സൂര്യനെ പ്രണയിച്ചവൾ 17
Sooryane Pranayichaval Part 17 | Author : Smitha | Previous Parts
റിസോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ പാലക്കാടന്‍ മലനിരകള്‍ അതിന്‍റെ വന്യവും നിഗൂഡവുമായ മുഴുവന്‍ സൌന്ദര്യത്തോടെയും കാണാമായിരുന്നു.
പക്ഷെ മലമുടികളില്‍ നിന്നും കാറ്റിറങ്ങി വന്നപ്പോള്‍ അതൊരു വലിയ വിഷാദപ്രവാഹമായി ഊര്‍മ്മിളയ്ക്ക് തോന്നി.
കട്ടിലില്‍ കമിഴ്ന്ന് കിടന്ന് വിമ്മിക്കരയുന്ന ഗായത്രിയേയും അവളോട് ചേര്‍ന്ന് കിടക്കയിലിരിക്കുന്ന സാവിത്രിയുടേയും സമീപത്ത് നിന്നും അവര്‍ മാറിയില്ല.
ഭയവും സംശയവും നിറഞ്ഞ മുഖവുമായി അവരുടെ അടുത്ത് നില്‍ക്കുന്നതില്‍ ഔചിത്യക്കുറവുണ്ട് എന്നവര്‍ക്ക് തോന്നിയെങ്കിലും. .
“സാവിത്രീ…”
ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ സ്പര്‍ശിച്ചു.
സാവിത്രി മുഖമുയര്‍ത്തി ഊര്‍മ്മിളയെ നോക്കി.
തന്‍റെ സമീപത്തേക്ക് വരാന്‍ അവര്‍ സവിത്രിയോട് കണ്ണുകള്‍ കൊണ്ടാംഗ്യം കാണിച്ചു.
മകളെ ഒന്ന് നോക്കിയതിന് ശേഷം സാവിത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റു.
ഫസ്റ്റ് ഫ്ലോറിന്‍റെ കോറിഡോറില്‍ നില്‍ക്കുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു.
ഭയവും പരിഭ്രമവും വിട്ടുമാറാതെ ആളുകള്‍ താഴെ പന്തലില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നത് അവര്‍ നോക്കി നിന്നു.
വാര്‍ത്തകളില്‍, കഥകളില്‍, ഭയങ്ങളില്‍ മാത്രം തങ്ങള്‍ അറിഞ്ഞിട്ടുള്ള ജോയല്‍ ബെന്നറ്റ് എന്ന കൊടും ഭീകരനേ നേരില്‍ കണ്ടതിന്‍റെ അതിശയവും മിക്കവരുടെയും മുഖങ്ങളിലുണ്ട്.
“ആദ്യമായാ ഞാനൊരു ടെററിസ്റ്റിനേ കാണുന്നെ!”
ഒരു മധ്യവയസ്ക്ക ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് അവര്‍ കേട്ടു.
“ഏയ്! സിനിമയില്‍ കാണുന്ന പോലെ ഒന്നുമല്ല…ആള് കാണാന്‍ ഒക്കെ നല്ല രസമാ… നമ്മള് എന്നും കാണുന്ന പോലെ ..അങ്ങനെ…അതാ രൂപം…”
കോറിഡോറില്‍ സാവിത്രിയും ഊര്‍മ്മിളയും അഭിമുഖം നിന്നു.
“എന്താ ഊര്‍മ്മിളെ?”
സാവിത്രി ചോദിച്ചു
“ജോയല്‍ പറഞ്ഞത് ഞാന്‍ കേട്ടു!”
ഊര്‍മ്മിളയുടെ വാക്കുകള്‍ സാവിത്രിയില്‍ അല്‍പ്പം പരിഭ്രാന്തിയുണ്ടാക്കി.
“ഊര്‍മ്മിളെ അത്…”
സാവിത്രി വാക്കുകള്‍ തിരഞ്ഞു.
“നമ്മുടെ മോളും അവനും തമ്മില്‍ എന്താണ്?”
സാവിത്രിയുടെ മുഖം താഴ്ന്നു.
ഊര്‍മ്മിളയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് മതിയായിരുന്നു.
എങ്കിലും സാവിത്രിയുടെ മുഖത്ത് ഉറഞ്ഞുകൂടിയ ദുഃഖം അവരുടെ മനസ്സലിയിച്ചു.
“ശ്യെ! ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല!”
ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ പിടിച്ചു.
“നോക്കൂ, പഠിക്കുന്ന കാലത്ത് അഫയര്‍ ഇല്ലാത്ത ആരാ ഉള്ളത്? അല്ലെങ്കില്‍ ടീനേജില്‍ ഒക്കെ എല്ലാവര്‍ക്കും ഇന്‍ഫാച്ചുവേഷനോ റൊമാന്‍സോ ഈവന്‍ സീരിയസ് റിലേഷന്‍സോ എല്ലാവര്‍ക്കും നാച്ചുറല്‍ അല്ലെ? അത് അറിയാം എനിക്ക്… ഞാന്‍ റൂഡ് ഒന്നുമല്ല സാവിത്രി…പക്ഷെ…”
സാവിത്രി ഊര്‍മ്മിളയെ നോക്കി.
അവരുടെ കണ്ണുകളില്‍ ഈറന്‍ നിറഞ്ഞിരുന്നു.
“എന്‍റെ മോന്‍ ആദ്യമായിട്ട് ഇഷ്ട്ടപ്പെട്ട പെണ്ണാണ് ഗായത്രി…”
ഊര്‍മ്മിള തുടര്‍ന്നു.
“ഞാന്‍ രണ്ടു വര്‍ഷങ്ങളായി നിര്‍ബന്ധിക്കുന്നതാണ് അവനെ. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെടാന്‍. മക്കളെ പ്രേമിക്കാന്‍ അമ്മമാര്‍ സാധാരണ നിര്‍ബന്ധിക്കാറുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്… “
അത് പറഞ്ഞ് ഊര്‍മ്മിള സാവിത്രിയെ നോക്കി.
“അത് മോനൊരു ഭാര്യയെ കണ്ടെത്താന്‍ സാധാരണ അമ്മമാര്‍ ആഗ്രഹിക്കാറുള്ളത് പോലെയുള്ളതൊന്നുമല്ല…”
അവര്‍ തുടര്‍ന്നു.
