടുന്തോറും ശമ്പളത്തിലും മാറ്റം വരും…

“” ഞാൻ ചെന്നിട്ട് കത്തയയ്ക്കാം………. “

“” വീട്ടിലേക്ക് അയയ്ക്കല്ലേ… …. “

“” പിന്നെ………. ? “”

“” ഞാനങ്ങോട്ട് അയയ്ക്കാം…””

“” അതിന് സേതൂന് വിലാസമറിയാമോ… ?””

“ പറഞ്ഞാൽ മതി………. “

“” അതെങ്ങനെയാ മണ്ടീ, …?””

ശ്രീനിവാസൻ ചിരിച്ചു…

അതൊരു പ്രശ്നമാണല്ലോ എന്ന് അപ്പോഴാണ് സേതുലക്ഷ്മിയും ചിന്തിച്ചത്..

“” കൂട്ടുകാരികൾക്കയച്ചാലോ… ?””

“” അതൊന്നും വേണ്ട… അസത്തുക്കള് പൊട്ടിച്ചു വായിച്ചിട്ടേ തരൂ… മാത്രോല്ല, അവർക്ക് പ്രശ്നമുണ്ടാക്കണ്ട…””

“” പിന്നെ……….? “

സേതുലക്ഷ്മി മൗനം…

“” കോളേജിലെ വിലാസത്തിലയച്ചാലോ…?”

“” നല്ല കഥ………..””

അവൾ ചിരിച്ചു…

“” പിന്നെന്തു ചെയ്യൂന്ന് സേതു പറ… …. “

സേതുലക്ഷ്മി നഖം കടിച്ചു തുടങ്ങി…

“” ഒരു മാസം പെട്ടെന്ന് പോവായിരിക്കും ല്ലേ… ….?””

സേതുലക്ഷ്മിയുടെ സ്വരത്തിൽ നേരിയ വിങ്ങൽ കലർന്നിരുന്നു…

ശ്രീനിവാസനും മറുപടിയുണ്ടായിരുന്നില്ല….

“” ഗൾഫിലൊക്കെ പോണോര്, പി…ന്നെ…ന്താ ചെയ്യാ…ല്ലേ… ?””

സേതുലക്ഷ്മി ഒന്നു വിമ്മി…

ശ്രീനിവാസൻ , അവൾ കാണാതെ തന്റെ മിഴികൾ തുടച്ചു…

“” പോയില്ലാച്ചാലും ശരിയാവില്ല… എത്രകാലാ, ങ്ങനെ… ….””

അവൾ തന്നെ മറുപടിയും പറഞ്ഞു……

“” അത്രയ്ക്ക് കാണാതിരിക്കാൻ പറ്റാണ്ട് വന്നാ , ഞാനങ്ങട് വന്നോളാം………. “”

ഇത്തവണ സേതുലക്ഷ്മി അവനു നേർക്ക് തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു…

ശ്രീനിവാസന് അവളെയോർത്ത് അമ്പരപ്പു തോന്നി…

അങ്ങനെ ശ്രീനിവാസൻ സേതുലക്ഷ്മിയോട് യാത്ര പറഞ്ഞ് തിരുപ്പൂരിന് വണ്ടി കയറി…

ചിരിച്ച മുഖത്തോടെയാണ് സേതുലക്ഷ്മി അവനെ യാത്രയാക്കിയതെങ്കിലും അവളുടെ ഉള്ളു കരയുന്നത് , ശ്രീനിവാസനറിയാമായിരുന്നു…

അവന്റെ ഹൃദയവും കരയുകയായിരുന്നുവല്ലോ…

പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു…

തമ്മിൽ കാണാതിരിക്കാൻ ആകുമായിരുന്നില്ല , എന്നത് യാത്ര പറഞ്ഞകന്ന ദിവസം തന്നെ ഇരുവർക്കും മനസ്സിലായിക്കഴിഞ്ഞിരുന്നു…

മണിക്കൂറുകൾക്ക് സംവത്സരങ്ങളുടെ നീളം…

ദിനങ്ങൾ യുഗങ്ങൾക്കു സമം……….

മരണപ്പെട്ടു മണ്ണിലലിഞ്ഞ മാതാവിനെ ഒരിക്കൽ കൂടി മരണം കവർന്നു , എന്ന നുണയും വെച്ചു കാച്ചി പന്ത്രണ്ടാം നാൾ ശ്രീനിവാസൻ പാലക്കാട് തിരികെ വണ്ടിയിറങ്ങി…

പ്രണയത്തിനു സമം പ്രണയം മാത്രമാണെന്ന് അനുഭവിച്ചവർക്കറിഞ്ഞേക്കാം…

പെട്ടിക്കടയിൽ നിന്ന് “” വട്ടു സോഡ”” ഒരെണ്ണം മേടിച്ചു കുടിച്ച് ശ്രീനിവാസൻ പാലക്കാടൻ കാറ്റിന്റെ ഗന്ധം നുകർന്നു…

കോട്ടമൈതാനത്തേക്ക് ഒരു പാച്ചിലായിരുന്നു…

കോളേജ് വിട്ട് സേതുലക്ഷ്മി അവിടെ എല്ലാ ദിവസവും വരാറുള്ളതാണല്ലോ……….

മൈതാനത്തിന്റെ മതിൽക്കെട്ടിനുള്ളിൽ, കളഞ്ഞു പോയ പവിഴം തേടുന്നവനേപ്പോലെ ശ്രീനിവാസൻ നടന്നെങ്കിലും സേതുലക്ഷ്മിയോ കൂട്ടുകാരികളോ അവിടെയെങ്ങും ഉണ്ടായിരുന്നില്ല…

നെഞ്ച് കഴച്ചു പൊട്ടുന്ന വേദനയോടെ ശ്രീനിവാസൻ തന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു..

പരിചയക്കാരോട് ഒന്നോ രണ്ടോ വാക്കിൽ കുശലാന്വേഷണം നടത്തി , ധൃതിയിൽ കുളി കഴിഞ്ഞു വേഷം മാറി…

സേതുലക്ഷ്മി അമ്പലത്തിൽ വരുമെന്ന് അവന് ഉറപ്പായിരുന്നു…

ദീപാരാധനയ്ക്ക് നട തുറന്നുവെങ്കിലും സേതുലക്ഷ്മി ക്ഷേത്രത്തിൽ വന്നില്ല…

ഇടിഞ്ഞ മനസ്സോടെ ശ്രീനിവാസൻ നാലമ്പലം വിട്ടു…

സന്ധ്യയായിരിക്കുന്നു…

തന്റെ സേതു വീട്ടിലുണ്ടാകും……….

ഒന്നു കാണാൻ എന്താ വഴി… ….?

ഒന്നു കാണാൻ മാത്രം…

താൻ വന്നു എന്നറിഞ്ഞാൽ അവൾ എവിടെയാണെങ്കിലും ഓടി വരും…

താൻ വന്നു, എന്ന് എങ്ങനെ അറിയിക്കും……….?

ശ്രീനിവാസന്റെ മനസ്സ് എരിപൊരി സഞ്ചാരം കൊണ്ടു…

ഒരൊറ്റ വഴി………..!

