കോബ്രാ ഹില്‍സിലെ നിധി 18
CoBra Hillsile Nidhi Part 18 | Author : SmiTha click here for all parts
പ്രഭാതം.
തലേ രാത്രിയിലെ അപ്രതീക്ഷിതവും അസുഖകരവുമായ സംഭവമോര്‍ത്ത് ചിന്താകുലനായിരുന്ന രാഹുലിനെ ഉണര്‍ത്തിയത് പുറത്ത് വന്ന്‍ നിന്ന കാറിന്‍റെ ശബ്ദമാണ്.
ഡ്രൈവിംഗ് സീറ്റില്‍ നിന്ന്‍ ഗായത്രി ദേവി ഇറങ്ങുന്നത് രാഹുല്‍ കണ്ടു.
അതിന് ശേഷം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ താന്‍ കണ്ടിട്ടുള്ള ഒരു പരിചാരികയേയും.
അവരിരുവരേയും കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു.
താന്‍ പ്രതീക്ഷിച്ചത് രാജശേഖര വര്‍മ്മയെയാണ്.
അവരിരുവരും രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിനെ സമീപിച്ചു.
“പ്രണാമം ഗുരുജി,”
തൊഴുകൈകളോടെ ഗായത്രി ദേവി പറഞ്ഞു.
“പ്രണാമം, തമ്പുരാട്ടി വരൂ,”
രാഹുല്‍ എഴുന്നേറ്റ് നിന്ന്‍ അവരെ സ്വാഗതം ചെയ്തു.
“അവിടുത്തെ കല്‍പ്പനയുണ്ടായിരുന്നു…”
അവര്‍ ആകാംക്ഷയോടെ പറഞ്ഞു.
“….ഇവിടെം വരെ വരാന്‍….”
രാഹുല്‍ അവരെ ശാന്തമായ ഭാവത്തോടെ നോക്കി.
“തമ്പുരാന്‍ സ്ഥലത്തില്ലേ?”
അയാള്‍ ചോദിച്ചു.
“അദ്ദേഹം ഇന്ന്‍ രാവിലെ പോയി,”
അവര്‍ അറിയിച്ചു.
“രണ്ടു മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞേ വരികയുള്ളൂ. സ്റ്റേറ്റ്സിലാണ്,”
രാഹുല്‍ ഒന്ന്‍ രണ്ടു നിമിഷത്തേക്ക് നിശബ്ദനായി.
“തമ്പുരാട്ടി ഇരിക്കൂ,”
അതിന് ശേഷം ഇരിപ്പിടം കാണിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
“എനിക്ക് പറയാനുള്ളത് അല്‍പ്പം ഗൌരവമുള്ള കാര്യമാണ്,”
അയാള്‍ പരിചാരികയെ നോക്കി.
“ഇവള്‍ വിശ്വസ്തയാണ്,”
അവളെ നോക്കി ഗായത്രി ദേവി പറഞ്ഞു.
“അവിടുന്ന്‍ പറയണം,”
രാഹുല്‍ കസേരയില്‍ ഇരുന്നു.
അയാള്‍ക്കഭിമുഖമായി മേശക്കിപ്പുറത്ത് അവരും.
പരിചാരിക ഗായത്രി ദേവിയുടെ പിമ്പില്‍ നിന്നു.
രാഹുല്‍ ഒന്ന്‍ രണ്ടു നിമിഷം ചിന്താകുലനായി.
“മഹാ മൃത്യുഞ്ജയ യാഗം ഒരാസാധാരണ യാഗമാണ്,”
അതിന് ശേഷം ഗായത്രി ദേവിയുടെ മുഖത്ത് നോക്കി ഓആല്‍ പറഞ്ഞു.
ഗായത്രി ദേവി ജാഗ്രതയോടെ ശ്രദ്ധിച്ചു.
“ബ്രഹ്മനിഷ്ഠകളും തപോബലവും പുരോഹിതനുണ്ടായിരിക്കണം. പുരോഹിതന്‍ മലിനപ്പെട്ടാല്‍ യാഗത്തിന് ഫലസിദ്ധിയുണ്ടാവില്ല,”
രാഹുല്‍ തന്‍റെ സ്വരം മൃദുലമാക്കാന്‍ ശ്രമിച്ചു.
“ഞാന്‍ പറഞ്ഞു വരുന്നത് ദിവ്യയെക്കുറിച്ചാണ്,”
അയാള്‍ തുടര്‍ന്നു.
“നല്ല കുട്ടിയാണവള്‍. ഈശ്വരാംശമേറെയുള്ളവള്‍. സുകൃതികളായ മാതാ പിതാക്കള്‍ക്കെ അവളെപ്പോലെ ഒരു മകള്‍ ജനിക്കൂ. പക്ഷേ…”
ഗായത്രി ദേവിയുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് അയാള്‍ കണ്ടു.