“അങ്ങയുള്ള ആഗ്രഹം മാത്രമായിരുന്നില്ല അത്…മോനുണ്ടായിക്കഴിഞ്ഞ് ..ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് എനിക്ക് ഒരു സര്‍ജറിയുണ്ടായി… ഹെവി ബ്ലീഡിങ്ങ്…എല്ലാ മാസം ഒരു ടു വീക്സ് എങ്കിലും …. അത് വല്ലാതെ ഒരു ഡേയ്ഞ്ചര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ ഡോക്റ്റര്‍ പറഞ്ഞു, യൂട്രസ് റിമൂവ് ചെയ്യണം… ഒരു പെണ്‍കുഞ്ഞിനെ എന്നും സ്വപ്നം കണ്ടു നടന്ന ഞാന്‍ സമ്മതിച്ചില്ല…ഒത്തിരി കരഞ്ഞു…ഒന്നൂടെ പ്രെഗ്നന്റ് ആയിട്ട് ഒരു പെണ്‍കുഞ്ഞിനെക്കൂടി കിട്ടിയിട്ട് എന്ത് വേണേലും ആകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് കേട്ടില്ല….”
ഊര്‍മ്മിളയുടെ കവിളിലൂടെ കണ്ണുനീര്‍ച്ചാലുകള്‍ ഒഴുകി.
“അതവര് ദുഷ്ടമനുഷ്യര്‍ ആയത് കൊണ്ടൊന്നുമല്ല…”
കണ്ണുകള്‍ തുടച്ച് ഊര്‍മ്മിള തുടര്‍ന്നു.
“എന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാ…എന്തായാലും സര്‍ജറി നടന്നു…യൂട്രസ് റിമൂവ് ചെയ്തു… ഹെവി ബ്ലീഡിങ്ങ് പിന്നെ ഉണ്ടായില്ല… എന്നാലും എന്നും …പ്രത്യേകിച്ച് കിടക്കുമ്പോള്‍ എന്നും ഒരുപാട് കൊതിയോടെ ആഗ്രഹിക്കും …. ഒരു മകള്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന്…!”
സാവിത്രി ഊര്‍മ്മിളയുടെ തോളില്‍ അമര്‍ത്തി.
“അതുകൊണ്ട് മോന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെട്ടുകാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു…എനിക്കറിയാം ഒരുപാട് പെണ്‍കുട്ടികള്‍ അവനെ കിട്ടാന്‍ കൊതിച്ചിട്ടുണ്ട്…എന്നെ വരെ സമീപിച്ചിട്ടുണ്ട് അവന് വേണ്ടി … പക്ഷെ…”
ഊര്‍മ്മിള അകത്ത് ബെഡ്ഡില്‍ അപ്പോഴും കമിഴ്ന്ന് കിടക്കുന്ന ഗായത്രിയെ വാതിലിലൂടെ നോക്കി.
“….പക്ഷെ മോന്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി എനിക്ക് പിടിതരാതെ നടന്നപ്പോള്‍ എന്തോ മനസ്സ് കത്തുവാരുന്നു എന്‍റെ….”
ഊര്‍മ്മിള ഒന്ന് നിശ്വസിച്ചു.
“എന്നാല്‍…”
മുറിയുടെ പുറത്ത് നിന്ന് ഗായത്രി കിടക്കുന്നത് വീണ്ടും നോക്കി ഊര്‍മ്മിള തുടര്‍ന്നു.
“എന്നാല്‍ അവന്‍ ഗായത്രിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍, എനിക്കറിയില്ല സാവിത്രീ, എനിക്ക് ഫീല്‍ ചെയ്ത ആ ത്രില്‍! ഞാന്‍ മോളെക്കണ്ടപ്പോഴോ? ഞാന്‍ മനസ്സില്‍ താലോലിച്ച ഓമനക്കുഞ്ഞിന്റെ അതേ മുഖം, അത്രയും ജ്വലിക്കുന്ന സൌന്ദര്യം… മോളെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ നേര് പറഞ്ഞാല്‍ വല്ലാതെ അങ്ങ് സ്റ്റണ്‍ഡ് ആയി… സ്വപ്നമാണോ എന്ന് പോലും സംശയിച്ചു….”
സാവിത്രി അവരുടെ വാക്കുകള്‍ അതിരില്ലാത്ത അദ്ഭുതത്തോടെ കേട്ടു.
“….ഞാനവളെ എന്‍റെ സ്വന്തം വയറ്റില്‍ പിറന്ന മകളായി എടുത്ത് കഴിഞ്ഞു…അത്രയ്ക്ക് ഇഷ്ടമാണ്, കൊല്ലുന്ന ഇഷ്ടമാണ് എനിക്ക് മോളോട്….”
ഊര്‍മ്മിള വീണ്ടും നിശ്വസിച്ചു.
“മോളെ കണ്ട് കഴിഞ്ഞ് എന്‍റെ വേള്‍ഡ് മൊത്തം മാറി…ഐ വാസ് യങ്ങ് എഗൈന്‍…എന്‍റെ നടപ്പിലും നോട്ടത്തില്‍പ്പോലും സ്ട്രേഞ്ച് ആയ ഒരു മാറ്റം ഞാന്‍ അറിഞ്ഞു…മോന്‍റെ പപ്പ പോലും പറഞ്ഞു അത് …. ചുറ്റും എല്ലാടവും വേറെ നിറം … എവിടെയും ഒരു ഗസല്‍ മ്യൂസിക് ഒക്കെ കേള്‍ക്കുന്നത് പോലെ…കേട്ടിട്ടില്ലേ ജഗജിത് സിങ്ങിന്‍റെ ഹോഷ് വാലോം കോ ഖബര്‍ ക്യാ …യാ ..അതുപോലെ …എനിക്കത് എക്സ്പ്ലൈന്‍ ചെയ്യാന്‍ പറ്റില്ല… അത്രേം മാറിപ്പോയി ഞാന്‍ മോളെ കണ്ടതിന് ശേഷം….”
“ഇന്നയാള്‍ വന്നു…”
ഊര്‍മ്മിള തുടര്‍ന്നു.
“ഞാന്‍ വീണ്ടും വയസ്സിയായി… ഇപ്പൊ മ്യൂസിക് ഒന്നുമല്ല ചുറ്റും …. സിറിയേലും പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ മാത്രം കേള്‍ക്കുന്ന ചില ശബ്ദങ്ങളില്ലേ…മ്യൂസിക്കിന്‍റെ ഒരു കുഞ്ഞുപൂവുപോലും വിടരാത്ത ചില നാടുകള്‍? അവിടെയൊക്കെ മാത്രം കേള്‍ക്കുന്ന ചില മുരള്‍ച്ചകള്‍ ആണ് കാതുകള്‍ നിറയെ!”
ഊര്‍മ്മിള മലനിരകളിലേക്ക് നോക്കി.
