സൂര്യനെ പ്രണയിച്ചവൾ 20
Sooryane Pranayichaval Part 20 | Author : Smitha | Previous Parts
രാകേഷ് വരുമ്പോള്‍ പദ്മനാഭന്‍ തമ്പി പതിവ്പോലെ ലോണിലിരിക്കുകയായിരുന്നു.
അശോക മരങ്ങള്‍ക്ക് പിമ്പില്‍ കസേരയില്‍ ഒരു രാമായണവുമായി ഗായത്രിയിരുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
മിലിട്ടറി വാഹനം ഗേറ്റ് കടന്ന് വരുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഗായത്രി മരങ്ങള്‍ക്കിടയിലൂടെ നോക്കി.
റെനോള്‍ട്ട് ഷെര്‍പ്പയില്‍ നിന്നും ചുറുചുറുക്കോടെ രാകേഷ് ചാടിയിറങ്ങി പദ്മനാഭന്‍ തമ്പിയെ സമീപിക്കുന്നത് അവള്‍ കണ്ടു.
പച്ച നിറമുള്ള മിലിട്ടറി യൂണിഫോമിലാണ് അയാള്‍.
തോളത്തെ ബെല്‍റ്റില്‍
പദ്മനാഭന്‍ തമ്പി അദ്ഭുതത്തോടെ എഴുന്നേറ്റു.
“മോനെ!”
ആകാംക്ഷയോടെ അയാള്‍ തിരക്കി.
“എന്താ ന്യൂസ്? കിട്ടിയോ അവനെ?”
ഗായത്രിയുടെ പുരികങ്ങള്‍ ചുളിഞ്ഞു.
അവള്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
അയാളുടെ ചോദ്യം കേട്ടിട്ട് രാകേഷ് ചുറ്റും നോക്കി.
ഗായത്രി അശോകമരങ്ങള്‍ക്ക് പിമ്പിലേക്ക് ഒന്നുകൂടി ഒതുങ്ങി.
“ഇല്ല!”
രാകേഷിന്‍റെ ഉത്തരം കേട്ടപ്പോള്‍ അവളുടെ ശ്വാസം നേരെ വീണു.
“എഹ്? എന്ത് പറ്റി?”
നിരാശയും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ പദ്മനാഭന്‍ തമ്പി ചോദിച്ചു.
“നിങ്ങള് ഫുള്‍ സെറ്റപ്പുമായല്ലേ പുറപ്പെട്ടത്? എന്നിട്ട്?”
ഒരു നിമിഷം രാകേഷിന്റെ മുഖത്ത് നിരാശ പടര്‍ന്നു.
പിന്നെ അമര്‍ഷവും.
“അവനും ഒരു പെണ്ണും വേറെ ഒരുത്തനും മാത്രമേ ഉണ്ടാവൂ എന്നാണു ഞങ്ങള്‍ക്ക് കിട്ടിയ ഇന്‍ഫോര്‍മേഷന്‍…”
രാകേഷ് വിശദീകരിച്ചു.
“പക്ഷെ അവമ്മാര് ഫുള്‍ ഉണ്ടാരുന്നു. അതും കെട്ടിടങ്ങളുടെ മുകളിലും മരത്തിലും ഒക്കെ….ആ സിറ്റുവേഷനില്‍ ആക്ഷന്‍ ഷുവര്‍ ഫെയ് ലറാ…അതുകൊണ്ട് പിന്തിരിഞ്ഞു…”
അന്ന് നടന്നതൊക്കെ ചുരുങ്ങിയ വാക്കുകളില്‍ രാകേഷ് വിശദമാക്കി.
അത് കേട്ട് അയാളുടെ മുഖത്ത് അതിശയം വളര്‍ന്നു.
“എന്നിട്ടവന്‍ മോനെ ഒന്നും…?”
അയാള്‍ അദ്ഭുതത്തോടെ തിരക്കി.
ഗായത്രി കാതോര്‍ത്തു.
പക്ഷെ ഇത്തവണ അവള്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
രാകേഷ് വളരെ അടക്കത്തിലാണ് സംസാരിക്കുന്നത്.
താന്‍ പറയുന്നത് മറ്റാരും കേള്‍ക്കരുത് എന്ന് തീരുമാനിച്ചത് പോലെ!