“പക്ഷെ ആ കുട്ടിയ്ക്ക് ഞാനൊരു തപസ്വിയാണെന്നോ വൈദികനാണെന്നോ ബ്രഹ്മനിഷ്ഠകള്‍ പാലിക്കുന്ന ഒരു പുരോഹിതനാണെന്നോ ചിന്തകളില്ല,”
ഗായത്രി ദേവി ശിരസ്സ് കുനിച്ചു.
താന്‍ പറഞ്ഞു വരുന്നത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് രാഹുല്‍ അറിഞ്ഞു.
“തമ്പുരാട്ടി ദിവ്യയുടെ അമ്മയാണ്. ഒരു മകളെ ഫലപ്രദമായി സ്വാധീനിക്കാനും തിരുത്താനും മനസ്സിലാക്കാനും കഴിയുന്നത് അമ്മയ്ക്കാണ്. ഞാന്‍ പറഞ്ഞു വരുന്നത് തമ്പുരാട്ടിക്ക് മനസ്സിലാവുന്നുണ്ടോ?”
“ഉവ്വ്,”
മുഖമുയര്‍ത്തി അവര്‍ പറഞ്ഞു.
ഒരു നിമിഷത്തെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു.
“എനിക്കാ കുട്ടിയോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. ഒരു വൈദികന്‍ അങ്ങനെയായിരിക്കാന്‍ പാടില്ല. പക്ഷെ ആ കുട്ടി എന്നെക്കുറിച്ച് സങ്കല്‍പ്പിക്കുന്നത് പോലെയായിത്തീരാന്‍ എനിക്ക് കഴിയില്ല. ഞാന്‍ മനസ്സിലകിയിടത്തോളം കുമാരി പെട്ടെന്ന്‍ പിന്തിരിയുമെന്നും തോന്നുന്നില്ല,”
ഗായത്രി ദേവിയില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം അയാള്‍ കേട്ടു.
“തമ്പുരാട്ടി ദിവ്യക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. ഉപദേശിക്കണം. തിരുത്തണം,”
“ഉവ്വ്,”
വീണ്ടും അല്‍പ്പ നിമിഷങ്ങളുടെ നിശബ്ദത കടന്നുവന്നു.
“…എങ്കില്‍ ഞാന്‍,”
തൊഴു കൈകളോടെ ഗായത്രി ദേവി എഴുന്നേറ്റു.
രാഹുലും.
വാതില്‍ക്കലോളം നടന്നിട്ട് അവര്‍ തിരിഞ്ഞു നിന്നു.
അവര്‍ രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“ദിവ്യയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം,”
അവര്‍ രാഹുലിനോട് പറഞ്ഞു.
“ഉപദേശിക്കാം. തിരുത്താന്‍ പ്രേരിപ്പിക്കാം. എന്നെയും അവളുടെ അച്ഛനേയും അവള്‍ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ഇപ്പോള്‍ അതിനേക്കാള്‍ അങ്ങനെ സ്നേഹിക്കുന്ന അവള്‍ ചിലപ്പോള്‍ ആ സ്വപ്നം ഉപേക്ഷിച്ചേക്കാം..”
അവരുടെ സ്വരത്തില്‍ നനവൂറുന്നത് അയാള്‍ അറിഞ്ഞു.
“പക്ഷെ…”
ഗായത്രി ദേവി രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“…പക്ഷെ അങ്ങ് പറയണം.ഇനിയേത് ജന്മത്താണ്, ഈ ജന്മങ്ങളത്രയും എന്‍റെ കുട്ടി സഹിച്ച വേദനയ്ക്കും വിരഹത്തിനും കണ്ണുനീരിനും ഒരു മോചനം?”
ആ കഥം കഥയുടെ സങ്കീര്‍ണ്ണതയ്ക്ക് മുമ്പില്‍ ഉത്തരമില്ലാത്തവനായി രാഹുല്‍ നിന്നു.
അന്ന്‍ രാഹുല്‍ ലീവില്‍ ആയിരുന്നു.
കോളെജിന്‍റെ പരിസരത്ത് പകല്‍ സമയം ആരും അയാളെ കണ്ടില്ല.
നദീ തീരത്തെ പ്രശാന്തതയില്‍ അസ്വാസ്ഥ്യമിറക്കിവെക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
നദീ തീരങ്ങള്‍ക്കും പര്‍വ്വത ശ്രുംഗങ്ങള്‍ക്കും ആരണ്യ ഗഹനതയ്ക്കും മാത്രമേ ആ ഒരു ഔഷധഗുണമുള്ളൂ.
മനസ്സിന്‍റെ ഭാരങ്ങളെ നിര്‍മ്മൂലനം ചെയ്യുന്ന ഗുണം.
ഗായത്രി ദേവിയുടെ ചോദ്യം രാഹുലിനെ കുഴക്കി.
