സൂര്യനെ പ്രണയിച്ചവൾ 15
Sooryane Pranayichaval Part 15 | Author : Smitha | Previous Parts
ആ വാര്‍ത്തയ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി.
“ഇവിടെ, പാലക്കാട്?”
അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…”
റിയ പറഞ്ഞു.
പെട്ടെന്ന് അങ്ങോട്ട് സന്തോഷും ലാലപ്പനും കടന്നുവന്നു.
“ജോ…”
ലാലപ്പന്‍ പറഞ്ഞു.
അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി.
“ഒരു ന്യൂസ് ഉണ്ട്….”
ലാലപ്പന്‍ പറഞ്ഞു.
“ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ഇളയേടത്ത് മഠത്തില്‍ ഇപ്പോള്‍ വിളിച്ചിരുന്നു….”
“എന്താ? എന്താ കാര്യം?”
ജോയലിന്റെ സ്വരത്തില്‍ ആകാംക്ഷയേറി.
“അത്…”
“നീ കാര്യം പറ ലാലപ്പാ!”
ജോയല്‍ അസഹിഷ്ണുവായി.
“ജോയലെ, എടാ ഇന്ന് നൈറ്റ് പറളിയിലെ വീട്ടില്‍ വെച്ച് … അവരുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഗായത്രിയുടെ വിവാഹനിശ്ചയച്ചടങ്ങ് …”
റിയയും ഷബ്നവും സംഭീതിയോടെ പരസ്പ്പരം നോക്കി.
“ഇതാണോ നീയിത്ര കഷ്ട്ടപ്പെട്ടത്?”
ജോയേല്‍ ചിരിച്ചു.
“വല്ലവളും കല്യാണമോ അടിയന്തിരമോ നടത്തുന്നതിന് നമുക്കെന്ത്?”
“അങ്ങനെ വല്ലവളും ഒന്നുമല്ല!”
ഷബ്നം ഉച്ചത്തില്‍, പെട്ടെന്ന് പറഞ്ഞു.
ടീം ലീഡര്‍ സന്തോഷിന്‍റെ മുമ്പിലാണ് താനത് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അവളൊന്ന് ജാള്യതയോടെ അയാളെ നോക്കി.
“ഐ മീന്‍…ഗായത്രി അങ്ങനെ മറ്റു വല്ലവരും എന്ന കാറ്റഗറിയില്‍ പെട്ട ആളല്ലല്ലോ…അതുകൊണ്ട് …”
“അതുകൊണ്ട്?”
ജോയല്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
“അതുകൊണ്ടെന്താ?”
ശബ്ദമൊട്ടും കുറയ്ക്കാതെ ഷബ്നം പറഞ്ഞു.
“…..നമുക്ക് ആ ചടങ്ങ് മുടക്കണം…”
എല്ലാവരും ജോയലിനെ നോക്കി.
“സന്തോഷ് ചേട്ടാ, ഒന്ന് പറ!”
ഷബ്നം അയാളെ നോക്കി.
“ജോയല്‍ പറയട്ടെ!”
സന്തോഷ് ഗൌരവത്തോടെ പറഞ്ഞു.
“എന്നിട്ട് ലാസ്റ്റ് ഞാന്‍ പറയാം!”
എല്ലാവരും ജോയലിനെ നോക്കി.
ജോയല്‍ മിലിട്ടറി യൂണിഫോമിനകത്ത് നിന്നും ഒരു തോക്കെടുത്തു.
“എന്‍റെ ഏറ്റവും ഫേവറിറ്റ് ഗണ്‍ ആണിത്!”
അവന്‍ അത് എല്ലാവരും കാണ്‍കെ ഉയര്‍ത്തി.
“റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….”
അവന്‍ പറയുന്ന നാടകീയമായ വാക്കുകളിലെ സൌന്ദര്യത്തിലേക്ക് എല്ലാവരും കാതുകള്‍ കൊടുത്തു.