പെട്ടെന്നിങ്ങനെ സ്വരം താഴ്ത്താന്‍ എന്തായിരിക്കാം കാരണം?
അവള്‍ക്ക് ആകാംക്ഷയേറി.
“അവിടെയാണ് എന്റെ എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയെ അങ്കിള്‍!”
രാകേഷ് പറഞ്ഞു.
“മിലിട്ടറി ആന്‍ഡ് പോലീസ് ഇന്‍റ്റലിജന്‍സ് ഒക്കെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശത്രുക്കളെ മുമ്പില്‍ കണ്ടാല്‍ ഒരു ദാക്ഷിണ്യവും കൂടാതെ കൊന്നു തള്ളുന്നവന്‍ ആണ് ജോയല്‍ ബെന്നറ്റ് എന്നാ…സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ അങ്കിളിന്‍റെ മുമ്പില്‍ നില്‍ക്കേണ്ട ആളല്ല….എന്റെ ശവമടക്ക് എപ്പഴേ കഴിഞ്ഞേനെ….”
“സംഭവിച്ചത് എന്താ? അത് പറയൂ!”
മേനോന്‍ അക്ഷമനായി.
“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളല്ലേ? നിന്‍റെ ജീവന്‍ സൌജന്യമായി തന്നിരിക്കുന്നു എന്ന ഡയലോഗ്…പിന്നെ പൊക്കോളാനും!”
അത് പറഞ്ഞ് രാകേഷ് തമ്പിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
പദ്മനാഭന്‍ തമ്പിയുടെ മുഖത്ത് അദ്ഭുതത്തിന്‍റെ വേലിയേറ്റം ഗായത്രി കണ്ടു.
എങ്കിലും അവര്‍ പറയുന്നത് എന്താണ് എന്ന് കേള്‍ക്കുവാന്‍ അവള്‍ക്കായില്ല.
“ഞാന്‍ മിലിട്ടറി ഡാറ്റാ ബേസുമായി ബന്ധപ്പെട്ടു അതിനു ശേഷം…”
അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ രാകേഷ് തുടര്‍ന്നു.
“കോള്‍ഡ് ഫയല്‍സ് ഓപ്പണ്‍ ചെയ്യിച്ചു…”
അവന്‍ മേനോന്‍റെ മുഖത്തെ ഭാവമളന്നു.
തമ്പി മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നത് രാകേഷ് കണ്ടു.
“അവിടെ നിന്നും കിട്ടിയ ഡാറ്റ വളരെ ഇന്‍റെറസ്റ്റിങ്ങ്…”
അവന്‍ ചിരിച്ചു.
“മീഡിയ റിപ്പോര്‍ട്ട് പ്രകാരം അവന്‍ ഏതാണ്ട് ഇന്ത്യയിലെ പകുതി ജനസംഖ്യയെ കൊന്നു തള്ളിയിട്ടുണ്ട്…ബട്ട്….മിലിട്ടറി കോള്‍ഡ് റിപ്പോര്‍ട്ട് ..അതായത് ആക്ച്ചുവല്‍ റിപ്പോര്‍ട്ട് പ്രകാരം അവന്‍ കൊന്നത് മൂന്നു പേരെ മാത്രം!”
പദ്മനാഭന്‍ തമ്പി അസ്ഭുതസ്തബ്ധനായി രാകേഷിനെ നോക്കി.
“അവര്‍ മൂന്നു പേരും അങ്കിളിന്‍റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍!”
കണ്ണുകള്‍ മിഴിച്ച് പദ്മനാഭന്‍ തമ്പി രാകേഷിനെ നോക്കി.
“എന്താ കാരണം?”
ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ രാകേഷ് ചോദിച്ചു.
പദ്മനാഭന്‍ തമ്പി ചുറ്റും നോക്കി.
“അവന്‍ മോളെ പ്രേമിക്കാന്‍ പിന്നാലെ നടന്ന കാര്യം ആ മൂന്ന്‍ പേര്‍ക്കും അറിയാമായിരുന്നു മോനെ!”
അയാള്‍ പറഞ്ഞു.
“അവരവനെ വിലക്കി എന്നോടുള്ള ഇഷ്ടം കൊണ്ട്! അതാ കാരണം!”
രാകേഷ് ചിരിച്ചു.
