സൂര്യനെ പ്രണയിച്ചവൾ 22
Sooryane Pranayichaval Part 22 | Author : Smitha | Previous Parts
സാവിത്രിയേയും മറ്റുള്ളവരെയും സംഘാംഗങ്ങളില്‍ ചിലര്‍ കൊണ്ടുപോയി വിട്ടു.
ഗായത്രിയെ, ആയുധധാരികളായ രണ്ടുപേര്‍ക്കൊപ്പം റിയയുടെ ടെന്‍റ്റിലേക്ക് അയച്ചു.
അതിനു ശേഷം സന്തോഷ്, ജോയല്‍, ഷബ്നം എന്നിവര്‍ മറ്റൊരു ചേംബറിലേക്ക് പോയി.
കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങളും അവിടെ ഭംഗിയായി ക്രമീകരിച്ചിരുന്നു.
ആ ഭാഗത്തേക്ക് ആദ്യമായാണ് ഷബ്നം പ്രവേശിക്കുന്നത്.
സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും മാഗ്നെറ്റിക് ഫീല്‍ഡുകളും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ ചെറുക്കാനുള്ള അത്യന്താധുനിക സംവിധാനങ്ങളൊക്കെ അവിടെ ഒരുക്കിയിരുന്നു.
ഫാരഡേ ഐസോലേഷന്‍ ബാഗുകള്‍ പോലെയുള്ള റേഡിയോ ഫ്രീക്വന്‍സി ഷീല്‍ഡിംഗ് ഉപകരണങ്ങളൊക്കെ കണ്ട് ഷബ്നം അമ്പരന്നു.
പിന്നെ വിവിധയിനം ടൂള്‍ കിറ്റുകള്‍,ആന്‍റി സ്റ്റാറ്റിക് ബാഗുകള്‍, ഈ മെയില്‍ എക്സാമിനര്‍, ഈ മെയില്‍ ഹാക്കര്‍ ടൂള്‍സ്, മൊബൈല്‍ ഡിറ്റ് ഫോറിന്‍സിക് സ്യൂട്ട്, ഫോട്ടോ റിക്കവറി മെഷീനുകള്‍, സര്‍വേലന്‍സ് ബ്ലോക്കര്‍ ടൂള്‍സ്…
“റബ്ബേ…!”
അവള്‍ മന്ത്രിച്ചു.
“പഞ്ച് ചെയ്യ്…”
സന്തോഷ് ഒരു ഏരിയല്‍ വര്‍ക്ക്സ്പേസിലെ ഫീല്‍ഡ് ചൂണ്ടിക്കാട്ടി ഷബ്നത്തോട് പറഞ്ഞു.
“ഏത് വിരലാ?”
അവള്‍ ചോദിച്ചു.
“റൈറ്റ് ഹാന്‍ഡ് ചൂണ്ട് വിരല്‍!”
അയാള്‍ പറഞ്ഞു.
ഷബ്നം വിരല്‍ മുദ്ര ഫീല്‍ഡില്‍ പതിപ്പിച്ചു.
“കണ്‍ഫര്‍മേഷന്‍ ആവശ്യപ്പെടുന്നു…ഒന്നുകൂടി…”
സന്തോഷ് വീണ്ടും പറഞ്ഞു.
ഷബ്നം വീണ്ടും വിരല്‍ പതിപ്പിച്ചു.
“ഇനി നിനക്ക് മാത്രം അറിയാവുന്ന ഒരു ഫോര്‍ ഡിജിറ്റ് പാസ്വേഡ് ടൈപ്പ് ചെയ്യ്..കണ്‍ഫേം ചെയ്തിരിക്കണം…”
ഷബ്നം തന്‍റെ ജനന വര്‍ഷം ടൈപ്പ് ചെയ്തു.
“ഇനി ഈ സ്ക്രീനില്‍ തെളിയുന്ന വാക്കുകള്‍ ഈ കാണുന്ന മൈക്കിലൂടെ സംസാരിക്ക്…”
മുമ്പിലെ ഏരിയല്‍ വര്‍ക്ക് സ്പേസിലേ മധ്യത്തിലേക്ക് വിരല്‍ ചൂണ്ടി സന്തോഷ് പറഞ്ഞു.
“ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം…”
അത് പറഞ്ഞ് സ്ക്രീനിലെ ഏറ്റവും മുകളിലുള്ള ഫീല്‍ഡില്‍ സന്തോഷ് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
ഷബ്നം അങ്ങോട്ട് നോക്കി.
“എഹ്?”
ടൈപ്പ് ചെയ്യപ്പെട്ട നമ്പറിലേക്ക് നോക്കി അവള്‍ അദ്ഭുതപ്പെട്ടു.
“മൂന്ന്‍ ഏഴ് ഏഴ്…”
അവള്‍ ഗാഡമായി ആലോചിച്ചു.
“മോള്‍ഡോവാ! മോള്‍ഡോവയിലെ നമ്പര്‍ ആണല്ലോ ഇത്…!”
കിഴക്കന്‍ യൂറോപ്പിലുള്ള ആ മനോഹരമായ ഭൂവിഭാഗമോര്‍മ്മിച്ച് ഷബ്നം പറഞ്ഞു.
