ദേവനന്ദ 4
Devanandha Part 4 | Author : Villi | Previous Part
” നന്ദുവേട്ട… “
കട്ടിലിൽ കണ്ണടച്ചാണ് കിടന്നതെങ്കിലും ദേവു ആണതെന്നെനിക്ക് മനസിലായി..
” വിഷമമായോ… സാരമില്ല ഏട്ടനല്ലേ? “
അവൾ ആശ്വസിപ്പിക്കാൻ വന്നതാണോ. പക്ഷെ അത് കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
” താൻ കിടന്നോ എനിക്ക് നല്ല തലവേദന “
എല്ലാറ്റിനും കാരണക്കാരി അവളാണെന്നു മനസ്സു പലതവണ വിളിച്ചു പറഞ്ഞിട്ടും അവളെ വെറുക്കനോ അവളോട് ദേഷ്യപ്പെടാനോ എനിക്ക് ആവില്ലായിരുന്നു ..
ഒന്നും മിണ്ടാതെ അവൾ കിടന്നുറങ്ങി..
…………………..
രാവിലെ അവൾ തന്ന അച്ഛന്റെ ഫോട്ടോയുമായി അയാൾ പോകാനിടയുള്ള സ്ഥലങ്ങളിൽ ഒക്കെ ഹരിയേയും കൂട്ടി ഒന്നന്വേഷിച്ചു നോക്കി. എങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം…
എങ്കിലും അവസാന ശ്രമം എന്നോണം ഒന്നുകൂടി അന്ന്വേഷിച്ചപ്പോളാണ് ദേവു പറയാത്ത അല്ലെങ്കിൽ അവൾ പോലും അറിയാത്ത അവളുടെ അച്ഛന്റെ ഒരു സുഹൃത്തിനെ കണ്ടത്തിയത് ..
ഗോവിന്ദൻ ! അവളുടെ അച്ഛനെക്കാൾ പ്രായം കൂടുതലാണ് എങ്കിലും ഇപ്പോളും നല്ല ആരോഗ്യവാനാണ് അദ്ദേഹം.. …
ഞാൻ ആരാണെന്നു അറിഞ്ഞപ്പോൾ തന്നെ ഉള്ള അയാളുടെ സ്നേഹ പ്രകടനത്തിൽ നിന്ന് എനിക്കൊരു കാര്യം ഉറപ്പായിരുന്നു . അച്ഛനെ കുറിച്ചിയാൾക്ക് എന്തൊക്കെയോ അറിയാം എന്ന്.
” അജയൻ എനിക്ക് ഒരു അനിയനെ പോലെ ആയിരുന്നു. എല്ലാത്തിലും അവനെനിക്ക് ഒരു സഹായി ആയിരുന്നു. പല വിഷമങ്ങളും അവനുണ്ടായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ അവന്റെ സ്വഭാവം അങ്ങനെ ആണ് ഒന്നും ആരോടും പറയില്ല. എല്ലാം സ്വയം അനുഭവിച്ചു അങ്ങ് തീർക്കും.. ഇടക്ക് ഞാൻ കുറച്ചു കാശൊക്കെ കൊടുത്തു സഹായിക്കുമായിരുന്നു എങ്കിലും വേറെ ഒന്നും എനിക്കുമറിയില്ല..
ഒരു ദിവസം അവൻ ഇവിടെ വന്നിരുന്നു. വീട്ടിലെന്തൊക്കെയോ പ്രശ്നങ്ങൾ ആണെന്നോ. അതുകൊണ്ട് മോളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുക ആണെന്നോ… അത്യാവശ്യമായി ഒരു വീട് വാടകക്ക്
എടുത്ത് തരണമെന്നൊക്കെ പറഞ്ഞു..
അതനുസരിച്ചു ഞാൻ അവനെയും കൂട്ടി ഒരു വീട് കാണിച്ചു കൊടുത്തതും ആണ്. അടുത്ത ദിവസം തന്നെ താമസം മാറാം…. കുറച്ചു കാശു കിട്ടാനുണ്ട്. കിട്ടിയാൽ ഉടനെ വരാം എന്നു പറഞ്ഞു പോയത് ആണ് .. പിന്നെ ഞാൻ കണ്ടിട്ടില്ല അവനെ… എന്താ മോനെ അവനെന്തിങ്കിലും അപകടം…… ? “
” അങ്ങനെ ഒന്നുമില്ല ചേട്ടാ.. രണ്ടു ദിവസം ആയിട്ടു വിളിച്ചിട്ടു കിട്ടുന്നില്ല എന്നവൾ പരാതി പറഞ്ഞു. അച്ഛനോട് പറയാതെ ഇറങ്ങി പോന്നതിന്റെ ദേഷ്യം ഇപ്പോളും ഉണ്ട് അച്ഛന് അവളോട്. അതിന്റെ ആകും എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ .. സമാധാനം തരുന്നില്ല അപ്പൊ ചുമ്മാ ഒന്ന് വന്നു അന്ന്വേഷിച്ചിട്ട് പോകാമെന്നു കരുതി അത്രെ ഒള്ളൂ.. “
ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഒരു നുണ തട്ടിവിട്ടു.. കാണാനില്ല എന്ന് വെറുതെ പറഞ്ഞു പ്രശ്‌നം ആക്കേണ്ട എന്നും കരുതി. ഏതായാലും അയാളത് വിശ്വസിച്ചു..
” അവൻ പൊന്നു പോലെ നോക്കിയതല്ലേ ആ മോളെ ? അപ്പോൾ അതിന്റേതായാ ദേഷ്യമൊക്കെ ആർക്കാണെങ്കിലും കാണും…അവനെക്കാൾ നന്നായി ദേവു മോളെ മോന് നോക്കൻ പറ്റുമെന്ന് അവന് തോന്നിയാൽ ഈ പിണക്കം ഒക്കെ അങ്ങ് മാറിക്കോളും.. അവനുടനെ തന്നെ വരും മോനെ പിണക്കം ഒക്കെ മറന്നു .. “
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻ വരികയോ വിളിക്കുകയോ എന്തെങ്കിലും ചെയ്‌താൽ അറിയിക്കാം എന്ന് പറഞ്ഞു എന്റെ ഫോൺ നമ്പറും വാങ്ങിയാണ് അയാൾ ഞങ്ങളെ യാത്ര ആക്കിയത്
ആ ചേട്ടൻ പറഞ്ഞു തന്ന ഒന്ന് രണ്ടിടങ്ങളിൽ കൂടി ഒന്ന് കയറിയിട്ടാണ് വീട്ടിലേക്കു തിരിച്ചത്. പക്ഷെ അവിടെ നിന്നും യാതൊന്നുമറിയാൻ കഴിഞ്ഞില്ല.
ഹരിയെ യാത്ര ആക്കി വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു ..
കയറി ചെന്നതേ ദേവു എന്റെ അടുത്തേക്ക് ഓടി വന്നു.. അവളുടെ മുഖത്തു ഭയവും പരിഭ്രാന്തിയും നിഴലിച്ചിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…
” ഏട്ടനിതെവിടെ ആയിരുന്നു ഇതുവരെ ? “
” എന്താഡോ എന്താ പ്രശ്നം “
“അയ്യാൾ ആ രാഘവൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു “
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ അവസ്ഥയിലായിരുന്നു ഞാൻ. അല്പ നേരത്തേക്ക് പരിസരം മറന്ന ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്കു പോയി . മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവളുടെ നേരെ തിരിഞ്ഞു ..
” ന്നിട്ട്? “
” എന്റെ അമ്മാവനാ… ഇതുവഴി പോയപ്പോൾ കയറിയതാ എന്നൊക്കെയാ ഏടത്തിയോടൊക്കെ പറഞ്ഞെ .ഇവിടുത്തെ വിശേഷങ്ങളും ഒക്കെ ചോതിച്ചു …. അവിടുത്തെ വിശേഷങ്ങൾ കുറെ പറഞ്ഞു . പക്ഷെ അത് മുഴുവൻ നുണയായിരുന്നു… .. ! “
” അപ്പൊ അയാൾ ചുമ്മാ വന്നതാണോ. “
ചെറിയൊരു ആശ്വാസം തോന്നിയ നിമിഷം.