“എന്‍റെ അടിമ ആണിവന്‍…ഇവന്‍റെ അടിമയാണ് ഇവന്‍റെയുള്ളിലെ മാഗസിന്‍ ….. ഇതിലെ ബുള്ളറ്റ്സ്… എന്‍റെ രണ്ടാജ്ഞകള്‍ മാത്രം ഇവന്‍, റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….എന്ന ഇവന്‍ നടപ്പാക്കിയിട്ടില്ല…”
എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ ഓരോ ചലനങ്ങളിലുമാണ്.
“പോത്തന്‍ ജോസഫ് എന്ന കില്ലര്‍കോപ്പിന്‍റെ തല തുളയ്ക്കുക എന്ന ആജ്ഞ…പദ്മനാഭന്‍ തമ്പിയെന്ന എക്സ് കില്ലര്‍ മിനിസ്റ്ററുടെ തല തുളയ്ക്കുക എന്ന ആജ്ഞ….”
“അല്ല…ജോയല്‍…”
സന്തോഷ് പറഞ്ഞു.
“അവരെ നമ്മുടെ കയ്യില്‍ കിട്ടാഞ്ഞിട്ടല്ലല്ലോ… അപ്പോഴൊക്കെ നീ പറഞ്ഞത്…വെറുതെ വെടിവച്ച് ഒരു നിമിഷത്തെ മാത്രം വേദന നല്‍കി കൊല്ലേണ്ടവരല്ല…ഒരു സഹസ്രാബ്ദം വരെ നീളുന്ന വേദന നല്‍കി ഇഞ്ചിഞ്ചായി കൊല്ലണം എന്നല്ലേ പറഞ്ഞത്…അതുകൊണ്ടല്ലേ…?”
“അതെ…”
ജോയല്‍ പറഞ്ഞു.
“പപ്പായുടെ ചോരയ്ക്ക് കാരണക്കാരായ എല്ലാവരേയും നമ്മള്‍ കൊന്നു. ശ്യാം മോഹന്‍ ശര്‍മ്മയെ, അയാളുടെ ഗ്രൌണ്ട് ക്രൂവിലെ സഹദേവനെ, തോമസ് പാലക്കാടനെ…പക്ഷെ…”
ജോയല്‍ എല്ലാവരെയും ഒന്ന് നോക്കി.
“ഇവരെ… പദ്മനാഭന്‍ തമ്പിയേയും പോത്തന്‍ ജോസഫിനെയും …. ഇവരെ രണ്ടുപേരെയും കൊല്ലുകയല്ല…കിഡ്നാപ്പ് ചെയ്യാന്‍ ആണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്…. അത് കൊ….”
“അത്കൊണ്ട്…”
സന്തോഷ് ജോയലിനെ തുടരാന്‍ അനുവദിക്കാതെ പറഞ്ഞു.
“ഇന്ന് നമ്മള്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നു… ഒരു ടെസ്റ്റ് ഡോസ് പോലെ … കളിക്ക് മുമ്പുള്ള ട്രയല്‍ പോലെ…”
“ഗായത്രിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ആരാണ് എന്നറിയുമോ?”
ലാലപ്പന്‍ ചോദിച്ചു.
ജോയല്‍ അറിയില്ല എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.
“സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ലീഡര്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍…”
ജോയലിന്റെ മുഖത്ത് ചുളിവുകള്‍ വീണു.
“അവനോ?”
ജോയല്‍ ചോദിച്ചു.
ലാലപ്പന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“നമുക്ക് പറ്റിയ എതിരാളിയാണ് അവന്‍…ദ ബെസ്റ്റ്…അപ്പോള്‍ കളിയിലെ നിയമങ്ങള്‍ തെറ്റും …ഫൌള്‍ പ്ലേ കൂടും…എ ഗെയിം വിത്തൌട്ട് അമ്പയേഴ്സ് ….എ ഗെയിം വിത്തൌട്ട് റൂള്‍സ് ….ഹഹഹഹ…!!”
*****************************************************************
ഗായത്രി കിടക്കയില്‍, ജനലിലൂടെ വിദൂരത്ത്, ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.
അപ്പോഴാണ് സാവിത്രി അങ്ങോട്ട് വന്നത്.
അവള്‍ അലിവോടെ മകളെ നോക്കി.
എങ്ങനെ ജീവിച്ച പെണ്ണാണ്!