പെട്ടെന്ന് ടെലിഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം അവര്‍ കേട്ടു.
സന്തോഷ് ഏരിയല്‍ വര്‍ക്ക് സ്പെസിലെക്ക് വിരല്‍ ചൂണ്ടി.
“കേരളത്തിലെ ഹോം സെക്രട്ടറി വിശ്വനാഥന്‍ നായരെ വിളിക്കുക. മുന്‍കേന്ദ്രമന്ത്രിയും നിയുക്ത മഹാരാഷ്ട്ര ഗവര്‍ണ്ണറുമായ പത്മനാഭന്‍ തമ്പിയുടെ മകള്‍ നമ്മുടെ കസ്റ്റഡിയിലുണ്ട് എന്ന് പറയുക. നമ്മുടെ നാല് പേരെയും വിട്ടയച്ചാല്‍ മാത്രമേ പദ്മനാഭന്‍ തമ്പിയുടെ മകളെ വിട്ടുതരികയുള്ളൂ എന്ന് പറയുക…പോലീസിനെ വിട്ട് മകള്‍ ഗായത്രിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ അവളെ കൊന്നുകളയും എന്നും പറയുക…”
വര്‍ക്ക് സ്പേസില്‍ തെളിഞ്ഞ വാക്കുകളുടെ അവസാന ഭാഗം മൈക്കിലൂടെ മോള്‍ഡോവയിലെ അജ്ഞാതനായ ഒരാളോട് പറയുമ്പോള്‍ ഷബ്നം ജോയലിനെ നോക്കി.
അപ്പോള്‍ മെയില്‍ ഹാക്കര്‍ ടൂള്‍സിന് മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന രവി ചന്ദ്രന്‍ ഷബ്നത്തേ നോക്കി.
സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ തന്‍റെ അടുത്തേക്ക് വിളിച്ചു.
“എന്താ രവിയേട്ടാ?”
“മോളിതൊന്നു നോക്കിക്കേ!”
അയാള്‍ അവളുടെ കൈയ്യിലേക്ക് ഒരു ചെറിയ ബുക്ക് കൊടുത്തു.
“പാസ്പോര്‍ട്ട്?”
അവള്‍ അദ്ഭുതത്തോടെ അതിന്‍റെ കവര്‍ മറിച്ചു.
“മോള്‍ഡോവയിലെ പാസ്പോര്‍ട്ടോ?”
അവള്‍ക്ക് വിസ്മയമടക്കുവാനായില്ല.
“ഇതൊക്കെ എപ്പോള്‍ എടുത്തു എന്‍റെ ഫോട്ടോ?”
അവള്‍ തിരക്കി.
“ശ്യെ! കാണാന്‍ ഒട്ടും രസമില്ല..പറഞ്ഞാരുന്നേല്‍ ഞാന്‍ നല്ല ഫോട്ടോ തരില്ലായിരുന്നോ രവിയേട്ടാ?”
“ഫോട്ടോ മാത്രം നോക്കിയാല്‍ പോര!”
ജോയല്‍ ഗൌരവത്തില്‍ പറഞ്ഞു.
“പേരുകൂടി ഒന്ന് നോക്ക്!”
“രോഷ്നി വര്‍ഗീസ്!”
അവള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര് വായിച്ചു.
പിന്നെ പൊട്ടിച്ചിരിച്ചു.
“എഹ്? ഞാന്‍ രോഷ്നി ആണോ! അതുകൊള്ളാം!”
“യെസ്, നിന്‍റെ പേര് രോഷ്നി. നിന്‍റെ ജോബ് മോള്‍ഡോവാ ടെക്നോളജീസിന്റെ ഓഫീസ് സെക്രട്ടറി…”
“അങ്ങനെയൊരു കമ്പനിയുണ്ടോ?”
“ആ കമ്പനിയുടെ സീ ഇ ഓയാണ് നിനക്ക് പാസ്സ്പ്പോര്‍ട്ട് തന്നത് എന്‍റെ കൊച്ചേ…!”
സന്തോഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷബ്നത്തിന്‍റെ കണ്ണുകള്‍ അവിശ്വസനീയതകൊണ്ട് വിടര്‍ന്നു.
“റബ്ബേ…!”
അവള്‍ രവിചന്ദ്രനെ നോക്കി.
“രവിയേട്ടാ? സത്യം?”
അയാള്‍ പുഞ്ചിരിയോടെ തലകുലുക്കി.
“രവീടെ കാലിഫോര്‍ണിയയിലെ സ്ഥാപനം മൊള്‍ഡോവായിലേക്ക് ട്രാന്‍സ്പ്ലാന്‍റ് ചെയ്തതാ കൊച്ചേ…”
സന്തോഷ് വിശദീകരിച്ചു.
“നീ മാത്രമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ രവീടെ കമ്പനീലെ എമ്പ്ലോയീസാ മോള്‍ഡോവന്‍ ഗവണ്മെന്‍റ്റിന്‍റെ ഡാറ്റയില്‍…”
“എന്നുവെച്ചാല്‍, എല്ലാവര്‍ക്കും മോള്‍ഡോവന്‍ പാസ്പ്പോര്‍ട്ട് ഉണ്ടെന്നോ?”
