വെള്ളിത്തിര 1
Vellithira Part 1 | Author : Kabaninath
“” ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം… “
എറണാകുളം സെൻട്രൽ:
പുലർച്ചെ 4:30
പ്ലാറ്റ്ഫോമിലൂടെ ചുമലിൽ ബാഗും തൂക്കി നരച്ച ജീൻസിന്റെ ഷർട്ടും പാന്റും ധരിച്ച്, ഇടത്തേക്കാലിൽ ചെറിയ മുടന്തുള്ള ഒരാൾ എൻട്രൻസിലേക്കു പതിയെ നടന്നു വരുന്നത് റോഡിൽ നിന്നും ദേവദൂതൻ കണ്ടു…
പുറത്തേക്കുള്ള ജനസഞ്ചയത്തിൽ പെടാതെ ഒരു വശം ചേർന്നാണ് അയാൾ നടന്നിരുന്നത്…
ഫ്ലെ ഓവറിനു മുകളിലെ വിളക്കു കാലിലെ പ്രകാശമടിച്ച് ആഗതന്റെ നെറ്റി കയറിയ ശിരസ്സ് മിന്നിത്തിളങ്ങുന്നത് ദേവദൂതൻ ശ്രദ്ധിച്ചു…
വലിയ ഇരുമ്പുപൈപ്പിന്റെ അഴിയടിച്ച , എൻട്രൻസ് ഗേയ്റ്റിനു മുന്നിലേക്ക് അയാൾ വന്നു നിന്നു…
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ ഫോണെടുത്ത് , അല്പസമയത്തിനുള്ളിൽ ദേവദൂതന്റെ കയ്യിലിരുന്ന ഫോൺ മുരണ്ടു…
ദേവദൂതൻ കയ്യിലിരുന്ന ഫോണിലേക്കു നോക്കി…
KABANI CALLING….
ആളെ തിരിച്ചറിഞ്ഞതും ദേവദൂതൻ എൻട്രൻസിനടുത്തേക്ക് അല്പം വേഗത്തിൽ നടന്നു ചെന്നു…
“” ഞാനാണ് ദേവദൂതൻ ……””
ദേവദൂതൻ ആഗതന് തന്നെ പരിചയപ്പെടുത്തി……….
കബനീനാഥ് അയാൾക്കൊരു പുഞ്ചിരി മടക്കി…
“” കാർ പുറത്തുണ്ട്……………”
ദേവദൂതൻ പറഞ്ഞു….
ദേവദൂതനു പിന്നാലെ കബനീനാഥും പുറത്തു കിടന്ന കാറിനടുത്ത് എത്തിയതും ഡ്രൈവർ കാർ സ്റ്റാർട്ടാക്കിയിരുന്നു…
ട്രാക്കിൽ കിടന്നിരുന്ന ഓട്ടോറിക്ഷകൾ ഓരോന്നായി സെക്കന്റുകൾക്കുള്ളിൽ സ്റ്റാർട്ടായിത്തുടങ്ങി..
ദേവദൂതനും കബനീനാഥിനൊപ്പം പിൻസീറ്റിലേക്കാണ് കയറിയത്…
“” യാത്ര എങ്ങനെ…….?””
കാർ റോഡിലേക്കു കയറിയതും ദേവദൂതൻ ചോദിച്ചു…
“” സുഖം……….”
ഒറ്റ വാക്കിൽ കബനി മറുപടി കൊടുത്തു…
“ മാഡം കുറച്ചു കഴിയും എത്തുമ്പോൾ… കബനി ഒന്നു ഫ്രഷായി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എത്തിയിരിക്കും……….”
“” കുഴപ്പമില്ല… …. “
കബനീനാഥ് സീറ്റിലേക്ക് പുറം ചാരി…..
“” ഫ്ലാറ്റ് കലൂരാണ്… അവിടെ വെച്ച് മീറ്റ് ചെയ്യാമെന്നാണ് മാഡം പറഞ്ഞത്… “”
ദേവദൂതൻ ഒന്നിളകിയിരുന്നു…
കബനീനാഥ് അതിനു മറുപടി പറഞ്ഞില്ല…
റോഡിൽ വാഹനങ്ങൾ കുറവായിരുന്നു…
ഭാരം വലിച്ചു പോകുന്ന ട്രക്കുകളായിരുന്നു ഏറെയും…
ഫ്ലാറ്റിനു മുന്നിൽ കാർ വന്നു നിന്നു…
സെക്യൂരിറ്റി ഗേയ്റ്റു തുറന്നതും ഡ്രൈവർ കാർ അകത്തേക്ക് കയറ്റി… ….