” അല്ല ! പോകാൻ നേരം അയാളെന്റെ അടുത്ത് വന്നിരുന്നു. അച്ഛനെ തപ്പി നടക്കുന്നതൊക്കെ കൊള്ളാം.. അതിന്റെ പേരിൽ നമ്മളോ അല്ലെങ്കിൽ പോലീസോ ആ വീട്ടിലേക്ക് ഇനി വന്നാൽ ഏട്ടനേം എന്നേം കൊല്ലുന്നു പറഞ്ഞു… ഏട്ടനിന്നെവിടെയ പോയെ അച്ഛനെ തിരക്കി അയാളുടെ അടുത്തുവല്ലതും പോയോ ? എനിക്ക് പേടിയാകുന്നു നന്ദുവേട്ടാ.. അയാളൊരു ചെകുത്താനാ.. എന്തിനും മടിയില്ലാത്ത ആൾ. .. “
പെട്ടന്ന് അത് കേട്ട ഷോക്കിൽ ഞാൻ കട്ടിലിലേക് ഇരുന്നു പോയി. ഞാൻ ഇവളുടെ അച്ഛനെ അന്ന്വേഷിച്ചിറങ്ങി എന്ന് ഇയാൾ എങ്ങനെ അറിഞ്ഞു.. ഇവിടെ വരെ വന്നു ഒരു ഭീഷണി നടത്തണം എങ്കിൽ അച്ഛന്റെ തിരോധാനത്തിന് പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം…..
” എനിക്ക് പേടി ആകുവാ നന്ദുവേട്ടാ… അയാളിനി നമ്മളെ എന്തേലും ചെയ്താലോ ? “
ഭയം മനസിനെ ബാധിച്ചു എങ്കിലും അത് പുറത്തു കാട്ടാൻ മനസ്സനുവദിച്ചില്ല…
” താൻ പേടിക്കാതെ ഇരിക്ക്. അയാളൊരു ചുക്കും ചെയ്യാൻ പോണില്ല .. തന്റെ അച്ഛനെ കണ്ടു പിടിച്ചു തരാമെന്നു പറഞ്ഞത് ഞാൻ ആണെങ്കിൽ ഞാൻ ആ വാക്ക് പാലിക്കും “
അപ്പോളവളുടെ മുഖത്തുണ്ടായ പ്രതീക്ഷയുടെ പ്രകാശം എന്റെ കണ്ണിലും മിന്നി തിളങ്ങി. .
അവൾ മുഖത്തു അഴകുള്ളൊരു പുഞ്ചിരി വിടർത്തി നിറഞ്ഞിഴുകാൻ തുടങ്ങിയിരുന്ന മിഴികൾ തുടച്ചു പുറത്തേക്കിറങ്ങി പോയി .
വീട്ടിൽ വന്നൊരു താക്കീത് നൽകണം എന്നുണ്ടെങ്കിൽ തീർച്ചയായും ഇവൾക്ക് പിന്നിൽ ഇവൾ പോലും അറിയാത്ത എന്തൊക്കെയോ…. അല്ലെങ്കിൽ എന്നോട് പറയാത്ത രഹസ്യങ്ങൾ ഇനിയും ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു… ആ രാഘവനിൽ തെല്ലൊരു പേടി തോന്നി എങ്കിലും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കേണ്ടത് അവളെക്കാൾ ആവശ്യം എനിക്കാണ്. അവൾ മൂലം എന്റെ ആഗ്രഹങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഹ്രഹിക്കുന്നുണ്ടായിരുന്നില്ല.. . അത്കൊണ്ട് തന്നെ എന്ത് വില കൊടുത്തും അവളുടെ അച്ഛനെ കണ്ടെത്തുക തന്നെ വേണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും മുറിയിലേക്ക് കടന്നു വന്നു…
അവളുടെ മുഖത്തപ്പോഴും ഭയം ഉണ്ടായിരുന്നു …
” അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ.. “
അവൾ ആകാംഷയോടെ ചോദിച്ചു ….
” ഇല്ലെടോ താൻ പറഞ്ഞിടത്തൊക്കെ അന്ന്വേഷിച്ചു. അവർക്കൊന്നും അറിയില്ല. “
” അച്ഛന് ഒരു കൂട്ടുകാരൻ ഉണ്ട്. ഒരു രാമൻ. നാട്ടിൽ ആണ്. അയ്യാളുടെ അടുത്ത് കുറച്ചു കാശു ചോദിച്ചിട്ടുണ്ട്.. റെഡി ആയാൽ അവിടെ വരെ പോകേണ്ടി വരും. ഒരു ദിവസത്തെ യാത്ര ഉണ്ട് എന്ന് ഒരിക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു…
ഇനി ചിലപ്പോ അവിടെ പോയത് ആണോ ? കാശു ശെരി ആവാത്തത് കൊണ്ട് വരാൻ വൈകുന്നതാണോ ? “
ഒന്നാലോചിച്ചപ്പോൾ അങ്ങനെ ആകാനും വഴി ഉണ്ട് . കാരണം ഗോവിന്ദൻ ചേട്ടൻ പറഞ്ഞത് പോലെ വീട് എടുക്കാൻ തീരുമാനിച്ചിരുന്നു എങ്കിൽ തീർച്ചയായും അദ്ദേഹത്തിന് കാശിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കണം ..
” അയ്യാളുടെ ഫോൺ നമ്പറോ അഡ്രെസ്സൊ എന്തെങ്കിലും ഉണ്ടോ തന്റെ കയ്യിൽ “
നമ്പറും കാര്യങ്ങളും ഒക്കെ അച്ഛന്റെ ഫോണിലാ…. അഡ്രെസ്സ് അച്ഛന്റെ ഒരു ബുക്കിൽ ഉണ്ട്. ഇതാ അത്.. അവളൊരു പേപ്പർ കഷ്ണം എനിക്ക് നേരെ നീട്ടി…
” ഈ സ്ഥലം എനിക്കറിയാം.. പക്ഷെ നല്ല ദൂരം ഉണ്ട്. പോയി വരാൻ രണ്ടു ദിവസം എങ്കിലും എടുക്കും. ഏതായാലും ഞാൻ നാളെ തന്നെ ഹരിയേയും കൂട്ടി ഒന്ന് പോയി നോക്കാം. “
” ഹരിയേട്ടനെ കൊണ്ട് പോകണ്ടാ നന്ദുവേട്ട ഞാൻ വരാം കൂടെ.. എന്നെയും കൊണ്ട് പോകുവോ . ചിലപ്പോ അച്ഛൻ അവിടെ ഉണ്ടെങ്കിലോ ? എനിക്ക് കാണണം അച്ഛനെ “
” അത് വേണ്ടെടോ. ഞാനെന്ത് പറഞ്ഞ തന്നെയും കൂട്ടി പോകുക.. അതും രണ്ടു ദിവസം ഒക്കെ എന്റെ കൂടെ ഒറ്റക്ക് .. “
” നന്ദുവേട്ടന്റെ കൂടെ അല്ലെ ? എനിക്ക് ഒരു കുഴപ്പവും ഇല്ല “
” ആഹ് നോക്കട്ടെ… അതെന്താടോ ഞാൻ ഒറ്റക്ക് പോയാൽ ഉഴപ്പും.. ഞാൻ അച്ഛനെ അന്ന്വേഷിച്ചു പോവില്ല എന്ന് കരുതിയിട്ടു വല്ലതും ആണോ എന്റെ കൂടെ വരാൻ വാശി കാണിക്കുന്നത്? “
” അതൊന്നും അല്ല. എനിക്ക് ഇവിടെ ഇരുന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല നന്ദുവേട്ട അതുകൊണ്ടാ. പിന്നെ അച്ഛനെ കണ്ടു പിടിക്കേണ്ട കാര്യത്തിൽ നന്ദുവേട്ടനിനി ഉഴപ്പില്ലെന്നെനിക്കറിയാം.. കാരണം ഞാൻ അച്ഛന്റെ കൂടെ പോകേണ്ടത് ഇപ്പൊ എന്നേക്കാൾ ആവശ്യം നന്ദുവേട്ടന് അല്ലെ ? “
എന്റെ ശ്വാസം നിലച്ചു പോയ നിമിഷം ആയിരുന്നു അത്.. ഞാൻ മാത്രം മനസ്സിൽ കണ്ട കാര്യം ഇവളെങ്ങനെ അറിഞ്ഞു.. ഒരുത്തരം പറയാനാവാതെ ഞാൻ തലതാഴ്ത്തി ഇരുന്നു. ഒരു ഭാവവും ഇല്ലാതെ നിൽക്കുക ആയിരുന്നു ദേവു അപ്പോൾ.