“ന്യൂസ് ചാനലുകളും ടാബ്ലോയിഡുകളുമൊക്കെ ബാക്ക് സ്ട്രാച്ച് ചെയ്ത് ആഘോഷിക്കുന്ന ഇന്‍റെര്‍നാഷണല്‍ ടെററിസ്റ്റ്. പത്രങ്ങളില്‍, മാഗസിനുകളില്‍ ഒക്കെ പേടിയോടെ കണ്ട രൂപം… വന്നത് കൈയും വീശിയല്ല…ലോകത്ത് കിട്ടാവുന്ന ഏറ്റവും ഹാംഫുള്‍ ആയ ആയുധവുമായി…എന്നിട്ടവന്‍ മോളോട് ഫേസ് റ്റു ഫേസ് നിന്ന് സംസാരിച്ചു…അല്ല മോള്‍ അവനോട് ഫേസ് റ്റു ഫേസ് നിന്നു സംസാരിച്ചു…എങ്ങനെ?”
സവിത്രിയ്ക്ക് ഊര്‍മ്മിളയുടെ നോട്ടം നേരിടാനായില്ല.
“എല്ലാവരും പേടിച്ച് വിറച്ച് നിക്കുവാരുന്നില്ലേ?”
ഊര്‍മ്മിള തുടര്‍ന്നു.
“മോള്‍ പേടിയില്ലാതെ സംസാരിച്ചു. പറഞ്ഞ വാക്കുകളോ? അവനെ ഉത്തരം മുട്ടിച്ച വാക്കുകള്‍. എന്താ അതിനര്‍ത്ഥം?”
“ഊര്‍മ്മിളെ…”
സാവിത്രി അവരെ ദയനീയമായി നോക്കി.
“അതിന് ഒരര്‍ത്ഥമേ ഞാന്‍ നോക്കിയിട്ടുള്ളൂ സാവിത്രി…”
ഊര്‍മ്മിള സാവിത്രിയില്‍ നിന്നും നോട്ടം മാറ്റി.
“മോളും അയാളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ് ബന്ധമുണ്ടായിരുന്നു. മോള്‍ടെ മനസ്സില്‍ അത് ഇപ്പോഴുമുണ്ട്… പിന്നെ, ഏറ്റവും പേടിപ്പിക്കുന്ന മറ്റൊന്ന് …അത് …”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
സാവിത്രി അവര്‍ പറയാന്‍ പോകുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‍ ഭയത്തോടെയോ ര്‍ത്തു.
“അയാള്‍ക്ക് മോളോടുമുണ്ട് അസാധാരണമായ ഒരു ബന്ധോം അടുപ്പോം ഇപ്പോഴും! …കയ്യില്‍ കൊലക്കത്തിയും തോക്കുമായി വന്നയാള്‍ മോള്‍ടെ വാക്കുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിപ്പോകണമെങ്കില്‍ ഹീ സ്റ്റില്‍ ലവ്സ് ഹെര്‍!”
എന്താണ് ഉത്തരമായി പറയേണ്ടത്?
സാവിത്രിയ്ക്ക് ഒരു രൂപവും കിട്ടിയില്ല.
“ഒരു കാര്യം കൂടി ചോദിച്ചോട്ടെ?”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
എന്തായിരിക്കാം അത്?
സവിത്രിയില്‍ പരിഭ്രമം വളര്‍ന്നു.
“മേനോന്‍ ചേട്ടനും സാവിത്രിയ്ക്കും അറിയുമായിരുന്നില്ലേ അത്?”
അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുമ്പില്‍ സാവിത്രി പതറി.
അവരുടെ മിഴികള്‍ നനഞ്ഞു.
കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങി.
“സാരമില്ല…!”
ഊര്‍മ്മിള പറഞ്ഞു.
“എനിക്ക് എന്‍റെ ഉത്തരം കിട്ടി…”
അപ്പോള്‍ പുറത്ത് വാഹനവ്യൂഹങ്ങള്‍ വന്ന് നിറഞ്ഞു.
അവരിരുവരും താഴേക്ക് നോക്കി.
പന്തലിനപ്പുറം ആദ്യം വന്ന് നിന്ന പട്ടാളവാഹനത്തില്‍ നിന്നും രാകേഷ് ചാടിയിറങ്ങി.
തുടര്‍ന്ന് വിമലും റെജിയും മറ്റു മിലിട്ടറി ഉദ്യോഗസ്ഥന്മാരും.
“എഹ്!”
ചുറ്റും നോക്കി രാകേഷ് അദ്ഭുതപ്പെട്ടു.
“എന്ത് പറ്റി? എന്താ ഇതൊക്കെ ഇങ്ങനെ?”
മറിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും ദ്വാരം വീണ അലങ്കാരത്തുണികളും അവസാനം കത്തിക്കരിഞ്ഞ മണ്ഡപവും കണ്ട് എല്ലാവരും അന്ധാളിച്ചു.
മുഖത്ത് അടിയേറ്റ പാടുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അങ്ങോട്ടോടി വന്നു.
“എന്തായിത് രാജൂ?”
രാകേഷ് അയാളോട് ചോദിച്ചു.
“എന്തായീ കാണുന്നതൊക്കെ?”
“ജോയല്‍ ബെന്നറ്റ് വന്നിരുന്നു ഇവിടെ സാര്‍!”
സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഭയം വിട്ടുമാറാതെ പറഞ്ഞു.
രാകേഷ് അവിശ്വസനീയതയോടെ തന്‍റെ കൂട്ടുകാരെ നോക്കി.
പിന്നെ തന്‍റെ പിന്നാലെ കാറില്‍ നിന്നുമിറങ്ങിവന്ന പദ്മനാഭനെയും.
“ഇവിടെയോ?”
രാകേഷ് ശബ്ദമുയര്‍ത്തി ചോദിച്ചു.
“അതിനര്‍ത്ഥം…?”
രാകേഷ് ആലോചിച്ചു.
“നമ്മളെ ഇവിടെ നിന്നും മാറ്റാന്‍ അവന്‍ കണ്ടെത്തിയ തന്ത്രം! പക്ഷെ….നമ്മളെ ഇവിടെ നിന്നും മാറ്റിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ? അയാളുടെ ലക്‌ഷ്യം നമ്മളല്ലേ? അയാളെ പിടിക്കാനുള്ള ഫോഴ്സ് അല്ലെ നമ്മള്‍? നമ്മളെ കൊല്ലാന്‍ നമ്മള്‍ ഉള്ളിടത്തേക്കല്ലേ അവന്‍ വരേണ്ടത്….അതിന് പകരം?”
രാകേഷ് പദ്മനാഭന്‍ തമ്പിയെ നോക്കി.
“അങ്കിള്‍…”
രാകേഷ് അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.
“അവന്‍ ഇങ്ങോട്ട് വന്നു…എന്തിന്? എന്‍റെ മണ്ഡപം കത്തിച്ചു …ഇവടെ മുഴുവന്‍ താറുമാറാക്കി…എന്താ അതിന്‍റെ അര്‍ഥം?”
രാകേഷിന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ തമ്പി ഒന്ന് പകച്ചു.
“അതിപ്പോ …”
അയാള്‍ തപ്പിത്തടഞ്ഞു.