ദേവദൂതനാണ് ആദ്യം ഡോർ തുറന്നു പുറത്തിറങ്ങിയത്…
മറുവശത്തുകൂടി കബനീനാഥും ഇറങ്ങി..
ലിഫ്റ്റിനു നേരെ ദേവദൂതൻ പതിയെ നടന്നതും കബനീനാഥും അയാൾക്കു പിന്നിലെത്തി…
“ മാഡത്തിന്റെ ഫ്ലാറ്റ് തന്നെയാണ്… വർഷം കുറേയായി…… “
ലീഫ്റ്റിറങ്ങി , മുറിയുടെ നേർക്ക് നടക്കുന്നതിനിടയിൽ ദേവദൂതൻ പറഞ്ഞു.
“ ഇവിടെ എല്ലാത്തിലും താമസക്കാരൊന്നുമില്ല……”
അയാൾക്കൊപ്പമെത്താൻ കബനീനാഥിന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു…
“ താങ്കളെത്രകാലമായി മാഡത്തിന്റെ കൂടെ… ?””
കബനീനാഥ് ചോദിച്ചു…
“ കൃത്യമായിട്ട് ഓർമ്മയൊന്നുമില്ല…… “
പാന്റ്സിന്റെ കീശയിൽ കിടന്ന ചാവിയെടുത്ത് ദേവദൂതൻ വാതിൽ തുറക്കുന്നതിനിടയിൽ പറഞ്ഞു…
കബനീനാഥും അയാൾക്കു പിന്നാലെ മുറിക്കകത്തേക്ക് കയറി..
“” ടേക്ക് റെസ്റ്റ്…”
കബനീനാഥ് അയാളെ ഒന്നു സൂക്ഷിച്ചു നോക്കി…
അൻപതിനു മുകളിൽ പ്രായമുള്ളയാൾ…
താടിയും മുടിയും മുക്കാൽ ഭാഗത്തോളം നരച്ചിരിക്കുന്നു…
ആറടിയോളം ഉയരവുമുണ്ട്…
കബനീനാഥ് ഹാളിലാകമാനം ഒന്നു നോക്കി…
ചെറിയ ഹാളായിരുന്നു…
ഒരു വശത്തു തന്നെ രണ്ടു മുറികൾ…
അഭിമുഖമായിക്കിടക്കുന്ന രണ്ട് ചെറിയ സോഫകൾ…
അതിനിടയിൽ ഒരു ടീപോയ്……….
രണ്ടു കുഷ്യൻ കസേരകൾ……
ഒരു ചെറിയ ടേബിൾ…
“” നമ്മൾ തമ്മിലുള്ള പരിചയമൊന്നും മാഡത്തിനോട് പറയണ്ട… അല്ലെങ്കിലും ചോദിക്കില്ല… “
ദേവദൂതൻ പറഞ്ഞു…
“” അതത്ര മോശം പ്ലാറ്റ്ഫോം ഒന്നും അല്ലല്ലോ ദേവൻ സാറേ………. “
കബനി ഒന്നു ചിരിച്ചു..