” നന്ദുവേട്ടനെ ഞാൻ ഒരിക്കലും തെറ്റു പറയില്ല. ഏട്ടന്റെ ആഗ്രഹങ്ങൾക്ക് ഇടയിൽ തടസമായി നിൽക്കുന്നത് ഞാൻ ആണെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം.. ആരോടും ഒന്നും പറയണ്ടാ അച്ഛൻ അവിടെ ഉണ്ടെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ടു മടങ്ങി വരില്ലാ.. “
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വാക്കുകൾ….. അവളുടെ ഓരോ വാക്കുകളും എന്നിൽ കുറ്റബോധം ഉണർത്തി. എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ ഒന്നുമെനിക്ക് അറിയില്ലായിരുന്നു ..
” നന്ദുവേട്ട ! “
ഞൻ അവളെ തല ഉയർത്തി നോക്കി.
” എന്നാ നമ്മൾ പോകുന്നെ ഹണിമൂണിന് പൊള്ളാച്ചിക്കു. ? “
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്റെ മുഖഭാവം കണ്ടിട്ടാകണം അവളെങ്ങനെ ഒരു തമാശ പറഞ്ഞതെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നീട് ആണ് എനിക്ക് മനസിലായത് അച്ഛനെ തേടി പോകാൻ വീട്ടിൽ പറയേണ്ട അവൾ കണ്ടെത്തിയ കാരണം ആയിരുന്നു അതെന്നു… അവൾ എല്ലാം കരുതി ആന്നെന്നു എനിക്ക് മനസിലായി…..
” ഈ ലോകത്ത് അവളുടെ അത്രയും നിന്നെ മനസിലാക്കിയ വേറെ പെണ്ണില്ലട്ടോ അളിയാ.. “
ഇന്നലത്തെ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഹരിയുടെ വക വന്ന തമാശ ആയിരുന്നു അതെങ്കിലും. അത് ശെരി ആണെന്നെനിക്കും തോന്നി. എന്നെ ഇത്രക് മനസിലാക്കിയ പെണ്ണ് വേറെ ഇല്ല.
” നിനക്കും ഇത് പോലെ നിന്നെ അറിയ്യുന്ന ഒരു പെണ്ണ് വേണം എന്നല്ലായിരുന്നോ ആഗ്രഹം. എന്നാ അവളെ അവളുടെ തന്തപ്പടിയുടെ കൂടെ വിട്ടിട്ട് പോരാതെ ഇങ്ങു തിരികെ കൊണ്ട് പൊന്നാലോ ? എങ്ങനെ ഉണ്ട്. പറഞ്ഞു കേട്ടിടത്തോളം ഈ ദേവനന്ദ ആള് പാവം ആ….. “
” എന്റെ അളിയാ അത് തന്നെയാ പ്രശ്നം. ആ പാവത്തിനെ എന്തിനാ എന്റെ കൂടെ കൂട്ടി ഇനിയും കഷ്ടപ്പെടുത്തുന്നെ.. രക്ഷപ്പെടുന്നെ രക്ഷപെടട്ടെടാ…. “
” പിന്നെ ഇത്ര റിസ്ക് എടുത്തവളെ രക്ഷപ്പെടുത്താൻ നീ ആര് ഡിങ്കനോ? അളിയാ സത്യം പറഞ്ഞോ നിനക്കു അവളോട് വല്ല പ്രേമവും ആണോടാ ? “
” പോടാ കോപ്പേ അവളെങ്ങനെ എങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മറ്റാൻ നോക്കുന്നോ ? “
” എന്റെ പൊന്നളിയാ ഞാൻ ചുമ്മാ പറഞ്ഞതാ . അതൊക്കെ പോട്ടെ എന്ന നിങ്ങടെ ഹണിമൂൺ ? “
” മറ്റന്നാൾ… അമ്മയൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നെ ഏടത്തി കട്ടക്ക് കൂടെ നിന്നുകൊണ്ട് രക്ഷപെട്ടു … ഏട്ടൻ പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെ എല്ലാം പൊളിഞ്ഞേനെ…പിന്നത്തെ പ്രോബ്ലം എവിടെ പോകുമെന്നായിരുന്നു അവർക്കു. പൊള്ളാച്ചിയിലേക്കാണെന്നു പറഞ്ഞപ്പോ ആരും സമ്മതിച്ചില്ല . പിന്നെ നീ പ്ലാൻ ചെയ്തതാ ആ വഴി ഊട്ടി ഒക്കെ പോയെ വരൂ എന്ന് പറഞ്ഞു. “
“എടാ ചതിയാ.. അതിനെന്തിനാ എന്റെ പേര് പറഞ്ഞത്.. അതുപോട്ടെ ! അളിയാ രണ്ടാളും ഒരുമിച്ചൊക്കെയാ പോകുന്നെ കൺട്രോൾ ഒന്നും കളഞ്ഞു അബദ്ധം ഒന്നും കാട്ടരുത് കേട്ടോ. പിന്നെ പെണ്ണ് സ്ഥിരം ആയി വീട്ടിൽ തന്നെ നിക്കും. “
” പോടാ പുല്ലേ. അതിന് നിയല്ലല്ലോ ഞാൻ. എന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് അറിയാം “
” മ്… കണ്ടാൽ മതി “
അവനൊന്നാക്കിയ പോലെ പറഞ്ഞു നിർത്തി
” പോകുന്നതിന് മുൻപ് നമുക്കാ രാഘവനെ ഒന്ന് കാണണ്ടേ ഹരി ? അയാളെ ഒതുക്കണം നമുക്കു .. “
” എന്തിന് നിനക്ക് ഭ്രാന്തുണ്ടോ? “
ഹരി എന്റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചു…..
” പിന്നെ വീട് വരെ കേറിവന്നു ഭീഷണിപെടുത്താൻ അവനു ധൈര്യമുണ്ടെങ്കിൽ വീട്ടിൽ കയറി രണ്ടെണ്ണം പൊട്ടിക്കാൻ നമുക്കും ഉണ്ട് ധൈര്യം എന്ന് കാണിച്ചു കൊടുക്കണ്ടേ? “
” എന്റെ പൊന്നനന്ദു ചുമ്മാ ഗ്രൗണ്ടിൽ ഇറങ്ങി സിക്സ് അടിക്കുന്ന പോലെ അത്ര എളുപ്പം അല്ലാട്ടോ ഒരാളെ തല്ലാൻ ഒക്കെ. അതൊക്കെ വലിയ വിഷയം ആകും. നീ ആദ്യം പോയിട്ട് വാ എന്നിട്ട് നമുക്കിതിനെ കുറിച്ചാലോചിക്കാം….. “
അവൻ പറഞ്ഞതെനിക്ക് ബോധിച്ചില്ലെങ്കിലും ഞാൻ അത് അംഗീകരിച്ചു…
” പൊള്ളാച്ചിക്ക് ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ? “
കട്ടിലിനു താഴെ തറയിൽ കിടന്നു കൊണ്ടവൾ സംശയങ്ങൾ ചോദിച്ചു.