മുന്‍ നിശ്ചയിക്കപ്പെട്ട ഒരു പദ്ധതിപ്രകാരം എല്ലാവരും അഭിനയിക്കുകയാണെന്നു അയാള്‍ക്ക് തോന്നി.
ഇനി ഗുരുജിയും അപ്രകാരം തന്നെ ചിന്തിക്കുന്നുണ്ടാവുമോ?
അദ്ദേഹം സമീപത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍ രാഹുല്‍ ആഗ്രഹിച്ചു.
ഇന്‍ഡോറില്‍ ഒരു പ്രഭാഷണ പരമ്പരക്ക് പോയിരിക്കയാണ് അദ്ദേഹം.
തിരിച്ചു വരാന്‍ നാലഞ്ചു ദിവസങ്ങള്‍ കൂടി കഴിയുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്.
നദീ തീരത്ത് കൂടി ചിന്തവിഷ്ടനായി അയാള്‍ നടന്നു.
തിരിച്ചു പോവുക തന്നെ.
അയാള്‍ തീര്‍ച്ചപ്പെടുത്തി.
ശാന്തിപുരത്തെ തന്‍റെ നാളുകള്‍ അവസാനിച്ചിരിക്കുന്നു.
അല്ലെങ്കിലും അനികേതനാണ് താന്‍.
അനികേത്.
നികേതങ്ങളില്ലാത്തവന്‍.
വീടില്ലാത്തവന്‍.
അല്ലെങ്കില്‍ ലോകത്തെ മുഴുവന്‍ വീടായി സ്വീകരിക്കേണ്ടവാന്‍.
മടങ്ങുക –
നര്‍മ്മദയുടെ, ഗോദാവരിയുടെ തീരങ്ങളിലേക്ക്-
ഹരിദ്വാറിലെ, കേദാര്‍ നാഥിലേ തെരുവുകളിലേക്ക് –
മൂകാംബികയിലേയും ഋഷികേശിലെയും ഗിരിശൃംഗങ്ങളിലേക്ക്-
ബസ്തറിലെ കൊടും കാടുകളിലേക്ക് –
കാമവും പ്രണയവും ആര്‍ത്തിയും ജഡമോഹങ്ങളും നിഷ്ക്കമിച്ച ഒരു ലോകത്തേക്ക് …..
പക്ഷെ ആ നടപ്പ് അവസാനിച്ചത് ദിവ്യയുടെ മുമ്പിലാണ്.
നദീ തീരത്ത് തന്‍റെ ജാഗ്വാറില്‍ ചാരി നില്‍ക്കുകയായിരുന്നു അവള്‍.
രാഹുല്‍ ലീവിലാനെന്നറിഞ്ഞ് അവള്‍ അന്ന് കോളേജില്‍ പോയിരുന്നില്ല.
പകല്‍ മുഴുവനും അയാളെ തിരക്കിയെങ്കിലും അയാളുടെ ക്വാര്‍ട്ടേഴ്സ് അടഞ്ഞു കിടക്കുന്നതാണ് അവള്‍ കണ്ടത്.
പിന്നീട് കണ്ടെത്താന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ അവള്‍ അയാളെ തിരഞ്ഞു.
രാത്രി എട്ടുമണിയോടടുത്ത ഈ സമയത്താണ് അവസാനം അവള്‍ അയാളെ കാണുന്നത്.
രാഹുല്‍ അവളുടെ മുഖത്തേക്ക് നോക്കി.കമ്പിസ്റ്റോറീസ്.കോം
താന്‍ മുമ്പ് കണ്ടിട്ടുള്ള ദിവ്യ ഇവള്‍ ഇപ്പോള്‍ എന്ന്‍ അയാള്‍ക്ക് തോന്നി.
അവളുടെ കണ്ണുകളില്‍ ക്ഷത്രിയ സഹജമായ തീവ്ര തേജസ് അയാള്‍ കണ്ടു.
“ങ്ങ്ഹാ, ഞാന്‍ തന്നെ!”
തന്നെക്കണ്ടു നടപ്പ് നിര്‍ത്തി തന്‍റെ മുഖത്തേക്ക് നോക്കുന്ന അയാളോട് ദിവ്യ പറഞ്ഞു.
“ദിവ്യ! ഞാന്‍ നിങ്ങളുടെ മാര്‍ഗ്ഗം തടസ്സപ്പെടുത്തി. നിങ്ങളുടെ തപസ്സ് മുടക്കാന്‍! നിങ്ങളെ നശിപ്പിക്കാന്‍! നിങ്ങളുടെ സല്‍പ്പേര് കളയാന്‍!”
കോപം നിറഞ്ഞ വാക്കുകളും പ്രയോഗങ്ങളും കേട്ട് അയാള്‍ അമ്പരന്നു.
അയാള്‍ ചുറ്റും നോക്കി.