ക്ഷേത്രത്തിൽ നിന്ന് അവൻ നേരെ പോയത് സേതുലക്ഷ്മിയുടെ വീട്ടിലേക്കായിരുന്നു…

പടിപ്പുര കയറിച്ചെന്നതേ , കോലായിൽ ഗംഗാധരക്കുറുപ്പിനെ കണ്ടു…

സേതുലക്ഷ്മിയുടെ അച്ഛൻ……!

പല സ്ഥലങ്ങളിൽ വെച്ചും കണ്ടിട്ടുണ്ട് , സംസാരിച്ചിട്ടുണ്ട്……

പക്ഷേ, ഇപ്പോൾ………..?

കുറുപ്പും അവനെ കണ്ടിരുന്നു…

ശ്രീനിവാസൻ ഒരു നിമിഷം മുറ്റത്തു , നിശ്ചലനായി  നിന്നു പോയി…

അറിഞ്ഞു കൊണ്ടു വന്നതല്ല……….

മനസ്സ് പറഞ്ഞത് , കാലുകൾ അനുസരിച്ചു…

സേതുവിനെ കാണാനുള്ള ഉത്ക്കടമായ ത്വര ഒന്നു മാത്രമായിരുന്നു ഉള്ളിൽ…

പക്ഷേ, ഇപ്പോൾ… ?

ശരീരത്തെ, എത്തിച്ചു തന്ന ശേഷം മനസ്സ് മാറി നിൽക്കുന്നു…

“” എന്താടോ അവിടെ നിന്നത്… ? കയറി വാ………. “

കുറുപ്പിന്റെ ഘനഗംഭീരം ശബ്ദം കേട്ടു…

“ ഇങ്ങോട്ടു വാടോ……….”

കുറുപ്പ് ചാരു കസേരയിൽ നിന്ന് ഉയർന്നു…

ഉമ്മറത്ത് തെളിഞ്ഞിരിക്കുന്ന ഭദ്രദീപം അവൻ കണ്ടു..

സേതു കൊളുത്തിയ നിലവിളക്ക്…

കുറച്ചു കഴിഞ്ഞ് എടുത്തു വെക്കാൻ അവൾ വന്നേക്കാം…

അങ്ങനെയെങ്കിലും കണ്ടാൽ മതി…

താൻ വന്നു, എന്ന് അറിയിച്ചാൽ മതി…

അരഭിത്തിയ്ക്കു മുകളിലൂടെ ഒരു തല, ഉയർന്നു വന്നത് ശ്രീനിവാസൻ കണ്ടു..

സേതുവല്ല……….

മോഹൻദാസാണ്…

സേതുവിന്റെ അനിയൻ..

ക്ഷേത്രത്തിൽ വെച്ച് അവനെ പല തവണ കണ്ടിട്ടുള്ളതാണ്…

മോഹൻദാസ് , വീണ്ടും തല കുനിച്ചു…

പതിഞ്ഞ ശബ്ദത്തിൽ ശ്രീനിവാസൻ നാമജപം കേട്ടു തുടങ്ങി…

കുറുപ്പ്, കസേരയിൽ നിന്ന് എഴുന്നേറ്റ്  ഇളം തിണ്ണയിലേക്കിറങ്ങി വന്നു…

“ എന്താ ശ്രീനിവാസാ കാര്യം… ?””

“” അത്………..””

പെട്ടു പോയതു പോലെ ശ്രീനിവാസൻ നിന്നു പരുങ്ങി…

“” പറയെടോ… “”

മനസ്സു വീണ്ടും കള്ളങ്ങൾ മേഞ്ഞു തുടങ്ങിയിരുന്നു…

“” ഒരു സഹായം…… ഈ സമയത്ത് ചോദിക്കാൻ………. “

“” പറ്റുന്നതാച്ചാ ചെയ്യും…””

കുറുപ്പ് ചിരിച്ചു…

പരമാവധി സംസാരം നീട്ടിയേ പറ്റൂ…

സേതുലക്ഷ്മി, വിളക്ക് തിരികെയെടുത്തു വെയ്ക്കാൻ വരാതിരിക്കില്ല…

“” നാട്ടിൽ ഒന്ന് പോകണമായിരുന്നു…””

ശ്രീനിവാസൻ പറഞ്ഞു…

അതിന്, എന്നൊരു ഭാവത്തിൽ കുറുപ്പ് ശ്രീനിവാസനെ നോക്കി…

“” എനിക്കൊരു നൂറു രൂപ കടം വേണം…””

ശ്രീനിവാസൻ അയാളുടെ മുഖത്തു നോക്കിത്തന്നെയാണ് പറഞ്ഞത്…

തന്റെ കള്ളം ഒരിക്കലും പൊളിയരുത് എന്നവന് നിർബന്ധമുണ്ടായിരുന്നു…

കുറുപ്പിന്റെ മുഖം ഒരു നിമിഷം മങ്ങി…

“”ത്രിസന്ധ്യയ്ക്ക് ഞാനാർക്കും പണം കൊടുക്കാറുമില്ല, വാങ്ങാറുമില്ല… “”

കുറുപ്പ് ഒന്നു നിർത്തി തുടർന്നു…

“”ശ്രീനിവാസന് തമിഴ്നാട്ടിലെന്തോ ജോലി ശരിയായി , എന്നറിഞ്ഞായിരുന്നു… എന്നിട്ട്… ….? “”

“” പെട്ടെന്ന് പോരേണ്ടി വന്നു… “

“” ഉം……………”

കുറുപ്പ് ആലോചനയോടെ ഒന്നമർത്തി മൂളി…

“” എന്നാൽ ഞാനിറങ്ങട്ടെ………. “

ശ്രീനിവാസൻ തിരിഞ്ഞു…

“” നിക്ക്വാ………..”

പിന്നിൽ കുറുപ്പിന്റെ ശബ്ദം കേട്ടു…

ശ്രീനിവാസൻ പതിയെ തിരിഞ്ഞു..

“” നടാടെ താൻ ചോദിക്കണ ആദ്യത്തെ സഹായമല്ലേ… അതിന് ലക്ഷ്മീദേവി എന്നോടിച്ചിരി പിണങ്ങിയാലും പരിഭവമില്ല… “

ചിരിയോടെ പറഞ്ഞിട്ട് കുറുപ്പ് പിൻതിരിഞ്ഞ് അകത്തേക്ക് കയറി…

ശ്രീനിവാസൻ പതിയെ കോലായുടെ അടുത്തേക്കു വന്നു…

പിടിച്ചു നിൽക്കാൻ ഒരു കള്ളം പറഞ്ഞതാണ്…

രണ്ടു ദിവസം കഴിഞ്ഞ് ഈ പണം തന്നെ തിരികെ കൊടുത്താൽ പ്രശ്നം തീർന്നല്ലോ…

മുറ്റത്തും കണ്ണെത്താവുന്നയിടങ്ങളിലും അവൻ സേതുലക്ഷ്മിയെ തിരഞ്ഞെങ്കിലും വിഫലമായിരുന്നു…

കുറുപ്പ് പണവുമായി തിരിച്ചെത്തി…

“ എന്നാ തിരികെ വരുന്നത്… ?””