“മോനൊരു വാണിംഗ് തരാന്‍…മണ്ഡപം ഒക്കെ കത്തിച്ച് …അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ മോന്‍ ഇതീന്ന് പേടിച്ചു പിന്മാറും എന്ന് അവന്‍ കരുതുന്നുണ്ടാവും….”
‘ഊഹും!!”
രാകേഷ് നിഷേധാര്‍ത്ഥത്തില്‍ മൂളി.
“അതൊന്നും അല്ല… ഞാന്‍ അവനെ പഠിച്ചിട്ടുണ്ട്..അവന്‍റെ നേച്ചര്‍ മനസ്സിലാക്കിയിട്ടുണ്ട്…അത് വെച്ചു നോക്കുമ്പോള്‍ അവന്‍ വാണിങ്ങിന്റെ ആളല്ല. ആക്ഷന്‍റെ ആളാ…ഇങ്ങോട്ട് വന്ന് എന്‍റെ കല്യാണ മണ്ഡപം കത്തിക്കണമെങ്കില്‍ ദേര്‍ ഈസ് സംതിംഗ് ഐ ഡോണ്ട് നോ ഓര്‍ ഐ ഷുഡ് നോ….”
“അങ്ങനെ ഒന്നുമല്ല മോനെ!”
പദ്മനാഭന്‍ തമ്പി അവനെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം കൂടി നടത്തി.
“ശരി…”
രാകേഷ് ചിരിച്ചു.
“മണ്ഡപം കത്തിച്ചാണ് കളിയെങ്കില്‍ ഞാനും കളിക്കാം ഒരു കളി. അങ്കിളേ! ഇനി അവനെ പിടിച്ചിട്ട് മാത്രമേ നിശ്ചയോം കെട്ടും ഒക്കെയുള്ളൂ… അത് ഞാന്‍ തീരുമാനിച്ചു…അതിന് മുമ്പ് കല്യാണോം കെട്ടും ഒന്നുമില്ല. സത്യം!”
അവന്‍റെ ദൃഡ സ്വരത്തിലുള്ള വാക്കുകള്‍ പദ്മനാഭനെ മാത്രമല്ല, ചുറ്റും കൂടിയിരുന്നവരെപ്പോലും അമ്പരപ്പിച്ചു.
വിമലും റെജിയും രാകേഷിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്ന്‍ നോക്കി.
“എന്താടാ നോക്കുന്നെ?”
രാകേഷ് അവരുടെ നേരെ ശബ്ദമുയര്‍ത്തി.
“ഈ ശപഥവും പ്രതിജ്ഞേം ഒക്കെ ഭീഷ്മര്‍ക്കും തച്ചോളി ഒതേനന്‍മാര്‍ക്കും മാത്രമുള്ളതല്ല…നമുക്കും ആവാം!”
അത് പറഞ്ഞ് അവന്‍ സൈനിക വാഹനത്തിന് നേരെ നടന്നു.
റെജിയും വിമലും പിന്നാലെയും.
“ആ ജോയല് വന്ന് നിന്‍റെ ഷൂസ് കത്തിക്കാഞ്ഞത് നന്നായി!”
റെജി പിറുപിറുത്തു.
“എന്നുവെച്ചാല്‍?”
രാകേഷ് തിരിഞ്ഞു നിന്ന് ചോദിച്ചു.
“എന്നുവെച്ചാ എന്നാ?”
റെജി കലിപ്പില്‍ പറഞ്ഞു.
“ആ മഹേഷിനെപ്പോലെ ജോയല്‍ ബെന്നറ്റിനെ പിടിക്കാതെ ഞാനിനി ഷൂ ഇടില്ല…കാവിലമ്മയാണേ സത്യം സത്യം സത്യം എന്ന് ശപഥം ചെയ്യില്ലേ നീ?”
“ഡാഷ് മോനെ നൂറു ഡിഗ്രി കലിപ്പില്‍ നിക്കുമ്പം ഒരുമാതിരി ഓഞ്ഞ വളിപ്പും കൊണ്ട് വരല്ലേ!”
വാഹനത്തില്‍ കയറവേ രാകേഷ് പറഞ്ഞു.
“അവനെപ്പിടിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ല എന്ന് ഓഞ്ഞ ശപഥം ഒക്കെ ചെയ്‌താല്‍ ഇമ്മാതിരി ജോക്കും പ്രതീക്ഷിച്ചോണം!”
റെജിയും വിട്ടുകൊടുത്തില്ല.
****************************************************
ക്യാമ്പ് ഓഫീസില്‍ രാകേഷ് ചിന്താകുലനായിരുന്നു.
മണിക്കൂറുകളായി ലാപ്പ് ടോപ്പിന് മുമ്പിലായിരുന്നു അവന്‍.
അവസാനത്തെ വാക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞ് ലാപ് ടോപ്പുമായി അവന്‍ ഹാളിലേക്ക് നടന്നു.
ടെക്നിക് – ഡാറ്റാ ബേസ് വിങ്ങിലെ ചില സൈനികോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പില്‍ അതീവ ശ്രദ്ധയോടെ മോണിട്ടറിലേക്ക് കണ്ണുകള്‍ നട്ടിരിക്കുന്നു.
“ഗയ്സ്!”
അവരെ നോക്കി അവന്‍ വിളിച്ചു.
എല്ലാവരും രാകേഷിനെ ശ്രദ്ധിച്ചു.
“കേരളത്തിലെ മിക്കവാറും എല്ലാ മാവോയിസ്റ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് സസ്പെക്റ്റ് ആക്റ്റിവിസ്റ്റസിന്‍റെയും കമ്പ്ലീറ്റ് ഡാറ്റാ ഞാന്‍ കളക്റ്റ് ചെയ്തിടുണ്ട് …നിങ്ങളുടെ പെഴ്സണല്‍ ഡാറ്റാ ബേസിലേക്ക് ഞാനത് പാസ്സ് ചെയ്തിട്ടുണ്ട്…”
രാകേഷ് ഓരോരുത്തരേയും മാറി മാറി നോക്കി.
“അതില്‍ റെഡ് അണ്ടര്‍ ലൈന്‍ഡ് നെയിംസ് മാക്ക്സിമം സര്‍വേയ് ലന്‍സിന്റെ ലിമിറ്റില്‍ കൊണ്ടുവരണം…പ്രത്യേകിച്ചും ജോയല്‍ ബെന്നറ്റിന്റെ പേഴ്സണല്‍ ലൈഫിനെപ്പറ്റി നമുക്ക് അത്ര കാര്യമായ വിവരം ഒന്നുമില്ല… അതറിയണം…”
“സാര്‍!”
ലാന്‍സ് നായിക്ക് പോള്‍ കൈ പൊക്കി.
“പറയൂ പോള്‍!”