“ഉണ്ട്..നമ്മള്‍ എല്ലാവരും മൊള്‍ഡോവന്‍ പൌരന്മാരുമാണ്!”
ഷബ്നത്തിന്‍റെ മുഖം വാടി.
“എന്താ മോളെ?”
അവളുടെ ഭാവമാറ്റം കണ്ടിട്ട് രവിചന്ദ്രന്‍ ചോദിച്ചു.
“അപ്പം നമ്മുടെ രാജ്യം? നമ്മുടെ ഇന്ത്യ? നമുക്ക് ഇവിടെയൊന്നും…”
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ഞാന്‍ ഒരിടത്തേക്കും ഇല്ല ഏട്ടാ…”
ജോയലിന്റെ ചുമലില്‍ മുഖമമര്‍ത്തി ഷബ്നം പറഞ്ഞു.
“എന്നെ ഇവിടുത്തെ പോലീസ് പിടിച്ചോട്ടെ…എന്നെ വെടിവെച്ച് കൊന്നോട്ടെ… ഞാന്‍ ജനിച്ചത് ഇവിടെയാ…മരിക്കുന്നതും ഇവിടെ തന്നെയാകണം…അതുമതി…”
ജോയലിന്റെ കൈത്തലം അവളുടെ തലമുടി തഴുകി.
“അത് അങ്ങനെ തന്നെയാകട്ടെ…”
ജോയല്‍ അയാളോട് പറഞ്ഞു.
“എന്നുവെച്ച് നമുക്ക് മറ്റു രാജ്യങ്ങളില്‍ പോകാനോ ജോലിചെയ്യാനോ ഒന്നും പാടില്ല എന്നൊന്നുമില്ലല്ലോ…എത്രയോ ആളുകള്‍ക്ക് മറ്റു രാജ്യങ്ങളിലെ പൌരത്വമുണ്ട്…”
അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകിയതുപോലെ തോന്നി.
“അല്ല…”
ഷബ്നം സംശയത്തോടെ എല്ലാവരേയും നോക്കി.
“ഇതെന്തിനാ ഇപ്പോള്‍ പാസ്സ്പോര്‍ട്ട് ഒക്കെ?”
“നമുക്ക് പോകണ്ടേ?”
സന്തോഷ് ചോദിച്ചു.
“എന്നുവെച്ചാല്‍?”
“എന്‍റെ കൊച്ചേ…ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ട് എത്ര നാളായി എന്നറിയാമോ?”
ഷബ്നം ഓര്‍ത്തു നോക്കി.
“ഇപ്പൊ ഒരു രണ്ടാഴ്ച്ച …അല്ലെ?”
“ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്താ?”
“ഏട്ടന്‍റെ പപ്പയെ കൊന്നവരെ പിടിക്കാന്‍!”
“എന്‍റെ മാത്രമല്ല നിന്‍റെ ശത്രുക്കളെയും…”
ഷബ്നം ജോയലിനെ നോക്കി.
“അത് കഴിഞ്ഞ്?”
“അത് കഴിഞ്ഞ് നമ്മള്‍ പോകും….”
“മോള്‍ഡോവാ?”
“യെസ്!!”
അവളുടെ മുഖം വാടി.
“അല്ലാതെ എന്നും ഈ കാട്ടില്‍ മാത്രം കഴിഞ്ഞാല്‍ മാത്രം മതിയോ നമുക്ക്?”
സന്തോഷ് അവളുടെ തോളില്‍ പിടിച്ചു.
“എപ്പോഴും പോലീസിനെയും പട്ടാളത്തേയും ഭയന്ന് ഉറങ്ങാന്‍ പോലുമാകാതെ ഇങ്ങനെ ജീവിച്ചാല്‍ മതിയോ?”
ഷബ്നം ഒന്നും മിണ്ടിയില്ല.
“പോരാ…”
ജോയേല്‍ അവളുടെ തലമുടിയില്‍ വീണ്ടും തലോടി.
“സാധാരണക്കാരെപ്പോലെ ജീവിക്കണം…. ഭയം കൂടാതെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങി നടക്കണം…കുടുംബം ഒക്കെ വേണം….”
“എന്താ കേട്ടിട്ടില്ലേ?”
സന്തോഷ് ചിരിച്ചു.
“ഇത്രേം ആങ്ങളമാര്‍ ഇങ്ങനെ നെരന്നു നിക്കുമ്പം നെനക്ക് ഒരു കുടുംബം ഉണ്ടാക്കിത്തരാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍?”
രവിചന്ദ്രന്‍ ഉച്ചത്തില്‍ ചിരിച്ചു.
ഷബ്നം നാണിച്ചു ചുവന്നു.
“എനിക്ക് കുടുംബോം കൂടോത്രോം ഒന്നും വേണ്ട…”
ലജ്ജയില്‍ കുതിര്‍ന്ന മുഖത്തോടെ ഷബ്നം പറഞ്ഞു.
“എനിക്ക് നിങ്ങടെ കൂടെ …എന്‍റെ …എന്‍റെ ഏട്ടന്മാരുടെ കൂടെ ….”
ബാക്കി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
മിഴികള്‍ നിറഞ്ഞു തുളുമ്പി.
“ജോയലെ!! സന്തോഷ് ചേട്ടാ!!”