” ഒരു നൂറ്റമ്പത് അടുത്തുണ്ടാകും “
” അതിനാണോ ഈ രണ്ടു ദിവസത്തെ യാത്ര ? ഒറ്റ ദിവസം പോരെ ? “
അച്ഛനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അവൾ. എത്രയും വേഗം അച്ഛനെ കാണുക .. നടന്നതെല്ലാം പറയുക… അച്ഛന്റെ ഒപ്പം കൂടുക. അത് മാത്രമാണിപ്പോൾ ദേവുവിന്റെ മനസ്സിൽ എന്നെനിക്ക് തോന്നി. ….
” എടൊ അത്ര ദൂരം ഒന്നും കാർ ഓടിച്ചു എനിക്ക് ശീലം ഇല്ല. മടുത്തു മനുഷ്യന്റെ പരിപ്പിളകും. പിന്നെ നിന്റെ അച്ഛന്റെ കൂട്ടുകാരൻ പോളച്ചിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കണ്ടേ.. അതിന് ഒക്കെ കൂടിയാ ഞാൻ രണ്ടു ദിവസം പോയി വരാൻ ഉണ്ടെന്നു പറഞ്ഞത് “
” ഓഓ. ഈ പോണ്ടിച്ചേരി ഒത്തിരി വലിയ ടൗൺ ആണോ നന്ദുവേട്ട “
” ഞാൻ പോയിട്ടില്ലെടോ “
കുഞ്ഞി കുട്ടികളിരുന്നു സംശയം ചോദിക്കുന്നത് പോലെ അവളും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാറ്റിനും മറുപടിയും കൊടുത്തു കൊണ്ടിരുന്നു.
” ഞാനും ആദ്യം ആയിട്ട.. അത്രേ ദൂരം വരെ പോകുന്നത്. അപ്പൊ നമ്മൾ കാറിന് ആണോ പോകുന്നത് ? “
” അതെ “
” ആഹ് … അവിടെ മുഴുവൻ തമിഴ്ക്കാരല്ലേ എങ്ങനെ രാമൻ മാമനെ കണ്ടു പിടിക്കും ? നന്ദുവേട്ടന് തമിഴ് അറിയാമോ ? “
” അറിയില്ല “
” അയ്യോ അപ്പോ എന്ത് ചെയ്യും നന്ദുവേട്ടാ നമ്മൾ ? “
” അതൊക്കെ കണ്ടു പിടിക്കാഡോ “
” പിന്നെ നന്ദുവേട്ട…….. “
അവളുടെ സംശയത്തിന് ഒരു അവസാനമില്ലേ???
” താനാ വായടച്ചു കുറച്ചു നേരം ഒന്ന് ഉറങ്ങാമോ. എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണേ… “
ഞാൻ തമാശ ടോണിൽ പറഞ്ഞു നിർത്തിയതും.. താഴെ നിന്നവൾ കൊഞ്ഞനം കുത്തുന്ന ശബ്ദം ഉയരുന്നു .. അച്ഛനെ കാണാൻ പോകുന്ന സന്ദോഷം ആണ് അവൾക്. എങ്കിലും അച്ഛൻ പൊള്ളാച്ചി ഉണ്ട് എന്നതിനിനിയും ഉറപ്പില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു…
………….. …….
പിറ്റേന്ന് പോകാനുള്ള ഒരുക്കത്തിലും.. . സാധനങ്ങൾ എടുത്തു വക്കുന്നതിലും എല്ലാം ദേവ വളരെ ഉത്സാഹം കാട്ടി .. പക്ഷെ എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു … ഇനി ഒരു മടങ്ങി വരവ് ഇല്ലെന്നു മനസിലുറപ്പിച്ച പോലെ.
കാർ മുന്നോട്ടു പോകുന്തോറും അവളുടെ സങ്കടങ്ങളും ഇല്ലാതെ ആയി . വഴിയോരക്കാഴ്ചകൾ എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു….
” അച്ഛനെ അന്ന്വേഷിച്ചു നമ്മളവിടെ എത്തുമ്പോ അച്ഛന് അതിശയം ആയിരിക്കും അല്ലെ നന്ദുവേട്ട ? “
ഇടക്കെപ്പോഴോ ആണ് അവൾ ഒന്ന് മിണ്ടി തുടങ്ങിയത് . അച്ഛനിപ്പോളും അവിടെ ഉണ്ടോ എന്നുപോലും ഉറപ്പില്ലെങ്കിലും അവളുടെ പ്രതീക്ഷ തകർക്കാൻ എനിക്ക് തോന്നിയില്ല. അവളുടെ ചോദ്യത്തിന് ഞാനൊരു മൂളൽ മാത്രം മറുപടി നൽകി.
” ആദ്യം ആയിട്ടാ അച്ഛനിത്രെ നാളൊക്കെ എന്നെ ഒറ്റക്കാക്കിട്ടു പോകുന്നെ… അങ്ങോട്ട് ചെന്നിട്ട് ഒന്ന് കണ്ടു പിടിച്ചോട്ടെ. വച്ചിട്ടുണ്ട് ഞാൻ…. “
അവളാരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു…
” വഴക്കു പറയാനാണോ ? “
ഒരു തമാശ എന്നോണം ചോദിച്ചു .
“, പറയും.. വേണ്ടി വന്നാൽ രണ്ട് അടിയും കൊടുക്കും. എന്നെ ഒറ്റക്ക് ആക്കിട്ടു പോയിട്ടല്ലേ ? “
ഞാൻ അവളുടെ സംസാരം കേട്ട് രസിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.
” നന്ദുവേട്ടൻ അച്ഛനും ആയിട്ട് വഴക്ക് കൂടിട്ടുണ്ടോ? “
” ഇല്ലെടോ ? എന്നോട് വഴക്ക് കൂടാൻ പോലും നിക്കാതെ പുള്ളി നേരത്തെ അങ്ങ് പോയില്ലേ ! “
എന്റെ മറുപടി കേട്ട് അവളുടെ മുഖം കറുത്തു. ചോദിച്ചത് അബദ്ധം ആയിപോയി എന്നവൾക്ക് തോന്നിയിരിക്കണം… എനിക്ക് ഒരു വയസാകുന്നതിന് മുന്നേ ഒരു ആക്‌സിഡന്റിൽ എന്റെ അച്ഛൻ മരിച്ചിരുന്നു . പിന്നെ ടീച്ചർ ആയ അമ്മയായിരുന്നു ഞങ്ങൾക്കെല്ലാം. അത് അവൾക്കും അറിയാം. ഏടത്തി പറഞ്ഞിട്ടുണ്ടാകണം.. എങ്കിലും ഒരു ആവേശത്തിന് പുറത്തു ചോതിച്ചതാണവൾ. പാവം ചോദിച്ചു കഴിഞ്ഞാണ് അബദ്ധം മനസിലായത്..
” സോറി “
” എന്തിന് ? “
“‘ചോദിച്ചത് വിഷമം ആയോ? “”
” ഹേയ് ! ഓർമകളിൽ പോലും ഇല്ലാത്ത ഒരാളെ കുറിച് ഓർത്തു വിഷമിച്ചിട്ട് എന്ത് കിട്ടാനാ “
എന്റെ ഉത്തരം കേട്ടു മുഖത്തൊരു ചിരി വരുത്തി അവൾ കാറിന് പുറത്തേക്കു നോക്കി ഇരുന്നു.
“‘എന്റെ അമ്മയെ പോലെ അല്ലെ ! “
പെട്ടന്നായിരുന്നു അവളുടെ ചോദ്യം. ഞാൻ അവളെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.
” എനിക്കും ഓർമ്മ ഇല്ല അമ്മയെ .. ഓർക്കാൻ ഒന്നും തന്നിട്ടുമില്ല.. എങ്കിലും ഇടക്ക് ഒക്കെ തോന്നും ‘അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന്.. “
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ നോട്ടം എതിരിടാനാവാതെ വീണ്ടും അവൾ മുഖം തിരിച്ചിരുന്നു..