പരിഹാസം നിറഞ്ഞ ചിരി.
“ചോട്ടാ ഭീമും ഡോരേ മോനും ഒക്കെ മാത്രം കാണുന്നവരോട് ഇതാണ് കാരണം എന്ന് ദയവായി പറയരുതേ അങ്കിള്‍!”
അവന്‍ പറഞ്ഞു.
“വെറുതെ അങ്കിളിന്‍റെ പല്ലവന്മാര് അടിച്ചു പറിക്കും! എന്നോട് പറഞ്ഞാല്‍ മതി. ആ സെക്കന്‍ഡില്‍ തന്നെ വിശ്വസിക്കും ഞാന്‍!”
ഒരു നിമിഷം മുഖം കോപംകൊണ്ട് ചുവന്നെങ്കിലും അയാള്‍ ആത്മസംയമനം പാലിച്ചു.
“ആഹ്! അതെന്തെങ്കിലുമാകട്ടെ! ഇറ്റ്‌സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്!”
രാകേഷിന്റെ ശബ്ദം മാറി.
“ഞാന്‍ വേറൊരു കാര്യം കൂടി പറയാന്‍ വന്നതാ ഇപ്പം!”
അവന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
ആവേശം കൂടിയത് കൊണ്ട് തന്‍റെ ശബ്ദം അസാമാന്യമായി ഉയര്‍ന്നത് അവനറിഞ്ഞില്ല.
പദ്മനാഭന്‍ തമ്പി ആകാംക്ഷയോടെ അവനെ നോക്കി.
“ഇന്ന് ഞങ്ങള്‍ അവനെപ്പൂട്ടും!”
അശോകമരങ്ങള്‍ക്കപ്പുറത്ത് ഗായത്രി അത് കേട്ടു.
അവള്‍ ഭയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.
“ഇന്ന് കയ്യില്‍ നിന്നും വഴുതിപ്പോകില്ല അവന്‍. ജീവനോടെ! അല്ലെങ്കില്‍ ഡെഡ്! ഈ ക്യാറ്റ് ആന്‍ഡ് മൌസ് കളി എനിക്ക് ബോറായിത്തുടങ്ങി!”
“ഉറപ്പാണോ?”
ആവേശം നിറഞ്ഞ സ്വരത്തില്‍, ആഹ്ലാദം കുമിയുന്ന ശബ്ദത്തില്‍ പദ്മനാഭ ന്‍ തമ്പി ചോദിച്ചു.
“ഉറപ്പ്!”
ആത്മവിശ്വാസത്തോടെ രാകേഷ് തുടര്‍ന്നു.
“പിഴയ്ക്കില്ല ഇത്തവണ. അവന്‍ നേരെ കേറി വരാന്‍ പോകുന്നെ ഞങ്ങടെ വലയിലേക്കാ….ഇന്ന് രാത്രി തന്നെ!”
തന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍പ്പിണര്‍സ്പര്‍ശം ഗായത്രിയറിഞ്ഞു.
“ഭഗവാനെ!”
അവള്‍ നെഞ്ചില്‍ കൈവെച്ചു.
അവളെഴുന്നേറ്റു.
അവരുടെ കണ്ണില്‍പ്പെടാതെ വീടിനുള്ളിലേക്ക് കയറി.
മുറിയില്‍, ദീപാലങ്കാരത്തിനടിയില്‍ പുഞ്ചിരിക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുമ്പില്‍ അവള്‍ മുട്ടുകള്‍കുത്തി വീണു.
“ഭഗവാനെ!”
കൂപ്പുകൈകളോടെ, നിറകണ്ണുകളോടെ അവള്‍ യാചിച്ചു.
“അവന്‍റെ ജീവന് ഒന്നും വരുത്തരുതേ! അവന് നല്ലവഴി കാണിച്ചു കൊടുക്കണേ….പകരം എന്‍റെ ജീവനെടുത്തോളൂ … എനിക്ക് ജീവിക്കാന്‍ കൊതിയില്ലന്നു ഭഗവാനറിയില്ലേ? എത്ര തവണ ഞാന്‍ കെഞ്ചിപ്പറഞ്ഞു, കരഞ്ഞു പറഞ്ഞു എന്‍റെ ജീവനെടുക്കാന്‍ ..എന്നെ അങ്ങോട്ട് വിളിക്കാന്‍….”