പെട്ടെന്ന് രവിചന്ദ്രന്‍ ആവേശത്തോടെ തനിക്ക് മുമ്പിലുള്ളവരെ നോക്കി.
“എന്താ?”
രവിയുടെ മുഖത്തെ ആവേശം കണ്ടിട്ട് അവര്‍ അദ്ഭുതപ്പെട്ട് ചോദിച്ചു.
“ആര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ ക്വിക്ക് ആന്‍ഡ് പ്രോംറ്റ് അല്ലന്ന്? ലാലപ്പനും ടീമും റിലീസ്ഡായി!!”
മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കി അയാള്‍ ആവെശമൊട്ടും കുറയ്ക്കാതെ പറഞ്ഞു.
“എഹ്?”
അവര്‍ അട്ഭുതമടക്കാനാവാതെ ചോദിച്ചു.
“അരമണിക്കൂര്‍ പോലുമായില്ല! ഫൌള്‍ പ്ലേ ഒന്നുമല്ലല്ലോ അല്ലെ?”
സന്തോഷ് തിരക്കി.
“അല്ലന്നേ!”
ജയന്‍റ്റ് സ്ക്രീനിലെ സ്പെസിലെക്ക് വിരല്‍ ചൂണ്ടി രവിചന്ദ്രന്‍ തുടര്‍ന്നു.
“നമ്മള്‍ പ്ലാന്‍ ചെയ്തപോലെ അവര്‍ തലൈമന്നാറിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന മെസേജും വന്നു….”
“അപ്പം മന്ത്രി പുത്രിയെ തിരികെ ഏല്‍പ്പിക്കണമല്ലോ!”
ജോയല്‍ പുഞ്ചിരിച്ചു.
“മന്ത്രി പുത്രിയല്ല…മുന്‍ മന്ത്രി പുത്രി അല്ലെങ്കില്‍ ഭാവി ഗവര്‍ണ്ണര്‍ പുത്രി!”
************************************************************
ഗായത്രി ടെന്‍റ്റിനു പുറത്തേക്ക് നോക്കി.
കാട് ഇലകളായും പൂക്കളായും പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളില്‍ നൃത്തമാടുന്നു.
കാടിന്‍റെ നിഗൂഡവശ്യതയ്ക്ക് സംഗീതം കൊടുത്തുകൊണ്ട് പെലിക്കനും പഞ്ചവര്‍ണ്ണവും ബൂബൂവും ബ്ലൂബെറിയും കാടിന്‍റെ വന്യഭംഗിയില്‍ ഇളകി മറിയുകയാണ്.
പെട്ടെന്ന് ടെന്‍റ്റിന്‍റെ വെളിയില്‍, ആകാശംതൊട്ടെന്നപോലെ നില്‍ക്കുന്ന സില്‍വര്‍ ഓക്കിന്‍റെ ചില്ലയില്‍ പറന്നിറങ്ങിയ പക്ഷിയില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു.
“ഈശ്വരാ! വാര്‍ബിള്‍!”
അവളറിയാതെ നെഞ്ചില്‍ കൈവെച്ചു.
പക്ഷെ പിന്നെ കണ്ട കാഴ്ച അവളുടെ ശ്വാസം നിലപ്പിച്ചു.
കാടിന്‍റെ പച്ചക്കടല്‍ വര്‍ണ്ണങ്ങള്‍ക്കപ്പുറത്ത് തെളിഞ്ഞു നില്‍ക്കുന്ന മഴവില്ല്!
തന്‍റെ ദേഹത്ത് ഒരു വിറയല്‍ പാഞ്ഞുപോകുന്നത് ഗായത്രി അറിഞ്ഞു.
മണാലിയില്‍, അന്ന്, ഡിസ്ക്കോത്തെക്കില്‍ നിന്നും പുറത്ത് കടന്നത് ദൂരെ ആകാശം മുട്ടി നില്‍ക്കുന്ന റോഹ്ത്താങ്ങ് പാസ്സിന്റെ മുമ്പിലേക്കാണ്.
സന്ധ്യക്ക് അത്ര സൌന്ദര്യമോ എന്ന് അതിശയിച്ചു നിന്നുപോയി അപ്പോള്‍.
നിലാവില്‍ മഞ്ഞുമലകള്‍ തിളങ്ങുന്നു.
നിറയെ ആപ്പിള്‍ മരങ്ങള്‍.
ഇടയ്ക്ക് ദേവദാരുക്കള്‍, പൈന്‍ മരങ്ങള്‍.
ബിയാസ് നദിയുടെ സ്വര്‍ണ്ണമണല്‍ത്തിട്ട് മുതല്‍ അവ ഉയര്‍ന്നുയര്‍ന്നു പോവുകയാണ്.
ചുറ്റും സ്വര്‍ണ്ണനിറമാണ്….
പെട്ടെന്ന് ജോയലിന്റെ കൈ തന്‍റെ ചുമലില്‍ പതിഞ്ഞു.
താനപ്പോള്‍ അവന്‍റെ മുഖത്ത് നോക്കി.
“ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ വളരുന്ന ആ പൂക്കള്‍ എന്താണ് എന്നറിയുമോ നിനക്ക്?”
തന്റെ പിന്‍കഴുത്തിലേക്ക് ചുണ്ടുകള്‍ ഉരുമ്മിക്കൊണ്ട് അവന്‍ ചോദിച്ചു.