“ താങ്കളിരിക്ക്… അല്ലെന്ന് എനിക്കും താങ്കൾക്കുമറിയാം… പക്ഷേ അവരുടെ മുന്നിൽ എനിക്കത് കുറച്ചിലാണ്… “
ദേവദൂതൻ സെറ്റിയിലേക്ക് ചിരിച്ചു കൊണ്ട് ഇരുന്നു…
കബനീനാഥും എതിരെയുള്ള സെറ്റിയിലിരുന്നു…
“” ഞാനത് അവരോട് പറയുന്നൊന്നുമില്ല… സൈറ്റിലെ പരിചയം വെച്ച് നിങ്ങളെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു…… ഞാനത് സന്തോഷത്തോടെ ഏറ്റെടുത്തു… “
ദേവദൂതൻ അയാളെ തന്നെ നോക്കി…
“ സ്മിതയും മന്ദൻരാജയും മുതലിങ്ങോട്ട് ഒടുവിൽ കുഴിമാടത്തിൽ ഡ്രാക്കുള വരെയുള്ള ശ്രേണിയിൽ നിന്നും നിങ്ങൾ എന്നെ തിരഞ്ഞെടുത്തത് എനിക്ക് അത്ഭുതമാണ്………. “
കബനീനാഥ് പറഞ്ഞു……
“ താങ്കളേക്കാൾ പതിൻമടങ്ങ് കഴിവുള്ള എഴുത്തുകാർ അവിടെ ഇല്ലാഞ്ഞിട്ടല്ല, എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ, ഞാൻ നിങ്ങളുടെ ഫാനാണ്… “
ദേവദൂതൻ പറഞ്ഞു…
“” അത് ഞാൻ ഒരേ കമന്റു തന്നെ പത്തുതവണ കണ്ടതിൽ നിന്നും മനസ്സിലാക്കിയതാണ്…”
കബനീനാഥ് ചിരിച്ചു…
“” അത് കുട്ടൻ ഇഫക്റ്റ്… കഥയോ കമന്റോ വായിച്ച് ചൂടോടെ മറുപടി കൊടുക്കാനുള്ള ഒരവസരം ഇപ്പോഴില്ലല്ലോ… “
ദേവദൂതൻ വായ പൊത്തി, പുറത്തേക്കു വന്ന കോട്ടുവായ അടക്കി…
“ ഞാൻ പറഞ്ഞ കഥ എഴുതാനല്ലേ , കബനിയ്ക്ക് പറ്റായ്ക… പക്ഷേ, താങ്കളെക്കൊണ്ട് എഴുതിപ്പിക്കണം എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു… കഥയല്ല, എന്തെങ്കിലും… “
ദേവദൂതൻ ചിരിച്ചു…
“ അപ്പോൾ ആ വാശിയാണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് ചുരുക്കം………. “
“” സംശയമെന്താ… ?””
“” താൻ പറഞ്ഞ ത്രഡ് ഞാൻ വിട്ടുകളഞ്ഞിട്ടൊന്നുമില്ലടോ.. ഞാൻ പറഞ്ഞല്ലോ, ട്വിസ്റ്റും സസ്പെൻസും പൊളിഞ്ഞാൽ പിന്നെ രഞ്ജിത്തോ രൺജി പണിക്കരോ പോലും എഴുതിയിട്ട് കാര്യമില്ല… “
“” അതറിഞ്ഞതു കൊണ്ടാണ് ഞാൻ പിന്നെ അടങ്ങിയിരുന്നത്……………”
ദേവദൂതൻ ചിരിച്ചു…
“” ഞാൻ കുറേ ആലോചിച്ചു… നിങ്ങളുടെയീ പേര്………. “
കബനീനാഥ് സെറ്റിയിലേക്കു ചാഞ്ഞു…
“ അതൊക്കെ ഒരു കഥയാ… “”
“ ചുരുക്കിയാൽ മതി… “
“ കുടുംബത്തിലേക്ക് ദേവദൂതനെപ്പോലെ വന്നു കയറി, എന്ന അർത്ഥത്തിലൊക്കെ ഇട്ട പേരാ… പക്ഷേ, കബനി നേരത്തെ പറഞ്ഞ എഴുത്തുകാരന്റെ പേരായിരുന്നു ഇടേണ്ടിയിരുന്നത്…””
ദേവദൂതൻ വേദനയോടെ മന്ദഹസിച്ചു…