“ങ്ങ്ഹാ! നോക്ക്!
അവള്‍ പിന്നെയും ശബ്ദമുയര്‍ത്തി.
“ആരെങ്കിലും കണ്ടാലോ? കേട്ടാലോ? ബ്രഹ്മപദം നഷ്ടപ്പെടും! മഹാത്മാവല്ലേ?”
“നിനക്കെന്ത് പറ്റി ദിവ്യേ?”
തികച്ചും ശാന്തനായി അയാള്‍ ചോദിച്ചു.
“അറിയില്ല; അല്ലേ?”
അവള്‍ മുമ്പോട്ടടുത്തു.
“നിങ്ങള്‍ എന്‍റെ മമ്മിയോടെന്താ പറഞ്ഞെ? ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നമാണെന്നല്ലേ? നിങ്ങള്‍ പറഞ്ഞില്ലേ? ബ്രഹ്മചാരി പോലും! ഏയ് മഹാ ഋഷി! അജ്ഞാനിയായ ഇവള്‍ ഒരു കാര്യം ഉണര്‍ത്തിച്ചോട്ടെ? മറ്റൊരാളുടെ സ്നേഹത്തേയും കണ്ണുനീരിനെയും ചവിട്ടിമെതിച്ച് ഒരാളും ബ്രഹ്മപദം പ്രാപിക്കില്ല. നിങ്ങളെ നേടാനുള്ള എന്‍റെ വ്രതശുദ്ധിയേക്കാള്‍ മികച്ചതെന്ന്‍ കരുതുന്നുണ്ടോ നിങ്ങളുടെ ഈശ്വരത്വം? എന്‍റെ പാതിവ്രത്യത്തെക്കാള്‍ മേന്മയുണ്ടോ നിങ്ങളുടെ ബ്രഹ്മചര്യത്തിന്?”
“ദിവ്യേ, നിര്‍ത്ത്!”
രാഹുലിന്‍റെ ഭാവം മാറി.
“നിര്‍ത്തില്ല ഞാന്‍!”
അവളുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
“നിര്‍ത്തില്ല, ഞാന്‍! എന്നെ ശപിച്ചോളൂ. കൊന്നോളൂ എന്നെ. ഐല്‍ നോട്ട് ഗോ ബാക്ക്! നിങ്ങള്‍ക്ക് എന്നില്‍ നിന്നും പോകാന്‍ കഴിയില്ല! എന്നെക്കൊതിപ്പിച്ചിട്ട് എങ്ങോട്ട് പോകും നിങ്ങള്‍? എന്നെ മോഹിപ്പിച്ചിട്ട്?”
“ദിവ്യേ, ഞാന്‍…”
രാഹുല്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പറഞ്ഞു വരുന്നത് തുടരാനാകാതെ അയാള്‍ മുമ്പോട്ട് വേച്ച് വീഴാന്‍ തുടങ്ങി.
ദിവ്യക്ക് ഒന്നും മനസ്സിലായില്ല.
അയാളുടെ കണ്ണുകള്‍ അസഹ്യമായ വേദന കൊണ്ട് അടഞ്ഞു.
പരിഭ്രമത്തോടെ ദിവ്യ അയാളെ താങ്ങിപ്പിടിച്ചു.
“എന്ത്..എന്ത് പറ്റി..സാര്‍?”
അയാള്‍ വിഷമിച്ച് കണ്ണുകള്‍ തുറന്നു.
പിന്നെ അവളെ നോക്കി.
“താഴെ…!”
അയാള്‍ വേദനയുടെ അസഹ്യതയില്‍ പറഞ്ഞു.
“ഈശ്വരാ!!”
അവള്‍ നടുങ്ങിപ്പോയി.
അയാളുടെ കാല്‍ച്ചുവട്ടില്‍ നിന്ന്‍ വേഗത്തില്‍ നീങ്ങാന്‍ തുടങ്ങുന്ന ഉഗ്രവിഷമുള്ള ഒരു സര്‍പ്പത്തെ അവള്‍ നിലാവില്‍ കണ്ടു.
“ഭഗവതീ…”
അവള്‍ അയാളെ ഒരു വിധം ചായിച്ച് ഇരുത്തി.
തന്‍റെ മാറില്‍ നിന്ന്‍ ഷാള്‍ എടുത്ത് അവള്‍ അയാളുടെ കാലില്‍ മുറിവിന് മുകളിലായി കെട്ടി.
എന്നിട്ട് കെട്ടിനടിയില്‍ സമീപത്ത് കിടന്ന ഒരു മരക്കമ്പെടുത്തു വെച്ചു.
പിന്നെ ചടുല വേഗതയില്‍ മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്തു.
“ഹലോ ഡോക്റ്റര്‍ സുനില്‍ അങ്കിള്‍….എന്താ ഇല്ലേ? ടൂര്‍ ആണോ..മൈ ഗോഡ്!!”