“ഇല്ല, എന്താ?”
അവന്‍റെ ചുണ്ടുകളോട് കഴുത്ത് ചേര്‍ത്ത് അമര്‍ത്തി താന്‍ ചോദിച്ചു.
“ക്രിസാന്തിമം…”
“എന്തിനാണ് ഇപ്പോള്‍, മഞ്ഞില്‍, തണുപ്പില്‍, ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ ക്രിസാന്തിമം വിടര്‍ന്നു നില്‍ക്കുന്നത്?”
അവന്‍റെ കൈകള്‍ എടുത്ത് തന്‍റെ അരക്കെട്ടില്‍ വെച്ച്, അവിടെ അമര്‍ത്തിക്കൊണ്ട് താന്‍ ചോദിച്ചു.
“ഡോക്റ്റര്‍ ഫോസ്റ്റസ് ഹെലനെ പ്രണയമറിയിക്കാന്‍ വളര്‍ത്തിയ പൂവാണ് ക്രിസാന്തിമം…നമ്മുടെ പ്രണയം കാണാനാണ് ഇപ്പോള്‍ അവിടെ ക്രിസാന്തിമം നമ്മളെ നോക്കി നില്‍ക്കുന്നത്…”
ജോയലിന്റെ കൈകള്‍ തന്‍റെ വയറില്‍, ടോപ്പ് പൊങ്ങി നഗ്നമായ പൊക്കിളില്‍ തലോടുമ്പോള്‍ ചൂട് നിറഞ്ഞ വാക്കുകള്‍ താന്‍ കേട്ടു.
“നോക്കൂ, ജോ മഴവില്ല്…!”
“പിന്നെ! താഴ്വാരവും മലകളുമൊക്കെ മഞ്ഞില്‍ മൂടിക്കിടക്കുമ്പോള്‍ മഴവില്ലോ?”
“പിന്നെ അതെന്താ?”
ജോയല്‍ അങ്ങോട്ട് നോക്കി.
“ശരിയാണല്ലോ….!”
“ഇപ്പോളെന്താ ജോ ഇവിടെ മഴവില്ല് വിരിഞ്ഞത്?”
“മനുവിന്‍റെ ആലയമാണ് മണാലി…”
പെട്ടെന്ന് പിമ്പില്‍ നിന്നും ഒരു ശബ്ദം കേട്ടു.
നോക്കിയപ്പോള്‍ നെഞ്ചോളം ദൃഡമായ, വെളുത്ത താടിരോമങ്ങള്‍ വളര്‍ത്തിയ ദീര്‍ഘകായനായ ഒരു സന്യാസി.
അദ്ധേഹത്തെ കണ്ടപ്പോള്‍ തങ്ങള്‍ അകന്നു മാറി.
“വേണ്ട!”
അത് കണ്ട് അദ്ദേഹം കയ്യുയര്‍ത്തി വിലക്കി.
“ചേര്‍ന്ന് തന്നെ നിന്നോളൂ…സുന്ദരിയായ പെണ്‍കുട്ടിയും സുന്ദരനായ പുരുഷനും….നിങ്ങളുടെ പ്രണയം കാണാന്‍ എന്ത് ഭംഗി!”
താനപ്പോള്‍ ലജ്ജിച്ച് മുഖം താഴ്ത്തി.
പിന്നെ ജോയലിനെ നോക്കി.
“ഭൂമിയിലെ സകല മനുഷ്യരുടെയും പിതാക്കളാണ് മനുക്കള്‍…”
അദ്ദേഹം തുടര്‍ന്നു.
“ഒരിക്കല്‍ വിഷ്ണു ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞ് പതിനാല് മനുക്കളിലെ ദുദ്രസാവര്‍ണ്ണി ഒരു വലിയ കപ്പലുണ്ടാക്കി…ഭൂമിയിലെ ധര്‍മ്മിഷ്ടരായ മനുഷ്യരെ രക്ഷപ്പെടുത്താന്‍…പക്ഷെ…”
അദ്ദേഹം അവരെ നോക്കി.
“തന്‍റെ പ്രണയിനിയായ ഗാര്‍ഗ്ഗിസ്വരൂപയെ രക്ഷപ്പെടുത്താന്‍ അദ്ധേഹത്തിനായില്ല… ദുഃഖം സഹിക്കാനാവാതെ പ്രളയമൊടുങ്ങാനുള്ള വിനാഴികയ്ക്ക് മുമ്പ് അദ്ദേഹം വെള്ളത്തിലേക്ക് ചാടി മരിച്ചു…”
അത് കേട്ടപ്പോള്‍ എന്തുകൊണ്ടോ തന്‍റെ മിഴികളില്‍ ജലകണങ്ങളിറ്റിവീണു.
“ജീവന്‍ വേര്‍പെട്ട ദേഹം ഗാര്‍ഗ്ഗി സ്വരൂപയുടെ മൃതദേഹത്തിനടുത്ത് എത്തുവോളവുമൊഴുകി നടന്നു. പ്രളയം തീര്‍ന്നപ്പോള്‍ രണ്ടു ദേഹങ്ങളുമപ്രതക്ഷ്യമായി….”