“” കുടുംബത്ത് വെച്ചടി വെച്ചടി കയറ്റമായിരുന്നു… കടത്തിന്റെ കാര്യത്തിൽ.. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഈ ഫീൽഡിൽ വന്നുപെട്ടിട്ട് വർഷം കുറച്ചു കഴിഞ്ഞു… “
ദേവദൂതൻ തുടർന്നു…
പക്ഷേ, ശബ്ദത്തിന് മുൻപില്ലാതിരുന്ന മൂർച്ച കൈ വന്നിരുന്നു…
“ സോ………. അത്രയും എക്സ്പീരിയൻസ് വെച്ച് ഞാൻ ധൈര്യമായി പറയാം.. നിങ്ങളൊക്കെ ഫിക്ഷണൽ സ്റ്റോറികളല്ലേ എഴുതിത്തള്ളുന്നത്… ഇവിടെയതല്ല… “
കബനീനാഥ് ഒന്നു മുന്നോട്ടാഞ്ഞു…
“” ശരിക്കും പ്രേമവും പ്രതികാരവും കാമവും ഗുണ്ടായിസവുമൊക്കെ ഇവിടെ തന്നെയാണ്… നമ്മൾ സിനിമയിൽ കാണുന്നത് എത്രയോ ചെറുത്… “
കബനീനാഥിന്റെ കണ്ണുകൾ ഒന്നു കുറുകി…
“” നമ്മൾ കാണുന്ന വെള്ളി വെളിച്ചത്തിനപ്പുറം അനന്തമായ അന്ധകാരമുണ്ട് കബനീ… എല്ലാവരുമല്ല… ചിലർ… ചിലർ മാത്രം… “
കബനീനാഥ് തന്റെ കഷണ്ടിത്തലയിലൊന്നു തടവി…
“” ചിലത് സത്യം… ചിലത് മാത്രം സത്യം… ബാക്കി മാഡം പറയും… “
ദേവദൂതൻ കൈത്തലം മറച്ച് കോട്ടുവായിട്ടു…
“” അത് മാഡം പറഞ്ഞാലേ വ്യക്തതയും കൃത്യതയും വരൂ… “
ദേവദൂതൻ പതിയെ സെറ്റിയിൽ നിന്ന് ഉയർന്നു…
“ നിങ്ങൾ റെസ്റ്റ് എടുക്ക്… ഒരു രണ്ടു മണിക്കൂറെങ്കിലും എനിക്കും ഉറങ്ങണം…..”
ദേവദൂതൻ ക്ഷീണത്തോടെ പറഞ്ഞു…
“ ഓക്കേ………. “
കബനീനാഥ് ആലോചനയോടെ സെറ്റിയിലേക്കു ചാരി……….
“ പിന്നെ………. “
വാതിൽക്കലേക്ക് നടക്കുന്നതിനിടയിൽ ദേവദൂതൻ തിരിഞ്ഞു നിന്നു…
കബനി സെറ്റിയിൽ നിന്ന് നിവർന്നു…
“” എന്റെ ഒറിജിനൽ പേര് അതൊന്നുമല്ല… ഉറക്കം വരുന്നുണ്ട് , ആ കഥ ഞാൻ മൂഡൊള്ളപ്പോൾ പറയാം… “
ചിരിച്ചു കൊണ്ട് ദേവദൂതൻ വാതിൽ കടന്നു..
കബനി വീണ്ടും സെറ്റിയിലേക്കു ചാരി മിഴികളടച്ചു…….
അതേ ദിവസം;
8:50 AM
ഡോർ ബെൽ ശബ്ദിക്കുന്നതു കേട്ട് സെറ്റിയിലിരുന്ന് മയങ്ങിയ കബനീനാഥ് നടുങ്ങിയുണർന്നു…
ഒരു നിമിഷം കഴിഞ്ഞാണ് അയാൾക്ക് സ്ഥലകാലബോധം ഉണ്ടായത്……
അയാൾ പതിയെ മുടന്തിച്ചെന്ന് വാതിൽ തുറന്നു…
സൂര്യബിംബം കണ്ണിലടിച്ചാലെന്നവണ്ണം കബനിയുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി…
മധുമിത……………….!!!
മലയാളത്തിലും തമിഴിലുമായി ഒരുപാടു കാലം സിനിമാ മേഖല അടക്കിഭരിച്ച നായികനടി……….!
ഒരു കൗമാരത്തിന്റെ തിളപ്പ്……….!
ഒരു യുവതയുടെ മിടിപ്പ്…… !
ഒരു കാലഘട്ടത്തിന്റെ ചഞ്ചലിപ്പ്……….!