അവള്‍ മുഖം കൈകള്‍കൊണ്ട് മറച്ച് വിങ്ങി കരഞ്ഞു.
“അവനിപ്പോ എന്‍റെ ആരുമല്ല…”
കണ്ണുനീര്‍ തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.
“ഇനിയും എന്‍റെ ആരും ആവുകയുമില്ല…. പക്ഷെ…പക്ഷെ…”
മിഴികളില്‍ വീണ്ടും ജലകണങ്ങള്‍ നിറഞ്ഞത് കൊണ്ട് അവളുടെ വാക്കുകള്‍ മുറിഞ്ഞു.
“അവന്‍റെ ജീവന് ഒരാപത്തും വരുത്തരുത്!”
കൃഷ്ണവിഗ്രഹത്തിന്‍റെ ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തില്‍ അവള്‍ പറഞ്ഞു.
“അവന് എന്തേലും പറ്റിയാല്‍, സ്വയം ജീവനോടുക്കില്ല എന്ന് ഞാന്‍ ഭഗവാനോട് നല്‍കിയ വാക്കങ്ങ് മാറ്റും….തീയിലോ വെള്ളത്തിലോ ചാടിയോ, തൂങ്ങിയോ വിഷം കുടിച്ചോ അവസാനിപ്പിക്കും ഞാന്‍ എന്‍റെ ജീവിതം…ഭഗവാനെ! അങ്ങയോടാണ്…. നേരിട്ടാണ് ഞാനിത് പറയുന്നത്! പറയുന്നത് വെറും വാക്കല്ല!”
*****************************************************
കാടിന് നടുക്കുള്ള താവളം.
പതിവ് പോലെ അന്ന് റിയയും ഷബ്നവുമായിരുന്നു നൈറ്റ് വാച്ച്.
പതിവിലേറെ തണുപ്പായിരുന്നു അന്ന്.
തലയില്‍ കമ്പിളിത്തൊപ്പിയും കമ്പിളി ജാക്കറ്റും ധരിച്ചിരുന്നു ഇരുവരും.
റിയയുടെയും ഷബ്നത്തിന്‍റെയും ടെന്റില്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകളില്‍ നിന്നും കടുത്ത നിറങ്ങളും ആനിമേറ്റഡ് ശബ്ദങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു.
“നീ ഗ്രൂപ്പില്‍ ചേര്‍ന്ന കാര്യം ആര്‍ക്കെങ്കിലും ആറിയാമോടീ?”
ഇയര്‍ഫോണ്‍ കാതില്‍ നിന്നും ഊരിക്കൊണ്ട് റിയ ചോദിച്ചു.
കോട്ടയത്ത്, മെഡിക്കല്‍ കോളേജില്‍, ആത്മഹത്യ ചെയ്യാന്‍ വിഷം കുടിച്ച് അത്യാസന്നനിലയില്‍ കിടന്ന ഷബ്നത്തേ ജോയലാണ് കണ്ടെത്തി ഗ്രൂപ്പില്‍ ചേര്‍ക്കുന്നത്.
അച്ചനെ ആരൊ കൊന്നു, അച്ഛനെ കൊന്നവര്‍ സഹോദരന്‍റെ ഭാവി തകര്‍ത്തു, അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നത് മാത്രമേ ഷബ്നത്തേപ്പറ്റി ഗ്രൂപ്പിലെ സഖാക്കള്‍ക്കറിയൂ.
“ഞാന്‍ പറഞ്ഞത് മാത്രമേ അറിയൂ റിയേ?”
ബൈനോക്കുലറിലൂടെ നിലാവില്‍ കുതിര്‍ന്ന താഴ്വാരം വീക്ഷിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.
റിയയുടെ കണ്ണുകള്‍ മുമ്പിലുള്ള മോണിറ്ററുകളില്‍ തറഞ്ഞിരുന്നു.
“ഇപ്പം അത്രേം അറിഞ്ഞാല്‍ മതി…എല്ലാരും…”
ബൈനോക്കുലര്‍ കണ്ണുകളില്‍ നിന്നും മാറ്റി ഷബ്നം പറഞ്ഞു.