കിലുക്കംപെട്ടിപോലെ, തുള്ളിച്ചാടി, എപ്പോഴും ചിരിയും തമാശയും വര്‍ത്തമാനവുമൊക്കെയായി…
അഞ്ചു വര്‍ഷം മുമ്പ് വരെ….
അന്ന് ജോയല്‍ ബെന്നറ്റ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് വാര്‍ത്തകേട്ട ദിവസം ബോധമറ്റ് വീണതാണ്.
ബോധത്തിലേക്ക് വന്നത് പക്ഷെ മറ്റൊരു ഗായത്രി.
എപ്പോഴും വിഷാദവും, മൂകതയും, ഓര്‍മ്മയും…
പിന്നീട് ഒരിക്കലും അവളെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.
ഉറക്കെ സംസാരിച്ചു കണ്ടിട്ടില്ല.
പിനീടാണ് അറിയുന്നത് ജോയല്‍ ബെന്നറ്റ് എന്ന സഹപാഠിയുമായി മകള്‍ പ്രണയത്തിലാണ് എന്ന്.
അയാള്‍ പക്ഷെ രാജ്യത്ത് കുപ്രസിദ്ധി നേടിയ ഭീകരസംഘടനയിലെ അംഗമാണ് എന്നറിയാതെ.
അച്ഛന്റെ പാത തിരഞ്ഞെടുത്ത മകന്‍!
അത് ഗായത്രിയെ തളര്‍ത്തി.
അവളിലെ സന്തോഷം എന്നെന്നേക്കുമായി അവസാനിപ്പിച്ച ദിവസം!
ഓരോന്നോര്‍ത്ത് സാവിത്രിയുടെ കണ്ണുകള്‍ നിറഞ്ഞു.
“മോളെ…”
അവര്‍ ഗായത്രിയുടെ കട്ടിലില്‍ ഇരുന്നു.
മകളുടെ തലമുടിയില്‍ തഴുകി.
ഗായത്രി അമ്മയോട് ചേര്‍ന്നിരുന്നു.
“മോളെ, ഇന്ന് മോള്‍ ഹാപ്പിയായിരിക്കണം…”
അവര്‍ മകളോട് പറഞ്ഞു.
“മോള്‍ക്ക് വിഷമം ഉണ്ട് എന്നറിയാം…മറക്കാനാവാത്ത വിഷമം..പക്ഷെ…”
സാവിത്രിയുടെ മിഴികള്‍ നിറഞ്ഞൊഴുകി.
“പക്ഷെ മോള്‍ടെ അച്ഛനും എനിക്കും മോളല്ലാതെ മറ്റാരാ ഉള്ളത്? മോള്‍ടെ ലൈഫില്‍ സന്തോഷം ഇല്ലന്നു വരുമ്പോള്‍ ഞങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാവ്വോ കുട്ടീ?”
ഗായത്രി അമ്മയുടെ ചുമലില്‍ മുഖമമര്‍ത്തി.
“..അതുകൊണ്ട് മോള്‍ ഈ വിവാഹത്തിനു സമ്മതിക്കണം… എതിര് പറയരുത്..നല്ലവനാണ് രാകേഷ് … ഒത്തിരി ഗുണങ്ങള്‍ ഉള്ള ചെറുപ്പക്കാരന്‍..മോള്‍ എന്ന് വെച്ചാല്‍ ജീവന്‍…”
അപ്പോള്‍ വാതില്‍ക്കല്‍ പദ്മനാഭന്‍ തമ്പിയുടെ രൂപം പ്രത്യക്ഷമായി.
സാവിത്രി എഴുന്നേറ്റു.
അയാള്‍ അവരുടെയടുത്തേക്ക് വന്നു.
“ഗായത്രി…”
അയാള്‍ വിളിച്ചു.
അവള്‍ അച്ഛനെ നോക്കി.
“ഞാന്‍ ഇതങ്ങ് ഉറപ്പിച്ചു. രാകേഷിന് നിന്നെ ഇഷ്ടമാണ്… രാകേഷിന്റെ അച്ഛനും അമ്മയും ഒക്കെ ഉണ്ടാവും… അല്‍പ്പം അകലെ ഒരു റിസോര്‍ട്ടില്‍ ആണ് ഫങ്ങ്ഷന്‍. ചടങ്ങില്‍ ഹാപ്പിയായി ബീഹെവ് ചെയ്യണം… കേള്‍ക്കുന്നുണ്ടോ?”