” അയ്യേ താൻ വീണ്ടും കരയുകയാ?? എന്തോന്നാടോ ഇത് ഒരു വക കുഞ്ഞു പിള്ളേരെ പോലെ എപ്പോളും ഈ കരച്ചിൽ തന്നെ… താൻ ആ കണ്ണൊക്കെ തുടച്ചിട്ട് നേരെ ഇരുന്നേ.. “
യാത്ര പകുതി ദൂരമെങ്കിലും എത്തിയപ്പോൾ ആണ് വിശപ്പിന്റെ വിളി വന്നത് ..
” തനിക്കു വിശക്കുന്നില്ലേ. “
ഡോർ ഗ്ലാസിൽ എന്തോ കുറിച്ചു കൊണ്ടിരുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
” എനിക്ക് വേണ്ട നന്ദുവേട്ട. . “
” അല്ല അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ. തനിക്കീ വിശപ്പൊന്നും ഇല്ലേ. എനിക്കാണേൽ വിശന്നിട്ടൊരു രക്ഷയുമില്ല.. അതെങ്ങനാ അല്ലേലും കഴിക്കാറില്ലല്ലോ? എന്നിട് രാത്രിയൊക്കെ ചീവീട് കാറുന്ന പോലെ ഉറക്കമിളച്ചു ഇരുന്നു കരച്ചിലും. വെറുതെ അല്ലെടോ താനിങ്ങനെ മെലിഞ്ഞു ഒണക്ക ചുള്ളി പോലെ ആയി പോയത്. “
അവളെ കളിയാക്കാൻ കിട്ടിയ അവസരം ഞാൻ നല്ലപോലെ വിനിയോഗിച്ചു..
” ഈ പറയുന്ന ആള് പിന്നെ അർണോൾഡ് ആണല്ലോ ? “
ദേവുവിൽ നിന്നും അപ്പൊ തന്നെ കിട്ടി നല്ല ചുട്ട മറുപടി…
” താനെന്തു പറഞ്ഞാലും അടുത്തു കാണുന്ന ഹോട്ടലിന് മുന്നിൽ ഞാൻ വണ്ടി നിർത്തും. വലിയ ജാഡ കാട്ടാതെ വേണേൽ എന്റെ കൂടെ വന്നു കഴിച്ചോ.. “
ദേവുവിനോട് കൂടുതൽ അടുത്തിടപഴകാൻ എനിക്ക് ലഭിച്ച അവസരമായിരുന്നു അത്. അത് പോലെ അവൾക്ക് തിരിച്ചും. ഒരാണിന്റെ കൂടെ ഒറ്റക്ക് പോകാൻ പെൺകുട്ടികൾ മടിക്കുന്ന ഈ കാലത്തും എന്റെ കൂടെ വരാൻ അവളെന്നിൽ വച്ചിരിക്കുന്ന വിശ്വാസം വലുതാണെന്ന ചിന്ത എന്നിൽ ഉണ്ടായി.. അവളെ എന്റെ ജീവിതത്തിൽ നിന്നുമൊഴിവാക്കുക എന്നതിലുപരി അവളെ അവളുടെ അച്ഛന്റെ സുരക്ഷിത കരങ്ങളിൽ എത്തിക്കുക എന്നതാണ് മഹത്തായ കാര്യമെന്ന് എനിക്ക് തോന്നി. എന്തിരുന്നാലും ലാഭം എനിക്ക് തന്നെ ആണ് .. അവൾക്ക് അവളുടെ അച്ഛനെ കിട്ടിയാൽ എനിക്ക് വീണ്ടും പഴയതു പോലെ നൂൽ ഇല്ലാത്ത പട്ടം പോലെ പാറി പറന്നു നടക്കാം…..
” ഇതെന്താലോജിചിരിക്കാ . വിശക്കുന്നു എന്ന് പറഞ്ഞിട്ടു കഴിക്കുന്നില്ലേ ? “
ഹോട്ടലിനുള്ളിൽ കയറി ഭക്ഷണത്തിന് മുന്നിൽ ഇരുന്നാണെന്റെ ചിന്ത എന്ന് ദേവുവിന്റെ ചോദ്യം കേട്ടപ്പോളാണ് ഓർമ വന്നത്..
വിശക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും അവൾക് നല്ല വിശപ്പുണ്ടെന്നവളുടെ ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്നെനിക് മനസിലായി..
” ഇതാണോ തനിക്കൊന്നും കഴിക്കാൻ വേണ്ടാന്ന് പറഞ്ഞത് ? “
വായിൽ നിറയെ മസാലദോശ ആയതു കൊണ്ടാകാം എന്റെ തമാശക്ക് മറുപടി ഒരു ചിരി മാത്രമായി അവൾ ഒതുക്കിയത്..
ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ കാണുന്ന എന്തും അവൾക്ക് കൗതുകമുണർത്തുന്ന കാഴ്ചകൾ ആയിരുന്നു. കൂട്ടിൽ നിന്നും പരത്തി വിട്ട പ്രാവിനെ ആണെനിക്ക് അപ്പോൾ ഓർമ വന്നതും.
കേരള തമിഴ്നാട് അതിർത്തി കടന്നതേ കാഴ്ച ഭംഗി ഏറുന്ന മുന്തിരി തോട്ടങ്ങൾ എത്തി. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മുന്തിരി….. ചോളം.. നെല്ലു..തെങ്ങു … അങ്ങനെ കേരളത്തിൽ നിന്നടിച്ചിറക്കപ്പെട്ടതെല്ലാ നല്ല തലയെടുപ്പോൾടെ ഞങ്ങളെ നോക്കി പുച്ഛത്തോടെ നിൽക്കുന്നതായി തോന്നി. . വള്ളിപ്പടർപ്പുകയിൽ ആടി ഉലയുന്ന മുന്തിരി കുലകൾ ആരെയും ആകർഷിക്കുന്ന അല്ലെങ്കിൽ കൊതിപ്പിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു.
മുണ്ടിരി കണ്ട കൗതുകത്തിൽ ഞാൻ ഇടയ്ക്കു കാർ വഴിയരികിൽ നിർത്തി ഇറങ്ങി. കൂടെ അവളും….
” എഡോ നമുക്ക് മുന്തിരി കഴിച്ചാലോ ? “
എന്റെ ചോദ്യം കേട്ടു എന്റെ അരികിലേക്ക് നീങ്ങി നിന്ന അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാനവളെ പിരികം പൊക്കി ഒന്ന് ചിരിച്ചു കാട്ടിയതും..
എന്റെ ഉദ്ദേശ്യം മനസിലാക്കിയ അവൾ മിന്നൽ വേഗത്തിൽ തോട്ടത്തിലേക്ക് ചാടി ഇറങ്ങി ഒരു പിടി മുന്തിരി കുല വലിച്ചു പറിച്ചു കൊണ്ട് ഓടി വണ്ടിക്കടുത്തേക്കു വന്നു.. പിറകെ ആ തോട്ടത്തിന്റെ ഉടമസ്ഥനും..
” ഡെയ് യാരുടാ അത് തിരുട്ടു പസങ്കളാ…(.തമിഴ് .) “
” നന്ദുവേട്ട വേഗം വണ്ടി എടുത്തോ.. “
അതും പറഞ്ഞു ദേവു ചാടി വണ്ടിയിൽ കയറി.
ഭാഷ അറിയില്ലെങ്കിലും ഓടി വരുന്നതിനിടയിൽ അയാൾ പറഞ്ഞത് തെറി ആണന്നു മനസിലാക്കി ഞങ്ങൾ വേഗം അവിടെന്നു സ്ഥലം വിട്ടു.