മറ്റെന്തോ ചോദിക്കാന്‍ തുടങ്ങിയ റിയ പെട്ടെന്ന് മോണിറ്ററിലേക്ക് നോക്കി ഭയവിസ്മിതയായി.
അവളുടനെ ഇയര്‍ ഫോണ്‍ കാതിലേക്ക് വെച്ച് മോണിട്ടറില്‍ കണ്ണുകള്‍ പതിപ്പിച്ചു.
“ഷബ്നം!”
ഭയം കലര്‍ന്ന ശബ്ദത്തില്‍ റിയ മന്ത്രിച്ചു.
അവളുടെ സ്വരത്തിലെ പ്രത്യേകത മനസ്സിലാക്കി ഷബ്നം ബൈനോക്കുലറില്‍ നിന്നുള്ള നോട്ടം മാറ്റി റിയയെ നോക്കി.
“ലാലപ്പന്‍ ചേട്ടനും ഗോവിന്ദന്‍ കുട്ടിചേട്ടനും അസ്ലവും ഡെന്നീസും കുഴപ്പത്തിലാണ്…”
“കാള്‍ ജോയലേട്ടന്‍!”
ഷബ്നം മുരണ്ടു.
പെട്ടെന്ന് തന്നെ റിയ ഇന്‍റെര്‍ക്കോമിലൂടെ ജോയലിനെ വിളിച്ചു.
“ജോയല്‍! കം ഫാസ്റ്റ്!”
ഒട്ടും വൈകാതെ സന്തോഷിനോടൊപ്പം ജോയല്‍ അവരുടെ അടുത്തേക്ക് ഇരച്ചെത്തി.
“എന്താ? എന്താ റിയ?”
ജോയല്‍ ചോദിച്ചു.
“കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ പോയവര്‍…അവര്‍ പിടിയിലായി!”
“നോ!”
സന്തോഷ് പെട്ടെന്ന് പറഞ്ഞു.
പിന്നെ മോണിറ്ററിലേക്ക് നോക്കി.
“അപ്പോള്‍ അത് രാകേഷിന്റെ ഒരു കെണിയാരുന്നു…!”
ജോയല്‍ പറഞ്ഞു.
“നമുക്ക് സാധനം കൈ മാറുന്ന ടീംസിനെ അവന്മാര്‍ വാച്ച് ചെയ്യുന്നുണ്ടായിരുന്നു….”
ജോയല്‍ തുടര്‍ന്നു.
“അതില്‍പ്പെട്ട ഹസ്സന്‍ കുഞ്ഞിനെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പൊക്കി…എന്നിട്ട് അവനെക്കൊണ്ട് നമുക്ക് കള്ള ഇന്‍ഫര്‍മേഷന്‍ തന്നു. കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ ഞാന്‍ ചെല്ലും എന്ന് അവര്‍ വിചാരിച്ചു. എന്നെ കുരുക്കാന്‍ വിരിച്ച വലയായിരുന്നു അത്!”
“അതേ!”
അവര്‍ മൂവരും ഒരുമിച്ച് പറഞ്ഞു.
“എന്ത് ചെയ്യണം ഇനി?”
റിയ തിരക്കി.
“എന്ത് ചെയ്യാന്‍?”
ജോയല്‍ ചിരിച്ചു.
“അവന്മാര്‍ ഒരു കളി കളിച്ചു. സെയിം കളി നമ്മള്‍ തിരിച്ചു കളിക്കുന്നു!”
“മനസ്സിലായില്ല!”
സന്തോഷ് അവനോട് ചോദിച്ചു.
“നാളെ പാലക്കാട്ടെ കുറച്ച് വി ഐപ്പീസും കുടുംബോം സൌപര്‍ണ്ണികയില്‍ ഒരു യാത്ര പോകുന്നുണ്ട്! ഒരു വോള്‍വോ ലക്ഷ്വറി ബസ്സില്‍! ആ ബസ്സ് നമ്മള്‍ ഹൈജാക്ക് ചെയ്യും…ഇവിടെ കൊണ്ടുവരും… നമ്മള്‍ രാകെഷിനോട് വിലപേശും! അത്രതന്നെ!”
“ഡണ്‍!”
സന്തോഷ് ആവേശത്തോടെ പറഞ്ഞു.
“നീ ഹൈജാക്കില്‍ പങ്കെടുക്കേണ്ട!”