“ചെറിയ രീതിയില്‍ ഞാനൊരു സ്റ്റഡി നടത്തി…”
അയാള്‍ പറഞ്ഞു.
“പല ഡാറ്റയും വെച്ച് കമ്പയര്‍ ചെയ്തപ്പോള്‍ ആ ഇന്‍ഫോര്‍മേഷന്‍ കറക്റ്റ് ആണ് എന്ന് കണ്‍ഫേംഡ് ആവുകയും ചെയ്തു…”
“എന്താണത്?”
രാകേഷ് ആവേശത്തോടെ ചോദിച്ചു.
“അവനെപ്പറ്റിയുള്ള ഏതറിവും നമുക്ക് ഇമ്പോര്‍ട്ടന്‍റ്റ് ആണ് പോള്‍!”
“സാര്‍, അത് ഇതാണ്…”
പോള്‍ തന്‍റെ ലാപ്പ് ടോപ്പുമായി എഴുന്നേറ്റു.
രാകേഷിന്റെ സമീപമെത്തി.
മോണിട്ടര്‍ രാകേഷിന്റെ കണ്ണുകള്‍ക്ക് നേരെ പിടിച്ചു.
“ഈ ജോയല്‍ ബെന്നറ്റിന് ഒരു ലവര്‍ ഉണ്ടായിരുന്നു…”
“റിയലി?”
രാകേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.
“ഇറ്റ്‌സ് റിയലി വൈറ്റല്‍! ആരാ അത്? പേരെന്താ അവളുടെ? എവിടെയാ ഇപ്പം അവള്‍?”
“സാര്‍ അവള്‍ ഇവിടെ തന്നെ, എന്നുവെച്ചാല്‍ കൊല്ലങ്കോട് തന്നെയുണ്ട്…”
“മൈ ഗോഡ്! ആര്‍ യൂ ജോക്കിംഗ്?”
രാകേഷ് ആവേശത്തോടെ ചോദിച്ചു.
“നോ സാര്‍…”
പോള്‍ അഭിമാനത്തോടെ പറഞ്ഞു.
“മുന്‍ കേന്ദ്രമന്ത്രി പദ്മനാഭന്‍ തമ്പിയുടെ മകള്‍, ഗായത്രി മേനോന്‍!”
പോള്‍ ഉത്സാഹത്തോടെ പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം രാകേഷിന്റെ കൈ വായുവില്‍ ഉയര്‍ന്നു.
അത് പോളിന്‍റെ മുഖത്ത് വിലങ്ങനെ താഴ്ന്നു.
മുഖത്ത് ശക്തിയായി പതിയുന്നതിന് മുമ്പ് പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
മറ്റുള്ളവര്‍ ഒന്നും മനസ്സിലകാതെ പരസ്പ്പരം നോക്കി.
“എടാ!!”
രാകേഷ് പോളിന്‍റെ കോളറില്‍ പിടിച്ചുലച്ചു.
“എവിടുന്ന്? എവിടുന്ന് കണ്ടെത്തിയതാ ഇത്?”
പെട്ടെന്ന് രാകേഷ് ചുറ്റുപാടുകളിലേക്ക് തിരികെ വന്നു.
തന്നെ ഭീതിയോടെ നോക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടു.
അവന്‍ പോളിന്‍റെ കോളറില്‍ നിന്നും പിടി വിട്ടു.
“ഐം സോറി…”
പോളിന്‍റെ തോളില്‍ ഒന്ന് തട്ടിയതിന് ശേഷം ശരവേഗത്തില്‍ അവന്‍ ക്യാമ്പ് ഓഫീസിന്‍റെ പുറത്തേക്ക് നടന്നു.
തന്‍റെ മിഷന്‍റെ ഔദ്യോഗിക വാഹനമായ റെനോള്‍ട്ട് ഷെര്‍പ്പ എന്ന മിലിട്ടറി വാനില്‍ കയറി.
ഓടി വന്ന ഡ്രൈവറുടെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു.
“ആ മൂലയ്ക്ക് എങ്ങാനും പോയി നിന്നോണം!”
മനസ്സില്‍ പുകയുന്ന വികാരങ്ങളെ ശമിപ്പിക്കാനെന്നോണം അവന്‍ ശരവേഗത്തില്‍ വാഹനമോടിച്ചു.
റെനോള്‍ട്ട് ഷെര്‍പ്പ എത്തി നിന്നത് പദ്മനാഭന്‍ തമ്പിയുടെ വീട്ടില്‍.
വീടിന്‍റെ മുമ്പിലെ കൊമ്പൌണ്ടിന്റെ വിശാലതയില്‍, അതിരില്‍ നിരയായി വളര്‍ന്നു നിനിരുന്ന അശോക മരങ്ങളുടെ തണലില്‍, മനോഹരമായി വെട്ടിയൊരുക്കിയ പച്ചപ്പുല്‍ത്തകിടിയില്‍ സാവിത്രിയോടൊപ്പമിരിക്കുന്ന പദ്മനാഭന്‍ തമ്പിയെ അവന്‍ ദൂരെ നിന്നും കണ്ടു.
അവന്‍റെ വണ്ടി ഗേറ്റിലൂടെ പ്രവേശിച്ചപ്പോള്‍ പദ്മനാഭന്‍ തമ്പിയും സാവിത്രിയും എഴുന്നേറ്റു.
കൊമ്പൌണ്ടിന്റെ അരികില്‍ വാഹനം നിര്‍ത്തി ചിരിച്ചുകൊണ്ട് അവന്‍ അവരെ സമീപിച്ചു.
“ഹലോ…”
പദ്മനാഭന്‍ കൈയ്യുയര്‍ത്തി അവനെ അഭിവാദ്യം ചെയ്തു.
“യൂണിഫോമിലാണല്ലോ! അപ്പോള്‍ ഒഫീഷ്യലാണ്!”
“അങ്ങനെയും പറയാം!”
അവന്‍ ചിരി മാറ്റാതെ പറഞ്ഞു.
“എവിടെ അങ്കിള്‍ ഗായത്രി…?”
അവന്‍ മുഖവുരയൊന്നും കൂടാതെ ചോദിച്ചു.
“മോള് മുകളില്‍ ഉണ്ട്…”
സാവിത്രി പറഞ്ഞു.
“മോള്‍ടെ റൂമില്‍…”
“ഒന്ന് വിളിക്കൂ, എനിക്കൊന്നു സംസാരിക്കണം… ”
ചിരിച്ചുകൊണ്ടാണെങ്കിലും ഗൌരവത്തില്‍ ആണ് അവനത് പറഞ്ഞത്.
സാവിത്രി മുകളിലേക്ക് പോയി.
അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ നിന്നും ഗായത്രി ഇറങ്ങി വന്നു.
“മോളോട് ഫ്രീ ആയി സംസാരിച്ചോ!”