ശ്രീനിവാസന് ഒരു നിമിഷം കാര്യം മനസ്സിലായില്ല…

“” ഇതാ……….’ “

കുറുപ്പ് ചോദ്യം ആവർത്തിക്കാതെ അവനു നേരെ പണം നീട്ടി…

“ ഉടനെ തിരിച്ചു തരാം… “

പണം വാങ്ങുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു……

കുറുപ്പ് ഒന്നിരുത്തി മൂളി…

പടിപ്പുര കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോൾ ശ്രീനിവാസൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…

ഇല്ല…

സേതുലക്ഷ്മിയില്ല…

സന്ധ്യ കനത്തു തുടങ്ങിയിരുന്നു…

വലത്തേക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയാണ്…

അതിലെ പോയാലും റോഡിൽ ചെല്ലാം…

ഇടതുവശത്തുള്ള ഇരുവശങ്ങളും കയ്യാലകൾ കെട്ടിത്തിരിച്ച, എളുപ്പമുള്ള നടവഴിയിലൂടെ നിരാശനായി ശ്രീനിവാസൻ നടന്നു…

കയ്യാലകൾക്കു മുകളിൽ മുള്ളുവേലി…

ഇടതു വശത്തെ സ്ഥലം കുറുപ്പിന്റെ തന്നെയാണ്…

വലതു വശത്തുള്ളത് ക്ഷേത്രഭൂമിയും…

പത്തു മീറ്ററോളം ശ്രീനിവാസൻ മുന്നോട്ടു നടന്നതും വേലിക്കപ്പുറത്തു നിന്ന് ഒരു ഇളക്കമുണ്ടായി….

മുഖമുയർത്തിയ ശ്രീനിവാസൻ അവളെ കണ്ടു…

സേതുലക്ഷ്മി……….!

തന്റെ സേതു…….!

ഹൃദയത്തിലെ തിരയിളക്കത്താൽ ശ്രീനിവാസൻ കുളിർ കോരിയതു പോലെ വിറച്ചു…

സന്ധ്യയിൽ നിറദീപം പോലെ സേതുലക്ഷ്മി……….

ആ പ്രകാശം മതിയായിരുന്നു , ഇരുളടഞ്ഞ അവന്റെ ഹൃദയം വർണ്ണപൂരിതമാകുവാൻ…

വേലിയിൽ കൈ കുത്തി, അവൾ നിന്നു കിതച്ചു…

വെളുത്ത നിറത്തിലുള്ള ഒരു പഴയ ഹാഫ് സാരിയും ബ്ലൗസുമായിരുന്നു അവളുടെ വേഷം…

“” ഞാം കണ്ട്… പടിപ്പുര കടന്ന് വരണത്…”

“” പൊറത്തേക്ക് കണ്ടില്ല…….”

ശ്രീനിവാസനും ശ്വാസമെടുത്തു…

“” എപ്പഴാ വന്നേ……….””

ചോദ്യത്തോടൊപ്പം ഇരുവരും മുന്നോട്ടു നടന്നു……

പറമ്പിനകത്തേക്കും പുറത്തേക്കും വഴിയുണ്ടായിരുന്നില്ല…

“” വൈകിട്ട്…….””

“ തെരഞ്ഞു വന്നതാ……….?””

“ വരാതെ പറ്റ്വോ………..?””

അവളുടെയടുത്തേക്ക് ചെല്ലാൻ ഒരു വഴി തിരയുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു….

ഒടുവിൽ മുള്ളുവേലിയകന്നു മാറിയ ഇട കണ്ടതും ശ്രീനിവാസൻ ഒറ്റച്ചാട്ടത്തിന് പറമ്പിലേക്ക് കയറി…

“ അമ്പലത്തിലും നോക്കി… “

“” വരാൻ പറ്റൂല………. “

സേതുലക്ഷ്മി മുഖം കുനിച്ചു…

ശ്രീനിവാസന് കാര്യം മനസ്സിലായി…

പറയാൻ വന്നതെല്ലാം മറന്ന് ഒരു നിമിഷം ഇരുവരും ഇടവേളയെടുത്തു…

ഇരുവരും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു…

“” ഒരു മാസമായില്ലല്ലോ… …. “”

കുസൃതിയോടെ സേതുലക്ഷ്മി മുഖമുയർത്തി..

“” ഒരു കൊല്ലം കഴിഞ്ഞ പോലാ… “”

ശ്രീനിവാസൻ അവളിലേക്കടുത്തു…

“” നിക്കും………. “

അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി…

“” അച്ഛനോടെന്താ പറഞ്ഞേ…….?””

“” നൂറു രൂപ കടം വാങ്ങി… “”

ശ്രീനിവാസൻ കാര്യം വിശദീകരിച്ചു…

സേതുലക്ഷ്മി വായ പൊത്തി ചിരിയടക്കി…

“ രണ്ടീസായി കോളേജിൽ പോയിട്ട്… വയ്യായിരുന്നു…””

“” നാളെയോ… ?””

“ നാളെ വരും… “

സേതുലക്ഷ്മി പെട്ടെന്ന് പറഞ്ഞു…

“” അതെന്തിനാ… ? അപ്പോൾ വയ്യായ്കയില്ലേ………? “”

ശ്രീനിവാസനും ചിരിച്ചു……

“ എന്തിനാ അച്ഛനോട് പൈസ കടം വാങ്ങാൻ വന്നേ… ?””

“”കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട്… “

പ്രതീക്ഷിച്ച മറുപടി അല്ലാത്തതിനാൽ സേതു ലക്ഷ്മിയുടെ മുഖം ഒന്നു വാടി……

“” പൈസ കിട്ടിയല്ലോ… പൊയ്ക്കൂടെ…””

“” എന്നൊരാള് പിടിച്ചു നിർത്തുവാ… “

“” ആര്… ….?””

“” അതൊക്കെയുണ്ട്……….””

ഇരുവരും ഒരടികൂടി അടുത്തു…

വീണ്ടും മൗനം…

“” വീട്ടിലന്വേഷിക്കില്ലേ… ….?””

“ ഇങ്ങനുള്ളപ്പോൾ പുറത്താ താമസം.. കുളിമുറിയിലാണെന്ന് കരുതാൻ ടാപ്പു തുറന്നിട്ടാ ഞാനോടി വന്നേ… “

“” അതെന്തിനാ……..?””

സേതുലക്ഷ്മി മിണ്ടിയില്ല…

“” പറയെന്ന്……….”

“” എനിക്കു വയ്യായിരുന്നു ശ്രീനിയേട്ടാ………. “

ഗദ്ഗദം വിഴുങ്ങിയ വാക്കുകൾ അവളിൽ നിന്ന് ചിതറി വീണു…

ശ്രീനിവാസന്റെ മിഴികളും നിറഞ്ഞു…

“” വിശപ്പില്ല , പഠിക്കാൻ വയ്യ… ന്നിനും………. “

ഇരുവരും ഒരടികൂടി അടുത്തു…

“” വല്യ ധൈര്യം തന്നാണല്ലോ ന്നെ പറഞ്ഞു വിട്ടേ……….”

ശ്രീനിവാസൻ കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു…

“ ചങ്കുപൊട്ടിയാ പറഞ്ഞു വിട്ടേ………. “

ഒരേങ്ങലോടെ സേതുലക്ഷ്മി അയാളുടെ നെഞ്ചിലേക്ക് വീണു…

അവൾ വീഴാൻ കാത്തിരുന്നതു പോലെ ശ്രീനിവാസൻ അവളെ ചുറ്റിപ്പിടിച്ചു…

ആദ്യ സ്പർശനം… !