സന്തോഷ് ജോയലിനോട് പറഞ്ഞു.
“നിന്നെ ഒരാളെ മാത്രം ഉന്നമിട്ടാ സ്പെഷ്യല്‍ ഫോഴ്സ് വന്നിരിക്കുന്നെ! നിന്നെക്കിട്ടാനാ അവമ്മാരുടെ ശ്രമം! അതുകൊണ്ട് ഈ ഹൈജാക്കൊക്കെ ഞാനും ഉണ്ണീം രവീം ഷബ്നോം സതീഷും കൈകാര്യം ചെയ്തോളാം…ഞങ്ങള്‍ ടീമിനേം കൊണ്ട് വരുമ്പം അവരെ വെല്‍ക്കം ചെയ്യാന്‍ നീ ഇവിടെ കണ്ടാല്‍ മതി…”
“സന്തോഷേട്ടാ അത്!”
ജോയല്‍ വിലക്കാന്‍ നോക്കി.
“സന്തോഷേട്ടന്‍ പറയുന്നതില്‍ കാര്യമുണ്ട് ഏട്ടാ!”
ഷബ്നം പറഞ്ഞു.
“ഏട്ടനെയാണ് അവര് ട്രാക്ക് ചെയ്യുന്നേ മെയിനായിട്ടും. സ്പെഷ്യല്‍ ഫോഴ്സ് ഗവണ്മെന്റ് ഫോം ചെയ്തത് ഏട്ടനെ ട്രാപ്പ് ചെയ്യാനല്ലേ? അതുകൊണ്ട് സന്തോഷ് ചേട്ടന്‍ പറയുന്നത് അനുസരിച്ചാല്‍ മതി!”
******************************************************
പദ്മനാഭന്‍ തമ്പിയുടെ വീട്.
വാര്‍ത്തകളില്‍ മിഴികള്‍ നട്ടിരിക്കുകയാണ് അയാള്‍.
“കുപ്രസിദ്ധ ഭീകരന്‍ ജോയല്‍ ബെന്നറ്റിന്‍റെ സംഘത്തിലെ നാലുപേര്‍ സ്പെഷ്യല്‍ ഫോഴ്സിന്‍റെ പിടിയില്‍…”
“ശ്യെ!”
കടുത്ത നിരാശയോടെ അയാള്‍ പറഞ്ഞു.
“കിട്ടേണ്ടത് അവനെ ആയിരുന്നില്ലേ? എന്നിട്ട്!!”
അത് കേട്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട് വന്നത്.
“കണ്ടോ മോളെ!”
ടി വി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ മകളോട് പറഞ്ഞു.
“അവന്‍റെ ടീമില്‍ പെട്ടവമ്മാരെ രാകേഷ് പൊക്കീന്ന്! ഇനി അടുത്തത് അവനാ…ഹീ ഈസ് ക്ലോസ് ടു ദേം! ഇന്നോ നാളെയോ വീഴുമവന്‍ അവരുടെ വലയില്‍!”
അതുകേട്ട് മുഖത്തേക്ക് പെട്ടെന്ന് വന്ന വിഷാദഭാവം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.
“സംശയിക്കണ്ട മോളെ!”
ദൃഡമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.
“അത് ഏറെക്കുറെ ഉറപ്പായി! അവനുചുറ്റും വലമുറുക്കിയിട്ടുണ്ട്…ഇന്ന് രാത്രീല്‍ അല്ലെങ്കില്‍ നാളെ! അതുറപ്പ്!”
ഗായത്രി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.
കിടപ്പുമുറിയിലേക്ക്, കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പിലേക്ക്, കരഞ്ഞുകൊണ്ട്, യാചനനിറഞ്ഞ മുഖത്തോടെ അവള്‍ സാഷ്ടാംഗം വീണു.
പെട്ടെന്ന് തോളില്‍ ഒരു കൈയ്യുടെ സ്പര്‍ശം അവള്‍ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കി.
സാവിത്രി!
“മോളെ!”
മകളുടെ മുഖത്തെ ഭാവം കണ്ട് വേവലാതിയോടെ അവര്‍ വിളിച്ചു.
“എന്താ ഇത്?”