തടവറയിൽ വരെ വാർത്തയായിരുന്നവർ…
പഴയ കാല വീക്ക്ലികളിലും സിനിമാ വാരികകളിലും പ്രദർശനക്കൊട്ടകകളിലും മാത്രം കണ്ടു പരിചയിച്ച മുഖം കൺമുന്നിൽ…
കബനി ഒരു നിമിഷം, കാഴ്ച വന്നപ്പോൾ കണ്ണിമ ചിമ്മാതെ അവരെ നോക്കി നിന്നു…
അടുത്ത നിമിഷം, ഒരിറ്റു ഉമിനീരിറക്കി വഴി മാറി…
ഒരു സുഗന്ധം തന്നെ കടന്ന് മുറിയിലേക്ക് ഒഴുകിപ്പോയത് കബനി അറിഞ്ഞു…
മധുമിതയ്ക്കു പിന്നാലെ അകത്തേക്കു കയറിയ ദേവദൂതൻ വാതിലടച്ചു……
കാര്യം, അറിഞ്ഞു വന്നതാണെങ്കിലും വല്ലാത്തൊരു നടുക്കത്തിലും ആശ്ചര്യത്തിലുമായിരുന്നു കബനീനാഥ്…
ഉറക്കക്ഷീണം ഒറ്റയടിക്ക് പറന്നു പോയിരുന്നു…
തന്നേക്കൊണ്ട് ഒരിക്കലും അവരുടെ സൗന്ദര്യം എഴുതി ഫലിപ്പിക്കുവാനോ പ്രതിഫലിപ്പിക്കുവാനോ സാധിക്കില്ലായെന്ന് ആ നിമിഷം അയാൾ മനസ്സിലോർത്തു…
അവർക്ക് എത്ര വയസ്സുണ്ടാകും…?
ഇരുപത്… ?
ഇരുപത്തിരണ്ട്……….?
അതിനപ്പുറത്തേക്ക് അവരുടെ പ്രായം കണക്കാക്കാൻ തനിക്കു സാധിക്കുന്നില്ലായെന്നും കബനീനാഥ് മനസ്സിലാക്കി….
സാരി തന്നെയാണ് വേഷം…
അത് ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് തിരക്കിയറിയുകയേ നിർവ്വാഹമുള്ളൂ…
സ്ളീവ്ലെസ്സ് ചേലയ്ക്കു പുറത്ത്, കൈകളുടെ ഉരം മുതൽ മെഴുകുപാട പൊതിഞ്ഞതു പോലെ ഒരാവരണം…
“” കബനി ഇരിക്ക്……….””
പറഞ്ഞത് ദേവദൂതനായിരുന്നു…
“” ഞാനാകെ എക്സൈറ്റഡായിപ്പോയി…””
നിമിനേരം കൊണ്ട് അവരെ വിശകലനം ചെയ്ത ജാള്യത മുഖത്തു നിന്നും മറയ്ക്കാൻ പാടുപെട്ടുകൊണ്ട് കബനി പറഞ്ഞു……
“” ഞാനും………. “
പറഞ്ഞത് മധുമിതയാണ്…
തമിഴ് കലർന്ന അവരുടെ മലയാളം, സിനിമയിൽ കേട്ടിരുന്ന ശബ്ദവുമായി ഒരു സാമ്യവും ഇല്ലല്ലോ എന്ന് കബനി ഓർത്തു…
“ മലയാളി എന്നും മലയാളി തന്നെ…”
അവർ പിറുപിറുക്കും പോലെ കൂട്ടിച്ചേർത്തതിന്റെ അർത്ഥം തേടവേ ദേവദൂതൻ കബനിയെ നോക്കി കണ്ണിറുക്കി കാണിച്ചു…
കബനിയുടെ മുഖമൊന്നു വിളറി…
“” ദേവ്………. സ്ട്രയ്റ്റ് ദ മാറ്റർ……. “
പറഞ്ഞു കൊണ്ട് മധുമിത കുഷ്യൻ കസേരയിലേക്കിരുന്നു…
കബനീനാഥ് പിന്നീടവരെ ശ്രദ്ധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…
കയ്യിൽ, കരുതിയിരുന്ന ഫയലുമായി ദേവദൂതൻ കബനിക്കെതിരെ സെറ്റിയിലേക്കിരുന്നു…
“” കബനി… ഞാൻ പറഞ്ഞല്ലോ… ഇത് മാഡത്തിന്റെ ഒരു ഓട്ടോബയോഗ്രഫി പ്രൊജക്റ്റാണ്.. “”
“” അറിയാം……….”