അവള്‍ പിന്നെ മറ്റൊരു നമ്പര്‍ ഡയല്‍ ചെയ്തു.
“ഏലിയാമ്മ ചേച്ചീ….ങ്ങ്ഹാ…ദിവ്യ… തോമാച്ചായന്‍ എന്ത്യേ…? ങ്ങ്ഹേ? കല്യാണത്തിനോ…?”
തനിക്ക് തലചുറ്റുന്നത് പോലെ ദിവ്യക്ക് തോന്നി.
“സാര്‍! ഗെറ്റിന്‍ ദ കാര്‍ …ക്വിക്ക്…!!”
അവള്‍ അയാളെപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു.
ഡോര്‍ തുറന്ന്‍ പിന്‍സീറ്റില്‍ ചായിച്ച് കിടത്തി.
പിന്നെ അതിവേഗത്തില്‍ അയാളെയുംകൊണ്ട് ചര്‍ച്ചിനടുത്തുള്ള ക്വാര്‍ട്ടെഴ്സിലേക്ക് കുതിച്ചു.
നിലാവില്‍ പള്ളിമുറ്റത്ത് ഫാദര്‍ ഗബ്രിയേല്‍ ഇരിക്കുന്നത് അവള്‍ കണ്ടു.
“ഫാദര്‍!!”
അദ്ധേഹത്തിന്‍റെയടുത്തെത്തി കാര്‍ നിര്‍ത്തി അവള്‍ തിടുക്കത്തില്‍, ഉച്ചത്തില്‍ വിളിച്ചു.
അദ്ദേഹം അദ്ഭുതപ്പെട്ടുകൊണ്ട് പെട്ടെന്ന്‍ എഴുന്നേറ്റു.
“എന്താ മോളെ?”
“ഫാദര്‍! ബാക്ക് ഡോര്‍ തുറക്ക്! സാറിനെ വിഷം തൊട്ടു. സാറിനെ അകത്ത് കൊണ്ടു പോയി കിടത്ത്!”
അദ്ദേഹം ഡോര്‍ തുറന്ന്‍ ഏകദേശം ശക്തിഹീനനായിക്കൊണ്ടിരിക്കുന്ന രാഹുലിനെ താങ്ങിയെഴുന്നേല്‍പ്പിച്ച് പുറത്ത് കൊണ്ടുവന്നു.
“ഞാന്‍ ഉടനേ വരാം! ങ്ങ്ഹാ ഫാദര്‍, ഒരു ടോര്‍ച്ച് വേണം! ക്വിക്ക്!”
അദ്ദേഹം രാഹുലിനെ താന്‍ ഇരുന്ന കസേരയില്‍ ചായിച്ച് ഇരുത്തി.
പിന്നെ അകത്തുപോയി ഒരു ടോര്‍ച്ച് എടുത്ത് കൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു.
“ഫാദര്‍!”
കാര്‍ മുമ്പോട്ട് എടുക്കുന്നതിനിടയില്‍ അവള്‍ വിളിച്ചുപറഞ്ഞു.
“ഡോക്ടേഴ്സ് എല്ലാരും ഔട്ട് ഓഫ് സ്റ്റേഷനാണ്. ഞാന്‍ മരുന്ന്‍ പറിക്കാന്‍ പോവ്വാ,”
അവള്‍ അതി വേഗത്തില്‍ ഡ്രൈവ് ചെയ്ത് പോയി. ഈയിടെ ചികിത്സാകാര്യത്തിലൊന്നും ശ്രദ്ധിക്കാതിരുന്നതിനാല്‍ മരുന്നുകളൊന്നും വീട്ടില്‍ കരുതിയിട്ടില്ല.
അല്ലെങ്കിലും കഠിന വിഷത്തിന്‍റെ ചികിത്സയ്ക്ക് ഒരു ദിവസംപോലും പഴക്കമില്ലാത്ത മരുന്നുകളാണ് വേണ്ടത്.
അത് അവള്‍ തന്നെ നേരിട്ട് കോബ്രാഹില്സില്‍ പോയി പറിച്ചുകൊണ്ടു വരികയാണ് ചെയ്യുക.
സംഘര്‍ഷപൂര്‍ണ്ണമായ മനസ്സോടെ അവള്‍ അതിവേഗത്തില്‍ ഡ്രൈവ് ചെയ്തു.
ഇത്രയ്ക്കും ഉദ്വിഗ്നത, ഇത്രയും ഭയം, ഇത്രയ്ക്കും ആകാംക്ഷയും ആത്മവിശ്വാസമില്ലായ്മയും താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല എന്ന്‍ അവള്‍ക്ക് തോന്നി.