പദ്മനാഭന്‍ തമ്പി എഴുന്നേറ്റു.
രാകേഷ് ചിരിച്ചെന്നു വരുത്തി.
അയാള്‍ വീട്ടിലേക്ക് കയറി.
അപ്പോഴേക്കും ഗായത്രി താഴത്തെ പടിയിലെത്തി.
“അവനെക്കുറിച്ചാവും രാകേഷിനു ചോദിക്കാനുണ്ടാവുക,”
രാകേഷ് കാണുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ട് പദ്മനാഭന്‍ തമ്പി ഗായത്രിയുടെ കാതില്‍ അടക്കത്തില്‍ പറഞ്ഞു.
“ദോഷമുണ്ടാക്കുന്നതൊന്നും പറഞ്ഞേക്കരുത്…”
അവള്‍ ഉത്തരമൊന്നും പറയാതെ തന്നെപ്രതീക്ഷിച്ച് ലോണില്‍ ഇരിക്കുന്ന രാകേഷിന്റെയടുത്തേക്ക് ചെന്നു.
തന്‍റെ സമീപത്തേക്ക് നടന്നടുക്കുന്ന ഗായത്രിയുടെ വിസ്മിത സൌന്ദര്യത്തിലേക്ക് രാകേഷ് സ്വയം മറന്ന് മിഴികള്‍ നട്ടു.
പിന്നെ സ്വയം ശാസിച്ചു.
യൂ ആര്‍ ഓണ്‍ ഡ്യൂട്ടി നൌ, യൂ ഡോഗ്!
ഗായത്രി ഇളംവെളുപ്പ് നിറത്തിലുള്ള ചുരിദാര്‍ സ്യൂട്ട് ആയിരുന്നു ധരിച്ചിരുന്നത്.
മാറില്‍ ക്രീം നിറത്തില്‍ ഒരു ഷാള്‍.
അവള്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എഴുന്നേറ്റു.
രാകേഷ് ഒരു നിമിഷം ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു.
“ഇരിക്കൂ…”
തനിക്കെതിരെയുള്ള കസേര ചൂണ്ടി അവന്‍ അവളോട് പറഞ്ഞു.
ഒന്ന് തലകുനിച്ചതിനു ശേഷം അവള്‍ അവന്‍ പറഞ്ഞതനുസരിച്ച് അവനഭിമുഖമായി ഇരുന്നു.
രാകേഷ് അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
പിന്നെ അവള്‍ മുമ്പില്‍ കാണുന്ന മലനിരകളിലേക്ക് നോക്കി.
“ഗായത്രി…”
അവളുടെ മുഖത്തേക്ക് നോക്കി രാകേഷ് വിളിച്ചു.
ദൂരെ മലനിരകളില്‍ കണ്ണുകള്‍ പതിപ്പിച്ചിരുന്ന അവള്‍ വിളി കേട്ട് അവന്റെോ മുഖത്തേക്ക് നോക്കി.
“ഞാന്‍ വന്നത് ഒഫീഷ്യല്‍ ആയാണ്… അത്ര സുഖകരമായി ഗായത്രിയ്ക്ക് അത് തോന്നില്ല…”
ഗായത്രി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
സൗഹൃദം നിഴലിക്കുന്ന പുഞ്ചിരിയല്ല.
മറിച്ച് തറഞ്ഞു കയറാന്‍ ശേഷിയുള്ള കുറെ ചോദ്യങ്ങള്‍ ഒളിപ്പിച്ച പുഞ്ചിരി.
അങ്ങനെയാണവന് തോന്നിയത്.
“രാകേഷ് ഒഫീഷ്യല്‍ വേഷത്തില്‍ ആണല്ലോ…”
ഗായത്രി പറഞ്ഞു.
“അതുകൊണ്ട് തന്നെ എന്നെ കാണാന്‍ വന്നത് ഒഫീഷ്യല്‍ ആയിരിക്കാം എന്ന് ഞാന്‍ കരുതിയിരുന്നു…”
“അപ്പോള്‍ ആരെക്കുറിച്ച് അന്വേഷിക്കാന്‍ ആണ് വന്നതെന്നും അറിയാമല്ലോ,”
“ജോയല്‍ ബെന്നറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണ് എന്ന് എനിക്കറിയാം,”
ഗായത്രിയുടെ പെട്ടെന്നുള്ള മറുപടി അയാളെ അല്‍പ്പമൊന്നമ്പരപ്പിച്ചു.
“അങ്ങനെ തോന്നാന്‍ കാരണം?”
“ഇത് അയാളെ പിടിക്കാനുള്ള സ്പെഷ്യല്‍ ടീമല്ലേ?”
അവള്‍ പെട്ടെന്ന് ചോദിച്ചു.
“രാകേഷല്ലേ ടീമിന്റെ ഡയറക്റ്റര്‍? സ്പെഷ്യല്‍ അന്വേഷണ രീതികളും സ്പെഷ്യല്‍ ഇന്‍റെലിജന്‍സും സ്പെഷ്യല്‍ ക്യാപ്പബിലിറ്റിയും ഉണ്ടാവണം സ്പെഷ്യല്‍ ടീമിന്. അല്ലെ?”
അവള്‍ ഗൌരവത്തില്‍, എന്നാല്‍ പുഞ്ചിരിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി.
“….ആ സ്പെഷ്യല്‍ ക്യാപ്പബിലിറ്റി ഉപയോഗിച്ച് രാകേഷ് മനസ്സിലാക്കിയിട്ടില്ലേ ഞാനും ടെററിസ്റ്റ് ജോയല്‍ ബെന്നറ്റും ഡി യുവില്‍, ഡെല്ലി യൂനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ ക്ലാസ്മേറ്റ്സ് ആയിരുന്നു എന്നൊക്കെ?”
ഗായത്രി അവന്‍റെ പ്രതികരണം അറിയാനെന്നോണം ഒന്ന് നിര്‍ത്തി.
“…..സോ, ദ റൂട്ട് ഈസ് വെരി സ്ട്രൈറ്റ്…”
അവനില്‍ നിന്നും പ്രതികരണം കാണാതെ വന്നപ്പോള്‍ അവള്‍ തുടര്‍ന്നു.
“യൂ കേയിം ഹിയര്‍ റ്റു ഇന്‍റ്റൊറേഗേറ്റ് മീ റ്റു ഗെറ്റ് ദ
ഇന്‍ഫോര്‍മേഷന്‍ എബൌട്ട് ഹിം. ഹിം, ദ ടെററിസ്റ്റ്! റൈറ്റ്?”
രാകേഷ് ഇപ്പോഴാണ് ശരിക്കും അമ്പരന്നത്.
വലയെറിയാന്‍ ആണ് താന്‍ വന്നത്.
പക്ഷെ താനാണ് ഇപ്പോള്‍ വലയിലായിരിക്കുന്നത്.