കബനീനാഥ് പ്രതിവചിച്ചു…
“ എനക്ക് എളുതാനൊന്നും അറിയില്ല… റേർ ഇൻസിഡൻസ് ഞാൻ പറ്റുന്നതു പോലെ ഫയൽ ചെയ്തിട്ടുണ്ട്… “
മധുമിത പറഞ്ഞു…
“” സത്യസന്ധമായ കാര്യങ്ങളായിരിക്കണമെങ്കിൽ സ്വയം എഴുതുന്നതല്ലേ നല്ലത്… മറ്റാര് എഴുതിയാലും അതിൽ ഇമാജിനുണ്ടാകും… സൊ…”
“” അതറിയാം കബനീ…”
ദേവദൂതൻ ഇടയിൽക്കയറി പറഞ്ഞു…
“ ഇത് എഴുതുന്നത് മാഡം തന്നെയാണ്… കബനി അങ്ങനെ കരുതി എഴുതിയാൽ മതി… കൃത്യമായ വിവരങ്ങളൊക്കെ പറഞ്ഞു തരും ഡീറ്റെയിലായിട്ട്…”
കബനീനാഥ് മിണ്ടിയില്ല…
“” പിന്നീട് വേണ്ട കറപ്ഷൻസ് മാഡം ചെയ്തോളും… വലിയ തിരക്കിട്ട് എഴുതുകയൊന്നും വേണ്ട… മാഡത്തിന്റെ ലൈഫാണ്… “
പറഞ്ഞിട്ട് ദേവദൂതൻ മധുമിതയെ നോക്കി…
അതാണ് ശരി എന്ന അർത്ഥത്തിൽ മധുമിത ശിരസ്സിളക്കി…
“”ലുക്ക് റൈറ്റർ……”
മധുമിത കബനീനാഥിനെ നോക്കി…
“ നാനിപ്പോൾ ഫ്രീയാണ്… എനിക്കിപ്പോൾ ആരെയും സന്തോഷിപ്പിച്ചു കൂടെ നിറുത്തേണ്ട കാര്യമില്ല… സൊ എല്ലാം തുറന്ന് തന്നെ എളുതണം… “
“” അതൊക്കെ വലിയ………..””
പറഞ്ഞു വന്നതിലെ അബദ്ധം മനസ്സിലാക്കിയതും കബനി ഒന്നു നിർത്തി…
“”യെസ്………..”
പറഞ്ഞു കൊണ്ട് മധുമിത ചെയറിൽ നിന്ന് അല്പം മുന്നോട്ടാഞ്ഞു…
എത്ര ശ്രമിച്ചിട്ടും അവരുടെ മാറിലേക്ക് നോക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല…
“ നിങ്ങളിപ്പോൾ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി… അതാണ് എല്ലാവരും മനസ്സിൽ കരുതിയിരിക്കുന്നതും എന്നെനിക്കറിയാം… ബട്ട്………. “
മധുമിത ഒന്നു നിർത്തി…
അവർ അഭിനയിച്ച സിനിമയിലെ ഭാവംതന്നെ, അവരുടെ മുഖത്തേക്ക് തള്ളിക്കയറി വരുന്നത് കബനീനാഥ് ശ്രദ്ധിച്ചു…
“” ആർക്കുമറിയാത്ത ഒരു മധുമിതയുണ്ട്… ഒരാളൊഴികെ ആരും മനസ്സിലാക്കാനോ അറിയാനോ ശ്രമിക്കാത്ത ഒരു മധുമിത…””
മധുമിത കുഷ്യൻ ചെയറിൽ നിന്ന് എഴുന്നേറ്റു…
അവരുടെ മുഖഭാവം തങ്ങൾ കാണാതിരിക്കാനാണെന്ന് കബനീനാഥ് ഊഹിച്ചു……
“ എനിക്കിനി ഒന്നും നേടാനില്ല… ഒന്നും നഷ്ടപ്പെടാനുമില്ല… നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനും പോകുന്നില്ല… “
അവർ കൈകൾ മുന്നിൽ കെട്ടി തിരിഞ്ഞു…
ശിലയിൽ തീർത്ത പിന്നഴക് കബനീനാഥ് ഒരു നിമിഷം ശ്രദ്ധിച്ചു…
“” ഏതായാലും ഒരിക്കൽ മരിക്കും………. അതിനു മുൻപ് ഒരാളെ എനിക്കിതെല്ലാം ബോധിപ്പിക്കണം… അത്രമാത്രം…”
കബനീനാഥ് ദേവദൂതനെ ഒന്നു നോക്കി…
ഒരന്യന്റെ മുൻപിൽ തന്റെ മാഡം സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന വിമ്മിഷ്ടം കബനി അയാളുടെ മുഖത്തു കണ്ടു…
“” അച്ഛനുമമ്മയും മരിച്ചു… സഹോദരങ്ങളൊക്കെ വലിയ നിലയിലായി… മകൾക്കും ഒരു ജീവിതമായി… “
മധുമിത പിറുപിറുത്തത് കബനി കേട്ടു…
ഇത് അതു തന്നെയാണ്… !