അദ്ദേഹം പിന്നെ മഴവില്ലിന്റെ നേരെ നോക്കി.
“അവര്‍ കിടന്നിടത്ത് ഒരു മഴവില്ലുദിച്ചു….”
അപ്പോള്‍ തന്‍റെ ഹൃദയം മിടിച്ചു.
കണ്ണിണകള്‍ തുടിച്ചു.
ദേഹത്തുകൂടി ഒരു വിറയല്‍ പാഞ്ഞു.
“എല്ലാവര്‍ക്കും അങ്ങനെ കാണാന്‍ കഴിയുന്നതല്ല കുട്ടികളെ ഈ മഴവില്ല്…”
തന്‍റെ അടുതെത്തി, നെറുകയില്‍ തലോടി അദ്ദേഹം പറഞ്ഞു.
“നിര്‍മ്മലമായി സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ ആ മഴവില്ല് അങ്ങനെ തെളിഞ്ഞു കാണും… ജീവിതത്തില്‍, അന്ത്യത്തോളവും ആവേശത്തോടെ പ്രണയിക്കുന്നവര്‍ക്ക്….”
ആ രംഗമത്രയും വീണ്ടുമോര്‍ത്തപ്പോള്‍ ഗായത്രി ഒന്ന് നിശ്വസിച്ചു.
പുറത്ത് ആയുധധാരികളായ പുരുഷന്മാര്‍ കാവല്‍ നില്‍ക്കുന്നത് അവള്‍ കണ്ടു.
അവളുടെ അടുത്ത് റിയ ഇയര്‍ഫോണ്‍ കാതില്‍ വെച്ച് ആരോടോ സംസാരിക്കുകയും മുമ്പിലെ മോണിട്ടറിലേക്ക് നോക്കുകയും ചെയ്തുകൊണ്ടിരുന്നു.
“ജോയലിന്റെ കൂടെ കണ്ട ആ കുട്ടി അയാളുടെ ഭാര്യയാണോ?”
ഗായത്രി റിയയോട് ചോദിച്ചു.
അവള്‍ ഇയര്‍ഫോണ്‍ കാതില്‍ നിന്നുമെടുത്തു.
“എന്തേലും ചോദിച്ചോ?”
“എന്‍റെ കൂടെ മുകളില്‍ വന്ന ആ പെണ്ണില്ലേ? അവള്‍ ജോയലിന്റെ ഭാര്യ ആണോയെന്ന്?”
സ്വരം കടുപ്പിച്ച് ഗായത്രി ചോദിച്ചു.
റിയ പുച്ചവും പരിഹാസവും കലര്‍ത്തി ഗായത്രിയെ നോക്കി ചിരിച്ചു.
“അവള്‍ ജോയലിന്റെ ഭാര്യയല്ല, സഹോദരിയാണ്….പക്ഷെ…”
ഗായത്രി നെറ്റി ചുളിച്ചു.
“അവന്‍റെ ഭാര്യാകാനും കാമുകിയാകാനും ഇനി അതിനും പറ്റിയില്ലെങ്കില്‍ കുറഞ്ഞത് അവന്‍റെ കൂടെ ഒരു രാത്രിയെങ്കിലും പങ്കിടാന്‍ കൊതിച്ച കുറെ പെണ്ണുങ്ങളുണ്ട്, ഈ ഞാനടക്കം…”
റിയ ഗായത്രിയെ തറച്ചു നോക്കി.
“പക്ഷെ പൊട്ടനാ അവന്‍! തനി മരപ്പൊട്ടന്‍!”
“പ്രേമത്തിന്‍റെയും കാമത്തിന്‍റെയും കാര്യത്തില്‍ ഇപ്പഴും ശ്രീരാമന്‍റെ കാലത്ത് നിന്ന് ബസ്സ് കിട്ടാത്തവന്‍! ഇപ്പഴും തന്നെ പ്രേമിച്ച്, തന്നെ വിട്ടുപോയ, ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ തേച്ചിട്ടുപോയ പെണ്ണിനേം ഓര്‍ത്ത് കരയുന്നവന്‍..കാലിന്‍റെ എടേല്‍ കയ്യും ചുരുട്ടി കെടന്നുറങ്ങുന്നവന്‍!”
“ഇങ്ങനെയൊക്കെ പറയാന്‍ കോച്ചിങ്ങ് തന്നുകാണും!”
ഗായത്രി രൂക്ഷമായി റിയയെ നോക്കി.
“എന്തിന്?”
റിയ ചാടിയെഴുന്നേറ്റു.
ഗായത്രി അവളുടെ കുതിപ്പില്‍ ഭയന്ന് ഒരടി പിമ്പോട്ടു മാറി.