കാറിൽ കയറിയിട്ടും ഞങ്ങൾക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
” താനെന്ത് പണിയാടോ കാണിച്ചത്.. ഇത്തിരി പറിച്ചെടുക്കാൻ ഉള്ളതിന് ആ തോട്ടം മൊത്തവും പറിച്ചിങ്ങടുത്തല്ലോ ? ആ പാണ്ടിയുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. “
” ആഹാ. നന്ദുവേട്ടനല്ലേ പറഞ്ഞെ മുന്തിരി പറിക്കാൻ. ന്നിട്ടിപ്പോ ഞാൻ കുറ്റക്കാരി “
അവളുടെ മുഖത്തിന് അഴകുകൂട്ടുന്ന ആ നുണക്കുഴി കാണത്തക്ക വിധം അവൾ ചുണ്ടു കൂർപ്പിച്ചു..
” അതിന് ഇത്രയും പറിച്ചെടുക്കണം ആയിരുന്നോ. അത് പോട്ടെ ! ആ ഇരിക്കുന്ന കുപ്പിയിൽ വെള്ളം കാണും. അതെടുത്താ മുന്തിരി ഒന്നു കഴുകി എടുക്കു. കണ്ടിട്ട് തന്നെ കൊതിയാകുന്നു… “
” അയ്യടാ മോനെ. അങ്ങനെ ഇപ്പൊ അങ്ങ് കഴിക്കണ്ടാ… എന്നെ കുറ്റം പറഞ്ഞതല്ലേ.. ഇതേ ഞാൻ തന്നെ തിന്നോളം… “
” എന്റെ പൊന്നെടോ. ചതിക്കല്ലേ… ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു….. സോറി…. “
എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു അവൾ മുന്തിരി കുപ്പിയിലെ വെള്ളത്തിൽ കഴുകി എനിക്ക് നേരെ നീട്ടി … ആദ്യമായാണ് അവളിത്ര സന്തോഷിച്ചു കാണുന്നത്. ഇന്നലെ വരെ സങ്കടങ്ങളും കണ്ണുനീരും തോരാത്ത ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.
“മുഴുവനും തീർക്കല്ലേ നന്ദുവേട്ട. ഇത്തിരി അച്ഛന് കൊടുക്കണം. “
മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.
” ആഹ് കൊടുത്തേക്കാം.. മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. . “
” ഓഹ് പിന്നെ.. ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും “
” അല്ലെടോ.. അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട് ഞാൻ ആരാണെന്നു പറയും താൻ ? “
പെട്ടന്നവളുടെ മുഖം കരുത്തു. സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു . അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി. അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല. ഒന്ന് നോക്കുമ്പോൾ അവളുടെ ആരാണ് ഞാൻ ? അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ? വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ കണ്ണു നനയിപ്പിച്ച ദുഷ്ടനോ? അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ? ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.
” നന്ദുവേട്ടന് ഞാൻ ആരാ ? “
അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു.. അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്. ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ.. .
“:എനിക്കറിയില്ലേടോ… ഇന്നലെ വരെ താൻ എനിക്ക് ആരോ ആയിരുന്നു. പക്ഷെ ഇന്ന്……. “
“‘ഇന്ന്..? . “
ആ വാക്കുകൾ എനിക്ക് മുഴുവിപ്പിക്കാനാകാതെ വന്നപ്പോൾ അവൾ ചോദിച്ചു.. അവളുടെആ കണ്ണുനീർ ഒഴുകിയ കണ്ണുകളിൽ നിറഞ്ഞ ആകാംഷ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അവളെന്നിൽ നിന്നെന്തോ പ്രതീക്ഷിക്കുന്ന പോലെ..
അവളുടെ കണ്ണുകളെ നേരിടാനാകാതെ ഞാൻ വേഗം മുഖം തിരിച്ചു.
ഏറെ നേരം നീണ്ടു നിന്ന മൗനം…
സൂര്യൻ പടിഞ്ഞാറു മറയുന്നതും നോക്കി ഇരിപ്പാണ് ദേവു. വളരെ വൈകി ആണ് ഞങ്ങൾ പൊള്ളാച്ചി എത്തിയത്. ആദ്യം ഉണ്ടായിരുന്ന പ്രസരിപ്പൊന്നും ഇപ്പോൾ പെണ്ണിൽ കാണാനുണ്ടായിരുന്നില്ല. ഇനി അച്ഛനിവിടെയും ഉണ്ടായില്ലെങ്കിലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്ന പോലെ തോന്നി. അവൾ തന്ന വിലാസം വച്ച് വീട് കണ്ടുപിടിക്കാൻ ഞങ്ങളൽപ്പം ബുദ്ധിമുട്ടി. .
അവിടെ ഒരു ട്രാൻസ്‌പോർട് കമ്പനി നടത്തുകയാണ് ഈ രാമൻ എന്ന ആൾ എന്ന് അന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. വീടിനു മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ തന്നെ വീടിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം കേട്ടു. ഒരു കിളി നാദം
” അമ്മാ അപ്പാ വന്തിട്ടാ ( തമിഴ് ) “
പറഞ്ഞു തീർന്നതും കതകു തുറന്നൊരു പെൺകുട്ടി പുറത്തേക്കു വന്നു. ഇരു നിറത്തിൽ ഉള്ള എന്നാൽ ഭംഗി ഒട്ടും ചോർന്നു പോകാത്ത അഴകുള്ള ഒരു പക്കാ തമിഴ് പെൺകുട്ടി. ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമ ഇവളാകണം എന്ന് ഞാൻ ഊഹിച്ചു..
കതകു തുറന്നു പുറത്തേക്കു നോക്കിയ അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടവൾ ആദ്യം ഒന്ന് അമ്പരന്നു.
” യാര് ? എന്ന വേണും? (തമിഴ് ) “
വേഗം തന്നെ പരിസരബോധം വീണ്ടെടുത്ത്
എന്നെ നോക്കി അവൾ ചോദിച്ചു.
” ഈ രാമൻ ചേട്ടന്റെ വീട് ഇതല്ലേ ? “
” ഓഹ് നീങ്ക മലയാളിയാ.. അപ്പാ ഇങ്ക ഇല്ലേ..
നിങ്ങൾക്കു എന്ന വേണും? “
മലയാളം കലർത്തിയ ഭാഷയിൽ ആ കുട്ടി പറഞ്ഞൊപ്പിച്ചു..
” രാമൻ ചേട്ടനെ ഒന്ന് കാണണം. . ഞങ്ങൾ കേരളത്തിൽ നിന്നു വരുന്നതാ… “
” അമ്മാ അപ്പാവെ പാക്ക യാരോ കേരളവിലെ ഇരുന്ത് വന്തിരുക്കാ..(. തമിഴ് )”
അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു സ്‌ത്രീ പുറത്തേക്കിറങ്ങി വന്നു. വസ്ത്രധാരണത്തിലേ മികവ് കണ്ടു അവരാകാം ആ വീടിന്റെ ഗൃഹനാഥ എന്ന് ഞാൻ ഊഹിച്ചു. ആ സ്ത്രീ വന്നതേ ആ കുട്ടി വീടിനകത്തേക്ക് കയറി പോയി. പോകുന്നതിനിടയിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് ഞാൻ ശ്രദ്ധിച്ചു.
” യാര്പ്പാ ഉനക്ക് എന്ന വേണം? ( തമിഴ് ) “
വന്ന ആ സ്ത്രീയോടും രാമൻ ചേട്ടനെ കാണണം
എന്ന ആവശ്യം ഞാൻ അറിയിച്ചു. .
” ഓഹ്…. അവർ ഇങ്കെ ഇല്ലേ ! ( തമിഴ് )”
” ഓഫീസ് എവിടെ ആണെന്ന് പറഞ്ഞാൽ ഞങ്ങൾ പോയി കണ്ടോളാം.. “
” പറവായില്ലേ… അവരിപ്പോ വന്തിടും… നീ വെയിറ്റ് പണ്ണു … “
അവര് ഞങ്ങളോട് അവിടെ നിൽക്കാൻ ആവസ്യപ്പെട്ടതനുസരിച്ചു ഞാൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു. അപ്പോളാകണം കാറിനുള്ളിൽ ഇരിക്കുന്ന ദേവുവിനെ ആ സ്‌ത്രീ കണ്ടത് ..