സ്വയം എല്ലാത്തിൽ നിന്നും സ്വസ്ഥമായാൽ പിന്നെ മറ്റുള്ളവരുടെ ഉറക്കം കളയാനുള്ള ചില സെലിബ്രിറ്റികളുടെ കുത്തിക്കഴപ്പ്…
ഇതിലിനി ആരൊക്കെ ഒലിച്ചു പോകും എന്നേ അറിയേണ്ടൂ…
ഏതൊക്കെ പൊയ്മുഖം അഴിയുമെന്നേ അറിയേണ്ടൂ…
അവർ മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് താനല്ലെങ്കിൽ മറ്റൊരാൾ…….
ദേവദൂതൻ ഓഫർ ചെയ്ത സംഖ്യ, തന്നെ സംബന്ധിച്ച് ഒരാശ്വാസമാണ്…
എന്നിരുന്നാലും… !
ചിലരുടെ ശാപമേൽക്കാം…
ചിലരുടെ കണ്ണീരിനാൽ നനയാം…
പക്ഷേ, ഒന്നുണ്ട്…
ഇവർ പറയുന്നത് , അല്ലെങ്കിൽ എഴുതാൻ ഉദ്ദേശിക്കുന്നത് സത്യമാകാനും മതി…
കാരണം, അവർക്ക് ഒരാളെ , ഒരാളെ മാത്രം വിശ്വസിപ്പിക്കേണ്ടതുണ്ട്…
ഒരേ ഒരാളെ… ….
അതാര്……….?
മധുമിത വിവാഹിതയായിരുന്നു…
ബന്ധവും പിരിഞ്ഞതാണ്…
അവർ ഒരു കൊലക്കേസ് പ്രതിയുമായിരുന്നു…
അപ്പോഴൊന്നും ഇവർ സൂചിപ്പിച്ച ആ “ഒരാളെ” ക്കുറിച്ച് എവിടെയും ഒരു പരാമർശം ഉണ്ടായിട്ടുള്ളതായി അറിവില്ല…
പിന്നെ… ?
സാമാന്യയുക്തിയ്ക്ക് കാമുകനായിരുന്നു എന്ന് ചിന്തിക്കാം…
എന്നാലും ഇത്രയൊക്കെ സംഭവിച്ചിട്ടും അയാളെവിടെ… ?
ഒന്നുകിൽ ഈ ആത്മകഥ വൈകിയാണെങ്കിലും അയാൾക്കുള്ള ക്ഷണമാകാം…
അതായിരിക്കാം… ….
