സൂര്യനെ പ്രണയിച്ചവൾ 23
Sooryane Pranayichaval Part 23 | Author : Smitha | Previous Parts
ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി.
വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി.
“പോത്തന്‍ ജോസഫ്!”
ജോയല്‍ മന്ത്രിച്ചു.
“ദ ഗെയിം ഈസ് അപ്പ്!”
കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു.
“എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?”
പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“ചത്ത് മലയ്ക്കാന്‍ പോകുവാ നീ! അന്നേരം വെളീല്‍ വന്നാ മതീ നിന്‍റെയീ കണ്ണു രണ്ടും!”
ജോയല്‍ അയാളുടെ കണ്ണുകളിലേക്ക് തറച്ച് നോക്കി.
“ജോയലേ!”
അയാള്‍ ചിരിച്ചുകൊണ്ട് വിളിച്ചു.
“അപ്പന്‍റെ സുഖവിവരം തിരക്കി മകന് പോകാന്‍ സമയമായി!”
“യെസ്!”
ജോയല്‍ അത്യന്തം ശാന്തത പാലിച്ചുകൊണ്ട് പറഞ്ഞു.
“ദ ഗെയിം ഈസ് അപ്പ്! സോ പ്രിസൈസ്ലി, സൊ ഡെഫെനിറ്റ്ലി….”
ജോയല്‍ ഗായത്രിയെ നോക്കി.
“ഒരു ചെറിയ തിരുത്ത് മിസ്റ്റര്‍ പോത്തന്‍ ജോസഫ്!”
ജോയല്‍ മുമ്പില്‍ നില്‍ക്കുന്ന പോലീസ് ഓഫീസറോട് പറഞ്ഞു.
“ഞാന്‍ ചത്ത് മലയ്ക്കാന്‍ പോകുവാ എന്ന പ്രയോഗം തെറ്റ്! ഞാന്‍ എന്‍റെ പപ്പയെ തിരക്കി ഇപ്പം പോകുവാ എന്ന പ്രയോഗം അതിലേറെ തെറ്റ്!
അവന്‍റെ വാക്കുകള്‍ മനസ്സിലാക്കാതെയെന്നോണം പോത്തന്‍ ജോസഫ് അവരെ ഇരുവരേയും മാറി മാറി നോക്കി.
“നീ വരച്ച കളത്തിലേക്ക് അറിയാതെ വന്ന് ചാടീത് ആണ് ഞാന്‍ എന്ന് നീ കരുതിയോ?”
ജോയല്‍ ചോദിച്ചു.
“അല്ല!”
അവന്‍ തുടര്‍ന്നു.
“എന്‍റെ ടെക്സ്റ്റ് ബുക്ക് ട്രാജക്റ്ററിയിലേക്ക് നിന്നെ ഞാന്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു….അല്ലെങ്കില്‍ നീയും പദ്മനാഭന്‍ തമ്പിയും ഒരിമിക്കുന്ന ഇടം നോക്കി ഞാന്‍ കാത്തുനിക്കുവാരുന്നു!”
അത് പറഞ്ഞതും ജോയല്‍ കാലുമടക്കി മുമ്പില്‍ നിന്ന പോത്തന്‍ ജോസഫിനെ ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പിമ്പോട്ടു മലര്‍ന്നു വീണു.
ജോയല്‍ അയാളുടെ മേലേക്ക് കുതിച്ചു.
“എടീ!!”
നിലത്ത് നിന്ന് പോത്തന്‍ ജോസഫിനെ കോളറില്‍ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പിമ്പോട്ടു മുഖം തിരിച്ച് അവന്‍ ഗായത്രിയെ നോക്കി അലറി.
“നിക്കുന്നിടത്ത്ന്ന് ഒരിഞ്ചുപോലും അനങ്ങിയേക്കരുത്! നിന്‍റെ മുമ്പില്‍ ഇവനെ കിട്ടുന്ന ദിവസത്തിനു വേണ്ടിയാ ഞാനിത് വരെ വെയിറ്റ് ചെയ്തിരുന്നെ!”
ജോയലിന്റെ ശബ്ദം അത്രമേല്‍ ഭീഷണവും ക്രൌര്യം നിറഞ്ഞതുമായിരുന്നതിനാല്‍ ഗായത്രി ഭയന്ന് വിറച്ചു.
സൂര്യപ്രകാശം കടന്നുവരാത്ത കാടിന്‍റെ വന്യഗഹനതയില്‍, പച്ച നിറത്തിന്റെ ദൃശ്യസങ്കീര്‍ണ്ണതയില്‍, എന്ത് ചെയ്യണമെന്നറിയാതെ ഗായത്രി പരിഭ്രമിച്ചു.
അടുത്ത നിമിഷം ജോയലിന്റെ മുഷ്ടിചുരുട്ടിയ ഇടി പോത്തന്‍ ജോസഫിന്‍റെ മൂക്ക് തകര്‍ത്തു.