അയാള്‍ ശബ്ദമുയര്‍ത്തി.
അവള്‍ നിശബ്ദമായി തലകുലുക്കി.
അച്ഛനും അമ്മയും പോയിക്കഴിഞ്ഞ് അവള്‍ തന്‍റെ ബെഡ് റൂമിന്‍റെ കോണില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകള്‍ മടക്കി.
കണ്ണുകളടച്ചു.
“ഭഗവാനെ…”
അവള്‍ മന്ത്രിച്ചു.
“ഞാന്‍ ഒരു പുരുഷനെയേ സ്നേഹിച്ചിട്ടുള്ളൂ…അവന്‍റെ സ്വന്തം പെണ്ണാകാനെ ഞാന്‍ കൊതിച്ചിട്ടുള്ളൂ… മനുഷ്യരെ കൊന്നൊടുക്കുന്ന ചെകുത്താന്‍ ആണ് എന്നറിയാതെയാണ് ഞാന്‍ അവനെ സ്നേഹിച്ചത്…പക്ഷെ …”
പ്രാര്‍ത്ഥന തുടരാനാകാതെ ഗായത്രി നിശബ്ദം കരഞ്ഞു.
“എനിക്ക് മറ്റാരെയും ഇഷ്ടമല്ല… ഞാന്‍ മനസ്സ് കൊടുത്ത പുരുഷന്‍ ദുര്‍മാര്‍ഗ്ഗിയായിരുന്നു എങ്കിലും മറ്റൊരു പുരുഷനെ സ്വീകരിക്കാന്‍ ഞാന്‍ ഇനിയും ശക്തയായിട്ടില്ല…. എന്നെ ഇതില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തേണമേ ..ഈ ചടങ് നടക്കാതിരിക്കാന്‍ സഹായിക്കണമേ…”
*****************************************************
റിസോര്‍ട്ട് മുഴുവന്‍ തന്നെ വൈദ്യുതാലങ്കരങ്ങളാല്‍ നിറഞ്ഞിരുന്നു.
ഏറ്റവും ഫാഷനബിള്‍ ആയ, വിലപിടിച്ച കാറുകള്‍ കോമ്പൌണ്ടില്‍ നിറഞ്ഞു.
ദൂരെയും അരികെയുമുള്ള ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഒക്കെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.
റിസോര്‍ട്ടിന് മുമ്പില്‍ വലിയ ഒരു പന്തലും വേദിയും സജ്ജമാക്കിയിരുന്നു.
ബന്ധുക്കളൊക്കെ ചേര്‍ന്ന് ഗായത്രിയെ അണിയിച്ചൊരുക്കി കൂടുതല്‍ സുന്ദരിയാക്കി.
അതിനോടൊക്കെ അവള്‍ സഹകരിക്കുന്നത് കണ്ടിട്ട് സാവിത്രി സന്തോഷിച്ചു.
അവരാക്കാര്യം ഭര്‍ത്താവിനെയും അറിയിച്ചു.
റിസോര്‍റ്റിന്റെ രണ്ടാം നിലയിലായിരുന്നു ഗായത്രി.
കൂട്ടുകാരികള്‍ക്കിടയില്‍ സര്‍വാഭരണഭൂഷിതയായി ഗായത്രിയിരുന്നു.
അവള്‍ പുറത്തേക്ക് നോക്കി.
പുറത്ത് പന്തല്‍ ഏകദേശം ആളുകള്‍ നിറഞ്ഞിരിക്കുന്നു.
അമ്മ അടുത്തേക്ക് വന്നു.
“ഇങ്ങനെ വേണം എപ്പോഴും കേട്ടോ!”
അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സാവിത്രി പറഞ്ഞു.
“ഇതുപോലെ എപ്പോഴും ഹാപ്പിയായിരിക്കണം!”
“ഉവ്വ്, അമ്മെ!”
അവള്‍ ചിരിച്ചു.