അതു തന്നെയായിരിക്കാം…
അപ്പോൾ തീർച്ചയായും അനുഭവത്തിൽ വെള്ളം ചേർത്ത് അത്രത്തോളം പ്രിയപ്പെട്ട ഒരാളെ വഞ്ചിക്കാൻ ഇവർ തയ്യാറാവില്ല…
അപ്പോൾ കുത്തിയൊലിച്ചു പോകേണ്ടവർ ഉണ്ടാകാം…
മുഖംമൂടി അഴിയുന്നവരും ഉണ്ടാകാം…
അതവരുടെ കർമ്മഫലം…
അതിൽ കബനീനാഥിന് റോളില്ല…
“ എന്റെ നമ്പർ ദേവ് തരും… മറ്റൊരാളുടെ മുൻപിൽ ഇങ്ങനെ നിൽക്കാനോ കരയുവാനോ എനിക്ക് ആഗ്രഹമില്ല…”
പിൻ തിരിയാതെ തന്നെ മധുമിത പറഞ്ഞു…
അതാണ് സൗകര്യമെന്ന് കബനീനാഥിനും തോന്നി…
“ താങ്കൾ എഴുതുന്നത് എനിക്ക് ഫോർവേഡ് ചെയ്യണം… മൂന്നാമതൊരാൾ ഇതറിയുന്നത് പബ്ളിഷ് ചെയ്ത ശേഷം മാത്രം… …. “
മറ്റൊരു സിനിമയിലെ ഭാവത്തോടെ മധുമിത തിരിഞ്ഞു നോക്കി പറഞ്ഞത് ദേവദൂതന്റെ മുഖത്തു നോക്കിയായിരുന്നു…
“” ക്യാഷ് , മറ്റു സൗകര്യങ്ങൾ എല്ലാം ദേവ് റെഡിയാക്കും… നമ്മളിനി അടുത്ത കാലത്ത് നേരിൽ കാണാൻ വഴിയില്ല…””
കബനീനാഥ് തല കുലുക്കി…
“” ദേവ്………..””
മധുമിത പതിയെ വിളിച്ചു…
സെറ്റിയിൽ നിന്ന് ദേവദൂതൻ എഴുന്നേറ്റു…
“” എല്ലാം വൺലൈൻ ഞാൻ എഴുതിയിട്ടുണ്ട്… അത് തിരക്കഥയൊക്കെ വായിച്ചിട്ടുള്ള പരിചയം വെച്ച്… “
മധുമിത ഒന്നു ചിരിച്ചു…
“” മറക്കാൻ പറ്റാത്ത കുറേ ആളുകൾ , അവരുടെ നെയിം, എല്ലാമതിലുണ്ട്…നിങ്ങളെഴുത്… ഞാൻ കറക്റ്റ് ചെയ്ത് പറഞ്ഞോളാം..””
മധുമിത ദേവദൂതന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി, കബനീനാഥിനു നേരെ നീട്ടി…
“നിങ്ങളിതൊരു കഥയായി മാത്രം കണ്ടാൽ മതി… അതായത് എന്നെ വെറുക്കരുത് എന്ന് സാരം… …. “
മധുമിത പുഞ്ചിരിച്ചു…
“” ഓകെ മാഡം…””
കബനി എഴുന്നേറ്റ് ഫയൽ കൈ നീട്ടി വാങ്ങി…
“” നമുക്ക് പോയേക്കാം ദേവ്………. “
പെട്ടെന്ന് ഓടിയൊളിക്കാൻ എന്നപോലെ മധുമിത പറഞ്ഞു…
“” പോകാം…”
ദേവദൂതൻ കബനീനാഥിനെ നോക്കി…
കബനി സമ്മതമെന്ന അർത്ഥത്തിൽ ശിരസ്സിളക്കി…
മധുമിതയും ദേവദൂതനും വാതിൽക്കടന്ന ശേഷം കബനി ചെന്ന് വാതിലടച്ചു……
ശേഷം കബനി സെറ്റിയിൽ വന്നിരുന്നു…
ഫയലിനു പുറത്തെ നിറമുള്ള റിബൺ അഴിച്ചു മാറ്റി, കബനി പുറം ചട്ട മറിച്ചു…
ആദ്യ പേജിൽ ഒരൊറ്റ വരി മാത്രം…
വെളുത്ത പ്രതലത്തിലെ ചുവന്ന അക്ഷരങ്ങൾ……….
എന്റെ മാത്രം നാഥന്……………..
കബനീനാഥ് അടുത്ത പേജ് മറിച്ചു…
വെള്ളിത്തിര………..;
(തുടരും……….)
Responses (0 )