“ആഅഹ്!!”
അയാള്‍ അലറിക്കരഞ്ഞു.
പിന്നെ ജോയലിനെ ആഞ്ഞു ചവിട്ടാന്‍ കാലുയര്‍ത്തി.
ആ നീക്കം പ്രതീക്ഷിച്ച ജോയല്‍ ഇടത് വശത്തേക്ക് ഒഴിഞ്ഞുമാറി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പൊങ്ങി കൈമുട്ടുകൊണ്ട് അയാളുടെ നെഞ്ചില്‍ ആഞ്ഞിടിച്ചു.
വായിലൂടെ ചോര തുപ്പി പിമ്പില്‍ നിന്ന മരത്തിന്‍റെ കൂര്‍ത്ത ചില്ലയിലേക്ക് അയാള്‍ തറഞ്ഞു വീണു.
മരച്ചില്ല പിമ്പില്‍ തറച്ചതിന്‍റെ അസഹ്യ വേദനയാല്‍ അയാള്‍ അലറിക്കരഞ്ഞു.
തന്‍റെ നേരെ കുതിച്ചുപൊങ്ങാന്‍ തുടങ്ങിയ ജോയലിന്റെ നേരെ അയാള്‍ ദയനീയമായി കൈകള്‍ കൂപ്പി.
“വേണ്ട! ഇനി എന്നെ ഒന്നും ചെയ്യരുത്!”
അയാള്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.
കാടിന്‍റെ ഇരുളില്‍, തണുപ്പില്‍, വന്യജീവികളുടെ മുരളലുകള്‍ അമര്‍ത്തിയ ശബ്ദത്തില്‍ കേള്‍ക്കാന്‍ തുടങ്ങി.
“ഇനി പറയെടാ!”
തോക്കുയര്‍ത്തി ജോയല്‍ ആക്രോശിച്ചു.
“ജോയല്‍ ബെന്നറ്റ് എത്രപേരെ കൊന്നിട്ടുണ്ട്?”
“ര…രണ്ട് ….രണ്ടുപേരെ….”
ഗായത്രി അതിരില്ലാത്ത വിസ്മയത്തോടെ ജോയലിനെയും പോത്തന്‍ ജോസഫിനെയും മാറി മാറി നോക്കി.
“ആരെയൊക്കെ?”
“ഹവില്‍ദാര്‍ രവി, ഹവില്‍ദാര്‍ അശോക്!”
“എന്തിനാ ഞാനവരെ കൊന്നത്?”
“അവര്‍ …പി ..പിന്നെ ഞാനും ജോയലിന്‍റെ പപ്പയെ ….”
“പറയെടാ!”
തോക്കുയര്‍ത്തി ജോയല്‍ അലറി.
“പ്ലീസ് .. പ്ലീസ്….!!”
അയാള്‍ അതിദയനീയ ഭാവത്തോടെ അവനെ നോക്കി.
“ഞാന്‍ പറയാം…ഞാന്‍ പറയാം…”
പോത്തന്‍ ജോസഫ് വേദനയിലും വിയര്‍പ്പിലും ഭയത്തിലും പൂണ്ട് കിതച്ചു.
“ഞങ്ങള്‍ ..ഞങ്ങള്‍ മൂന്നും ജോയലിന്റെ പപ്പയെ കൊന്നു! അതിന്…”
“എങ്ങനെ?”
പോത്തന്‍ ജോസഫ് ദയനീയമായി ജോയലിനെ നോക്കി.
“പറയാം…”
ജോയലിന്റെ മുഖത്തെ ഭാവം നേരിടാനാകാതെ അയാള്‍ പരുങ്ങി.
“വീട്ടീന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി….”
അയാള്‍ പറഞ്ഞു.
“എന്നിട്ട് ഷഗുന്‍ ഘാട്ടിലെത്തിയപ്പോള്‍ പോലീസ് ജീപ്പില്‍ നിന്നുമിറക്കി വെടി വെച്ച് ……”
ബാക്കി പറയാനാവാതെ അയാള്‍ തലകുനിച്ചു.
ഗായത്രി ഞെട്ടിത്തരിച്ച് ജോയലിനെ നോക്കി.
അപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത!
ബെന്നറ്റ് ഫ്രാങ്ക് പോലീസിനെ വെടിവെച്ച് കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു, പോത്തന്‍ ജോസഫും സംഘവും പിന്തുടര്‍ന്നു, ബെന്നറ്റ് ഫ്രാങ്ക് കാറില്‍ നിന്നും പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തു, അപ്പോള്‍ പോത്തന്‍ ജോസഫിന് അദ്ധേഹത്തെ വെടിവെച്ചുകൊല്ലേണ്ടി വന്നു…
എന്നിട്ട് അദ്ധേഹത്തിന്റെ കൊലയാളി തന്നെ ആ രംഗം വിവരിക്കുന്നു!
ഈശ്വരാ!!