“അമ്മെ! എനിക്ക്…”
മുളചീന്തുന്നത് അവള്‍ പൊട്ടിക്കരഞ്ഞു.
“ഇന്ന് നൈറ്റ്, വെളുക്കാറാകുമ്പോള്‍, ഗോമതി ആന്‍റയൊക്കെ കാടാമ്പുഴേല്‍ പോകുന്നുണ്ട്…എനിക്കും പോകണം…ഭഗവതിയ്ക്ക് അവിടെ അഷ്ടമംഗല്യ ആരാധനയുണ്ട്…പോകണം അമ്മെ, എനിക്ക്…”
“മോളെ! പെട്ടെന്നിങ്ങനെ…ഒരു മുന്നറിയിപ്പും ഇല്ലാതെ?”
“ഭഗവാനോട് ഞാന്‍ ഇപ്പം നേര്‍ന്നു …ഞാന്‍ അവിടെ, അമ്പലത്തില്‍ പോകൂന്ന്…”
“എന്ത് നേര്‍ച്ച?”
“ജോയെ നാളെ രാകേഷ് പിടിക്കും…”
കണ്ണുനീരൊഴുക്കി അവള്‍ തുടര്‍ന്നു.
“ജോ റെസിസ്റ്റ് ചെയ്യും..അപ്പോള്‍ രാകേഷ് ജോയെ ഷൂട്ട് ചെയ്യും…അങ്ങനെ വരാന്‍ പാടില്ല..ജോയ്ക്ക് ഒന്നും സംഭവിക്കരുത്! എനിക്ക് പോകണം അമ്മെ! പ്ലീസ്! എന്നെ ഒന്ന് വിട്! വിട്ടില്ലേല്‍ ഞാന്‍ തന്നെ പോകും!”
ഗായത്രിയുടെ വാക്കുകള്‍ കേട്ട് സാവിത്രി പരിഭ്രമിച്ചു.
“മോളെ! നീ അയാള്‍ക്ക് വേണ്ടി?”
സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല.
“നിന്‍റെ ലൈഫില്‍ നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അയാളെയല്ലേ? എന്നിട്ട് നീ എന്തിനാ അയാടെ ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നെ?”
“അതേ!”
ഗായത്രി പറഞ്ഞു.
“ഞാന്‍ വെറുക്കുന്ന മനുഷ്യന്‍ തന്നെയാണ് അയാള്‍! പക്ഷെ അയാളെ ഞാന്‍ സ്നേഹിച്ചിരുന്നു…മനസ്സ് മുഴുവന്‍ കൊടുത്ത് സ്നേഹിച്ചിരുന്നു അമ്മെ! ആ സ്നേഹം അങ്ങനെയൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല… ഇനി ഒരിക്കലും എന്റെ അടുത്തേക്ക് വരാനാവാത്ത വിധത്തില്‍ അയാള്‍ അകന്നു പോയി! നേരാ… ഞങ്ങള് തമ്മിലുള്ള ഡിസ്റ്റന്‍സ് അത്രേം കൂടുതലാ…അറിയാം. എനിക്ക്…എന്നാല്‍ അയാള്‍ക്ക് ഒന്നും സംഭവിക്കരുത്! അയാളുടെ ജീവന് വേണ്ടി എനിക്ക് പ്രാര്‍ഥിച്ചേ മതിയാകൂ അമ്മെ..എനിക്ക് പോണം!”
അവള്‍ മുഖം തുടച്ചുകൊണ്ട് എഴുന്നേറ്റു.
“അമ്മ പോയി അച്ഛനെക്കണ്ട് പെര്‍മിഷന്‍ ചോദിക്ക്! ഉം!”
ഷെല്‍ഫ് തുറന്ന് ഒന്ന് രണ്ടു ഡ്രസ്സുകള്‍ ബാഗിലേക്ക് വെച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
പേഴ്സെടുത്ത് ബാഗില്‍ വെച്ച് തിരിഞ്ഞപ്പോള്‍ സാവിത്രിയെ അവിടെ കണ്ടില്ല.
സാവിത്രി ചെല്ലുമ്പോള്‍ പദ്മനാഭന്‍ തമ്പി അപ്പോഴും വാര്‍ത്തയുടെ മുമ്പിലാണ്.
“സാവിത്രി!”
ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.
“ഇത്തവണയും ആ പിശാച് പെട്ടെടീ!”