അവളെ പുറത്തു നിർത്തുന്നത് എങ്ങനെ എന്ന് കരുതി ആകണം അവർ ഞങ്ങളെ നിർബന്ധിച്ചു വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തി.. അടുക്കും ചിട്ടയോടെയും വീട് കത്ത് സൂക്ഷിക്കുന്ന ഇവരെ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി.
ഒരു മിഡിൽക്ലാസ് വീടായിരുന്നു അത്.
” ഇരിക്കൂ “
വീടിനകത്തു കയറിയാതെ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
” എന്താ കുടിക്കാൻ? “
” ഒന്നും വേണ്ട ചേച്ചി. “
ഞാൻ മറുപടി നൽകി.
അവർക്ക് തമിഴും മലയാളവും ഒരുപോലെ വശമാണെന്നു എനിക്ക് മനസിലായി..
” പ്രിയാ രണ്ടു കോഫീ കൊണ്ട് വാ “
ആ സ്ത്രീ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു.
” അവരെ നിങ്ങൾക് എങ്ങനെ പരിജയം ? “
അവര് വീണ്ടും ചോദിച്ചു.
” എന്റെ അച്ഛന്റെ സുഹൃത്താണ്.. “
ദേവു ആണവർക്കു മറുപടി നൽകിയത്.
” ഓഹ്.. ഇതു യാരു ഉൻ ഹസ്‌ബെന്റാ? “
അവരുടെ ചോത്യത്തിനു മുന്നിൽ ആദ്യം ഞങ്ങൾ ഒന്ന് പരുങ്ങി എങ്കിലും അതെ എന്നവൾ തലയാട്ടി.
പിന്നെ എന്തോ അവര് ചോദിക്കാൻ തുനിഞ്ഞതും പുറത്തു കാർ വന്നു നിന്നതും ഒന്നിച്ചായിരുന്നു..
ആ സ്ത്രീ ഇറങ്ങി പുറത്തേക്കു പോയി …
“, ആരാ വന്നത് ? പുറത്തൊരു കാർ കിടക്കുന്നുണ്ടല്ലോ ? “
കാറിൽ നിന്നറങ്ങിയ ആൾ ആ സ്ത്രീയോടായി ചോദിക്കുന്നത് കേട്ടു.
” ഉങ്ങളോട ഏതോ ഫ്രണ്ടോടാ പൊന്നും അവളോട ഹസ്‌ബെന്റും ഉങ്കളെ പക്കാ വന്തത് (തമിഴ് ) “
ആ സ്ത്രീയുടെ മറുപടിയും കേട്ടു.
” എന്നെ കാണണോ അതാരാണാവോ? “
വീടിനുള്ളിലേക് കയറി അയാൾ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി..
വെള്ള മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കാണാൻ മാന്യനായ ഒരു വ്യക്തി..
ഞങ്ങൾ അയാളെ കണ്ടതും ഇരുന്നിടത് നിന്ന് എഴുന്നേറ്റു നിന്നു.
” ആരാ? എന്ത് വേണം ? “
” അങ്കിൾ ഞങ്ങൾ ഒരാളെ അന്ന്വേഷിച്ചു വന്നതാണ് “
” ആരെ ? “
” അജയൻ. എന്റെ അച്ഛനാ… “
ദേവു മറുപടി കൊടുത്തു..
ആ പേരു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം അളവറ്റതായിരുന്നു…
അജയന്റെ മോളാണോ നീയ് ? അയാൾ ഓടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
” ഞാൻ കുഞ്ഞിലേ കണ്ടതാ മോളെ.. ഇപ്പൊ വളർന്നു വലിയ കുട്ടി ആയി…. “
അവളൊന്നും മനസിലാകാത്തവളെ പോലെ എന്റെ മുഖത്തേക്ക് നോക്കി . ഞാൻ തിരിച്ചും…
” അച്ചനെ കുറച്ചു ദിവസമായി കാണാനില്ല… “
പറഞ്ഞു തീർന്നതേ കരച്ചിലായിരുന്നു ദേവുവിൽ ബാക്കി നിന്നത്. ഒന്നും മനസിലാവാതെ അയാളും എങ്ങനെ ദേവുവിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും ഇരുന്നു..
” കാണാനില്ല..? എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ ? “
” സത്യമാണ് സർ. കുറച്ചു ദിവസം ആയി ഇവളുടെ അച്ഛനെ കാണാതെ ആയിട്ട്. എവിടെ പോയി എന്നൊരു അറിവും ഇല്ല. അപ്പോൾ ആണ് ഇവൾ പറഞ്ഞത് സാറിന് കാണാൻ ഇങ്ങോട്ടു വരും എന്ന് ഇടക്കെപ്പോളോ പറഞ്ഞിരുന്നു എന്ന് .. … “
എന്റെ വിശദീകരണം കേട്ടയുടനെ അയാൾ കസേരയിലേക്ക് ചാരി ഇരുന്നു. എന്ത് പറയണമെന്നറിയാതെ…… അപ്പോളും ദേവു തലതാഴ്ത്തി ഇരുന്നു കരയുക ആയിരുന്നു..
” ദേവു മോള് കരയാതെ .. കുറച്ചു ദിവസം മുൻപ് അവൻ എന്നെ വിളിച്ചിരുന്നു .. കുറച്ചു കാശ് ആവശ്യമാണ് സഹായിക്കണം എന്ന് പറഞ്ഞു. അന്നെന്റെ കയ്യിൽ എടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. കാശ് ഒക്കെ റെഡി ആക്കി വച്ചിട്ട് അവനെ വിളിച്ചിട്ടു ഒട്ടു കിട്ടിയതും ഇല്ല. ഞാൻ കരുതി അവനു പണം കിട്ടിക്കാണും എന്ന്… . “
എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആയിരുന്നു അയാളുടെ വാക്കുകൾ… ദേവുവിന്റെ സങ്കട കടലിന്റെ ആഴം കൂടിയാതെ ഉള്ളു…
” മോള് കരയാതെ ഞാൻ പറയട്ടെ.. “
അയ്യാൾ വീണ്ടും പറഞ്ഞു തുടങ്ങി
” പിന്നെ ഒരു ദിവസം അവൻ വിളിച്ചിരുന്നു. അവൻ എവിടെയോ ഒരു ജോലി ശെരി ആയിട്ടുണ്ടെന്നു പറഞ്ഞു..നാട്ടിൽ നിക്കാൻ ഇനി താല്പര്യമില്ല എന്ന് പറഞ്ഞു. . അവൻ അടുത്ത് തന്നെ ജോലി സ്ഥലത്തേക്ക് പോകുമെന്നും. അതിനുമുൻപ് മോളെയും കൂട്ടി ഇവിടെ വരാം… ദേവുമോളെ കുറച്ചു ദിവസം ഇവിടേ എന്റെ കൂടെ നിർത്തണം എന്നും പറഞ്ഞു.. അല്ലാതെ അവൻ ഇവിടേക്ക് വന്നിട്ടില്ല. വിളിച്ചിട്ടൊട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല.
മോളോട് അവനൊന്നും പറഞ്ഞിട്ടില്ലേ ? “
ഇങ്ങനെ ഒന്ന് നടന്നതായി അറിയാതെ ഇരുന്ന അവൾ അയാളെ അത്ഭതത്തോടെ നോക്കി ഇല്ല എന്നവൾ തല അനക്കി…
” എനിക്കറിയില്ല. ഒന്നും അറിയില്ല… എന്നോട് അച്ഛൻ ഒന്നു പറഞ്ഞിട്ടില്ല… നാട്ടിൽ നിക്കാൻ പറ്റാത്ത ഒരു കാരണവും എനിക്ക് അറിയില…. “
അവളുടെ കരച്ചിലിന് ആഴം കൂടി..