ഗഗന കൂടാരത്തില്‍ നിന്നും ഭീമാകാരമായ ഒരു ശിലാഖണ്ഡം ശിരസ്സിലേക്ക് പതിച്ചതിന്റെ അസഹ്യതയിലെന്നോണം ഗായത്രി അവിശ്വസനീയതയും അമ്പരപ്പും വേദനയും നിറഞ്ഞ കണ്ണുകളോടെ ജോയലിനെ നോക്കി.
വിദൂരതയില്‍ നിന്നും ദുഖസാന്ദ്രമായ ഒരു വയലിന്‍ സംഗീതം കേക്കുന്നുണ്ടോ?
ജീവിതത്തില്‍ അവശേഷിക്കുന്ന മോഹവും വിരഹവും സ്വപ്ന നഷ്ട്ടവും കലര്‍ന്ന ഭാവത്തോടെ അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
മനം നൊന്തുള്ള അവളുടെ നോട്ടത്തെ അവന്‍ അലിവോടെ നേരിട്ടു.
“ജോ….”
അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.
വര്‍ഷങ്ങളുടെ താപ നൈരന്തര്യത്തെ അതിജീവിച്ച് പ്രണയത്തിന്‍റെ നീര്‍മാതളച്ചില്ലകള്‍ സുഖശൈത്യം നിറഞ്ഞ കാറ്റിനെ തലോടി സ്വീകരിക്കുന്നു….
ശരത്ക്കാല മുകിലുകള്‍ ഏകാന്തമായ ദ്വീപിനുമേല്‍ ആര്‍ദ്ര സാന്നിധ്യമാകുന്നു….
മനസ്സിന്‍റെ വികാരവിക്ഷോഭം നിയന്ത്രാണാതീതമായപ്പോള്‍ പിമ്പില്‍ നിന്ന മരത്തിലേക്ക് അവള്‍ ചാരിനിന്നു.
തന്‍റെ ഹൃദയം നുറുങ്ങിയുടയുന്നത് പോലെ അവള്‍ക്ക് തോന്നി.
“എന്തിനാ നിങ്ങള്‍ എന്‍റെ പപ്പയെ കൊന്നത്?”
ജോയല്‍ അയാളോട് ചോദിക്കുന്നത് ഗായത്രി കേട്ടു.
അവള്‍ പോത്തന്‍ ജോസഫിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“മാഡം മാഡം!!!”
അയാള്‍ തന്നെ നോക്കി നോക്കി കൈകള്‍ കൂപ്പുന്നത് അവള്‍ കണ്ടു.
“ജോയല്‍ ഇങ്ങനെ എന്നെ ക്വസ്റ്റ്യന്‍ ചെയ്‌താല്‍ …ഇതിന്‍റെ പോക്ക് കണ്ടിട്ട് അവസാനം ജോയലെന്നെ കൊല്ലും..ഒന്ന് പറ ..ഒന്ന് പറ…..പ്ലീസ്!!”
ഗായത്രി ജോയലിനെ നോക്കി.
പിന്നെ തങ്ങളുടെ മുമ്പില്‍ നിന്ന് വിറയ്ക്കുന്ന പോത്തന്‍ ജോസഫിനെയും.
അവള്‍ ജോയലിന്‍റെ നേരെ കൈ നീട്ടി.
ഒന്നും മനസ്സിലകാതെ ജോയല്‍ അവളെ നോക്കി.
“അതിങ്ങ് തരൂ!”
അവന്‍റെ കയ്യില്‍, പോത്തന്‍ ജോസഫിനെ നേരെ ചൂണ്ടിപ്പിടിച്ചിരുന്ന തോക്കിലെക്ക് നോക്കി ഗായത്രി പറഞ്ഞു.
അവിശ്വസനീയതയോടെ അവളെ നോക്കി നില്‍ക്കുന്നതിനിടയില്‍ ഗായത്രി അവന്‍റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങി.
ആ നിമിഷം ജോയല്‍ ജാക്കറ്റിനകത്ത് നിന്നും മറ്റൊരു തോക്കെടുത്തു.
ജോയലില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുമായി അവള്‍ പോത്തന്‍ ജോസഫിന് നേരെ ചുവടുകള്‍ വെച്ചു.
ജോയല്‍ മിഴികളില്‍ അദ്ഭുതം നിറച്ച് ആ കാഴ്ച നോക്കിനിന്നു.
“ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയില്ല എന്ന് നീ കരുതണ്ട!”
ജോയല്‍ അവളുടെ വാക്കുകള്‍ കേട്ടു.
അവന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
തോക്ക് അയാളുടെ തലയ്ക്ക് നേരെയും.
“എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നയാളാണ് എന്‍റെ അച്ഛന്‍!”
പോത്തന്‍ ജോസഫിന്‍റെ നേരെ തോക്ക് ചൂണ്ടി ഗായത്രി പറഞ്ഞു.