നിരാശ നിഴലിക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു.
“പക്ഷെ, പേടിക്കണ്ട! രാകേഷിന്റെ മുമ്പില്‍ അവന്‍ ശവമായി വീഴും! ഇന്നോ നാളെയോ!”
സാവിത്രിയും ആഹ്ലാദം കാണിച്ചു.
“ഞാന്‍ വന്നത് മറ്റൊരു കാര്യം പറയാനാണ്!”
അയാളുടെ തോളില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
അയാളവരെ ചോദ്യരൂപത്തില്‍ നോക്കി.
“നാളെ ഗോമതിയൊക്കെ കാടാമ്പുഴ അമ്പലത്തില്‍ പോകുന്നു…അറിയാല്ലോ വാര്‍ഷിക അഷ്ടമഗല്യ പൂജയൊക്കെ..രണ്ടോ മൂന്നോ ദിവസം വ്രതമൊക്കെയായി…”
“ഉവ്വ്! അറിയാം!”
ആലോചനയ്ക്ക് ശേഷം അയാള്‍ പറഞ്ഞു.
“എന്താ, സവിത്രിയ്ക്ക് പോകണോ?”
“എനിക്ക് പോകാന്‍ പറ്റില്ല, ഒരു അമ്പലത്തിലും ഇപ്പോള്‍!”
അവര്‍ പറഞ്ഞു.
“പിന്നെ? മോള്‍ക്കോ?”
“അതേ, മോള്‍ക്ക്! ഗോമതി വിളിച്ചിരുന്നു മോളെ! മോള്‍ പോകണമെന്ന് പറയുന്നു!”
“അതിപ്പോ….”
അയാള്‍ വീണ്ടും എന്തോ ആലോചിച്ചു.
“അത് കൊള്ളാം!”
അയാള്‍ ഉത്സാഹത്തോടെ എഴുന്നേറ്റു.
“ഇപ്പോള്‍ മോളിവിടെ ഇല്ലാതിരിക്കുന്നതാ നല്ലത്! ഇന്നാള് റിസോര്‍ട്ടില്‍ കേറി വന്നില്ലേ ആ പിശാച്? രാകേഷും ടീമും വലവിരിക്കുമ്പം ചെലപ്പം ഇങ്ങോട്ട് ഓടിക്കേറി വരാന്‍ ചാന്‍സ് ഉണ്ട്!…”
പിന്നെ അയാള്‍ സാവിത്രിയെ നോക്കി.
“ഗോമതി ആരുടെ കൂടെയാ പോകുന്നെ?”
അയാള്‍ തിരക്കി.
“ഒരുപാട് ആളുകള്‍ ഉണ്ട്!”
സാവിത്രി പറഞ്ഞു.
“എം എല്‍ എ ബാലരാമന്റെ വൈഫ് ഉണ്ട്. ചെല പാര്‍ട്ടിക്കാരൊക്കെയുണ്ട്. സന്ദേശ് വാര്യരെപ്പോലെയുള്ളവരൊക്കെ…അവര് പത്തിരുപത് പേരുണ്ട്… ഒരു ലക്ഷ്വറി ബസ്സ് പിടിച്ചാ പോകുന്നെ!”
അയാളുടെ മുഖം പ്രസന്നമായി.
“അപ്പം മൊത്തം വി ഐ പികളാ! അത് നന്നായി…”
അയാള്‍ പറഞ്ഞു.
“അത് നല്ലതാ, സാവിത്രി…ഇപ്പം ഈ സമയത്ത് ഒരു സ്പിരിച്ച്വല്‍ ട്രിപ്പൊക്കെ നല്ലതാ! അവിടെ മോള് വ്രതം ഒക്കെ നോറ്റിരിക്കുമ്പം ഇവിടെ അവന്‍റെ ശവം വീഴും…എല്ലാ കാര്‍മേഘങ്ങളും മാറി മൊത്തം ഒന്ന് തെളിയും…പോകാന്‍ പറഞ്ഞേരെ, മോളോട്!”
അയാളുടെ സ്വരത്തില്‍ അതിരില്ലാത്ത ആഹ്ലാദവും ആത്മവിശ്വാസവും നിഴലിച്ചിരുന്നു.
[തുടരും]
Responses (0 )