അത് കറകളഞ്ഞ പ്രണയത്തിന്റെ ഹൃദയസ്പർശനമായിരുന്നു…

“” പഴേ കത്തൊക്കെ കൊറേ വായിച്ച്… “

അയാളുടെ നെഞ്ചിൽ കിടന്ന് അവൾ വിങ്ങിപ്പൊട്ടി…

“” ഞാനും……….””

ശ്രീനിവാസനും വിതുമ്പി… ….

“” ഒറക്കം വരണ്ടേ………. “

“” നിക്കും………. “

“” കോളേജ് വിട്ട് ഒരീസം തിരുപ്പൂർക്ക് പോന്നാലോന്ന് ആലോയ്ച്ച്………. “

“” പേടിയില്ലാ……….?””

“ നിക്കൊന്നു കണ്ടാ മാത്രം മതിയാരുന്ന്………. “

സേതുലക്ഷ്മി ശ്രീനിവാസന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി…

നേരമിരുട്ടി തുടങ്ങിയിരുന്നു…

“” പൊയ്ക്കോ… വീട്ടിൽ അന്വേഷിക്കും…… “

“” പോകാൻ തോന്നണില്ല…””

“ ന്നാ ന്റെ കൂടെ പോര്… ….””

“” പോരട്ടെ………. ? “”

സേതുലക്ഷ്മി, അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി..

“ പോര്ന്ന്……………”

ശ്രീനിവാസൻ ചിരിച്ചു……….

“” പോരും ഞാൻ… …. “

“” പോന്നാളാൻ പറഞ്ഞില്ലേ… …. “

അത് വെറുമൊരു ക്ഷണം മാത്രമായിരുന്നില്ല…

പന്ത്രണ്ടു ദിവസം കാണാതിരുന്ന വിമ്മിഷ്ടവും നൊമ്പരവും അവർ ഇരുവരും ആ കൂടിക്കാഴ്ചയുടെ നാലാം നാൾ തീർത്തു……

ഒളിച്ചോട്ടം…

തമിഴ്നാട്ടിലേക്കായിരുന്നു…

അമ്മ കൊടുത്തേൽപിച്ച ചെറുതല്ലാത്ത സംഖ്യ കയ്യിലുള്ളതിനാൽ കല്യാണത്തിന് തടസ്സങ്ങളൊന്നും ഉണ്ടായില്ല…

പൊലീസ് കുറുപ്പിനെയും ബന്ധുക്കളെയും കൂട്ടി അന്വേഷിച്ചു വന്നു…

വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല…

ഒരു കുട്ടിയൊക്കെ ആകുമ്പോൾ എല്ലാവരും എല്ലാം മറക്കുമെന്ന സാമൂഹിക സിദ്ധാന്തം കുറുപ്പിന്റെ കാര്യത്തിൽ ഫലവത്തായില്ല…

“” എന്റെ മോളെ ചാടിച്ചു കൊണ്ടുപോകാൻ നൂറുരൂപ എരന്നു വാങ്ങിയ നാറിയാണവൻ……….””

കുറുപ്പ് തന്റെ രോഷം എല്ലാവരോടും പറഞ്ഞു നടന്നു……

“ പത്തു രൂപയ്ക്ക് ഗതിയില്ലാത്ത അവന്റെ കൂടെ പോയ അവൾ ഇവിടെ പാട്ടും പാടി വന്നില്ലെങ്കിൽ നോക്കിക്കോ………. “

കുറുപ്പിനെ ഏറ്റവും തകർത്തത് സഹോദരിയുമായുള്ള ബന്ധം തകർന്നതായിരുന്നു…

കൂടെ നാണക്കേടും……….

ശ്രീനിവാസൻ തമിഴ്നാട്ടിൽ തന്നെ ഒരു ടീ-ഷോപ്പിൽ ജോലിക്ക് കയറി…

വലിയ ശമ്പളമൊന്നും ഇല്ലായിരുന്നു…

മധുമിത ജനിച്ചു…

കുറുപ്പ് വന്നില്ല…

മനുമിത ജനിച്ചു…

കുറുപ്പ് വന്നില്ല…

കുട്ടികൾ രണ്ടായതോടെ സാമ്പത്തിക പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…

മധുമിതയെ , കടിഞ്ഞൂൽ സന്തതിയെന്ന പരിഗണനയിൽ കുറച്ചു കാലം നൃത്തം പഠിക്കുവാനും വിട്ടിരുന്നു…

വീട്ടുവാടക പ്രശ്നമാണ്…

വെള്ളം മുതൽ സകലതിനും പൈസ വേണം…

ഒടുവിൽ കുടുംബ സമേതം തിരിച്ചു പാലക്കാടിന്…

കടമുറിയുടെ വാടക വലിയ ആശ്വാസമായിരുന്നു…

മന്ത്രമിത കൂടി ജനിച്ചു..

നാട്ടിലെത്തിയിട്ടും കുറുപ്പ് തിരിഞ്ഞു പോലും നോക്കിയില്ല…

അതിൽ സേതുലക്ഷ്മിയും ശ്രീനിവാസനും ഒരു പോലെ തകർന്നു…

അച്ഛൻ തിരിച്ചു വിളിച്ചില്ലെങ്കിൽ താനും വാശി തന്നെ എന്ന് സേതുലക്ഷ്മി തീരുമാനിച്ചു…

കുറുപ്പ് തന്നെ മരുമകനായി അംഗീകരിക്കാതിരുന്നതിന്റെ നിരാശ, ശ്രീനിവാസനുണ്ടായിരുന്നു…

പോരാത്തതിന് പാലക്കാട് മൊത്തം പാട്ടായ നൂറുരൂപക്കഥയും…

സ്വന്തം കാലിൽ നിൽക്കാനായ ശേഷം മോഹൻദാസ് സഹോദരിയെ തേടി വന്നു തുടങ്ങി…

അയാളായിരുന്നു ഏക സഹായം…

അരിയും പലവ്യഞ്ജനങ്ങളും ചിലപ്പോഴൊക്കെ പണവും കൊടുത്ത് അയാൾ തന്റെ സഹോദരിയെ സഹായിച്ചിരുന്നു…

കടമുറികളിലൊന്ന് പലവ്യഞ്ജന കടയായിരുന്നു…

അതുകൊണ്ടു തന്നെ അയാളിൽ നിന്ന് ഒരിക്കലും വാടകയായി  വാങ്ങേണ്ടി വന്നിട്ടില്ല…

അടുത്ത മുറി പൂക്കട……

ക്ഷേത്രത്തിലേക്കുള്ള ആളുകൾക്കായി പൂജാസാധനങ്ങളും പൂക്കളും കച്ചവടം നടത്തുന്ന സ്വാമിനാഥന്റെ കട…

സേതുലക്ഷ്മി, പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും മനുമിത കുളി കഴിഞ്ഞ് അടുക്കള ജോലികളിലായിരുന്നു…

“ വന്നു വന്ന് പുഴയിൽ സമാധാനമായി കുളിക്കാൻ കഴിയാണ്ടായി…””

സേതുലക്ഷ്മി പിറുപിറുത്തു…

“” എന്താ അമ്മേ കാര്യം… ?””