“ശരി!”
അവന്‍ പുഞ്ചിരിച്ചു.
“അവനെപ്പറ്റി അറിയാവുന്ന കാര്യങ്ങള്‍ പറയൂ!”
“ഞങ്ങള്‍ വേറെ ഡിപ്പാര്ട്ട്മെ ന്റ്സ് ആയിരുന്നു…”
ഗായത്രി രാകേഷിന്റെ മുഖത്ത് നിന്നും കണ്ണുകള്‍ ദൂരെയുള്ള മലകളുടെ നിതാന്ത നിഴലുകളിലേക്ക് മാറ്റി.
“കണ്ടിട്ടുണ്ട്…സംസാരിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല …”
രാകേഷ് അവളെയൊന്ന് ചുഴിഞ്ഞു നോക്കി.
അവന്‍റെ കണ്ണുകളില്‍ നിന്നു നോട്ടം മാറ്റാതെ അവളും.
“ഗായത്രിയെ പലരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”
രാകേഷ് അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ചോദിച്ചു.
“കോളേജ് ആണ് … പ്രൊപ്പോസല്‍സ് ഒക്കെ ക്യാമ്പസ്സിന്റെ പാര്‍ട്ടല്ലേ?”
ഇടവേളയില്ലാതെ അവള്‍ ഉത്തരം പറഞ്ഞു.
“ജോയല്‍ പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”
ഇടവേളയില്ലാതെ ശരവേഗത്തില്‍ അടുത്ത ചോദ്യവുമായി രാകേഷ് അവളെ നേരിട്ടു.
ആ ചോദ്യം അപ്രതീക്ഷിതമായി ഗായത്രിയ്ക്ക് എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും അവന്‍ മനസ്സിലാക്കി.
ഒരു നിമിഷനേരമേ നിന്നുള്ളൂവെങ്കിലും ഒരു ഞെട്ടല്‍ വ്യക്തമായും അവന്‍ അവളുടെ മുഖത്ത് കണ്ടു.
“ഇല്ല,”
അവളുടെ ഉത്തരം പെട്ടെന്നായിരുന്നു.
രാകേഷ് ആ ഉത്തരത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു.
“ഗായത്രിയ്ക്ക് അയാളോട്?”
നേരിയ ഒരു സംഭ്രമം, ഒരു നിമിഷത്തേക്ക്, ഇപ്പോഴും അവളുടെ സൌന്ദര്യവിസ്മയത്തിലേക്ക് ഒളിമിന്നല്‍ നടത്തി.
ദൂരെ മലഞ്ചെരിവില്‍ എവിടെയോ ആരോ പുല്ലാങ്കുഴല്‍ വായിക്കുന്നുണ്ടോ?
അങ്ങനെ തോന്നി അവള്‍ക്ക്.
തന്‍റെ വാക്കുകള്‍ ഒക്കെ പേയായി മാറുമ്പോള്‍ ഏത് സംഗീതമാണ് ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുക?
മൊഴികളൊക്കെ കളവിന്‍റെ ഇരുട്ടുമണത്തില്‍ കുതിരുമ്പോള്‍?
ഹൃദയത്തിന്‍റെ പനയോലത്താളില്‍ ഒരു മൃദുവിരല്‍പ്പാടിന്റെ സ്പര്‍ശം താന്‍ സൂക്ഷിച്ചിരുന്നു, വളരെ മുമ്പ്…
അതിന് പകരമിപ്പോള്‍ ചതിയുടെ കന്മഴു വീണിരിക്കുന്നു….
എന്നാണ് താന്‍ രക്തമൊക്കെ കണ്ണീരാക്കി ഒഴുക്കാതിരുന്നിട്ടുള്ളത്, അതിന് ശേഷം?
“അങ്ങനെ ഒരു ഗതികേട് എനിക്കുണ്ടാവില്ല,”
അയാളില്‍ നിന്നും നോട്ടം മാറ്റി ഗായത്രി ഉത്തരമായി പറഞ്ഞു.
“അയാള്‍ അത്യാവശ്യം പോപ്പുലറും പലരുടേയും ഹാര്‍ട്ട് ത്രോബും ആണെന്നായിരുന്നു എന്‍റെ കണ്ടെത്തല്‍,”
ടൂറിന്റെ മടക്കയാത്രയില്‍….
“ജോ…”
അടുത്തടുത്ത് ഇരിക്കുമ്പോള്‍, ബസ്സ് നീങ്ങുമ്പോള്‍, പ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ ചുറ്റും വിലോഭനീയമായി കറങ്ങുന്ന വേളയില്‍, സ്പര്‍ശനം അരങ്ങുന്മാദംപോലെ ദേഹത്തെ തപിപ്പിക്കുന്ന വേളയില്‍, താന്‍ അന്ന് ചോദിച്ചു.
“എന്താ?”
“ജോയെ എത്രപേര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്?”
“അറിയില്ല…”
“അറിയില്ല എന്നുവെച്ചാല്‍? എണ്ണാന്‍ പറ്റാത്തത്ര?”
തന്‍റെ ചോദ്യം കേട്ട് അന്നവന്‍ ചിരിച്ചു.
മയക്കുന്ന, സുഗന്ധമുള്ള, സംഗീതമുള്ള ചിരി.
“ക്യാമ്പസ് അല്ലെ പെണ്ണേ!”
ചിരിച്ചു കഴിഞ്ഞ് തന്‍റെ വിരലുകളുടെ മൃദുലതയില്‍ വസന്തത്തിന്‍റെ ഉഷ്ണം നല്‍കാന്‍ വേണ്ടി പതിയെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.
“ഒരു ഗുണവുമില്ലെങ്കില്‍ കൂടി പലരും പലരേം പ്രൊപ്പോസ് ചെയ്യാറുണ്ട്…അതിനെ നീ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ എനിക്ക് എന്തേലും ഗ്ലാമര്‍ ഉണ്ട് എന്നൊന്നും കരുതണ്ട!”
“കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്‍റെ ഒരേയൊരു ജോലി എന്താണ് എന്ന് ജോയ്ക്കറിയാമൊ?”
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവന്‍റെ കൈത്തലത്തില്‍ ചുംബിച്ചുകൊണ്ട് താന്‍ ചോദിച്ചു.
“എന്താ?”
“ജോയെ പ്രൊപ്പോസ് ചെയ്ത പെണ്ണുങ്ങളുടെ ലിസ്റ്റുണ്ടാക്കുക! അറിയാമോ? ഏതേലും പെണ്ണ് ചെയ്യുന്ന പണിയാണോ ഇത്? എല്ലാ പെണ്ണുങ്ങടേം ഹാര്‍ട്ട് ത്രോബല്ലേ? ഓരോ പെണ്ണും ജോയെ അപ്പ്രോച്ച് ചെയ്യുമ്പഴും എന്‍റെ ഇവിടം പടപടാന്ന് ഇടിക്കുമായിരുന്നു….”