“കമാന്‍ഡോസ് എന്നെയും പഠിപ്പിച്ചിരുന്നു ഇത് ഉപയോഗിക്കുന്ന രീതി…”
അവള്‍ ഒരു ചുവട് കൂടി അയാളുടെ നേരെ അടുത്തു.
“അന്നൊക്കെ പക്ഷെ ഒരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ….ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം എന്‍റെ ലൈഫില്‍ ഉണ്ടാകരുതേ എന്ന്…”
അവള്‍ അയാളെ നോക്കി.
“പറ!”
അവള്‍ സ്വരമുയര്‍ത്തി.
“എന്തിനാ നിങ്ങള് മൂന്നും ജോടെ പപ്പയെ കൊന്നെ?”
“ഓഹോ!!”
അസഹ്യമായ വേദനയ്ക്കിടയിലും പോത്തന്‍ ജോസഫ് കലി പൂണ്ടലറി.
“എന്തിനാ കൊന്നേന്ന് എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടാരുന്ന തന്തേടെ മോള്‍ക്കറിയണോ? അറിഞ്ഞാ എന്‍റെ നേരെ ചൂണ്ടിപ്പിടിച്ചിരിക്കുന്ന ആ തോക്കില്ലേ? അത് വെച്ച് മോള് പൊട്ടിക്കും പുന്നാര തന്തേടെ തലമണ്ട നോക്കി!”
ഗായത്രിക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ ജോയലിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
“എന്താ?”
അവള്‍ സാവധാനം, അല്‍പ്പം ഭയത്തോടെ പോത്തന്‍ ജോസഫിനോട് ചോദിച്ചു.
“നിങ്ങള്‍ എന്താ പറഞ്ഞെ?”
“നിന്‍റെ തന്ത പദ്മനാഭന്‍ തമ്പി, കേന്ദ്ര മന്ത്രി, അയാള് പറഞ്ഞിട്ടാ…അയാള് കാരണവാ ഞങ്ങള് ഈ ജോയലിന്റെ പപ്പയെ കൊന്നത്!”
ഗായത്രിയുടെ ശ്വാസഗതി ഉയര്‍ന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തന്‍റെ ദേഹം ദുര്‍ബലമാകുന്നതും താന്‍ ഏതു നിമിഷവും നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നും അവള്‍ക്ക് തോന്നി.
“ജോ….”
വേദനയും പശ്ച്ച്ചാത്താപവും കുറ്റബോധവും നിറഞ്ഞ സ്വരത്തില്‍ ഗായത്രി അവനെ വിളിച്ചു.
“അയാടെ കള്ളത്തരം ….. ബില്ല്യന്‍ ഡോളര്‍ അഴിമതി ജോയലിന്റെ പപ്പാ കണ്ടുപിടിച്ചു…അത് പബ്ലിഷ് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തി, കാലുപിടിച്ചു, അയാള് സമ്മതിച്ചില്ല…അതുകൊണ്ട് കൊന്നു….അതിനു കൈനിറച്ച് ചോദിച്ച പൈസേം തന്നു അയാള്…”
പോത്തന്‍ ജോസഫ് തുടര്‍ന്നു.
അയാള്‍ ഉരുവിട്ട ഓരോ വാക്കും ഗായത്രിയുടെ ഹൃദയത്തെ ഇടിച്ചു നുറുക്കി.
തലയ്ക്ക് മുകളില്‍ കാറ്റിലിളകുന്ന ഇലച്ചാര്‍ത്ത് ശിഥിലമായ അസ്ഥികളെപ്പോലെ തന്നെ നോക്കുന്നത് അവള്‍ കണ്ടു.
തന്‍റെ ഹൃദയമിടിപ്പ് ഒഴുകിയുറയുന്ന രക്തത്തിലേക്ക് അലിഞ്ഞു കയറുന്നതും.
ഒരു വേനല്‍ക്കുതിരമേലേറി എന്നിലേക്ക് പറന്നു വരുന്ന സൂര്യനായി നിന്നെ സ്വപ്നം കണ്ടവളാണ് ഞാന്‍, എന്‍റെ ജോ…
വെണ്മുകിലുകള്‍ക്കിടയില്‍ നിന്ന് നീ പ്രണയനോട്ടമെറിയുന്നതും ആ നോട്ടത്തിലെരിഞ്ഞു തപിക്കുന്ന ദീപനാളമാകാനും എത്ര തീവ്രമായാണ് ഞാന്‍ കൊതിച്ചത്!
പച്ചമരത്തഴപ്പുകള്‍ക്ക് താഴെ, ആനക്കറുപ്പന്‍ മേഘങ്ങള്‍ മിന്നല്‍പ്പിണരായി ജ്വലിക്കുമ്പോള്‍ നിന്‍റെ ജീവരേതസ്സില്‍ കുതിരാന്‍ എത്രമേല്‍ കൊതിച്ചു ഞാന്‍….
പക്ഷെ….