ദോശ മറിച്ചിടുന്നതിനിടയിൽ മനുമിത തിരക്കി…

“” ഷൂട്ടിംഗ്… “”

ഉണങ്ങിയ തോർത്തെടുത്ത് മുടിയിൽ വട്ടം ചുറ്റുന്നതിനിടയിൽ സേതു ലക്ഷ്മി പറഞ്ഞു…

“” ഞങ്ങളും കൂടി ഒന്നു പോയിക്കാണട്ടെ അമ്മേ………. “

മനുമിത അനുവാദം ചോദിച്ചു…

“ പിന്നേ… അടങ്ങിയിരുന്നോണമിവിടെ… ഒരാള് പണ്ട് ഗാനഗന്ധർവ്വനാകാൻ നടന്ന കാര്യമറിയാമല്ലോ… ഇപ്പ ദേ അഷ്ടപദിയും പാടി അമ്പലത്തിൽ കുത്തിയിരിക്കുവാ…”

മനുമിത, ദോശയ്ക്ക് രണ്ടു കുത്തു കൊടുത്ത് കലിപ്പു തീർത്തു….

മധുമിത ക്ഷേത്രത്തിലേക്ക് പോകുവാനുള്ള വേഷത്തിൽ അടുക്കളയിലേക്ക് വന്നു…

“” നീ പോരുന്നില്ലല്ലോ…..?””

മധുമിത ചോദിച്ചു…

“ നീ നിന്റെ ദേവനെ കാണാൻ പോകുന്നോട്ത്ത് ഞാനെന്തിനാ…? “”

മനുമിത ദേഷ്യപ്പെട്ടു……

“ നിന്നോട് ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… “

മധുമിത തിരികെ ഹാളിലേക്ക് നടന്നു……

ഹാളിലെ, ഭിത്തിയിൽ പതിച്ചു വെച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി ഒന്നുകൂടി തൃപ്തി വരുത്തിയ ശേഷം അവൾ ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി…

 

🌺            🌺            🌺           🌺          🌺

 

പ്രൊഡക്ഷൻ കൺട്രോളർ സേതു മണ്ണാർക്കാടിന്റെ കാർ  കല്പാത്തിപ്പുഴയുടെ കരയോടു ചേർന്നുള്ള ഹോട്ടലിനു മുന്നിൽ വന്നു നിന്നു…

ഡ്രൈവിംഗ് സീറ്റിൽ നിന്നും ധൃതിയിൽ സേതു ഇറങ്ങി , കൈ വിരലുകൾക്കിടയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവുട്ടിക്കെടുത്തി…

കാറിന്റെ ഡോറടച്ച്, അയാൾ മെയിൻ ഡോറിനടുത്തേക്കു വന്നതും അസിസ്റ്റന്റ് അജയൻ ഓടി വന്നു…

“” സാറെവിടെ… ?””

സേതു തിരക്കി…

“ മുകളിലുണ്ട്… “

സേതുവിനു പിന്നാലെ അജയനും പടികൾ കയറി…

ഇടനാഴിയുടെ ഇരുവശത്തും ആർട്ടിസ്റ്റുകൾ നിൽപ്പുണ്ടായിരുന്നു…

ഡയറക്ടർ അനിയന്റെ മുറിയിലേക്കാണ് ഇരുവരും കയറിച്ചെന്നത്…

ഷൂട്ടിംഗ്  സൗകര്യാർത്ഥം ആ ഹോട്ടൽ അവർ വാടകയ്ക്ക് എടുത്തിട്ടിരിക്കുകയായിരുന്നു…

സേതു വാതിൽ കടന്ന് അകത്തേക്ക് കയറി..

അജയൻ പിന്നാലെ കയറി വാതിലടച്ചു……

“” എന്നതാ സാറേ സംഭവം… ?”

സേതു ചോദിച്ചു…

കസേരയിൽ ചാരിക്കിടന്നിരുന്ന അനിയൻ മുഖമുയർത്തി…

കട്ടിമീശയുള്ള ഒരൻപതുകാരൻ……!

“” തരവഴിത്തരം… തെമ്മാടിത്തരം… “”

സേതു അജയനെ നോക്കി…

“”നിനക്കറിയാമല്ലോ സേതൂ… ആ കൊച്ച് പണ്ട് നമ്മുടെ പടത്തിൽ ബാലതാരമായി വന്നതാ… കാശിനു വേണ്ടിയല്ല ഈ സിനിമയിൽ അഭിനയിക്കാൻ വന്നത്.. നമ്മളോടുള്ള ബന്ധം വെച്ച്…”

“” സാർ കാര്യം പറ……….”

സേതു ശബ്ദമല്പമുയർത്തി..

“ പറഞ്ഞു കൊടുക്കെടോ……………”

അനിയൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ബാത്റൂമിനു നേർക്ക് നടന്നു……

ഡയറക്ടർ ബാത്റൂമിലേക്ക് കയറി എന്നുറപ്പു വരുത്തിയതും അജയൻ തിരിഞ്ഞു…

“” പ്രൊഡ്യൂസറുടെ ഭാഗത്തു തന്നെയായിരുന്നു നീലിമയുടെ മുറി…  രണ്ടു ദിവസം മുൻപ് അയാളൊരു വക നോട്ടമൊക്കെ ഉണ്ടായിരുന്നു എന്ന് നീലിമയുടെ അമ്മയും പറഞ്ഞു…… “

“ താനെന്നാ തിരക്കഥ വായിക്കുവാണോ……….?””

സേതു ദേഷ്യപ്പെട്ടു.

“”ആ കൊച്ച് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്ന വഴി, അയാള് കേറി കുണ്ടിക്ക് പിടിച്ചു… പിടിച്ചു വലിച്ച് അയാളുടെ മുറിയിൽ കേറ്റാൻ നോക്കിയതും തള്ള കണ്ടു……”

അജയൻ പറഞ്ഞതും സേതു ദേഷ്യത്തോടെ അവനെ നോക്കി…

“” നല്ല പാഷ… തനിക്കു പറ്റിയത് ഇമ്മാതിരി പടത്തിലെ പണിയല്ല…””

“” നീലിമയുടെ അമ്മ അയാൾക്കിട്ടൊന്നു കൊടുത്തു…””

അജയൻ സ്വരശുദ്ധി വരുത്തി…

“” നിനക്കറിയാമല്ലോ സേതൂ… എല്ലാവരും കൂടി ഒതുക്കിയാ ഞാനിങ്ങനെ മൂലയ്ക്കായത്…… പണ്ടൊരു സൂപ്പർ സ്റ്റാറിന്റെ ഡ്യൂപ്പ് പടം ഇറക്കിയ കാലം തൊട്ട് തുടങ്ങിയതാ…………”

ബാത്റൂമിൽ നിന്നും അനിയൻ പുറത്തേക്കു വന്നു…

“”സർ വിഷമിക്കാതെ………”…”

സേതു മുന്നോട്ടു വന്നു…

“ അടുത്തൊക്കെ ലൊക്കേഷൻ വരുമ്പോഴല്ലേ , ഒന്നു വീട്ടിൽ പോകാൻ പറ്റൂ… ഞാനങ്ങനെയൊന്നു പോയി… വീട്ടിലെ ഫോണാണെങ്കിൽ പിള്ളേരെടുത്തു കളിച്ച് ഏതാണ്ട് നമ്പർ ലോക്കാ… “

അനിയൻ കസേരയിലേക്കിരുന്നു…

“” നീ വഴി വന്ന പ്രൊഡ്യൂസറായിട്ടാ ഞാനൊന്നും മിണ്ടാതിരുന്നത്… നീ വരട്ടെ എന്ന് കരുതി… “

“” നമുക്ക് ശരിയാക്കാമെന്ന്… “”

സേതു അനിയന്റെ കൈ എടുത്തു പിടിച്ചു..