അത് പറഞ്ഞ് താന്‍ നെഞ്ചില്‍ തൊട്ടു.
ജോ അപ്പോള്‍ അങ്ങോട്ട് നോക്കി.
“ശ്യെ! നോട്ടം മാറ്റ് ജോ!”
നിയന്ത്രിക്കാനാവാത്ത ലജ്ജയോടെ, വിവശതയോടെ താന്‍ അപ്പോള്‍ പറഞ്ഞു.
“ആരേലും കാണും ജോ എന്‍റെ അവിടെയൊക്കെ നോക്കിയാല്‍!”
“ഐം സോറി…”
അവന്‍ പെട്ടെന്ന് പറഞ്ഞ് കണ്ണുകള്‍ പിന്‍വലിച്ചു.
“അടിമേടിക്കും, സോറി പറഞ്ഞാല്‍!!!”
അവന്‍റെ അരക്കെട്ടില്‍ അപ്പോള്‍ കൈച്ചുറ്റിപ്പിടിച്ച്, ആര് കണ്ടാലും കുഴപ്പമില്ല എന്ന മട്ടില്‍ താന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്‍റെ എല്ലാം ജോടെ അല്ലെ?”
ചൂടുള്ള സ്വരത്തില്‍ താന്‍ മന്ത്രിച്ചു.
“എന്‍റെ മനസ്സും ആത്മാവും എന്‍റെ ശരീരത്തിലെ ഓരോ ഭാഗവും എല്ലാം ഞാന്‍ ജോയ്ക്ക് എന്നേ സമര്‍പ്പിച്ച് കഴിഞ്ഞതാണ്….എന്‍റെ ജോ … ദ മോസ്റ്റ് ഗ്ലാമറസ്….മൈ ഹാര്‍ട്ട് ത്രോബ്….”
“ആയിരിക്കാം,”
ഓര്‍മ്മകളില്‍ നിന്നും തിരികെ വന്ന് അവള്‍ രാകെഷിനോട് പറഞ്ഞു.
ഗായത്രിയുടെ നോട്ടം വീണ്ടും മലനിരകളില്‍ തറഞ്ഞു.
“പക്ഷെ ഞാന്‍ ഒരു പൊളിറ്റിക്കല്‍ സെലിബ്രിറ്റിയുടെ മകളായിരുന്നു. സെന്ട്ര ല്‍ മിനിസ്റ്റര്‍ പോലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പൊസിഷനില്‍ ഉള്ളയാളുടെ മകള്‍… “
അത് പറയുമ്പോള്‍ ഗായത്രി രാകേഷിനെ നോക്കുകയുണ്ടായില്ല.
“….അച്ഛന്റെ സല്‍പ്പേരും ഇമേജും എന്‍റെ ക്യാമ്പസ് ലൈഫിലേ പ്രവര്‍ത്തികള്‍ കാരണം എംബറാസ്സ്ഡ് ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു…ഐ ന്യൂ ഐ വാസ് ഇന്‍ മീഡിയാ ഗ്ലെയര്‍…”
അവളുടെ കാതുകള്‍ വീണ്ടും മലകളുടെ വന്യഗഹനതയില്‍ നിന്നും ഒരു പുല്ലാങ്കുഴല്‍ സംഗീതത്തിന് കാത്തിരുന്നു.
“…..സോ ഐ വാസ് നോട്ട് ഇന്‍റ്റു ക്യാമ്പസ് റൊമാന്‍സ് …”
രാകേഷ് അവളെ സൂക്ഷിച്ചു നോക്കി.
“അപ്പോള്‍ ഞാന്‍ അറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമൊക്കെ റിയല്‍ അല്ല,”
“കണ്ടെത്തിയയത് ജോയല്‍ എന്ന ടെററിസ്റ്റുമായി എനിക്ക് ഫ്രണ്ട്ഷിപ്പോ മറ്റെന്തെങ്കിലും കണക്ഷനോ എന്നാണെങ്കില്‍ റിയല്‍ അല്ല,”
അവളുടെ സ്വരത്തിലെ ദൃഡത രാകേഷിനെ സ്പര്‍ശിച്ചു.
എങ്കിലും വാക്കുകള്‍ക്ക് പൂര്‍ണ്ണമായും ഹൃദയയതിന്റെ പിന്തുണ ഇല്ല എന്ന് ഒരു ധ്വനിയില്ലേ?
ഉണ്ട്!
ഇവള്‍ സംസാരിക്കുന്നത് തലച്ചോറ് കൊണ്ടാണ്.
ചിന്തിച്ച്.
വാക്കുകള്‍ അളന്നെടുത്ത്.
കൃത്യതയോടെ.
എ പ്രിസൈസ് ക്ലോക്ക് വര്‍ക്ക് പെര്‍ഫെക്ഷന്‍ തനിക്കതില്‍ കാണുവാന്‍ കഴിയുന്നുണ്ട്.
എന്തിന്?
അവന്‍ സ്വയം ചോദിച്ചു.
“ഗായത്രി…”
അവന്‍ സാവധാനം വിളിച്ചു.
“ഇനി ഒരു അണ്‍ ഒഫീഷ്യല്‍ ക്വസ്റ്റ്യന്‍…”
അവള്‍ അവനെ ഉറ്റുനോക്കി.
ആകാംക്ഷയോടെ.
“ഗായത്രിയ്ക്ക് എന്നെ ഇഷ്ടമാണോ?”
അവന്‍ ചോദിച്ചു.
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പില്‍ അവളൊന്ന് സംഭ്രമിച്ചു.
അതവളുടെ കണ്ണുകളില്‍ നിന്നും അവന്‍ വ്യക്തമായി വായിച്ചെടുത്തു.
“ഡൂ യൂ റിയലി ലൈക് മീ?”
അവന്‍ വീണ്ടും ചോദിച്ചു.
“രാകേഷ് ഞാന്‍….”
അവളുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞു.
പക്ഷെ പെട്ടെന്ന് മനോനില വീണ്ടെടുത്ത് അവളവനെ അഭിമുഖീകരിച്ചു.
“ഞാന്‍ അച്ഛനെയും അമ്മയേയും ഇതുവരെയും അനുസരിക്കാതിരുന്നിട്ടില്ല…”
അവള്‍ പറഞ്ഞു.
“എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ അവയെ ഞാന്‍ ഡിസ്റെസ്പ്പെക്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല….”
“ഇതാണോ ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?”
അവന്‍ ചോദിച്ചു.
“യെസ്, ഇതാണ് രാകേഷ് ചോദിച്ചതിനുള്ള എന്‍റെ ഉത്തരം!”
]തുടരും[
Responses (0 )