അപ്പോള്‍ ഗായത്രിയുടെ സൌന്ദര്യത്തിലേക്ക് അവളെ അണിയിച്ചൊരുക്കിയ കൂട്ടുകാരുടെ കണ്ണുകള്‍ വിസ്മയത്തോടെ നീണ്ടു.
“ചിരിക്കാനൊക്കെ അറിയാമല്ലേ?”
ഒരുവള്‍ ഗായത്രിയുടെ കവിളില്‍ പതിയെ നുള്ളി.
“പതുക്കെ പിച്ചെടീ!”
അത് കണ്ടിട്ട് മറ്റൊരുവള്‍ പറഞ്ഞു.
“ഗായത്രിയെ കെട്ടാന്‍ പോകുന്നതേ, ഒരു കമാന്‍ഡോ ഓഫീസറാ… നീ പിച്ചി കവിളെങ്ങാന്‍ ചുവന്നു കണ്ടാല്‍ കലി കേറി നിന്നെയൊക്കെ ഡിഷ്യൂം ഡിഷ്യൂന്ന് ഷൂട്ട് ചെയ്ത് പുകയ്ക്കും കക്ഷി!”
കൂട്ടുകാരികള്‍ ചിരിച്ചു.
സാവിത്രിയ്ക്ക് ശരിക്കും അദ്ഭുതം തോന്നി.
എത്രനാളായി മോളൊന്നു ചിരിച്ചു കണ്ടിട്ട്.
രാകേഷിനെ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്.
മകളുടെ മനസ്സ് ആ ചെറുപ്പക്കാരന്‍ കീഴടക്കിയിട്ടുണ്ട്.
അവര്‍ക്ക് അത് നല്‍കിയ ആശ്വാസം ചെറുതല്ലായിരുന്നു.
സൌന്ദര്യംകൊണ്ടും പദവികൊണ്ടും കുടുംബ മഹിമകൊണ്ടും തന്‍റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായ ഭര്‍ത്താവാണ് രാകേഷ്.
ഗായത്രിയും അത് മനസ്സിലാക്കിയല്ലോ!
ഈശ്വരാ, നന്ദി…
അവര്‍ മനമുരുകി പ്രാര്‍ഥിച്ചു.
അപ്പോള്‍ പുറത്ത് രണ്ടു കാറുകള്‍ വരുന്നത് കണ്ട് പന്തലില്‍ നിന്നവര്‍ തിരക്കിട്ട് ഗേറ്റിലേക്ക് നീങ്ങുന്നത് അവള്‍ കണ്ടു.
അവളോടൊപ്പമുള്ളവരും സാവിത്രിയും ആകാംക്ഷയോടെ അങ്ങോട്ട് നോക്കി.
ജെറ്റ് ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ഒരു പോര്‍ഷെ ആണ് ആദ്യം ഗേറ്റിനു വെളിയില്‍ വന്ന് നിര്‍ത്തിയത്.
അതില്‍ നിന്നും സുസ്മേരവദനനായ, ദീര്‍ഘകായനായ ഒരു മധ്യവയസ്ക്കനും സുന്ദരിയായ ഒരു സ്ത്രീയുമിറങ്ങി.
“മോളെ, അതാ രാകേഷിന്റെ അമ്മയും അച്ഛനും!”
സാവിത്രി ആഹ്ലാദത്തോടെ പറഞ്ഞു.
“ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ കേട്ടോ!”
“ശരിയമ്മേ!”
പുഞ്ചിരിയോടെ അമ്മയുടെ തോളില്‍ പിടിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
സാവിത്രി താഴേക്കിറങ്ങി ചെന്നു.
അപ്പോള്‍ ടെറാ ഗ്രേ നിറത്തില്‍ മറ്റൊരു വാഹനവും വന്ന് നിന്നു.
ഒരു ഓഡി.
“ആഹാ!”
അതില്നിന്നുമിരങ്ങുന്ന രാകേഷിനെ നോക്കി കൂട്ടുകാരിലൊരാള്‍ പറഞ്ഞു.
“അതാണ് നമ്മുടെ കമാന്‍ഡോ ഓഫീസര്‍! ഗായത്രിക്കുട്ടിയെ കേറ്റാന്‍ പോണ പുതുമണവാളന്‍! കാണാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടോ!”