“” സാറിന്റെ അവസ്ഥ അറിഞ്ഞിട്ടല്ലേ , ഞാനീ പടത്തിൽ കൂടെ നിൽക്കുന്നത്… അടുത്ത മാസം എനിക്ക് വേറൊരു പ്രൊജക്റ്റ് ഉള്ളതാ… “

“” ഞാൻ കൊണ്ടുവന്നവരെല്ലാം എന്റെ കാലേൽ വാരി നിലത്തടിച്ച ചരിത്രമേ ഉള്ളൂ… “

അനിയൻ സേതുവിന്റെ കൈ പിടിച്ച് എഴുന്നേറ്റു…

“” അതിലിപ്പോൾ എന്റെ കൂടെ നിൽക്കുന്നത് നീ മാത്രവും… ഈ പടം ഓടുമെന്ന് എനിക്കുറപ്പാ… ആരൊക്കെ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചാലും… അതുകൊണ്ടാ നിന്നോട് ഞാൻ പറഞ്ഞത് എല്ലാം വിറ്റുപെറുക്കിയാണെങ്കിലും നമുക്കിത് ചെയ്യാമെന്ന്… കണ്ട പെണ്ണുപിടിയൻമാരുടെ കാലു പിടിക്കേണ്ട കാര്യം ഇല്ലായിരുന്നു… “.

“ എന്നിട്ട് പ്രൊഡ്യൂസറെവിടെ… ?””

സേതു അജയനെ നോക്കി..

“ അയാൾ പാലക്കാട്ട് ഒരു ഹോട്ടലിൽ ഉണ്ടെന്ന് ബഷീറ് പറഞ്ഞു… “

അജയൻ പറഞ്ഞു……

“” നീലിമയുടെ സ്റ്റാൻഡ് എന്താ…? “

സേതു അനിയനെ നോക്കി..

“” അയാളാണ് പ്രൊഡ്യൂസറെങ്കിൽ അവർ ഈ പടത്തിൽ സഹകരിക്കില്ല…”

അനിയൻ പറഞ്ഞു…

“ അതാകെ കുഴങ്ങുമല്ലോ സാറേ… ഏതായാലും നമുക്കയാളെ കണ്ടു നോക്കാം… “

സേതു വാതിൽക്കലേക്ക് നീങ്ങി…

“” എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല… അടി മേടിച്ച മാനഹാനി അയാൾക്കുണ്ടാകില്ലേ…? “”

അനിയൻ മടി പിടിച്ചു നിന്നു…

“ അത് അടി മേടിക്കാനുള്ള പണി എടുത്തിട്ടല്ലേ.. സെറ്റും ഇട്ടു.. അഞ്ചാറു സീനും ഷൂട്ടു ചെയ്തു… നിന്നു പോയാൽ അയാൾക്കു തന്നെയല്ലേ നഷ്ടം… ? “”

അനിയൻ മിണ്ടിയില്ല…

“ സാറു വാ………. ഒന്നു ശ്രമിച്ചില്ലെന്ന് വേണ്ടല്ലോ………. “

സേതു , അനിയന്റെ കൈ പിടിച്ചു വലിച്ചു…

 

🌺         🌺        🌺           🌺            🌺

 

ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയിൽ നിന്ന് മധുമിത മറുവശത്തേക്ക് പാളി നോക്കി..

ആള് കടയിലുണ്ട്……

റോഡ് മുറിച്ചു കടന്ന് അവൾ മറുവശത്തെത്തി……

കവലയിൽ ആളുകൾ കുറവായിരുന്നു…

“” ഞാനടച്ച് പോകാൻ നിൽക്കുകയായിരുന്നു……….””

സ്വാമിനാഥൻ അവളെ കണ്ടു പുഞ്ചിരിച്ചു…

ചെറുപ്പക്കാരനാണ് സ്വാമിനാഥൻ……

സുന്ദരനായ ഇരുപത്തിമൂന്നുകാരൻ…

വെളുത്ത വട്ടമുഖം…

മിക്ക സമയങ്ങളിലും കുറ്റിത്താടി തന്നെയാണ് പ്രകൃതം…

കാവിമുണ്ടും ചന്ദനക്കളർ ഷർട്ടുമായിരുന്നു വേഷം…

കുങ്കുമവും ചന്ദനവും ചേർത്തണിഞ്ഞ കുറി നെറുകയിൽ തൊട്ടിട്ടുണ്ടായിരുന്നു…

ചിരിയോടെ തന്നെ മധുമിത പൂക്കടയുടെ മുന്നിലുള്ള അരമേശയ്ക്കു മുൻപിൽ വന്നു നിന്നു…

തൊട്ടപ്പുറത്തുള്ള ചായക്കടയിൽ നിന്ന് റേഡിയോയിൽ നിന്ന് ചലച്ചിത്രഗാനം കേൾക്കുന്നുണ്ടായിരുന്നു…”

“” ജമന്തിപ്പൂക്കൾ………. ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ…………”

“” ഇവിടുത്തെ തിരക്കൊക്കെ ഒന്നു കഴിയട്ടെ എന്നു കരുതിയാ ഞാൻ………. “

മധുമിത , ടേബിളിനു മുകളിൽ കിടന്ന വാഴനാരെടുത്ത് വിരലിൽ ചുറ്റി…

“” അതെന്താ മധുവിന് പേടിയുണ്ടോ… ?”

സ്വാമിനാഥൻ, ടേബിളിനടിയിലേക്ക് , കുനിഞ്ഞ് ഒരു വാഴയിലപൊതി എടുത്തു…

“” പിന്നേ…… ഇവിടുത്തെ പരദൂഷണക്കരക്കാരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ…”

സ്വാമിനാഥൻ പൊതി അവൾക്കു നേരെ നീട്ടി…

“ ഇന്ന് അമ്പലത്തിൽ കല്യാണമുണ്ട്… തീരുന്നതിനു മുൻപ് ഒരു മുഴം ഞാൻ മധുവിന് മാറ്റി വെച്ചതാ… “

സ്വാമിനാഥൻ നീട്ടിയ പൊതി വാങ്ങി, മധുമിത മുല്ലമാല വിടർത്തി…

പിന്നിലേക്ക് കിടന്ന മുടിയിഴകൾ മധുമിത മുന്നിലേക്കെടുത്തിട്ടു…

സ്ലൈഡിൽ കോർത്ത് , അവൾ മുല്ലമാല മുടിയിൽ കോർത്തപ്പോഴും റേഡിയോയിൽ നിന്ന് പാട്ടുകേൾക്കുന്നുണ്ടായിരുന്നു…

“” ഇന്നാണ് ഈ ആകാശവാണിക്കാരേക്കൊണ്ട് എനിക്കൊരു ഉപകാരമുണ്ടായത്…… “

സ്വാമിനാഥൻ പുഞ്ചിരിയോടെ പറഞ്ഞു…

മധുമിത  അപ്പോഴാണ് പാട്ടു ശ്രദ്ധിച്ചത്…

“” എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കൾ…….””

“” അയ്യടാ……………..””