പുഴയ്ക്ക് സമാന്തരമായി ഡ്രൈവ് ചെയ്തതിന് ശേഷം കാടിനുള്ളിലേക്ക് കാര്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ നിലാവ് മങ്ങുകയും നേര്‍ത്ത മൂടല്‍മഞ്ഞ് ഒഴുകിപ്പരക്കാന്‍ തുടങ്ങുകയും ചെയ്തു.
“ഡാമിറ്റ്!!
അവള്‍ മുരണ്ടു.
വളരെ സൂക്ഷിച്ച് അവള്‍ കാടിലൂടെ മുകളിലേക്ക് ഡ്രൈവ് ചെയ്തു.
പത്തു മിനിറ്റ് കഴിഞ്ഞ് അവള്‍ കാട്ടുപാതയോരത്ത് കാര്‍ നിര്‍ത്തി.
ഇനി നടന്ന്‍ കാടിന്‍റെ ഉള്ളിലേക്ക് നടക്കണം.
നടന്ന്‍ മലകയറി ഒരു ഉറവിനടുത്ത് എത്തണം.
അവിടെയാണ് ഔഷധ സസ്യങ്ങള്‍ വളരുന്നത്.
കൊടുംകാടാണ്.
ഇഴജന്തുക്കളും മൃഗങ്ങളും ധാരാളമുണ്ട്.
പകല്‍പോലും സൂര്യപ്രകാശം അവിടെ കടന്നു വരാറില്ല.
അവള്‍ ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ മുമ്പോട്ട് നീങ്ങി.
ചുറ്റും നിശാചര ജീവികളുടെ ചലനശബ്ദങ്ങളും മുരള്‍ച്ചകളും നിറഞ്ഞു.
അന്തരീക്ഷം നിറയെ മൃഗച്ചൂര് നിറഞ്ഞിരുന്നു.
അവളുടെ ശിരസ്സിനു മുകളിലൂടെ കടവാവലുകള്‍ പറന്നു.
കരിയിലകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉരഗങ്ങളുടെ ശബ്ദം അവള്‍ കേട്ടു.
നിബിഡമായി വളര്‍ന്നുനിന്ന ചെടിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മുമ്പോട്ട് അതിവേഗം നീങ്ങി.
ഒന്നുരണ്ടിടങ്ങളില്‍ അവള്‍ കാല്‍ വഴുതി വീണു.
അതിനു മുമ്പ് അനവധി തവണ പകല്‍ നേരങ്ങളില്‍ അവള്‍ ആ ഭാഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ രാത്രിയില്‍ അവള്‍ക്ക് താന്‍ കാടിന്‍റെ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് യാതൊരു ഊഹവും കിട്ടിയില്ല.
ഒന്ന്‍ രണ്ടു നിമിഷം ആലോചിച്ചതിനു ശേഷം ദിക്കിനെക്കുറിച്ച് അവള്‍ക്ക് ഏകദേശം ഒരു ധാരണ കിട്ടി.
പെട്ടെന്ന് കാടിന്‍റെ ഗഹനതയുടെ അങ്ങേയറ്റത്ത് ഒരു പ്രകാശഗോളം കണ്ടത് പോലെ അവള്‍ക്ക് തോന്നി.
അതെക്കുറിച്ചുള്ള ഭയത്തെക്കാളേറെ മരണാസന്നനായി കിടക്കുന്ന രാഹുലിന്‍റെ ഓര്‍മ്മ മനസ്സിലുള്ളത്കൊണ്ട് അവള്‍ അത് കണ്ടതായി ഭാവിച്ചില്ല.
ചിലപ്പോള്‍ ദൂരെ മുകളില്‍ ഏതെങ്കിലും വേട്ടക്കാരനായിരിക്കാം.
അല്ലെങ്കില്‍ നിധിയെക്കുറിച്ച് കേട്ടറിഞ്ഞ് ആരെങ്കിലും എത്തിയതാവാം.
പെട്ടെന്ന്‍ അവള്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടു.
അവളുടെ മുഖം പ്രകാശിച്ചു.
താന്‍ ആ ഉറവിനടുത്ത് എത്തിയിരിക്കുന്നു.
കാര്‍ നിര്‍ത്തിയിട്ടിരുന്ന കാട്ടുപാതയോരത്ത് നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ദിവ്യ.
അവള്‍ ഉത്സാഹത്തോടെ വെള്ളമൊഴുകുന്നത് കേള്‍ക്കുന്നയിടത്തേക്ക് നടന്നു കയറി.
ഒരു വേള അവള്‍ സ്തബ്ധയായി നിന്നു.
ടോര്‍ച്ചിന്‍റെ പ്രകാശരേഖയുടെ അങ്ങേയറ്റത്ത് മരങ്ങള്‍ക്കിടയില്‍ ഒരു കൂറ്റന്‍ കാട്ടാട് നില്‍ക്കുന്നു.
പെട്ടെന്ന്‍ അത് ഓടിമാറിപ്പോയി.