ഞാന്‍ ക്ഷമ കാണിച്ചില്ല.
എനിക്ക് കാത്തിരിക്കമായിരുന്നു.
എതിര്‍ദിശയിലേക്ക് ചിന്തിക്കാമായിരുന്നു.
നിന്‍റെ കരളെന്ത് മാത്രം പിളര്‍ന്നിട്ടുണ്ടായിരിക്കണം, എന്‍റെ ക്രൂരമായ തിരസ്ക്കാരം നിന്‍റെ മേല്‍ പര്‍വ്വത നിഴലുകള്‍ പോലെ പെരുകി വളര്‍ന്നപ്പോള്‍….!
നിയന്ത്രിക്കാനാവാതെ ഗായത്രി പൊട്ടിക്കരഞ്ഞു.
“പക്ഷെ ജോയലിന്റെ പപ്പയെ അയാള് കൊന്നതിന്‍റെ ശരിക്കുള്ള കാരണം നീയാ….”
പോത്തന്‍ ജോസഫിന്റെ ശബ്ദം ഗായത്രി കേട്ടു.
ശബ്ദം നിയന്ത്രിച്ച്, കണ്ണുകള്‍ തുടച്ച് അവള്‍ അയാളെ നോക്കി.
“നിന്‍റെയും ജോയലിന്‍റ്റെയും പ്രേമം…അതാ ഫൈനല്‍ കാരണം…അറിയാവോ? ഇങ്ങനെ അടിച്ചും ഇടിച്ചും വേദനിപ്പിക്കണ്ട ആരെയാ? എന്നെയോ അയാളെയോ? ഇങ്ങനെ തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി നേര് പറയിപ്പിക്കേണ്ടത് ആരെയാ? എന്നെയോ അയാളെയോ? നീയത്ര വലിയ പുന്നാര സത്യാന്വേഷി ആണേല്‍ പോയി പൊട്ടിക്കെടീ നിന്‍റെ തന്തേടെ ഒണക്കത്തല!”
ഗായത്രി ജോയലിന്റെ നേരെ തിരിഞ്ഞു.
“ജോ …എന്‍റെ ജോ….”
അവള്‍ അവനെ അമര്‍ത്തിപ്പുണര്‍ന്നു.
“ഇത്രേം വേദന… ഇത്രേം സങ്കടം….ഇതൊക്കെ ഉള്ളില്‍ കൊണ്ടുനടന്ന്…. ഇങ്ങനെ …ഇത്രേം കൊല്ലം തീ തിന്ന്…ഈശ്വരാ…ഞാന്‍….”
അസഹ്യമായ സങ്കടത്താല്‍ ഗായത്രി പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീര്‍ അവന്‍റെ ജാക്കറ്റ് നനയ്ക്കുമ്പോള്‍ ജോയല്‍ അവളുടെ സുഗന്ധമുള്ള തലമുടിയില്‍ തലോടി.
“സാരമില്ല…കരയാതെ ….”
അവന്‍ പറഞ്ഞു.
“ഹഹഹ!”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് അവര്‍ ആലിംഗനത്തില്‍ നിന്നുമകന്നു പിമ്പിലേക്ക് നോക്കി.
കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി പോത്തന്‍ ജോസഫ്!
“ഇനി രക്ഷയില്ല!”
അയാള്‍ പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു.
“അടുത്ത മൂവ് എന്‍റെയാ! റാണിക്കും രാജാവിനും ഒരേ പോലെ ചെക്ക് വെച്ചാ ഞാന്‍ നിക്കുന്നെ!”
അത് പറഞ്ഞ് അയാള്‍ തോക്കുയര്‍ത്തി.
“ജോ!”
ഗായത്രി ഭയത്തോടെ ജോയലിനെ നോക്കി.
പെട്ടെന്ന് വെടിയൊച്ച മുഴങ്ങി.
കൈയ്ക്ക് വെടിയേറ്റ്, കയ്യില്‍ നിന്നും തോക്ക് നഷ്ട്ടപ്പെട്ട് പോത്തന്‍ ജോസഫ് വീണ്ടും പിമ്പില്‍ നിന്ന മരത്തിലേക്ക് ചാരി വീണു.
ജോയലും ഗായത്രിയും ചുറ്റും നോക്കി.
“രാകേഷ്!!”
അല്‍പ്പമകലെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി തങ്ങളെ സമീപിക്കുന്ന രാകേഷിനെ നോക്കി ജോയല്‍ മന്ത്രിച്ചു.
“രാകേഷ് മഹേശ്വര്‍!!”
അയാള്‍ ഗൌരവം നിറഞ്ഞ ഭാവത്തോടെ തങ്ങളെ സമീപിക്കുകയാണ്.
“ജോയല്‍ ബെന്നറ്റ്!”
രാകേഷ് ഗൌരവത്തില്‍ വിളിച്ചു.