മുടിയിഴകൾ പിന്നിലേക്കെടുത്തിട്ട് മധുമിത കവിളുകളും ചുണ്ടും വക്രിച്ചു കാണിച്ചു…

സ്വാമിനാഥൻ പുഞ്ചിരി നിർത്താതെ തന്നെ അവളെ നോക്കി നിന്നു…

നിമിഷമേറുന്തോറും മധുമിതയുടെ മുഖത്തും ലജ്ജ പരക്കുന്നത് അവൻ കണ്ടു…

കണ്ണുകൾ ഇടഞ്ഞതും അവൾ മുഖം താഴ്ത്തി…

പൂക്കടയുടെ അപ്പുറത്തുള്ള പലചരക്കു കടയുടെ മുന്നിലായി ഒരു കാർ വന്നു നിന്നു…

അധോമുഖിയായ അവളുടെ അധരങ്ങൾ പതിയെ, ഒരു പുഞ്ചിരിയാൽ വിടരുന്നത് സ്വാമിനാഥൻ കണ്ടു…

മുടിയിലെ മുല്ലപ്പൂമാറ്റ് അവളുടെ വിരിഞ്ഞ ചൊടികൾക്കിടയിലും അവൻ കണ്ടു…

നിർമ വാഷിംഗ് പൗഡറിന്റെ പരസ്യം റേഡിയോയിൽ കേട്ടു തുടങ്ങിയിരുന്നു…

 

🌺        🌺          🌺            🌺           🌺

 

പാലക്കാട്  മുൻസിപ്പൽ സ്റ്റാൻഡിന് എതിർ വശത്തുള്ള ഹോട്ടലിനു മുന്നിൽ കാർ നിർത്തി, സേതുവും അനിയനും ഇറങ്ങി..

അജയൻ കൂടെ ഉണ്ടായിരുന്നില്ല..

“ കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല… വകതിരിവ് വട്ടപൂജ്യമാ… “

സേതു പറഞ്ഞു…

അനിയൻ ഒന്നും മിണ്ടിയില്ല…

തന്റെ സിനിമയെക്കുറിച്ചുള്ള ചിന്തയായിരുന്നു അയാളെ അടക്കിഭരിച്ചിരുന്നത്.

“” ഏതോ മാർവാഡിയെ പറ്റിച്ച് അവന്റെ അപ്പൻ കുറച്ചു പണമുണ്ടാക്കി… അത് അയാളുടെ യോഗം പോലെയങ്ങ് പെരുകി…””

സേതു പറഞ്ഞു..

അവർ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ പ്രൊഡ്യൂസർ മുറിയിലുണ്ടെന്നറിഞ്ഞു…

“ അപ്പന്റെ മരണ ശേഷം മകന്റെ ഭരണമല്ലേ… ചെറുപ്രായവും…””

പ്രൊഡ്യൂസറുടെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ സേതു തുടർന്നു…

റൂം നമ്പർ നോക്കി ഉറപ്പു വരുത്തിയ ശേഷം സേതു വാതിലിൽ മുട്ടി……….

രണ്ടു നിമിഷങ്ങൾക്കകം വാതിൽ തുറന്നു…

പ്രൊഡ്യൂസർ ജയകൃഷ്ണൻ തന്നെയായിരുന്നു വാതിൽ തുറന്നത്…

അയാളുടെ മുഖത്തു വലിയ തെളിച്ചമുണ്ടായിരുന്നില്ല…

“” ഇരിക്ക്……….””

ജയകൃഷ്ണന്റെ ശബ്ദത്തിനും ഗൗരവമായിരുന്നു…

അനിയനും സേതുവും കസേരയിലേക്കിരുന്നു…

മറുവശത്തെ ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ലാസ്സും ഇരിക്കുന്നത് സേതു കണ്ടു..

ഒരു നിമിഷം ആരുമൊന്നും സംസാരിച്ചില്ല…

“” ഒരുപാടു പേരുടെ ചോറാണ്… പല പ്രൊജക്റ്റും ഒഴിവാക്കി വന്നവരും ഉണ്ട്.. ഷൂട്ടിംഗ് നിന്നാൽ………. “

സേതു ജയകൃഷ്ണനെ നോക്കി…

“” ഷൂട്ടിംഗ് നിർത്താൻ ഞാൻ പറഞ്ഞോ…………? ഇല്ലല്ലോ… ആ പന്ന പൂമോളും തള്ളയും വേണ്ടെന്നേ ഞാൻ ബഷീറിനോട് പറഞ്ഞുള്ളൂ… “

ജയകൃഷ്ണൻ പറഞ്ഞതും മദ്യത്തിന്റെ ഗന്ധം പുറത്തേക്കടിച്ചു…

സേതു അനിയനെ നോക്കി…

അനിയൻ മുഖം മാറ്റി…

“”നായികയില്ലാതെങ്ങനെയാ……………?.””

സേതു ചോദിച്ചു…

“”ലവള് പുതിയ നായികയല്ലേ… അവസാനത്തെ നായികയൊന്നുമല്ലല്ലോ… “

“” നമ്മൾ ഒന്നു രണ്ട് സീൻ അവളെ വെച്ച്………. “

“” ആ ഫിലിമങ്ങ് വലിച്ചു കീറിക്കള സേതൂ… കലയെ ഉദ്ധരിക്കാനൊന്നുമല്ല ഞാൻ താൻ പറഞ്ഞിട്ട് ഈ പണിക്കിറങ്ങിയത്… ലാഭം വേണം… പിന്നെ എന്റെ സാമാനത്തിന്റെ ഉദ്ധാരണവും നടക്കണം………”…”

അനിയൻ പല്ലിറുമ്മിയത് സേതു കേട്ടു…

“”ലവളല്ലെങ്കിൽ വേറെ നായിക…… അതിനു പറ്റുമെങ്കിൽ ഷൂട്ടിംഗ് തുടരാം… അല്ലെങ്കിൽ ഉണ്ടായ നഷ്ടം ഞാൻ സഹിച്ചു…… “

ജയകൃഷ്ണൻ അവസാന വാക്കെന്ന പോലെ പറഞ്ഞു നിർത്തി…

സേതു കസേരയിൽ നിന്ന് എഴുന്നേറ്റു…

പക്ഷേ, അനിയൻ സേതുവിനെ പിടിച്ചിരുത്തി…

“” കലയോടുള്ള അഭിനിവേശം കൊണ്ടാ ഞാനീ പണിക്കിറങ്ങിയത്…… അതാരും പറഞ്ഞിട്ടല്ല… എന്റെ തീരുമാനം മാത്രം…. നിങ്ങളീ പടം പൂർത്തീകരിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ നീലിമയെ പറഞ്ഞു വിടാം… “

ജയകൃഷ്ണന്റെ മിഴികൾ കൂർത്തത് അനിയൻ കണ്ടു..