“വൌ!!”
മറ്റൊരുവള്‍ ഒച്ചയിട്ടു.
“ഹീയീസ് സോ ഹോട്ട് യാര്‍!”
അത് പറഞ്ഞ് എല്ലാവരും ഗായത്രിയെ നോക്കി ഉറക്കെ ചിരിച്ചു.
ഗായത്രി അവര്‍ക്കൊക്കെ പുഞ്ചിരിയാല്‍ മറുപടി നല്‍കി.
“കൂട്ടത്തിലുള്ള രണ്ടു ചുള്ളന്മാരും മോശമില്ലല്ലോ!”
രാകേഷിനോടൊപ്പമിറങ്ങിയ റെജി ജോസിനെയും വിമല്‍ ഗോപിനാഥിനേയും നോക്കി കൂട്ടുകാരികള്‍ പറഞ്ഞു.
“നമുക്കും ചെന്നാലോ?”
ഒരുവള്‍ പറഞ്ഞു.
“അവരുടെ ഒരു നോട്ടം മുഖത്തോ താഴെയോ എവിടെയേലും കിട്ടുവോന്നു എന്ന് നോക്കാം!”
വീണ്ടും കൂട്ടച്ചിരി.
“ഈ പട്ടാളക്കാരൊക്കെ എങ്ങനെയാ ഇത്രേം ക്യൂട്ട് ആന്‍ഡ് ഹോട്ട് ആകുന്നെ! ഹോ!! കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല!”
വേറൊരുത്തിയുടെ കമന്റ്.
തുടര്‍ന്നു കൂട്ടച്ചിരിയും.
ഗായത്രി താഴേക്ക് നോക്കി.
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ തന്നെ തേടി മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു.
അയാള്‍ അവളെ നോക്കി മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
സാവിത്രിയും പദ്മനാഭന്‍ തമ്പിയും രാകേഷിന്റെ അമ്മ ഊര്‍മ്മിളയുമൊക്കെ അത് ശ്രദ്ധിച്ചു.
പെണ്‍കുട്ടികളും സ്ത്രീകളും കണ്ണുകള്‍കൊണ്ട് രാകേഷിനെ പൊതിയുന്നത് ഗായത്രി ശ്രദ്ധിച്ചു.
പെട്ടെന്ന് പുറത്ത് ഒരു പട്ടാള വാഹനം വന്ന് നില്‍ക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ചാടിയിറങ്ങി രാകേഷിനെ സമീപിക്കുന്നതും ഗായത്രി കണ്ടു.
അയാള്‍ രാകേഷിനെ ആദ്യം സല്യൂട്ട് ചെയ്തു.
“എന്താ, ഷറഫ്?”
രാകേഷ് അഭിവാദ്യം സ്വീകരിച്ചതിനു ശേഷം ചോദിച്ചു.
“സാര്‍!”
ഉദ്വിഗ്നത നിറഞ്ഞ ശബ്ദത്തില്‍ ഷറഫ് പറഞ്ഞു.
“ഇവിടെന്ന് പത്ത് കിലോമീറ്റര്‍ അകലെ, പാറമട നടത്തുന്ന ഒരു ഐസക് മുതലാളിയുടെ വീട് ജോയലും കൂട്ടരും വളഞ്ഞിരിക്കുന്നു എന്ന് വിവരമുണ്ട്!”
“പത്തുകിലോമീറ്ററോ?”
രാകേഷ് അദ്ഭുതപ്പെട്ടു.
“അത്രയും അടുത്തോ? മൈ ഗോഡ്! യെസ്! വിമല്‍, റെജി…കമോണ്‍!”
ആവേശം കൊണ്ട് ത്രസിച്ച സ്വരത്തില്‍ രാകേഷ് കൂട്ടുകാരെ നോക്കി.
“മോനെ!!”
ഊര്‍മ്മിള അവനെ വിലക്കി.
“എന്തായീ പറയുന്നേ? നിന്‍റെ നിശ്ചയം ആണിന്ന്..ഇവിടെ..ഇപ്പോള്‍…!”