പിന്നെ അവന്‍ പോത്തന്‍ ജോസഫിനെ നോക്കി.
“കഥയൊക്കെ ഞാന്‍ അറിഞ്ഞു….”
ജോയലിനെ നോക്കി രാകേഷ് പറഞ്ഞു.
“കുറച്ച മെയിലുകള്‍ അല്‍പ്പം ഫോണ്‍ കോള്‍സ്… ഐബിയ്ക്കും റോയ്ക്കും ഒക്കെ..പിന്നെ ഹോം മിനിസ്ട്രീല്‍ ഉണ്ട് കുറച്ച് ദോസ്ത് ലോഗ്….”
അവന്‍റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.
“എല്ലാം അടുക്കിപ്പെറുക്കി സ്റ്റോറിയാക്കിയപ്പോള്‍ വില്ലന്‍ സ്ഥാനത്ത് വന്നത് എനിക്ക് പിറക്കാതെ പോലെ അമ്മായി അച്ഛനാണ്… പറഞ്ഞില്ലേ പോത്തന്‍ ജോസഫ് അത് നിങ്ങളോട്?”
പിറക്കാതെ പോയ അമ്മായി അച്ഛന്‍!
ആ പരാമര്‍ശം കേട്ട് ഗായത്രി രാകേഷിനെ സഹതാപത്തോടെ നോക്കി.
“എല്ലാം ഇയാള്‍ പറഞ്ഞു രാകേഷ്…ഞാന്‍ …അച്ഛന്‍…ശ്യെ…!!”
ഗായത്രി വീണ്ടും ജോയലിനെ നോക്കി.
“ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്ത് അദ്ധേഹത്തെ ടെററിസ്റ്റാക്കി ഗായത്രീടെ അച്ഛന്‍….”
രാകേഷ് പറഞ്ഞു.
“അദ്ധേഹത്തെ ഇയാളും രണ്ട് കോണ്‍സ്റ്റബിള്‍സും കൂടി കൊന്നു…. രണ്ടു കോണ്‍സ്റ്റബിള്‍സിനെ ജോയലും…അത് മീഡിയാടെ മുമ്പി വെച്ച്…”
“അറിയാം രാകേഷ്…”
കണ്ണുനീര്‍ തുടച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
“അങ്ങനെ ജോയല്‍ ബെന്നറ്റ് എന്ന ടെററിസ്റ്റ് ജനിച്ചു…”
രാകേഷ് തുടര്‍ന്നു.
“എന്നിട്ട് നൂറു കണക്കിന് ആളുകളെ കൊന്നു…വിദര്‍ഭയിലും ബസ്തറിലും ചന്ദ്രഗിരിയിലും നക്സല്‍ബാരിയിലും സിങ്കരേണിയിലുമൊക്കെ സി ആര്‍ പി എഫും ഗ്രേ ഹൌണ്ടും സ്പെഷ്യല്‍ ടീമിലെ ജവാന്മാരും ലാന്‍ഡ് മൈനിലും പോയിന്‍റ് ത്രീ മിസ്സൈലിലും ജമ്കാര്‍ ബോംബിലും ആര്‍ ഡി എക്സിലുമൊക്കെ മരിച്ച് ഒടുങ്ങുമ്പോള്‍ അതിനു പിമ്പില്‍ പ്രവര്‍ത്തിച്ച ബ്രയിന്‍ ജോയലിന്‍റെത് എന്ന് പ്രൈം ടൈം ഡിബേറ്റുകളില്‍ അര്‍ണാബ് ഗോസ്വാമിയും പ്രസൂന്‍ ബാജ്പേയിയും രജത് ശര്‍മ്മയും രോഹിത് സര്‍ദാനയും രാജ്ദീപ് സര്‍ദേശായിയും വിക്രം ചന്ദ്രയും ദീപക് ചൌരസ്യയും ആര്‍ത്ത് വിളിച്ച് അട്ടഹസിച്ചു….”
രാകേഷ് സംസാരം നിര്‍ത്തി ജോയലിനെ നോക്കി.
“പക്ഷെ….”
അവന്‍ പുഞ്ചിരിച്ചു.
“ലവന്‍ കൊന്നത് … രണ്ട് അല്ലെങ്കില്‍ മൂന്ന്‍…അതില്‍ക്കൂടുതല്‍ ഇല്ല എന്ന കാര്യം ലോകത്തിനറിയില്ല ഐ ബിയിലെ കോള്‍ഡ് റിപ്പോര്‍ട്ടിലേ യെല്ലോ പേജുകള്‍ക്കൊഴികെ…സത്യത്തില്‍ എത്രയെണ്ണത്തിനെ തട്ടി?”
“രണ്ടുപേരെ…!”
പിമ്പില്‍ നിന്ന് ആ ശബ്ദം കേട്ട് മൂവരും ഞെട്ടിത്തിരിഞ്ഞു.
ഷബ്നം!