“എന്തിനാടീ കോച്ചിങ്ങ് തരുന്നേ? എടീ എന്തിനാന്ന്? നിന്‍റെ മനസ്സ് മാറ്റാനോ? എന്നിട്ടെന്തിന്? നിന്നെ ഗാന്ധര്‍വ വിവാഹം കഴിച്ച് പൊറുതി തൊടാങ്ങാനോ? എന്നിട്ട് നിന്റെം കൂടി ലൈഫ് തോക്കിന്‍മൊനേല്‍ തീര്‍ക്കാനോ? നിനക്ക് എന്തറിയാടീ ജോയലിനെ പറ്റി? അവള് പ്രേമിച്ചിട്ടുണ്ട് പോലും! നെനക്കൊക്കെ എന്തറിയാം പ്രേമത്തെപ്പറ്റി? ഫസ്റ്റ് ഡേ ഹായ് സെക്കന്‍ഡ് ഡേ ഡിങ്കോള്‍ഫി തേഡ് ഡേ ബൈ, അല്ലെ? അതൊക്കെയല്ലേ നിനക്കൊക്കെ പ്രേമം? നീയൊന്നും ഞങ്ങടെ ഏട്ടന്‍ ജോയലിനെ മനസ്സിലാക്കിയിട്ടില്ലെടീ…. .നിന്നെപ്പോലെ സിറ്റി ബ്രീഡ് സ്മഗ്ഗിഷ് ഹെഡോണിസ്റ്റുകള്‍ക്ക്, മോണിങ്ങില്‍ നിക്ക് ജോനാസും നൂണില്‍ സല്‍മാന്‍ ഖാനും നൈറ്റില്‍ റിച്ചാര്‍ഡ് ഗിയറും പുതപ്പിനടീല്‍ കിട്ടീല്ലേല്‍ കുളിര് മാറാത്ത പെറ്റി, സ്ലട്ടി ബ്ലഡി ബൂര്‍ഷ്വാസി ക്യൂട്ടികള്‍ക്ക് അളക്കാന്‍ പറ്റുന്നതല്ല ഞങ്ങടെ കൂട്ടത്തിലുള്ള ഏട്ടന്മാരെ!”
“നിര്‍ത്ത്!”
ഗായത്രി മുറിവേറ്റ സിംഹത്തിന്‍റെ ക്രൌര്യത്തോടെ ചീറി.
“എനിക്ക് അയാളെപ്പറ്റി എന്തറിയാം എന്ന് നീ ചോദിച്ചില്ലേ? എനിക്കറിയാം…ഒരാണ്‍കുട്ടീടെ പ്രൊപ്പോസല്‍ പോലും അക്സെപ്റ്റ് ചെയ്യാതിരുന്ന എന്നെ മയക്കി വീഴ്ത്ത്തിയവനാണ് അവനെന്ന് എനിക്കറിയാം! രാജ്യത്തെ മോസ്റ്റ് വി ഐ പികളില്‍ ഒരാളുടെ മരുമകനാകാന്‍ പ്രേമം ഡ്രാമയാക്കിയവന്‍ ആണ് അവനെന്നറിയാം! എന്‍റെ അച്ഛന്റെ പേരില്‍ കിട്ടുന്ന ബന്ധോം സുരക്ഷേം വെച്ച് രാജ്യവിരുദ്ധപ്രവര്‍ത്തികള്‍ ഒക്കെ ഒരു മറയും തടസ്സവും കൂടാതെ ചെയ്യാന്ന് പ്ലാനിട്ടവനാണ് എന്ന് എനിക്കറിയാം! അത് മുമ്പി കണ്ടോണ്ട് എന്നെ ഇമ്പ്രസ്സ് ചെയ്യിച്ചവനാണ് അവനെന്ന് എനിക്കറിയാം!”
ഗായത്രി കത്തി ക്കയറിയപ്പോള്‍ റിയയുടെ മുഖം കോപം കൊണ്ട് ചുവന്നു.
“തോക്ക് മാറ്റി വെക്കേണ്ടി വരും…”
റിയ പിറുപിറുത്തു.
“അല്ലേല്‍ ഈ ഡാഷ് മോള്‍ടെ കൊണവതിയാരം കേട്ട് കണ്ട്രോള്‍ നഷ്ട്ടപ്പെട്ട് ഞാന്‍ ചെലപ്പം എടുത്ത് പൊട്ടിച്ചേക്കും….”
“..എന്‍റെ അച്ഛന്‍ യൂനിവേഴ്സിറ്റിയില്‍ വന്ന ആ ദിവസം എന്നെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ആ ഡ്രാമ കളിച്ചിട്ട്….എന്നിട്ട് ഞാന്‍…അതൊക്കെ നേരാണ് എന്ന് കരുതി അവനെ എന്‍റെ ജീവനേക്കാള്‍ …ഞാന്‍…”
ഗായത്രി പൊട്ടിക്കരഞ്ഞു.
“അയാളെപ്പറ്റി എന്നോട് ക്ലാസേടുക്കണ്ട! എനിക്ക് അറിയാവുന്ന പോലെ മോളെ, ഒരാള്‍ക്കും അറിയില്ല അയാളെ….”
റിയ ദേഷ്യമടക്കാന്‍ പാടുപെട്ടു.
“നീ കണ്ടിട്ടുണ്ടോ അവന്‍ നിന്‍റെ തോളേല്‍ തൂങ്ങിക്കിടീക്കുന്ന ആ സാധനം കൊണ്ട് പച്ചയ്ക്ക് മനുഷ്യരെ വെടിവെച്ച് വീഴ്ത്തുന്നെ? ഞാന്‍ കണ്ടിടുണ്ട്..എന്‍റെ ഈ കണ്ണുകൊണ്ട്! എന്നിട്ട് അയാള്‍ക്ക് വേണ്ടി ശ്രീകോവില്‍ പണിയുന്നു…”
തോളില്‍ തൂങ്ങുന്ന തോക്കിലെക്ക് ഒരു നിമിഷം അവളുടെ വിരലുകള്‍ അമര്‍ന്നു.