“” ഞാൻ കൊണ്ടുവന്നവരെല്ലാം കൂടിയാ എന്നെ ഒതുക്കാൻ ശ്രമിക്കുന്നത്… കാരണമെന്താണെന്നു തുറന്നങ്ങു പറയാം.. കള്ളുകുടിയും പെണ്ണുപിടിയുമൊന്നും അനിയൻ സംവിധാനം ചെയ്ത പടത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ… ലൊക്കേഷനിൽ ഉണ്ടായിട്ടില്ല… “”

തുറിച്ചു നോക്കുന്നതു പോലെ ജയകൃഷ്ണൻ അനിയനെ നോക്കി…

“ നീലിമ എന്റെ സിനിമയിലാ ആദ്യം വന്നത്… അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലേതും… പോരാത്തതിന് കലാതിലകവുമായിരുന്നു… ആ കുട്ടിയും കലയോടുള്ള കമ്മിറ്റ്മെന്റിൽ വന്നതാ.. അല്ലാതെ ആരെയും ഉദ്ധരിക്കാൻ വന്നതല്ല…””

ഒന്നു നിർത്തി അനിയൻ തുടർന്നു…

“” ആ കുട്ടിയെ ഞാൻ പറഞ്ഞു വിടാൻ പോകുന്നു… കാരണം ഈ പ്രൊജക്റ്റും എന്നെയും വിശ്വസിച്ച് വന്ന വേറെയും ആളുകൾ ഉണ്ടല്ലോ… “

ജയകൃഷ്ണൻ അനങ്ങിയില്ല…

“ സേതുവിന്റെ പ്രൊഡ്യൂസർ എന്ന നിലയിലാ ഞാൻ നിങ്ങളോട് സംസാരിക്കാതിരുന്നത്.. പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം…… “

ജയകൃഷ്ണൻ സേതുവിനെ നോക്കി…

“” ഞാൻ നേരത്തെ പറഞ്ഞ കാര്യമൊന്നും എന്റെ സെറ്റിലോ ലൊക്കേഷനിലോ നടപ്പില്ല… ഒരു കാര്യം ഉറപ്പു തരാം… നിങ്ങൾക്കു പണം നഷ്ടപ്പെടില്ല…“”

അനിയൻ പതിയെ എഴുന്നേറ്റു…

അയാൾ വാതിലിനടുത്തേക്ക് നീങ്ങുന്നതു കണ്ട്, സേതുവും എഴുന്നേറ്റു…

“” എന്തു വേണം………. ? “”

സേതു ജയകൃഷ്ണന്റെ മുഖത്തേക്ക് നോക്കി…

“” ഷൂട്ടിംഗ് നടക്കട്ടെ… “

പതിഞ്ഞ സ്വരത്തിൽ ജയകൃഷ്ണൻ പറഞ്ഞു…….

“” നീലിമയെ പറഞ്ഞു വിട്ടാൽ നായികയോ..?””

തിരികെ കാറിലിരിക്കുമ്പോൾ സേതു അനിയനോട് ചോദിച്ചു…

“” അതെനിക്കുമറിയില്ല  സേതൂ… നീയാ ഓഡിഷനു വന്ന മൂന്നാലു പിള്ളേരെ കോൺടാക്റ്റ് ചെയ്യാൻ അനിലിനോട് പറ..… ബാക്കിയുള്ള സീനൊക്കെ നമുക്ക് തുടങ്ങാം……”

സേതു തല കുലുക്കി…

“” അവളായിരുന്നു എന്റെ നായിക…… അതു പോലെ ഒരു കുട്ടിയെ തപ്പിയെടുക്കുക എന്നത് പ്രയാസം തന്നെയാണ്… പക്ഷേ, ഇത്രയും ആൾക്കാരെ പട്ടിണിക്കിടാൻ എനിക്കു പറ്റില്ലല്ലോ…… “

അനിയന്റെ സ്വരത്തിലെ മാറ്റം സേതു തിരിച്ചറിഞ്ഞു…

“” രണ്ട് ഓപ്ഷനേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.. ഒന്നുകിൽ ജയകൃഷ്ണൻ… മറ്റേത് എന്റെ പ്രോപ്പർട്ടി… അതൊക്കെ സെയിലായി വരാൻ കാലതാമസമെടുക്കും……””

അനിയൻ ഉദ്ദേശിച്ചത് സേതുവിന് മനസ്സിലായി…

കുടുംബം വിറ്റു പടം പിടിക്കുക… !

അത്രമാത്രം അയാളാ കഥയും സിനിമയും വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന് സേതുവിന് മനസ്സിലായി…

സിനിമയാണ്…………!

ശരിക്കും ഞാണിൻമേൽ കളി…

ജയപരാജയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകർ മാത്രമാണ്…

അറിഞ്ഞിടത്തോളം പുതുമുഖങ്ങൾ മാത്രമുള്ള സിനിമ…

ആകെയുണ്ടായിരുന്ന പരസ്യം ബാലതാരം നീലിമ നായികയാകുന്നു എന്നതായിരുന്നു…

ഇപ്പോൾ അതുമില്ല…

“” നീലിമ കഴിവുള്ള കുട്ടിയാ… ഞാനല്ലെങ്കിൽ മറ്റൊരു ഡയറക്ടർ…”

ആത്മഗതം പോലെ അനിയൻ പറഞ്ഞു…

“ ജയകൃഷ്ണനേപ്പോലെ ഒരു ആഭാസന്റെ പടത്തിൽ മുഖം കാണിക്കേണ്ടവളല്ല ആ കുട്ടി…….. എന്റെ നിവൃത്തികേട്…… “

കാർ ശേഖരിപുരം എത്താറായിരുന്നു…

കല്പാത്തിപ്പുഴയുടെ വശത്തേക്കുള്ള റോഡിൽ കാർ നിർത്തി സേതു ഡോർ തുറന്നു…

“” ഞാനൊരു പായ്ക്കറ്റ് വിൽസ് വാങ്ങട്ടെ… “

ഡോർ അടയ്ക്കുന്നതിനിടയിൽ അനിയനോടായി പറഞ്ഞു കൊണ്ട് സേതു റോഡിലേക്കിറങ്ങി…

പൂക്കടയോടു ചേർന്നുള്ള പലചരക്കു കടയിൽ നിന്ന് സേതു വിൽസ് വാങ്ങി തിരിച്ചെത്തി…

അയാൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

“” ഒരു മിനിറ്റ്……………”

സേതു ഗിയർ ഡൗൺ ചെയ്ത് കാർ മുന്നോട്ട് എടുക്കാനൊരുങ്ങിയതും അനിയൻ പറഞ്ഞു…

സേതു അനിയനെ നോക്കി…

“” സേതു ആ കുട്ടിയെ ശ്രദ്ധിച്ചോ………?””

സേതു ഗ്ലാസ്സിലൂടെ മുന്നോട്ടു നോക്കി…

മുടിയിഴകളിൽ മുല്ലപ്പൂ കൊരുത്ത്, പിന്നിലേക്ക് ശിരസ്സ് വെട്ടിച്ചു കൊണ്ട് തിരിയുന്ന ഒരു ദാവണിക്കാരി പെൺകുട്ടി…!!

അടുത്തുള്ള ചെറുപ്പക്കാരനോട് എന്തോ പറഞ്ഞ് കൊഞ്ഞനം കുത്തുന്ന മുഖഭാവം…

നിമിഷങ്ങൾ പോകവേ, ആ മുഖം അരുണാഭമാകുന്നതും ലജ്ജ പടരുന്നതും അനിയൻ കണ്ടു…

അയാളുടെ ഹൃദയം ഒന്നു തുടിച്ചു…

അനിയന്റെ മുഖത്തു പ്രകാശം പരന്നു തുടങ്ങുന്നത് സേതു കണ്ടു…

 

(തുടരും…)

a
WRITTEN BY

admin

Responses (0 )