കറുത്ത ഷര്‍ട്ടില്‍, കടും നീല ജീന്‍സില്‍, കയ്യില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി.
തലമുടിയ്ക്ക് മേല്‍ ചുവന്ന സ്കാര്‍ഫ്!
ഷബ്നത്തിന്‍റെ തോക്ക് ആദ്യം ജോയലിന് നേരെ, പിന്നെ ഗായത്രിയുടെ നേരെ ഉയര്‍ന്നു.
“ജോയല്‍!!”
ഗായത്രി ഭയന്ന് അവനോട് ചേര്‍ന്നു നിന്നു.
“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!”
ജോയല്‍ ആക്രോശിച്ചു.
“ഡോണ്ട് മൂവ്!!”
ഷബ്നം അലറി.
“അനങ്ങരുത് ആരും! ടില്‍ ഐ ഫിനിഷ് ടോക്കിംഗ്! ടില്‍ ഐ ഫിനിഷ് ഡൂയിങ്ങ്!”
“ജോയല്‍ കൊന്നത് രണ്ടുപേരെ! ബെന്നറ്റ് ഫ്രാങ്ക് എന്ന മീഡിയ ആക്റ്റിവിസ്റ്റിന്‍റെ മെയില്‍ ഹാക്ക് ചെയ്ത് അതില്‍ അദ്ധേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു തെളിയിക്കുന്ന മെയിലുകള്‍ പ്ലാന്‍റ് ചെയ്ത ശര്‍മ്മയെ കൊന്നത് റിയ….!”
ഗായത്രി ജോയലിനെ നോക്കി.
“അതിനു എല്ലാത്തിനും സപ്പോര്‍ട്ടു നിന്ന തോമസ് പാലക്കാടന്‍ എം പിയെ ചുട്ടെടുത്തത് ഡെന്നീസ്!”
അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.
“എനിക്ക് ഒരു അച്ഛന്‍ ഉണ്ടായിരുന്നു….”
കിതച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.
“അനാഥയായ, യത്തീംഖാനയില്‍ വളര്‍ന്ന എനിക്ക് സ്വന്തം അച്ഛനെക്കാള്‍ സ്നേഹം തന്ന ഒരു മനുഷ്യന്‍! എന്നെ അഡോപ്റ്റ് ചെയ്ത് സ്വന്തം മകളേപ്പോലെ നിയമപരമായി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള വര്‍ക്കുകള്‍ നടക്കുമ്പോഴാണ്….”
അവളുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി.
“അപ്പോഴാണ് ഒരു ചെകുത്താന്‍ അദ്ധേഹത്തിന്‍റെ ജീവനോടുക്കുന്നത്! എന്ത് ചെയ്യണം ഞാന്‍? എന്ത് ചെയ്യും നിങ്ങളാണ് എന്‍റെ സ്ഥാനത്തെങ്കില്‍?”
“ആര്? ആര് കൊന്നു നിന്‍റെ അച്ഛനെ?”
രാകേഷ് ചോദിച്ചു.
“സ്പെഷ്യല്‍ ടീം ഡയറക്ടര്‍ അല്ലെ?”
ഷബ്നം പുച്ഛത്തോടെ രാകെഷിനോട് ചോദിച്ചു.
“എന്നിട്ട് എന്നോടാണോ ഇതൊക്കെ ചോദിക്കുന്നെ? ശരി! ഞാന്‍ പറയാം. ആളെ പറയില്ല…ഒരു ക്ലൂ തരാം…!”
അത് പറഞ്ഞ് അവളുടെ ഇടത് കൈ ജാക്കറ്റിനകത്തേക്ക് കയറി.
അടുത്ത നിമിഷം ഇടത് കൈയ്യിലും തോക്ക് പ്രത്യക്ഷപ്പെട്ടു.
ഇരുകൈകളിലേയും തോക്കുകള്‍ അവരുടെ നേരെ ചൂണ്ടി ഷബ്നം കണ്ണുകളില്‍ തിളക്കം വരുത്തി പുഞ്ചിരിച്ചു.
“ഇവിടെ ഇപ്പോള്‍ നാല് പേരുണ്ട്!”
അവള്‍ തുടര്‍ന്നു.
“അതില്‍ ഒരാള്‍! അതില്‍ ഒരാളാണ് എന്‍റെ അച്ഛനെ കൊന്നത്! എന്‍റെ ദൈവത്തെ! എന്‍റെ രക്ഷകനെ….”
ബാക്കി പറയാനാകാതെ അവള്‍ വിതുമ്പി.
രാകേഷ് ജോയലിനെ സംശയത്തോടെ നോക്കി.
“ആശുപത്രിയില്‍ ബോധമില്ലാതെയും ആശുപത്രി വിട്ടു പിന്നെ ബോധത്തോടെയും ജീവിക്കുമ്പോള്‍ ഒരു ചിന്ത…ഒരേയൊരു ചിന്തമാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ….ഇനി ജീവിക്കുന്നത് എന്‍റെ അച്ഛന് വേണ്ടി…മരിക്കുന്നതും എന്‍റെ അച്ഛന് വേണ്ടി….”