പെട്ടെന്ന് റിയയുടെ കണ്ണുകള്‍ മോണിട്ടറില്‍ പതിഞ്ഞു.
അവള്‍ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.
“ജോയല്‍…”
അവള്‍ ഇയര്‍ഫോണിലൂടെ മന്ത്രിച്ചു.
“കം നൌ ഹിയര്‍…ദേര്‍ ഈസ് എ സിറ്റുവേഷന്‍!”
പെട്ടെന്ന് അങ്ങോട്ട് ജോയലും ഷബ്നവും സന്തോഷും രവിചന്ദ്രന്‍ അടക്കമുള്ള മറ്റെല്ലാവരും ഓടിയെത്തി.
അവര്‍ മോണിട്ടറിലേക്ക് നോക്കി.
“ദ ഫൈനല്‍ അവര്‍ ഹാസ് കം!”
മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ ജോയല്‍ പറഞ്ഞു.
“രാകേഷ് ആന്‍ഡ് ടീം ഏത് സമയവും ഇവിടെയെത്തും! പാക്കിംഗ് ഒക്കെ കമ്പ്ലീറ്റ് അല്ലെ?”
“യെസ്!!”
എല്ലാവരും ഒരുമിച്ച് ആവേശത്തോടെ പറഞ്ഞു.
“എവരിതിങ്ങ് ഇന്‍ക്ലൂഡിങ്ങ് യുവര്‍ പാസ്സ്പോര്‍ട്ട്?”
“യെസ്!! യെസ്!!!”
സംഘം വീണ്ടും ആവേശത്തോടെ പറഞ്ഞു.
“എങ്കില്‍ പ്ലാന്‍ പോലെ നമ്മള്‍ ഇവിടം വിടുന്നു…”
ജോയല്‍ വീണ്ടും പറഞ്ഞു.
“പ്ലാന്‍ പോലെ രണ്ടുപേര്‍ വീതം…നമ്മുടെ റൂട്ട് ഡിഫറന്‍റ്റ്…. ഡെസ്റ്റിനേഷന്‍ ഒന്ന്… മീറ്റ് അറ്റ് തലൈമന്നാര്‍ പോര്‍ട്ട്! മീറ്റ് മുരുഗേശന്‍!”
“യെസ്! യെസ്!! യെസ്!!!”
മുഴുവന്‍ സംഘവും ആവേശത്തോടെ പറഞ്ഞു.
“ദെന്‍ ഡിസ്പേഴ്സ്!!”
ജോയല്‍ പറഞ്ഞു.
സംഘം അകത്തേക്ക് വീണ്ടും കയറി.
വലിയ ബാക്ക്പാക്കുമായി വന്നു.
പിന്നെ ഓരോരുത്തരായി പുറത്തേക്ക് പോയി.
“ഏട്ടാ ബീ കെയര്‍ഫുള്‍!”
സന്തോഷിനോടൊപ്പം പുറത്തേക്ക് നടക്കവേ ഷബ്നം ജോയലിനെ നോക്കി.
“നീയും മോളെ!”
അവന്‍ ചിരിച്ചു.
റിയ വിഷ്ണുവിനോടൊപ്പം പുറത്തേക്ക് കടന്നപ്പോള്‍ ജോയലിനെ കെട്ടിപ്പിടിച്ചു.
“എല്ലാം ശരിയാകും!”
അവള്‍ പറഞ്ഞു.
പിന്നെ അവള്‍ ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
പിന്നെ അവള്‍ വിഷ്ണുവിനോടൊപ്പം പുറത്തേക്കിറങ്ങി.
“വാ!!”
ജോയല്‍ ഗായത്രിയുടെ കൈയ്യില്‍ പിടിച്ചു.
അവള്‍ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും അവന്‍റെ കൈക്കരുത്ത് അറിഞ്ഞ് പിന്തിരിഞ്ഞു.
അവന്‍ അവളെ പിടിച്ചു വലിച്ച് താഴേക്ക്, കാട്ടുപാതയിലേക്ക് ഇറങ്ങി.
അല്‍പ്പമകലെനിന്ന് പട്ടാള വാഹനത്തിന്‍റെ ശബ്ദം കേട്ടു.
ജാക്കറ്റിനുള്ളില്‍ നിന്നും ജോയല്‍ തോക്കെടുത്തു.
ശബ്ദം കേട്ട ഭാഗത്തേക്ക് ഗായത്രി നോക്കി.
എന്തോ വിളിച്ചു പറയാന്‍ അവള്‍ തുടങ്ങിയതും ജോയല്‍ അവളുടെ വായ് പൊത്തി.
പെട്ടെന്ന് തന്‍റെ പിന്‍കഴുത്തില്‍ ഒരു തണുത്ത സ്പര്‍ശം ജോയല്‍ അറിഞ്ഞു.
അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
മുമ്പില്‍ നില്‍ക്കുന്ന ആളുടെ കണ്ണുകളിലേക്ക് അവന്‍ നോക്കി.
[തുടരും]
Responses (0 )