അവള്‍ നിന്നിരുന്ന കാടിന്‍റെ ആ ഭാഗം നിറയെ ഒരേ തരത്തിലുള മരങ്ങലായിരുന്നു.
വള്ളിപ്പടര്‍പ്പുകളും.
നടന്ന്‍ കയറിക്കഴിയുമ്പോള്‍ പെട്ടെന്ന്‍ തോന്നും വഴിതെറ്റി മുമ്പ് വന്നിടത്ത് തന്നെ തിരിച്ചെത്തിയെന്ന്‍.
“ഈശ്വരാ…പെട്ടെന്ന്‍ തന്നെ ആ ഉറവിനടുത്ത് എത്തിക്കണേ…”
അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
നഷ്ടപ്പെടുന്ന ഓരോ സെക്കണ്ടും സാറിന്‍റെ നില വഴളാക്കും.
അദ്ധേഹത്തിന്റെ പ്രാണന്‍ ആ ഉറവിനടുത്തുള്ള ഔഷധ സസ്യങ്ങളിലാണ്.
പെട്ടെന്ന്‍ അവളുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു.
മുമ്പിലെ ടോര്‍ച്ച് വെളിച്ചത്തില്‍ അവള്‍ ആ ഉറവ് കണ്ടു.
“താങ്ക് ഗോഡ്!!”
അവള്‍ അത്യാഹ്ലാദത്തോടെ ഉരുവിട്ടു.
അധികം തിരയാതെ തന്നെ അവള്‍ ആ ഉറവിനരികില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന ചെടികളുടെ ഇലകള്‍ പറിക്കാന്‍ തുടങ്ങി.
ചിലവയുടെ വേരുകളും.
“ഇനി ദേവപുഷ്പം വേണം,”
അവള്‍ സ്വയം പറഞ്ഞു.
ദേവപുഷ്പ്പം തിരയുന്നതിന് വേണ്ടി അവള്‍ ഉറവിനപ്പുറത്തേക്ക് പോയി.
നിലാവ് അരിച്ചെത്തുന്ന കാട്ടിനുള്ളില്‍ കാറ്റിരമ്പാന്‍ തുടങ്ങി.
ചുറ്റും വളര്‍ന്ന്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകളും പടുകൂറ്റന്‍ മരങ്ങളുടെ ശിഖരങ്ങളും കാറ്റിലുലയാന്‍ തുടങ്ങി.
കാറ്റിന്‍റെ ഇരമ്പല്‍ വര്‍ദ്ധിച്ചു വന്നു.
ദിവ്യ ആകാംക്ഷയോടെ മുമ്പോട്ട് നീങ്ങി.
ഈശ്വരാ, സമയം ഒരുപാടാവുന്നു.
സാറിന്‍റെ കാല്‍പ്പാദത്തില്‍ ആഴത്തില്‍ മുറിവുണ്ട്.
ഇനിയും നഷ്ടപ്പെടുത്താന്‍ സമയമില്ല.
പക്ഷെ ദേവപുഷ്പ്പമെവിടെ?
കൊടും കാടിനുള്ളില്‍, കട്ട പിടിച്ച വിജനതയില്‍, നിലാവ് നിറഞ്ഞ രാത്രിയുടെ ഏകാന്തതയില്‍, വര്‍ദ്ധിച്ചുവരുന്ന ആകാംക്ഷയോടെ അവള്‍ സ്വയം ചോദിച്ചു.
ടോര്‍ച്ച് പ്രകാശിപ്പിച്ചുകൊണ്ട് അവള്‍ തിരച്ചില്‍ തുടര്‍ന്നു.
അല്‍പ്പ സമയത്തിന് ശേഷം പ്രതീക്ഷ നഷ്ടപ്പെടാന്‍ തുടങ്ങിയ ഒരു നിമിഷം അവള്‍ ഔഷധ സസ്യം കണ്ടെത്തി.
വിശ്രാന്തി നിറഞ്ഞ മനസ്സോടെ അവള്‍ പെട്ടെന്ന് ദേവപുഷ്പ്പത്തിന്‍റെ പൂക്കള്‍ പറിച്ചെടുത്തു.
ഇലകളും പൂക്കളും അവള്‍ ചുരിദാറിന്‍റെ ഷാളില്‍ വെച്ച് കെട്ടി.
പിന്നെ വേഗത്തില്‍ മലയിറങ്ങാന്‍ തുടങ്ങി.
“ഓഹ്!!”
ഭയാക്രാന്തയായി അവള്‍ നിലവിളിച്ചു.
കാതടപ്പിക്കുന്ന സ്വരത്തില്‍ ഒരു വെടിയൊച്ചയും അതേ ക്ഷണത്തില്‍ തന്‍റെ വലത് ചെവിയുടെ തൊട്ടടുത്തുകൂടി ഒരു ബുള്ളറ്റ് ചീറിപ്പാഞ്ഞു പോകുന്നതും അവള്‍ക്ക് അനുഭവപ്പെട്ടു.