“അതെ മോനെ!”
രാകേഷിന്റെ അച്ഛനും അങ്ങനെ ചോദിക്കുന്നത് ഗായത്രി കേട്ടു.
“പപ്പാ…”
രാകേഷ് അച്ഛന്റെ തോളില്‍ കൈവെച്ചു.
“ഒരു പട്ടാള ഓഫീസറുടെ പ്രയോറിറ്റിയില്‍ ആദ്യം വരുന്നത് എന്താണ്? കുടുംബം? വീട്? രാജ്യം? കടമ?”
അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.
“പപ്പായേയും മമ്മിയേയും ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല…”
പുഞ്ചിരിയോടെ രാകേഷ് തുടര്‍ന്നു.
“ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല…എന്‍റെ ഡ്യൂട്ടി, എന്‍റെ രാജ്യത്തോടുള്ള എന്‍റെ ഡ്യൂട്ടി, അതില്‍ ഞാന്‍ വീഴ്ച്ച വരുത്തിയാല്‍ എന്നെ വെറുക്കേണ്ടവരാണ് നിങ്ങള്‍…അതുകൊണ്ട്….”
അവന്‍ വിമലിനെയും റെജിയേയും നോക്കി.
“…അതുകൊണ്ട് ഞാന്‍ പോകുന്നു, ഇവര്‍ക്കൊപ്പം….അനുഗ്രഹിച്ച് അയക്കണം…”
രാകേഷ് ശിരസ്സ് കുനിച്ചു.
ഊര്‍മ്മിള കണ്ണുകള്‍ തുടച്ചു.
അച്ഛനുമമ്മയും ഒരേ സമയം അവന്‍റെ തിരസ്സില്‍ കൈത്തലമമര്‍ത്തി.
രാകേഷ് പിന്നെ മുകളിലേക്ക്, ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
അവള്‍ തിരിച്ചും.
“നിശ്ചയം ഇന്ന് നടത്താന്‍ പറ്റില്ല അങ്കിള്‍!”
പദ്മനാഭന്‍ തമ്പിയേയും സാവിത്രിയേയും നോക്കി ജോയല്‍ പറഞ്ഞു.
അവര്‍ അപ്രതീക്ഷിതമായ ആ തീരുമാനമുള്‍ക്കൊള്ളാനാവാതെ രാകേഷിനെ നോക്കി.
പിന്നെ വിഷമത്തോടെ ഗായത്രിയേയും.
“നോട്ടെ മൊമെന്റ് റ്റു ലൂസ്…”
രാകേഷ് കൂട്ടുകാരെ നോക്കി ഗര്‍ജ്ജിച്ചു.
പുറത്ത് നിര്‍ത്തിയിട്ടിരുന്ന പട്ടാളവാഹനത്തിനു നേരെ അവര്‍ കുതിച്ചു.
ആ രംഗമത്രയും കണ്ടുകൊണ്ടിരുന്ന ഗായത്രി അകത്തേക്ക് കയറി.
ചുവരില്‍ തൂക്കിയിരുന്ന ശ്രീകൃഷ്ണന്‍റെ ചിത്രത്തിന് മുമ്പില്‍ അവള്‍ മുട്ടുകള്‍ മടക്കി.
“ഭഗവാനെ….!”
അവള്‍ മന്ത്രിച്ചു.
“അങ്ങ് ..അങ്ങെന്റെ പ്രാര്‍ത്ഥന കേട്ടു…എന്‍റെ …എനിക്ക് ….”
അവളുടെ അധരങ്ങള്‍ വിതുമ്പി വിറച്ചു.
പിന്നെ സാരിത്തുമ്പില്‍ മറച്ചു പിടിച്ചിരുന്ന ക്ളോസ്ട്രിഡീയം ബോട്ടുലീനം എന്ന മാരക വിഷം അടങ്ങിയ ചെറിയ മെറ്റല്‍ കണ്‍റ്റൈനര്‍ സമീപത്തിരുന്ന തന്‍റെ പേഴ്സിന്റെ ഉള്ളിലെ അറയില്‍ സുരക്ഷിതമായി ഒളിപ്പിച്ചു.
[തുടരും]
Responses (0 )