” മോള് കരയാതെ.. അച്ഛൻ ചിലപ്പോൾ ആ ജോലിക്കു പോയതായിരിക്കും… “
” പോകുന്നെ എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ… എന്നോട് പറയാതെ എങ്ങോട്ടും പോകാറില്ല അച്ഛൻ. “
അവളുടെ ശബ്ദം ആ മുറി നിറയെ അലയടിച്ചു കേട്ടു.
എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്ന ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. ഒരു ആശ്വാസവാക്കെന്ന പോലെ…
അവളെന്നെ ഒന്ന് നോക്കിയതല്ലാതെ കൈ എടുത്തു മാറ്റാനോ ഒന്നും പറയാനോ നിന്നില്ല . ശരിക്കും അവളും അങ്ങനെ ഒന്നെങ്കിലും എന്നിൽ നിന്ന് കൊതിക്കുന്നുണ്ടാകാം…..
ഏറെ നേരം ഞങ്ങൾ അങ്ങിനെ തന്നെ ഇരുന്നു. അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ ഒന്ന് നോക്കി കണ്ണുകൾ തുടച്ചു..
” നമുക്ക് പോകാം നന്ദുവേട്ടാ..? “
ഞാൻ ഒരു മൂളലിൽ അവൾക്ക് അനുവാദം നൽകി. എഴുന്നേറ്റു പുറത്തേക്കു പോകാൻ ഒരുങ്ങി..
” അല്ല നിങ്ങൾ ഇന്ന് പോകുവാണോ? “
അപ്പോളാണ് രാമൻ ചേട്ടന്റെ ചോദ്യം ഉയർന്നത്..
” അതെ സർ.. ഇവളുടെ അച്ഛൻ ഇവിടെ ഇല്ലാത്ത നിലയിൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ… ? “
ഞാനാണ് അയാൾക് മറുപടി കൊടുത്തത്..
അയാളിലപ്പോളും എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉള്ളതുപോലെ തോന്നി എനിക്ക്.. അത്ര നേരം വരെ ഞാൻ ആരെന്ന ചോദ്യം അയാളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും ഇത് വരെ അങ്ങനെ ഒന്നയാളിൽ നിന്നുയർന്നു കേട്ടില്ല..
അസമയത്ത് തന്റെ സുഹൃത്തിന്റെ മകളുടെ കൂടെ ഒരു ചെക്കനെ കണ്ട പരിഭ്രമാം അയാളിൽ ഞാൻ ആദ്യം മുതലേ ശ്രെധിച്ചിരുന്നു. അവളുടെ കൈകളിൽ ഞാൻ പിടിച്ചപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ കണ്ടതും ആണ്…
” അല്ല ഈ രാത്രി ഒറ്റക്ക് പോണോ മോളെ. ? “
” പോണം അങ്കിൾ . ഒറ്റക്കല്ലല്ലോ. നന്ദുവേട്ടനില്ലേ കൂടെ.. “
അവൾ മറുപടി കൊടുത്തു.. അയാളപ്പോഴും എന്നെ തന്നെ ആണ് നോക്കി നിന്നിരുന്നത് .. ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയ ഇവളുടെ ഭർത്താവാണ് എന്ന് പറയാൻ നാവ് പലതവണ പൊന്തി വന്നതാണ്. പക്ഷെ ദേവു എന്ത് കരുതുമെന്നു കരുതിയാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്. സത്യത്തിൽ ആ ഒരു ഉത്തരം ആയിരുന്നു അയാൾക്കും വേണ്ടി ഇരുന്നത് …
അവൾക്കും അത് മനസിലായികാണണം…. കാരണം അവൾ അയാൾക് കൊടുത്ത മറുപടി എന്നെയും അയാളെയും ഒരുപോലെ ഞെട്ടിച്ചു.
അവളുടെ കഴുത്തിൽ ഞാൻ അണിയിച്ച ആ താലി ഉയർത്തി അയാൾക് നേരെ അവൾ കാട്ടി.. അതിലുണ്ടായിരുന്നു അയാൾക്ക് വേണ്ടിയിരുന്ന എല്ലാ ഉത്തരങ്ങളും..
ഒരു വിഗാര വിചാരങ്ങളും കലരാതെ ഉള്ള ദേവുവിന്റെ ആ നീക്കത്തിൽ അയാൾ അന്താളിച്ചു നിന്നു പോയി. ഞാനും. ദേവുവിൽ നിന്നു അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല …. അവളെന്റെ മുഖത്തേക്ക് കൂടി നോക്കിയില്ല …..
“, മോളെ ഇത് ? “
അയാളുടെ മുഖത്തപ്പോൾ പല ഭാവങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു..
” എനിക്ക് വേറെ വഴി ഇല്ലായിരുന്നു അങ്കിൾ “
എന്നെയും അവളെയും മാറി മാറി നോക്കികൊണ്ടിരുന്ന അയാളോട് ദേവു പറഞ്ഞു.
അവളുടെ വീട്ടു സാഹചര്യങ്ങൾ അച്ഛൻ പറഞ്ഞു നന്നായി അറിയാമായിരുന്നത് കൊണ്ടാകണം ആ ഷോക്കിൽ നിന്നയാൾ വേഗം പുറത്തു വന്നു. പിന്നെ അവിടെ ഒരു സ്നേഹ പ്രകടനം ആയിരുന്നു.. തന്റെ സുഹൃത്തിന്റെ മകളെയും അവളുടെ ഭർത്താവിനെയും അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഗ്രഹിക്കാനും അയാൾ മറന്നില്ല…
നിഷ്കളങ്കമായ ഒരു മനസ്സിനുടമയാണ് അദ്ദേഹമെന്നു എനിക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ മനസിലായി ..
. എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിലേക്കു ക്ഷണിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല… .
കാറിൽ രാമൻ ചേട്ടന്റെ കാറിനെ പിന്തുടരുമ്പോൾ
ആണ് ദേവു എന്നെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.
” താനെന്താടോ ഇങ്ങനെ നോക്കുന്നെ ? “
” നന്ദുവേട്ടന് എന്തിനാ എന്നെ ഇങ്ങനെ സഹായിക്കണേ? ഞാൻ നന്ദുവേട്ടന് വേണ്ടി ഒന്നും ചെയ്തിട്ടില്ലല്ലോ? പിന്നേം എന്തിനാ എന്നെ ഇങ്ങനെ കൂടെ കൊണ്ട് നടക്കണേ? “
അവളുടെ ചോദ്യത്തിനർദ്ധം എനിക്ക് മനസിലാകാതെ ഞാൻ അവളെ നോക്കി.
” നന്ദുവേട്ടന്റെ ഭാര്യയാണ് ഞാൻ എന്നു പറഞ്ഞപ്പോ ദേഷ്യം തോന്നിയോ എന്നോട്.? “
” താനിതെന്തൊക്കെയാടോ ചോദിക്കുന്നത്. വെറുതെ ഓരോന്ന് വിചാരിച്ചു കൂട്ടണ്ട. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. ദേ എന്നെ കണ്ടാൽ ദേഷ്യം ഉള്ളവനെ പോലെ ആണോ തോന്നുന്നത്? “
ഞാനതും ചോദിച്ചു ദേവുവിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
” എന്നാലും നന്ദുവേട്ട .. “
” താനൊന്നു മിണ്ടാതെ ഇരിക്കാമോ.. ഞാൻ ഈ വണ്ടി ഒന്ന് ഓടിച്ചോട്ടെ ? “
ഞാൻ അവൾക്കു ഇനിയും സംസാരിക്കാൻ ഒരവസരം കൊടുത്തില്ല … പിന്നെ അവളൊന്നും മിണ്ടിയില്ല. തല താഴ്ത്തി എന്തോ ചിന്ദിച്ചിരുന്നതേ ഒള്ളു.
തുടരും…..
Responses (0 )