അവള്‍ ഭയത്തോടെ പിമ്പോട്ടു നോക്കി.
തന്‍റെ പിമ്പില്‍ അല്‍പ്പമകലെ ഒരു പാറയുടെ പുറത്ത് നിലാവില്‍ ഒരാള്‍ നില്‍ക്കുന്നത് അവള്‍ കണ്ടു.
അയാള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു.
തന്‍റെ നേരെ ചൂണ്ടിയിരിക്കുന്ന റിവോള്‍വര്‍ അവള്‍ കണ്ടു.
അവള്‍ നടുങ്ങി വിറച്ചു.
ജയകൃഷ്ണനാണോ അത്?
പരിഭ്രാന്തയായി വീണ്ടും അവള്‍ ആ രൂപത്തെ നോക്കി.
അല്ല.
ജയകൃഷ്ണന്‍റെ ശാരീരിക പ്രത്യേകതകളോട് ഒട്ടും തന്നെ സാദൃശ്യമില്ല.
പിന്നെ ആര്?
ക്രിസ്റ്റഫര്‍? ഷാജഹാന്‍? രാമകൃഷ്ണന്‍?
അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
വീണ്ടും വെടിയൊച്ച മുഴങ്ങി.
നിലാവില്‍, തന്‍റെ കാല്‍ച്ചുവട്ടിലെ കരിയിലകള്‍ ഇളകിത്തെറിച്ചത് അവള്‍ കണ്ടു.
അവള്‍ താഴേക്ക് ഓടി.
വല്ലിപ്പടര്‍പ്പുകളില്‍ കുരുങ്ങി ടോര്‍ച്ച് അകലേക്ക് തെറിച്ചുപോയി.
ഓടുന്നതിനിടയില്‍ ഒരു വലിയ കല്ലില്‍ തട്ടി മുമ്പോട്ട് തെറിച്ച്വീണ് ഒരു മരത്തില്‍ തലയിടിച്ചു.
“എന്‍റെ ഭഗവതീ…”
നിലത്തേക്ക് വീഴുന്നതിനിടയില്‍ അവള്‍ അലറിക്കരഞ്ഞു.
വീണിടത്ത് നിന്ന്‍ അവള്‍ താഴേക്ക് ഉരുണ്ടു.
ഷാളില്‍ പൊതിഞ്ഞ മരുന്ന്‍ നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ അത് നെഞ്ചോടു ചേര്‍ത്തുപിടിച്ചു.
കല്ലുകളും കരിയിലകളും നിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് ഉരുണ്ടുപോകുമ്പോള്‍ തന്‍റെ ശരീരം ഒടിഞ്ഞു നുറുങ്ങുന്നത് പോലെ അവള്‍ക്ക് തോന്നി.
“ആഹ് ….അമ്മേ…”
എഴുന്നേറ്റ് താഴേക്ക് കുതിക്കുന്നതിനിടയില്‍ അവള്‍ വീണ്ടും അലറിക്കരഞ്ഞു.
തന്‍റെ വലത് തോളില്‍ ഒരു തീഗോളം ആഴ്ന്നിറങ്ങിയപ്പോള്‍.
തോള്‍ ശരീരത്ത് നിന്ന്‍ പറിഞ്ഞുപോയതുപോലെ തോന്നി അവള്‍ക്ക്.
ശിരസ്സ് മുതല്‍ പാദം വരെ താന്‍ തളരുന്നത് അവള്‍ അറിഞ്ഞു.
ശരീരം നിറയെ വിയര്‍പ്പില്‍ പുതഞ്ഞു.
പിന്നെ അവള്‍ കണ്ടു, രക്തം ശരീരത്തെ മൊത്തം കുതിര്‍ക്കുകയാണ്.
അടുത്ത വെടിയുണ്ട അവളുടെ കൈമുട്ടിന് താഴെപ്പതിച്ചു.
അവള്‍ നിലത്ത് വീണു.
പ്രാണന്‍ പറിയുന്ന വേദന ശരീരമാസകലം നിറഞ്ഞു.
മാംസ ശകലങ്ങള്‍ ശരീരത്ത് നിന്ന്‍ ചിതറിത്തെറിക്കുന്നത് പോലെ തോന്നി.നിവര്‍ന്ന്‍ നില്‍ക്കാന്‍ കഠിനമായി ശ്രമിച്ചെങ്കിലും അതിന് കഴിയാതെ അവള്‍ നിലത്തേക്ക് വീണു.
വളരെ സമയം അവള്‍ വേദന കൊണ്ടു പുളഞ്ഞു.
പിന്നെ, ക്രമേണ, അവളുടെ ശരീരം നിശ്ചലമായി.
Responses (0 )