അവള്‍ ക്രൌര്യം നിറഞ്ഞ മുഖത്തോടെ അവരെ മാറി മാറി നോക്കി.
“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!!”
രാകേഷ് വീണ്ടും ആക്രോശിച്ചു.
“അനങ്ങിയാല്‍ ഓഫീസറെ തലമണ്ട ഞാന്‍ ചകിരിച്ചോറുപോലെയാക്കും!”
ഷബ്നം ചിരിച്ചു.
“എന്‍റെ തോക്കിനോ എനിക്കോ നിങ്ങടെ ഡിഫന്‍സ് അക്കാഡമീന്ന് കിട്ടിയ ഡിസിപ്ലിന്‍ ഒന്നുമില്ല! ആ ഓര്‍മ്മ വേണം! ഇങ്ങനെ ഫില്‍മി ഡയലോഗ് ഒക്കെ നല്ല റിഥത്തില്‍ വെച്ച് കാച്ചുന്നേന് മുമ്പ്! പറഞ്ഞില്ലെന്നു വേണ്ട!””
അവള്‍ ജോയലിനെ നോക്കി.
“ആ ടൈം വന്നു…”
ഷബ്നം തുടര്‍ന്നു.
“എന്‍റെ അച്ഛന്‍ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കാനുള്ള ടൈം! യാ അല്ലാഹ്!! ഈ നിമിഷത്തിന് വേണ്ടി എത്ര നോമ്പ് നോറ്റു ഞാന്‍! എത്ര സലാഹുകള്‍! എത്ര ഫജിറുകള്‍! എത്ര ജുമുവകള്‍! എത്ര സലാത്ത് എ ജുഫാലിയാകള്‍….”
അവള്‍ ഒരു നിമിഷം കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി.
പിന്നെ തോക്കുയര്‍ത്തി.
“ഇത്….”
തോക്കുയര്‍ത്തി അവള്‍ മന്ത്രിച്ചു.
“എന്‍റെ അച്ഛനെ കൊന്നതിന്….”
ഷബ്നത്തിന്‍റെ വലത് കയ്യിലെ തോക്ക് തീതുപ്പി!
നെഞ്ചില്‍ വെടിയേറ്റ് പോത്തന്‍ ജോസഫ് വീണ്ടും മരത്തിലേക്ക് ചാഞ്ഞു.
ഗായത്രിയും രാകേഷും ഇടിവെട്ടേറ്റത് പോലെ ആ കാഴ്ച്ച നോക്കി നിന്നു.
“ജോ…!”
ആ കാഴ്ച നല്‍കിയ തീവ്രമായ വിസ്മയത്തില്‍ അവള്‍ ജോയലിനെ ഭയത്തോടെ ചേര്‍ത്ത് പിടിച്ചു.
“എന്തായിത്? എന്തായീ കുട്ടി പറയുന്നേ?”
“ഇതെന്‍റെ അമ്മയെ വിധവയാക്കിയതിന്….”
ഷബ്നത്തില്‍ നിന്നും അവര്‍ അടുത്ത വാക്കുകള്‍ കേട്ടു.
അടുത്ത നിമിഷം അവളുടെ ഇടത് കൈയ്യിലെ തോക്ക് ഗര്‍ജ്ജിച്ചു.
ജോസഫ് പോത്തന്റെ നെഞ്ച് തുളച്ച് വീണ്ടും ബുള്ളറ്റ് പാഞ്ഞു.
“ഇത്…”
ഷബ്നം വീണ്ടും വലത് കയ്യിലെ തോക്കുയര്‍ത്തി.
“ഇതെന്‍റെ ഏട്ടന്‍റെ ജീവിതം തകര്‍ത്തതിന്! എന്‍റെ ഏട്ടന്‍റെ പ്രണയം തകര്‍ത്തതിന്….”
ഇത്തവണ ബുള്ളറ്റ് ലക്‌ഷ്യം കണ്ടത് പോത്തന്‍ ജോസഫിന്‍റെ നെറ്റിയിലായിരുന്നു.
അയാള്‍ ചത്ത് മലച്ച് നിലത്തേക്ക് വീണു.
ആ കാഴ്ചകളത്രയും കണ്ട് നിന്ന ഗായത്രി ഭയത്തോടെ വീണ്ടും ജോയലിനെ ചേര്‍ത്ത് പിടിച്ചു.
“യാ ഖുദാ….!”
ഷബ്നം നിസ്ക്കാര സമയത്തെ പൊസിഷനില്‍ നിലത്തേക്ക് വീണു.
അവളുടെ ശരീരത്തിന്‍റെ പിന്‍ഭാഗം കണ്ട് ജോയലും ഗായത്രിയും ഞെട്ടിത്തരിച്ചു.
[തുടരും]
Responses (0 )